this site the web

നല്ലതു മാത്രം നുകര്‍ന്നും പകര്‍ന്നും...

അബ്‌ദുല്‍വദൂദ്‌

പണ്ട്‌: “മോഷണത്തിന്റെ പേരില്‍ നബി(സ) കൈ മുറിച്ച വ്യക്തിയെ ഞാന്‍ ഓര്‍ക്കുകയാണ്‌. അയാളുടെ കൈ മുറിക്കാന്‍ കല്‌പിച്ചപ്പോള്‍ തിരുദൂതരുടെ മുഖം ദു:ഖത്താല്‍ വെണ്ണീറു പുരണ്ടതു പോലെ നിറം മാറിയിരുന്നു. ചിലര്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അയാളുടെ കൈ മുറിക്കുന്നത്‌ അങ്ങേയ്‌ക്ക്‌ ഇഷ്‌ടമില്ലെന്നു തോന്നുന്നു. നബി(സ) പറഞ്ഞു: അതെ, എങ്ങനെയാണ്‌ ഞാനത്‌ ഇഷ്‌ടപ്പെടുക? നിങ്ങള്‍ നിങ്ങളുടെ സഹോദരനെതിരില്‍ പിശാചിനെ സഹായിക്കുന്നവരാകരുത്‌. ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ഭരണാധികാരിയുടെ മുന്നിലെത്തിയാല്‍ ശിക്ഷ നടപ്പാക്കുകയല്ലാതെ നിര്‍വാഹമില്ല. എന്നാല്‍, അല്ലാഹു വിട്ടുവീഴ്‌ച ചെയ്യുന്നവനും വിട്ടുവീഴ്‌ച ഇഷ്‌ടപ്പെടുന്നവനുമാണ്‌. അല്ലാഹുവിന്റെ വചനം നിങ്ങള്‍ ഓര്‍ക്കുന്നില്ലേ; `ജനങ്ങള്‍ മാപ്പു നല്‌കുകയും വിട്ടു വീഴ്‌ച ചെയ്യുകയും വേണം. അല്ലാഹു നിങ്ങള്‍ക്ക്‌ പൊറുത്തു തരണമെന്ന്‌ നിങ്ങളാഗ്രഹിക്കുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.” (24:22)
_____(ബൈഹഖി, സുനനുല്‍ കുബ്‌റാ 8:326)

ഇന്ദ്രിയങ്ങള്‍ക്കു വശരാകുമ്പോള്‍ ...

അബ്ദുൽ വദൂദ്

വ്യക്തിയുടെ ജീവിതത്തെ അളക്കുന്നത്‌ വ്യക്തിത്വത്തെ ആസ്‌പദിച്ചാണ്‌. വ്യക്തിത്വം രൂപപ്പെടുന്നതില്‍ അനേകം ഘടകങ്ങളുടെ ശക്തമായ സ്വാധീനമുണ്ട്‌. ചെയ്യുന്ന പ്രവൃത്തികളും നേടുന്ന അറിവുകളും ഇടപഴകുന്ന കൂട്ടുകാരുമെല്ലാം ആ സ്വാധീന വലയത്തിലുള്‍പ്പെടുന്നു.

യൂസുഫിനെ മറക്കുന്ന യുവാക്കള്‍

അബ്ദുൽ വദൂദ്




ചുറുചുറുക്കുള്ള ഒരു യുവാവ്‌, ഒരിറ്റു പ്രകാശം പോലും എത്തിനോക്കാത്ത കൂരിരുട്ടുള്ള ഒരു ജയിലറയില്‍ കിടക്കുന്നു. നേരത്തിന്‌ ഭക്ഷണമോ വെള്ളമോ സഹായങ്ങളോ ലഭിക്കാത്ത ആ ജയിലില്‍ കിടന്ന്‌അയാള്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നു: ``എന്റെ രക്ഷിതാവേ, ആ സ്‌ത്രീകള്‍ എന്നെ ക്ഷണിക്കുന്ന കാര്യത്തേക്കാളും എനിക്കിഷ്‌ടം ഈ ജയിലാണ്‌. അവരുടെ കുതന്ത്രത്തില്‍ നിന്നും നീ എന്നെ അകറ്റിയില്ലെങ്കില്‍ ഞാനതില്‍ പെട്ടുപോവും, അങ്ങനെ ഞാന്‍ വിഡ്‌ഢികളുടെ കൂട്ടത്തിലകപ്പെടുകയും ചെയ്യും.''

ആകുലതകളില്ലാത്ത മരണം

അബ്ദുൽ വദൂദ്




എന്നെയിപ്പോള്‍ ഏറെ അലട്ടുന്നത്‌ മരണമാണ്‌. എങ്ങനെയാണ്‌ നാം മരണത്തെ അഭിമുഖീകരിക്കുന്നത്‌? മരണത്തിന്റെ വാതിലിന്നപ്പുറം നമ്മെ കാത്തിരിക്കുന്നത്‌ എന്തായിരിക്കും? ഇവിടത്തെ അടുപ്പങ്ങളെ വിട്ടുപോകാനുള്ള അവസ്ഥ ഇനിയും മനസ്സിന്‌ കൈവരിക്കാനായിട്ടില്ല.'' (ചെറിയാന്‍ കെ ചെറിയാന്‍, കലാകൗമുദി 1117-1997 ഫിബ്രവരി 9)

നമ്മളും അന്യരും

അബ്ദുൽ വദൂദ്


ലോകത്തുള്ള സര്‍വ മനുഷ്യരും ഒരേ മാതാവിന്റെയും പിതാവിന്റെയും മക്കളാണെന്ന്‌ ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ സത്യവിശ്വാസികളായ സ്‌ത്രീ പുരുഷന്മാരെ സംബന്ധിച്ചുമാത്രമേ `സഹോദരങ്ങള്‍' എന്ന്‌ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നുള്ളൂവെന്നത്‌ ചിന്തനീയമാണ്‌.

സ്‌ത്രീകളോട്‌ പെരുമാറുമ്പോള്‍

-അബ്‌ദുല്‍വദൂദ്‌

മൂസാനബിയുടെ ചരിത്രത്തില്‍, അദ്ദേഹം സഹായിച്ച പെണ്‍കുട്ടികള്‍ ആ വിവരം പിതാവിനോട്‌ പറയുകയും പിതാവ്‌ മൂസാനബിയെ വിളിച്ചുകൊണ്ടുവരാന്‍ മൂത്ത പെണ്‍കുട്ടിയെ പറഞ്ഞയക്കുകയും ചെയ്യുന്നുണ്ട്‌. അങ്ങനെ ആ പെണ്‍കുട്ടിയോടൊപ്പം അദ്ദേഹം അവരുടെ വീട്ടിലേക്ക്‌ ക്ഷണം സ്വീകരിച്ചെത്തുന്നു. പിന്നീട്‌ മൂത്ത പെണ്‍കുട്ടി പിതാവിനോട്‌ മൂസാനബിയെക്കുറിച്ച്‌ പറയുന്നതിങ്ങനെയാണ്‌: ``തീര്‍ച്ചയായും അദ്ദേഹം ശക്തിമാനും വിശ്വസ്‌തനുമാണ്‌.''

ഇണകള്‍: ഇഴചേരുന്ന വസ്‌ത്രങ്ങള്‍

-അബ്‌ദുല്‍വദൂദ്‌


വിപ്ലവകാരിയും സ്വാതന്ത്ര്യസമര നായകനുമായിരുന്ന മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിനെ നമ്മളറിയും. അഭിമാനത്തോടെ ആ പേര്‌ ഓര്‍മിക്കും. സാഹിബിനെക്കുറിച്ച്‌ എന്‍ പി മുഹമ്മദ്‌ എഴുതിയ നോവലില്‍ ആ വലിയ മനുഷ്യനിലെ മറ്റൊരു മഹാ ഗുണത്തെയാണ്‌ നമ്മെ അറിയിക്കുന്നത്‌. ഭാര്യ ബീവാത്തുവിനോടൊന്നിച്ചുള്ള ജീവിതം വളരെ ഹ്രസ്വമായിരുന്നു. അവര്‍ രോഗിണിയായി മരണപ്പെട്ടു. എന്നാല്‍ തന്റെ ഇണയോട്‌ സാഹിബിനുണ്ടായിരുന്ന സ്‌നേഹം അതിരറ്റതായിരുന്നു. മതം അനുവദിച്ചിട്ടും മറ്റൊരു വിവാഹത്തിന്‌ തയ്യാറായില്ല. മധുവിധു തീരും മുമ്പ്‌ മണ്‍മറഞ്ഞ ബീവാത്തുവിനെ സ്വര്‍ഗത്തില്‍ വെച്ച്‌ വീണ്ടും കണ്ടുമുട്ടാന്‍ അദ്ദേഹം കാത്തിരുന്നു.

പ്രബോധകനോട്‌

-അബ്‌ദുല്‍വദൂദ്‌


അമിതമായി മധുരം കഴിക്കുന്ന മകനെ അതില്‍നിന്ന്‌ പിന്മാറ്റുവാന്‍ ഉപദേശിക്കണമെന്ന്‌ മാതാവ്‌ ഒരു ഗുരുവിനോട്‌ അഭ്യര്‍ഥിച്ചു. ഒരാഴ്‌ച കഴിഞ്ഞ്‌ വരൂ എന്ന്‌ ഗുരു നിര്‍ദേശിച്ചു. അവര്‍ വന്നു. മകനെ ഗുരു ഉപദേശിച്ചു. ഒരാഴ്‌ചത്തെ അവധിയെന്തിനായിരുന്നെന്ന്‌ മാതാവ്‌ ചോദിച്ചപ്പോള്‍ ഗുരുവിന്റെ മറുപടി ഇങ്ങനെയായിരുന്നു: ``ഞാനും ഒരു മധുരപ്രിയനായിരുന്നു. ആദ്യം എന്റെ ശീലം മാറ്റിയിട്ടല്ലേ കുട്ടിയെ ഉപദേശിക്കാന്‍ പാടുള്ളൂ?''

മക്കള്‍ അല്ലാഹുവിന്റെ സമ്മാനം

അബ്ദുൽ വദൂദ്

നുഅ്‌മാനുബ്‌നു ബശീറിന്റെ പിതാവ്‌, അദ്ദേഹത്തെയും കൂട്ടി നബിതിരുമേനിയുടെ അടുക്കല്‍ ചെന്ന്‌ പറഞ്ഞുവത്രെ, `ഞാന്‍ എനിക്കുണ്ടായിരുന്ന ഒരു അടിമയെ എന്റെ ഈ മകന്‌ നല്‌കിയിരിക്കുന്നു.' നബി ചോദിച്ചു. `താങ്കളുടെ എല്ലാ മക്കള്‍ക്കും അപ്രകാരം നല്‌കിയിട്ടുണ്ടോ' അദ്ദേഹം ഇല്ലെന്ന്‌ പറഞ്ഞു. അന്നേരം നബി, `എന്നാല്‍ അത്‌ തിരിച്ചുവാങ്ങുക.' എന്ന്‌ നിര്‍ദേശിച്ചു. വേറൊരു നിവേദനത്തില്‍, `നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക' എന്നു പറഞ്ഞതായും അതിനെ തുടര്‍ന്ന്‌ അദ്ദേഹം ആ ദാനം റദ്ദ്‌ ചെയ്‌തയായും ഉണ്ട്‌. വേറൊരു നിവേദനത്തില്‍ `ഇതിന്‌ സാക്ഷിനില്‌ക്കാന്‍ വേറെയാരെയെങ്കിലും നോക്കിക്കൊള്ളുക' എന്നു തിരുമേനി പറഞ്ഞതായും ഉണ്ട്‌. തുടര്‍ന്ന്‌ തിരുമേനി ഇങ്ങനെ പറഞ്ഞുവത്രെ, `മക്കളെല്ലാം താങ്കളോട്‌ ഒരുപോലെ നന്നായി പെരുമാറുന്നതില്‍ താങ്കള്‍ക്ക്‌ സന്തോഷമില്ലേ' അദ്ദേഹം `അതെ' എന്ന്‌ പറഞ്ഞു. `എന്നാല്‍ പിന്നെ ഇങ്ങനെ ചെയ്‌തുകൂടാ' എന്ന്‌ നബി തിരുമേനി അപ്പോള്‍ ഉപദേശിച്ചു.

ഉമ്മയും ഉപ്പയും സ്‌നേഹ സൗഭഗമായ ഒരു കൂട്ടുകെട്ട്‌

അബ്ദുൽ വദൂദ്

വൈക്കം മുഹമ്മദ്‌ ബഷീറിനോട്‌, ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവമേതാണെന്ന്‌ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്‌:

ആ വിയര്‍പ്പിനെ മറക്കരുത്‌

അബ്ദുൽ വദൂദ്


നിങ്ങള്‍ ഓട്ടമത്സരം ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു കാല്‍ പിന്നോട്ടും മറുകാല്‍ മുന്നോട്ടും വെച്ചായിരിക്കും ഓട്ടം തുടങ്ങാനായി നില്‌ക്കുന്നത്‌. പിന്നില്‍ വെച്ച കാല്‍ എത്രത്തോളം പിറകില്‍ നിന്ന്‌ ശക്തി സംഭരിക്കുന്നുണ്ടോ അത്രയും വേഗത്തില്‍ ഓട്ടം തുടങ്ങാന്‍ സാധിക്കും. ശക്തമായ കുതിപ്പിന്റെ ഊര്‍ജം സംഭരിക്കുന്നത്‌ അങ്ങനെയാണ്‌. പിറകില്‍ നിന്നുള്ള ശക്തി എന്നാല്‍ ചരിത്രത്തില്‍ നിന്നുള്ള ശക്തി എന്നാണ്‌. വ്യക്തിയുടെയും സമൂഹത്തിന്റെയും മുന്നേറ്റത്തിന്‌ ചരിത്രത്തിന്റെ പാഠവും മാതൃകയും കൂടാതെ വയ്യ.

പ്രസ്ഥാനം ഒരു പ്രവാഹമാണ്‌. ആരൊക്കെയോ ആരംഭിച്ച്‌, എത്രയോ പേര്‍ നേതൃത്വം നല്‌കി, അതിലുമെത്രയോ പേര്‍ പ്രവര്‍ത്തിച്ച്‌ നീങ്ങിക്കൊണ്ടേയിരിക്കുന്ന ഒരു പ്രവാഹം. ഇനിയുമെത്രയോ ആളുകള്‍ വരുവാനുമുണ്ട്‌. മുന്‍ഗാമികള്‍ കല്ലും മുള്ളും നീക്കിത്തെളിച്ച പാതയിലൂടെയാണ്‌ പിന്‍ഗാമികള്‍ സഞ്ചരിക്കുന്നത്‌. കാടും കൂരിരുട്ടും നിറഞ്ഞ വഴികളെ അതികഠിനമായ സാഹസങ്ങളിലൂടെ വെളിച്ചമുള്ളതാക്കി കടന്നുപോയ ആ മഹാശയരെ ഓര്‍ക്കാതെയും പിന്‍പറ്റാതെയും മുന്നോട്ടുപോവുന്ന പിന്‍തലമുറകള്‍ക്കൊന്നും വിജയം വരിക്കാനാവില്ല. ഭൂതകാലത്തിന്റെ വളക്കൂറുള്ള മണ്ണില്‍ നിന്ന്‌ സ്ഥൈര്യവും ശക്തിയും തേടുന്നവര്‍ക്ക്‌ മുന്നോട്ടുള്ള വഴികള്‍ സുഗമമായിത്തീരും.

`പ്രസ്ഥാനം' എന്നതിന്‌ അറബിയില്‍ `ഹര്‍കത്ത്‌' എന്നും ഇംഗ്ലീഷില്‍ `മൂവ്‌മെന്റ്‌' എന്നുമാണല്ലോ പറയുക. ഈ രണ്ടു പദങ്ങളും `ഒഴുക്ക്‌' എന്ന അര്‍ഥം കൂടി നല്‌കുന്നുണ്ട്‌. അഥവാ പ്രസ്ഥാനം ഒരു ഒഴുക്കാണ്‌. ഒഴുക്കുകളെല്ലാം ചെന്നുചേരുന്നത്‌ സമുദ്രത്തിലേക്ക്‌. സമുദ്രത്തില്‍ ചെന്നു ചേരുന്നതിനുമുമ്പായി ഏതൊരു പ്രവാഹവും എത്രയോ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്‌. മുള്ളും ചെളിയും കരിമ്പാറകളും നിറഞ്ഞ എത്രയോ കാട്ടുവഴികളിലൂടെ സഞ്ചരിക്കേണ്ടിവരും. എല്ലാ പരീക്ഷണങ്ങള്‍ക്കുമൊടുവിലാണ്‌ സമുദ്രമെന്ന ലക്ഷ്യത്തിലേക്ക്‌ അത്‌ എത്തിച്ചേരുന്നത്‌. പ്രസ്ഥാനവും അങ്ങനെതന്നെയാണ്‌. ഒട്ടും പ്രതീക്ഷിക്കാത്ത പലതും അതില്‍ സംഭവിച്ചെന്നുവരാം. ഒരിക്കലും നടക്കാന്‍ പാടില്ലാത്തത്‌ നടന്നുവെന്നും വരാം. കാലത്തിന്റെ കറുത്ത വഴികളിലൂടെയും ഇരുള്‍ മൂടിയ കാട്ടുപാതകളിലൂടെയും അതിനു സഞ്ചരിക്കേണ്ടിവരാം. പക്ഷേ അതിന്റെയൊന്നും മുന്നില്‍ പ്രസ്ഥാനം തളരരുത്‌. പതര്‍ച്ചയില്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കണമെങ്കില്‍ ചങ്കുറപ്പും ഭക്തിയും തവക്കുലുമുള്ള നേതൃനിര വേണം. അങ്ങനെയുള്ളവരുടെ കൈകളിലുള്ള പ്രസ്ഥാനം അവിചാരിതമായ എല്ലാ പരീക്ഷണങ്ങളെയും തട്ടിമാറ്റി മുന്നോട്ടുനീങ്ങും. മറിച്ചാണെങ്കിലോ? പരീക്ഷണങ്ങളില്‍ തല്ലി വീഴും.

ഇടര്‍ച്ചയില്ലാത്ത കാല്‍വെപ്പുകള്‍ക്കും തളര്‍ച്ചയില്ലാത്ത മുന്നേറ്റങ്ങള്‍ക്കും മുന്‍ഗാമികളില്‍ നിന്നുള്ള ഊര്‍ജം അനിവാര്യമാണ്‌. പ്രസ്ഥാനത്തിന്റെ വഴിയില്‍ കടന്നുപോയ ഓരോ നേതാവിന്റെയും പ്രവര്‍ത്തകന്റെയും ചോരയും വിയര്‍പ്പും കണ്ണീരും ഗദ്‌ഗദങ്ങളുമാണ്‌ നമ്മൂടെ ഈടുവെയ്‌പ്‌. നമ്മുടെ കുതിപ്പിനുപിന്നില്‍ അവരുടെ കിതപ്പുകളുണ്ട്‌. നമ്മുടെ സുഖങ്ങള്‍ക്ക്‌ പിന്നില്‍ അവരുടെ തീരാത്ത ദുഖങ്ങളുണ്ട്‌. നിലയ്‌ക്കാത്ത ബാഷ്‌പങ്ങളുണ്ട്‌.

തൗഹീദിന്റെ മഹിതമന്ത്രം പ്രചരിപ്പിച്ചുവെന്ന ഒരൊറ്റ കാരണത്താല്‍ നാട്ടുഭരണാധികാരികളുടെയും ജനങ്ങളുടെയും കല്ലേറും കൂക്കുവിളിയും ഏല്‍ക്കേണ്ടിവന്നവരായിരുന്നു നമ്മുടെ മുന്‍ഗാമികള്‍. ആളുകളുടെ കല്ലേറു ഭയന്ന്‌ തിരൂരങ്ങാടി ദേശത്തിലൂടെ മുഖം മറച്ചുമാത്രം നടന്നിരുന്ന തയ്യില്‍ മുഹമ്മദ്‌ കുട്ടി മുസ്‌ല്യാരെന്ന കെ എം മൗലവിയും തൗഹീദ്‌ പ്രസംഗിച്ചതിന്റെ പേരില്‍ കണ്ണൂരില്‍ നിന്ന്‌ കല്ലേറുകിട്ടിയ മഖ്‌ദി തങ്ങളും ചോരകലര്‍ന്ന കുപ്പായവുമായി പ്രഭാഷണ സ്ഥലത്തുനിന്ന്‌ മടങ്ങിവന്ന സെയ്‌ദ്‌ മൗലവിയും പടുത്തുയര്‍ത്തിയ, ഇളക്കമില്ലാത്ത ഒരു ചരിത്രമുണ്ട്‌. ആ ചരിത്രത്തിന്റെ വീറും വാശിയും ആവാഹിക്കുന്നവര്‍ക്കേ ഹൃദയസാന്നിധ്യമുള്ള കാല്‍പ്പാടുകളുണ്ടാവൂ. പൂര്‍വികരെക്കുറിച്ചുള്ള ഓര്‍മകളും ഇരുളടഞ്ഞ വഴികളില്‍ അവര്‍ വിതറിയ വെളിച്ചവുമാകണം നമ്മുടെ മുന്നിലെ നിലാവും വഴിവിളക്കും. അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനകളും കൂടെ വേണം. മുമ്പേ നടന്നവര്‍ പോയ വഴികളെ തിരിച്ചറിയാത്ത പുതിയ തലമുറ വേഗത്തില്‍ ക്ഷീണിക്കും.

കാലത്തോടും ലോകത്തോടുമൊപ്പം എത്താന്‍ പുതിയ തലമുറയ്‌ക്ക്‌ ഇന്നെളുപ്പമാണ്‌. സൗകര്യങ്ങള്‍ എമ്പാടുമുണ്ട്‌. എന്തും ക്ഷിപ്രസാധ്യമാണ്‌. മുന്‍ഗാമികള്‍ക്ക്‌ എല്ലാം പ്രയാസകരമായിരുന്നു. അധ്വാനങ്ങള്‍ ഏറെയായിരുന്നു. ജീവിക്കാന്‍ തന്നെ ഒത്തിരി പ്രയാസങ്ങള്‍. നാട്ടിലെങ്ങും ക്ഷാമവും രോഗങ്ങളും. അന്യദേശങ്ങളിലേക്ക്‌ എത്തിച്ചേരാന്‍ ദിവസങ്ങള്‍ നീണ്ട നടത്തം. കൂടിച്ചേരാന്‍, വിശ്രമിക്കാന്‍ പള്ളികളോ കേന്ദ്രങ്ങളോ ഇല്ല. എല്ലാം പ്രതികൂലം!

എന്നിട്ടും നമുക്ക്‌ ചിന്തിക്കാന്‍ പോലും സാധിക്കാത്ത വിധത്തിലാണ്‌ അവരുടെ മുന്നേറ്റമുണ്ടായത്‌. ലഭ്യമായ ഭൗതിക സാഹചര്യങ്ങള്‍ വെച്ച്‌ അവര്‍ ആദര്‍ശം പ്രചരിപ്പിച്ചു. കാതില്‍ നിന്ന്‌ കാതിലേക്ക്‌ പറിച്ചുനട്ടു. ഒരു വലിയ നവോത്ഥാനത്തിന്റെ തുടക്കക്കാരായി. അല്ലാഹുവിന്റെ പരീക്ഷണങ്ങളില്‍ പതറാതെ അവന്റെ സന്ദേശം പ്രചരിപ്പിച്ചു. സുഖസുഷുപ്‌തിയുടെ ചില്ലുകൂടാരങ്ങളിലിരുന്ന്‌ പുതിയ പാതകള്‍ക്ക്‌ തുടക്കമിടുമ്പോള്‍, അന്നു പൊടിഞ്ഞുതീര്‍ന്ന ആ വിയര്‍പ്പുകണങ്ങളെ നാം വിസ്‌മരിക്കരുത്‌. അല്ലാഹു അവന്റെ വാഗ്‌ദാനം പാലിക്കുക തന്നെ ചെയ്യും.

``എല്ലാവരെക്കാളും ആദ്യം ക്ഷണത്തിന്‌ ഉത്തരം നല്‌കുന്നതില്‍ മുന്നേറിയ ആ മുഹാജിറുകളും അന്‍സ്വാറുകളും അതുപോലെ അവര്‍ക്കുശേഷം സദ്‌വൃത്തരായി അവരെ അനുഗമിച്ചവരും. അല്ലാഹു അവരില്‍ സംതൃപ്‌തനായിരിക്കുന്നു. അവര്‍ അവനിലും സംതൃപ്‌തരായിരിക്കുന്നു. അല്ലാഹു അവര്‍ക്കുവേണ്ടി താഴ്‌ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങള്‍ ഒരുക്കിവെച്ചിട്ടുണ്ട്‌. അവരതില്‍ നിത്യവാസികളായിരിക്കും. ഇതു തന്നെയാകുന്നു മഹത്തായ വിജയം.'' (സൂറതുത്തൗബ 100)

മുന്‍ഗാമികളെക്കുറിച്ച്‌ നല്ല വിചാരങ്ങള്‍ മാത്രം നിലനിര്‍ത്താന്‍ നമുക്ക്‌ സാധിക്കണം. അവരുടെ പ്രവര്‍ത്തനങ്ങളെ വിലമതിക്കുകയും ആ സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും അവര്‍ക്കായി പടച്ചവനോട്‌ പ്രാര്‍ഥിക്കുകയും വേണം. കാരണം അവര്‍ക്കായി നമുക്ക്‌ ഇനി ചെയ്യാന്‍ സാധിക്കുന്നത്‌ അതുമാത്രമാണ്‌.

പ്രസ്ഥാനമാര്‍ഗത്തില്‍ തുടക്കത്തിലേ വന്നുചേരുകയും ഇതു കെട്ടിപ്പടുക്കുകയും ചെയ്‌തവരെയും അവരുടെ സേവനങ്ങളെയും നിസ്സാരവത്‌കരിക്കുകയോ നിര്‍ദാക്ഷിണ്യം വിമര്‍ശിക്കുകയോ ചെയ്യുന്നത്‌ ഒട്ടും അഭിലഷണീയമല്ല.

അവര്‍ക്കെല്ലാം വേണ്ടി ഇങ്ങനെ പ്രാര്‍ഥിക്കാനാണ്‌ അല്ലാഹുവിന്റെ കല്‌പന: അവരുടെ ശേഷം വന്നവര്‍ക്കും അവര്‍ പ്രാര്‍ഥിക്കുന്നു: നാഥാ ഞങ്ങള്‍ക്കും ഞങ്ങള്‍ക്കുമുമ്പേ വിശ്വാസികളായിത്തീര്‍ന്ന ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ. ഞങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വാസികളോട്‌ വിദ്വേഷമുണ്ടാക്കരുതേ. ഞങ്ങളുടെ നാഥാ, നീ കഴിവുള്ളവനും അളവറ്റ ദയാലുവുമല്ലേ.'' (സൂറതുല്‍ഹശ്‌ര്‍ 10)

ഭൂതകാലത്തിന്റെ വിയര്‍പ്പുനൂലുകള്‍ കൊണ്ട്‌ ഭാവികാലത്തിന്റെ പാത നെയ്യുന്നവര്‍ക്ക്‌ മംഗളം!

പറഞ്ഞുപഴകിയ ഒരു കഥ

അബ്ദുൽ വദൂദ്

റോമക്കാരുടെ എല്ലാ പ്രതീക്ഷകളെയും തൂത്തെറിഞ്ഞ പോരാട്ടമായിരുന്നു യര്‍മൂക്കില്‍ നടന്നത്‌. ഐതിഹാസികമായ വിജയചരിത്രമാണവിടെ മുസ്‌ലിംകള്‍ രചിച്ചത്‌. പ്രതിയോഗികള്‍ പടക്കളം വിട്ടോടി. രണ്ടുപക്ഷത്തു നിന്നും അനേകംപേര്‍ കൊല്ലപ്പെട്ടു.

യുദ്ധം അവസാനിച്ചിട്ടും ഹുദൈഫ അവിടെ തന്നെ ചുറ്റിക്കറങ്ങുന്നു. പെട്ടെന്ന്‌ ഒരു നേരിയ തേങ്ങല്‍ അദ്ദേഹം കേട്ടു. ശ്വാസമടങ്ങാനിരിക്കെ ഒരു തുള്ളി വെള്ളത്തിനായുള്ള പിടയല്‍. തിരിഞ്ഞുനോക്കിയപ്പോള്‍ ഹാരിസുബ്‌നു ഹിശാമായിരുന്നു. ഉടനെ തോല്‍പ്പാത്രത്തില്‍ അല്‌പം വെള്ളവുമായി ഹാരിസിന്റെ അരികിലെത്തി. ആര്‍ത്തിയോടെ വെള്ളം ചുണ്ടോട്‌ അടുപ്പിച്ചതേയുള്ളൂ; തൊട്ടപ്പുറത്തുനിന്നും വെള്ളത്തിനായുള്ള നിലവിളി. തുറന്നവായ അടച്ചുകൊണ്ട്‌ അദ്ദേഹം അത്‌ മറ്റേയാള്‍ക്ക്‌ കൊടുക്കാന്‍ ആഗ്യം കാണിച്ചു. ഹുദൈഫ വെള്ളവുമായി തിരിച്ച്‌ ശബ്‌ദം കേട്ട സ്ഥലത്തേക്ക്‌ ചെന്നു. ഇക്‌രിമത്ത്‌ബ്‌നു അബീജഹലായിരുന്നു അത്‌. ഹുദൈഫ വെള്ളം അദ്ദേഹത്തിനുനീട്ടി. ഇക്‌രിമ അതു കുടിക്കാന്‍ ശ്രമിച്ചപ്പോഴേക്കും അല്‌പം അകലെ നിന്ന്‌ വെള്ളം ആവശ്യപ്പെട്ടുകൊണ്ടുള്ള വിലാപം! അതോടെ അദ്ദേഹവും നാവു നനയ്‌ക്കാതെ ആ വെള്ളം മറ്റേയാള്‍ക്കായി നീക്കിവെച്ചു. അയ്യാശുബ്‌നു അബീ റബീഅ ആയിരുന്നു അത്‌. ഹുദൈഫ അടുത്തെത്തിയപ്പോഴേക്കും അദ്ദേഹം അന്ത്യശ്വാസം വലിച്ചുകഴിഞ്ഞിരുന്നു. വെള്ളവുമായി ഹാരിസിന്റെ അടുത്തുചെന്ന ഹുദൈഫക്ക്‌ കാണാന്‍ കഴിഞ്ഞത്‌ നിശ്ചലമായ മൃതദേഹമായിരുന്നു. അദ്ദേഹം അതിവേഗം ഇക്‌രിമയുടെ അടുത്തെത്തിയെങ്കിലും അദ്ദേഹവും കണ്ണടച്ചുകഴിഞ്ഞിരുന്നു. അങ്ങനെ ആ മൂന്ന്‌ സത്യവിശ്വാസികളും ദാഹം തീര്‍ക്കാനാവാതെ പരലോകം പ്രാപിച്ചു. അവസാനമായി ഒന്നു തൊണ്ട നനയ്‌ക്കാനുള്ള മോഹം അവരിലാര്‍ക്കും പൂര്‍ത്തീകരിക്കാനായില്ല. എങ്കിലും അവര്‍ സര്‍വലോക നാഥന്റെ സന്നിധിയിലേക്ക്‌ മടങ്ങിയത്‌ തികഞ്ഞ ആത്മസംതൃപ്‌തിയോടെയായിരിക്കും. കാരണം അവസാനശ്വാസത്തിന്റെ കിതപ്പിലും വിശ്വാസിയായ സഹോദരനെ പരിഗണിക്കാനും സഹായിക്കാനുമായല്ലോ.

എണ്ണമറ്റ സ്റ്റേജുകളിലും പേജുകളിലും നാം ആവര്‍ത്തിച്ച്‌ കേള്‍ക്കുകയും ആവേശം കൊള്ളുകയും ചെയ്‌തതാണീ കഥ. മഹാനുഭാവന്മാരായ സ്വഹാബീ മഹത്തുക്കളുടെ ഉജ്വലമായ സാഹോദര്യബന്ധത്തിന്റെയും സ്‌നേഹോഷ്‌മളതയുടെയും ഐക്യബോധത്തിന്റെയും കരുത്ത്‌ തെളിയിക്കാന്‍ ഇതിലേറെ നല്ലൊരു കഥ വേറെ തേടിപ്പോകേണ്ടതില്ല.

ജാഹിലിയ്യത്തിന്റെ വര്‍ഗവൈര്യങ്ങളെ വലിച്ചെറിഞ്ഞ്‌ ഇസ്‌ലാമിന്റെ ശീതളമായ തണലില്‍ ഒരേ മെയ്യും മനസ്സുമായി പടവെട്ടി, ധീര രക്തസാക്ഷികളായ അനേകം സ്വഹാബികളുടെ ചരിത്രം നമുക്ക്‌ കാണാപാഠമാണ്‌. ഒരു തുള്ളി കള്ളിനും ഒരു പെണ്ണിനുമൊക്കെ വേണ്ടി തലമുറകളോളം നീണ്ട പക കാത്തുവെച്ചിരുന്ന ഒരു സമൂഹം. നീതിയും നിയമവും എത്തിനോക്കിയിട്ടില്ലാത്ത കാട്ടറബിക്കൂട്ടം. ഗോത്രമനസ്സുകള്‍ക്കിടയില്‍ ഉയര്‍ന്ന മതിലുകെട്ടിയിരുന്ന ആറാം നൂറ്റാണ്ടിലെ അറബികള്‍. അഭിമാനബോധത്തിന്റെ പേരില്‍ അരുമയായ പെണ്‍കുഞ്ഞിനെ കൊല്ലാതെ കുഴിച്ചുമൂടിയിരുന്നവര്‍.... അവരാണ്‌ ചരിത്രം തിരുത്തിയത്‌. ലോകചരിത്രത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്തത്ര കെട്ടുറപ്പുള്ള ഐക്യബോധത്തിന്റെ ഉദാത്ത മാതൃകകളായിത്തീര്‍ന്നത്‌ അവരായിരുന്നു. ഒരു സോഷ്യലിസ്റ്റ്‌ വിപ്ലവത്തിനും സാധിച്ചെടുക്കാനാവാത്ത ഈ സ്‌നേഹബന്ധമായിരുന്നു ആ മുസ്‌ലിംകളുടെ വാളും പരിചയും. വിശുദ്ധഖുര്‍ആന്‍ കൊണ്ട്‌ നബിതിരുമേനി (സ) സൃഷ്‌ടിച്ച വിപ്ലവം. സുകുമാര്‍ കക്കാട്‌ പാടി:

``തമ്മിലിടഞ്ഞും അഹങ്കരിച്ചും-കരള്‍
കൊത്തിപ്പറിച്ചും നടന്നൊരാ
ഗോത്രക്കുറുമ്പിനെ
കാട്ടു ക്രൗര്യങ്ങളെ
സാന്ത്വനസംഗീതമായ്‌ മാറ്റിയ
സംഘാടകാ....''

ശത്രുക്കളുടെ വെട്ടും കുത്തുമേറ്റ്‌, ചോര വാര്‍ന്ന്‌, വിണ്ടുകീറുന്ന വെയില്‍ ചൂടില്‍, ഒട്ടിയ വയറും വറ്റിയ ചുണ്ടുമായി ഒരിറ്റു ശ്വാസത്തിന്നായി പൊരുതുമ്പോഴും തൊണ്ടയിലേക്കുറ്റാന്‍ തുടങ്ങിയ ജീവജലം കരളിന്റെ കഷ്‌ണമായ മറ്റൊരു വിശ്വാസിക്കു നീട്ടുവാനൊരുങ്ങിയ ആ മനസ്സുണ്ടല്ലോ, അതിനുപകരം വെക്കാന്‍ മറ്റെന്താണുള്ളത്‌?

ഇതാണ്‌ മുന്‍കാല വിശ്വാസികളുടെ ചരിത്രം. ഈമാന്‍ കൊണ്ട്‌ കോര്‍ത്തിണങ്ങിയ ആ മനസ്സുകളില്‍ പകയുടെയോ വൈരാഗ്യത്തിന്റെയോ തെറ്റിദ്ധാരണകളുടെയോ ചോര തുപ്പുന്ന വ്രണങ്ങള്‍ ഉണ്ടായിരുന്നില്ല. `വിശ്വാസികള്‍' എന്ന വലിയ കുപ്പായത്തിനുള്ളില്‍ ചുരുണ്ട്‌ കൂടുന്ന നമ്മള്‍ ഇനിയൊന്ന്‌ ആലോചിച്ചുനോക്കൂ, അവരും നമ്മളും തമ്മിലുള്ള വ്യത്യാസത്തിന്റെ വ്യാപ്‌തി!

കള്ളുകുടി നിര്‍ത്താനാവാതെ റസൂലിന്റെ സദസ്സിലേക്ക്‌ വന്നിരുന്ന ഒരു സ്വഹാബിയെ ചീത്ത വിളിച്ച മറ്റൊരു സ്വഹാബിയോട്‌ റസൂല്‍ തിരുമേനി കോപിച്ചു. വിശ്വാസികള്‍ക്കിടയില്‍ അനൈക്യമുണ്ടായിക്കൂടാ. അവര്‍ പരസ്‌പരം വെറുപ്പ്‌ വെച്ചുപുലര്‍ത്തുന്നവരായിക്കൂടാ. തൊട്ടുകൂടായ്‌മയും കണ്ടുകൂടായ്‌മയും അവര്‍ക്കിടയില്‍ ഉണ്ടായിക്കൂടാ. ഇതായിരുന്നു റസൂല്‍ തിരുമേനിയുടെ സമീപനം. അങ്ങനെ വളര്‍ത്തിയെടുത്ത ആ സാഹോദര്യമാണ്‌ യര്‍മൂക്ക്‌ രണാങ്കണത്തില്‍ ചുറ്റിത്തിരിഞ്ഞ ദാഹജലമായി മാറിയത്‌.

``....വിശ്വാസികളെക്കുറിച്ച്‌ ഞങ്ങളുടെ മനസ്സില്‍ മോശമായ ഒരു ചിന്തയും നീ ഉണ്ടാക്കരുതേ'' എന്ന്‌ പ്രാര്‍ഥിക്കാന്‍ നമ്മോട്‌ കല്‌പിക്കുന്നത്‌ അല്ലാഹുവാണ്‌. ഒന്നോര്‍ത്തുനോക്കൂ, ഈമാന്‍ ഉള്‍ക്കൊണ്ട ഒരാളെക്കുറിച്ച്‌ അരുതാത്ത ചിന്തകളോ ധാരണകളോ വെച്ചുപുലര്‍ത്തുന്നത്‌ എത്രമാത്രം വലിയ തെറ്റിലേക്കാണ്‌ നമ്മെ നയിക്കുക! ഒരു മുഅ്‌മിനിനെക്കുറിച്ച്‌ പറയുമ്പോഴും അയാളെ വിലയിരുത്തുമ്പോഴും അയാളുമായി ഇടപഴുകുമ്പോഴും ഈ സൂക്ഷ്‌മത നാം പുലര്‍ത്താറുണ്ടോ? `വിശ്വാസി' എന്ന ഗണത്തില്‍പെടുന്ന എല്ലാവരും ഇതില്‍ ഉള്‍പ്പെടുമെന്ന്‌ നാം ഓര്‍ക്കണം.

ഒന്നിച്ചുപ്രവര്‍ത്തിച്ചിരുന്നവര്‍ തെറ്റിപ്പിരിയുമ്പോള്‍ പിന്നെ എല്ലാം വിസ്‌മരിക്കുന്നു. എതിരാളിയുടെ എല്ലാ നന്മകളും മറച്ചുവെച്ച്‌ തിന്മയുടെ പുതിയ ഏടുകള്‍ തുറക്കുന്നു. തമ്മില്‍ കാണുമ്പോള്‍ `സലാം' ചൊല്ലാന്‍ മടിക്കുന്നു. ചൊല്ലുന്നുണ്ടെങ്കില്‍ തന്നെ ആത്മാര്‍ഥ നഷ്‌ടപ്പെടുന്നു. വിഭാഗീയതയുടെ പേരില്‍ കുടുംബങ്ങള്‍, സൗഹൃദങ്ങള്‍, അയല്‍പക്കങ്ങള്‍, മഹല്ലുകള്‍ എല്ലാം ചിന്നിച്ചിതറുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒന്നിച്ചു പിടിച്ച കൈകള്‍ ഇതോടെ പരസ്‌പരം ചൂണ്ടാനുള്ള ആയുധങ്ങളാകുന്നു. എതിര്‍വിഭാഗത്തിലുള്ള നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മുന്‍കാല നന്മകളെല്ലാം നിഷ്‌കരുണം വിസ്‌മരിക്കുന്നു. അവര്‍ ദീനിനും പ്രസ്ഥാനത്തിനും ചെയ്‌ത സേവനങ്ങളെയെല്ലാം ചെറുതായിക്കാണുന്നു.

ഇസ്‌ലാമിന്റെ പേരില്‍ ഒന്നിച്ചവര്‍ക്ക്‌ ഇസ്‌ലാമിന്റെ പേരില്‍ ഭിന്നിക്കുവാനാകുമോ? ആവില്ല. പക്ഷേ അവരുടെ മനസ്സുകള്‍ക്കിടയില്‍ പിശാചിന്റെ മൂന്നാം കക്ഷി പ്രവര്‍ത്തിക്കും. ഒട്ടിച്ചേര്‍ന്ന അവരുടെ ഹൃത്തടങ്ങളെ തമ്മില്‍ പിണക്കും. അവര്‍ക്കിടയില്‍ നിന്നുതന്നെയുള്ള ഇത്തരം ദുര്‍മന്ത്രണങ്ങളെ കരുതിയിരുന്നില്ലെങ്കില്‍ പിണക്കവും ഭിന്നിപ്പും ഒരു തുടര്‍ക്കഥയായിരിക്കും.

എല്ലാവരും ഒന്നിച്ചുനീങ്ങുന്ന കപ്പലില്‍ വെള്ളംകയറി മുങ്ങിനശിക്കാന്‍ ഒരാളുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ ധാരാളമാണല്ലോ. നബിതിരുമേനി (സ) കപ്പല്‍ യാത്രക്കാരുടെ ഉദാഹരണം (സ്വഹീഹുല്‍ബുഖാരി 3:225) വിവരിച്ചതിനുശേഷം പറഞ്ഞതിങ്ങനെയായിരുന്നു: ``അവന്റെ കൈക്ക്‌ പിടിച്ച്‌ അവര്‍ അവനെ തടഞ്ഞാല്‍ അവര്‍ക്ക്‌ അവനെ രക്ഷപ്പെടുത്താം. അവരും രക്ഷപ്പെടും. അവനെ ദ്വാരമുണ്ടാക്കാന്‍ വിട്ടാല്‍ അവര്‍ അവനെ നശിപ്പിക്കും. അവരും നശിക്കും.'' ഈ ഹദീസ്‌ ഉദ്ധരിച്ച ശേഷം നുഅ്‌മാനുബ്‌നു ബശീര്‍ (റ) പറയുന്ന ഒരു മുഖവുരയുണ്ട്‌: ``ജനങ്ങളേ, നിങ്ങള്‍ നിങ്ങളിലെ വിഡ്‌ഢികളുടെ ൈകയ്‌ക്ക്‌ പിടിക്കൂ! അല്ലെങ്കില്‍ നിങ്ങളും നശിക്കും.'' (കിതാബുസ്സുഹ്‌ദ്‌: 475)

ഒന്നോ രണ്ടോ പേരുടെ ദുഷിച്ച താല്‌പര്യങ്ങള്‍ക്കുവേണ്ടി മഹത്തായ ആദര്‍ശമൂല്യങ്ങളെ ബലികഴിക്കാന്‍ സന്നദ്ധമാവുന്ന, ചങ്കുറപ്പില്ലാത്ത നേതൃത്വങ്ങള്‍ പല ഇസ്‌ലാമിക സമൂഹങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ദുരന്തത്തിന്റെ പെരുന്തച്ചന്മാരായ ചരിത്രം നമ്മുടെ മുന്നിലുണ്ട്‌.

വ്യക്തികള്‍ ഒന്നിച്ചു നീങ്ങുന്നിടത്തെല്ലാം ബന്ധങ്ങള്‍ക്ക്‌ വലിയ പ്രാധാന്യമുണ്ട്‌. ശക്തമായ മതില്‍കെട്ടുകളുമായി നിലനില്‌ക്കുന്ന ബന്ധങ്ങള്‍ ഉള്ളിടത്ത്‌ പോറലേല്‌ക്കാന്‍ വലിയ പ്രയാസമാണ്‌. വിശ്വാസികളുടെ കൂട്ടായ്‌മയില്‍ സ്‌നേഹത്തിനും ആത്മൈക്യത്തിനുമുള്ള പ്രാധാന്യം എത്രയോ വലുതാണ്‌. ഒരേ ലക്ഷ്യത്തിലേക്ക്‌ ഒരേ തിരുദൂതരുടെ പാതപിന്തുടര്‍ന്ന്‌ നീങ്ങുന്നവര്‍ക്ക്‌ എവിടെയാണ്‌ അന്യോന്യമുള്ള കുശുമ്പിനും കുന്നായ്‌മക്കും നേരമുണ്ടാവുക? ആരിലും നന്മയെ കാണുകയും ആ നന്മയെ അംഗീകരിക്കുകയും അതിന്റെ വഴിയെ ചരിക്കുകയുമാണ്‌ നമ്മുടെ മാര്‍ഗം. അതാണ്‌ ഉദാത്തമായ സൗഹൃദത്തിന്റെ പാത. അവസാന ശ്വാസത്തിന്നായി പിടയുമ്പോഴും ആ സൗഹൃദം തുടിച്ചുകൊണ്ടേയിരിക്കും. ഇതാണ്‌ യര്‍മൂകിന്റെ മണ്ണില്‍ സംഭവിച്ചത്‌.

നീറുന്ന വേദനയില്‍ കുളിര്‍തെന്നലായ്‌...

അബ്ദുൽ വദൂദ്

ഉര്‍വത്‌ബിന്‍ സുബൈര്‍ (റ) പ്രസിദ്ധനായ സ്വഹാബിവര്യനും കര്‍മശാസ്‌ത്ര പണ്ഡിതനുമായിരുന്നു. അറിവുകൊണ്ട്‌ അനുഗൃഹീതനായ അദ്ദേഹത്തിന്‌ അല്ലാഹു പരീക്ഷണങ്ങളുടെയും യാതനകളുടെയും പാരാവാരങ്ങള്‍ അളവില്ലാതെ നല്‌കി. അദ്ദേഹത്തിന്റെ കാലിന്‌ മാരകമായ രോഗം പിടിപെട്ടു. വേദനകൊണ്ട്‌ പുളഞ്ഞ ഉര്‍വത്‌ പ്രാര്‍ഥനയുടെ പ്രത്യൗഷധം പുരട്ടി. വൈദ്യന്മാരുടെ അഭിപ്രായമാരാഞ്ഞപ്പോള്‍, കാല്‌ മുറിച്ചുമാറ്റുകയല്ലാതെ രക്ഷയില്ലെന്ന്‌ പ്രതിവിധി. നീറിപ്പുകയുന്ന വേദനയെക്കുറിച്ചോര്‍ത്തപ്പോള്‍ അദ്ദേഹത്തിന്‌ കാല്‌ മുറിക്കാന്‍ സമ്മതിക്കേണ്ടിവന്നു.

കാല്‌ മുറിച്ച്‌ മാറ്റേണ്ട ദിവസമെത്തി. സമയമടുത്തപ്പോള്‍ വൈദ്യന്‍ ഒരു മരുന്നുമായി വരുന്നു.

“ഇതെന്തിനാണ്‌?
ഉര്‍വത്‌ ചോദിച്ചു. 

“ബോധമില്ലാതാക്കാന്‍. കാല്‌ മുറിച്ചു മാറ്റുന്നത്‌ പിന്നെ നിങ്ങളറിയുകയില്ല
വൈദ്യന്റെ മറുപടി ഉര്‍വതിനെ ചൊടിപ്പിച്ചു.

“ബോധം നശിപ്പിക്കുകയോ? എങ്കില്‍ ഈ മരുന്ന്‌ എനിക്കുവേണ്ട.

എന്റെ ബോധം നിറയെ എന്റെ രക്ഷിതാവിന്റെ ഓര്‍മകളാണ്‌. അവനാണ്‌ എന്റെ ശക്തി. എന്റെ ബലം. നിങ്ങളെന്റെ കാല്‌ മുറിച്ചോളൂ. അതല്ലേ വേണ്ടൂ

വൈദ്യന്‍ അത്ഭുതപ്പെട്ടു. മരുന്നുകള്‍ പ്രയോഗിക്കാതെ കാല്‌ മുറിച്ചെടുത്തു. ഉര്‍വതിന്റെ നാവിലും മനസ്സിലും നാഥനെ പ്രകീര്‍ത്തിക്കുന്ന വാക്കുകള്‍ മാത്രം. സമയം രാത്രിയായി. അപ്പോള്‍ മറ്റൊരു വാര്‍ത്തകൂടി, അദ്ദേഹത്തിന്റെ ഒരു മകന്‍ കുതിരപ്പുറത്ത്‌ നിന്ന്‌ വീണുമരിച്ചു!. ഒരു മനുഷ്യനെ സംബന്ധിച്ചേടത്തോളം ഏറ്റവും വലിയ രണ്ടു വേദനകള്‍. ഒന്ന്‌, ഒരവയവത്തിന്റെ നഷ്‌ടം. മറ്റൊന്ന്‌ ഒരു പുത്രന്റെ നഷ്‌ടം. രണ്ടു ദുരിതവും ഒരൊറ്റ ദിവസത്തില്‍! മുറിച്ചുമാറ്റപ്പെട്ട കാല്‌, അവസാനമായി കാണുവാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ചോരയിറ്റുന്ന ആ കാല്‌ വൈദ്യന്മാര്‍ ഉര്‍വതിന്റെ കൈയിലേക്ക്‌ നല്‌കി. കാലിനെ നോക്കി അദ്ദേഹം ഇടറുന്ന മനസ്സോടെ പറഞ്ഞു.

“എന്റെ പ്രിയപ്പെട്ട കാലേ, നീ സ്വര്‍ഗത്തിലേക്കാണ്‌ പോകുന്നത്‌. കാരണം നിന്റെ സഹായത്താല്‍ ഞാനൊരു തിന്മയും ചെയ്‌തിട്ടില്ല. നിന്റെ വിരലുകളെ ഭൂമിയിലേക്ക്‌ പതിപ്പിച്ച്‌ ഞാന്‍ ഒരു പാപത്തിലേക്കും നടന്നിട്ടില്ല. എന്നാല്‍ രാവെന്നോ പകലെന്നോ ഇല്ലാതെ, വെയിലെന്നോ മഴയെന്നോ വകവെക്കാതെ ഞാന്‍ അല്ലാഹുവിന്റെ ഭവനത്തിലേക്ക്‌ പ്രാര്‍ഥനയ്‌ക്കായി പോയിട്ടുണ്ട്‌...”

അന്ന്‌ രാത്രി മനമുരുകി അദ്ദേഹം പ്രാര്‍ഥിച്ചു: “നാഥാ, നീയെത്ര കാരുണ്യവാന്‍! ജനനം മുതല്‍ ഇത്രകാലവും നീ എനിക്ക്‌ എത്രയോ അവയവങ്ങള്‍ നല്‌കി. അവയില്‍ നിന്ന്‌ ഒരു കാല്‌ മാത്രമല്ലേ നീ തിരിച്ചെടുത്തിട്ടുള്ളൂ. ആറ്‌ മക്കളെ നീ എനിക്ക്‌ നല്‌കി. അവരില്‍ നിന്ന്‌ ഒരു മകനെ മാത്രമല്ലേ നീ എടുത്തിട്ടുള്ളൂ. നീയെത്ര സ്‌നേഹമുള്ളവന്‍, നീയെത്ര കൃപയുള്ളവന്‍.”

‘ക്ഷമ’ എന്നത്‌ പറയാനും ഉപദേശിക്കാനും ഭംഗിയുള്ള വാക്കാണ്‌. പക്ഷേ, ജീവിതത്തിലേക്ക്‌ പകര്‍ത്താന്‍ ഏറെ പ്രയാസമുള്ളതും. പ്രതീക്ഷയുടെ പ്രകാശം കെട്ടുപോവുകയും അഭിലാഷങ്ങള്‍ക്ക്‌ മങ്ങലേല്‌ക്കുകയും ചെയ്യുമ്പോള്‍ ജീവിതത്തില്‍ പതറിപ്പോകുന്നവരാണ്‌ ഏറെയും. എന്നാല്‍ ക്ഷമയുടെ സിദ്ധൗഷധം കൊണ്ട്‌ വേദനയാല്‍ നീറുന്ന മുറിവുണക്കാന്‍ സാധിക്കുന്ന ഭാഗ്യവാന്മാര്‍ വളരെ കുറച്ചേയുള്ളൂ. ആടിയുലയാത്ത ദൈവവിശ്വാസമാണ്‌ ക്ഷമയുടെ നിദാനം. ക്ഷമിക്കുന്നതിന്‌ പകരമായി സ്വര്‍ഗമുണ്ടെന്ന്‌ ഖുര്‍ആന്‍ പറയുന്നു. അല്ലാഹുവിന്റെ ഏറ്റവും വലിയ സമ്മാനം.

ക്ഷമാലുക്കളായ ദാസന്മാര്‍ക്ക്‌ സഹായിയായി അല്ലാഹുവുണ്ട്‌. നംറൂദിന്റെ തീകുണ്‌ഠാരത്തില്‍ നിന്ന്‌ ഇബ്‌റാഹീം നബിയെ രക്ഷിച്ച അല്ലാഹു. ദുരിതക്കയങ്ങളില്‍ നിന്ന്‌ അയ്യൂബ്‌ നബിയെ രക്ഷിച്ച അല്ലാഹു. ഫറോവയില്‍ നിന്ന്‌ മൂസാനബിയെ രക്ഷിച്ച അല്ലാഹു. ശത്രുസഞ്ചയങ്ങളില്‍ നിന്ന്‌ മുഹമ്മദ്‌ നബിയെ രക്ഷിച്ച അല്ലാഹു.

‘നാഥാ, ഞങ്ങളുടെ ഹൃദയങ്ങളെ കോര്‍ത്തിണക്കണേ...’

അബ്ദുൽ വദൂദ്

ഇസ്‌ലാം സ്വീകരിച്ചതിന്‌ ശേഷവും മദ്യപാനം തുടര്‍ന്നിരുന്നു ഒരു സ്വഹാബി. തിരുമേനി(സ) അദ്ദേഹത്തെ നിരന്തരം ഉപദേശിച്ചുകൊണ്ടിരുന്നു. മദ്യത്തിന്റെ ദുരന്തങ്ങളെക്കുറിച്ചും അനിസ്‌ലാമികതയെക്കുറിച്ചുമെല്ലാം പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, ആ ശിഷ്യന്‌ തന്റെ ദുശ്ശീലം തിരുത്തുവാനായില്ല. ശാസനകള്‍ ലഭിച്ചിട്ടും ശിക്ഷ അനുഭവിച്ചിട്ടും അതു തുടര്‍ന്നുകൊണ്ടേയിരുന്നു.

ഒരു ദിവസം പതിവുപോലെ മദ്യപിച്ച്‌, തിരുമേനിയുടെ സദസ്സിലേക്ക്‌ അദ്ദേഹം വന്നു. മദ്യത്തിന്റെ ദുര്‍ഗന്ധം പരന്നൊഴുകി. ആ സമയത്ത്‌ അരികിലിരുന്ന മറ്റൊരു സ്വഹാബി അയാളെ എന്തോ ഒരു കുത്തുവാക്കു പറഞ്ഞു. നിസ്സാരമെന്നു കരുതി നാം അവഗണിക്കുന്ന ഒരു ചെറിയവാക്ക്‌! പക്ഷേ, തിരുമേനി ഏറെ ഗൗരവത്തോടെയാണതെടുത്തത്‌. മദ്യപാനിയായ ശിഷ്യനെ ശാസിക്കുന്നതിനേക്കാള്‍ തിരുമേനി അയാളെ ശാസിച്ചു. സദസ്സില്‍ വെച്ച്‌ വിശ്വാസിയായ സഹോദരനെ അപകീര്‍ത്തിപ്പെടുത്തിയതിനെ ശക്തമായ വാക്കുകളില്‍ അപലപിച്ചു.

ഇതായിരുന്നു നബി(സ), സ്വന്തം അനുയായികള്‍ക്കിടയില്‍ കാത്തു സൂക്ഷിച്ചിരുന്ന പരസ്‌പരബന്ധം. അകല്‌ച്ചയുടെയും ശത്രുതയുടെയും വേലിക്കെട്ടുകളെ മുറിച്ചെറിഞ്ഞ്‌ സ്‌നേഹത്തിന്റെയും ആത്മ സൗഹൃദത്തിന്റെയും പുതിയ നൂല്‍ച്ചരടിലേക്ക്‌ അവരുടെ ഹൃദയങ്ങളെ കോര്‍ത്തുകെട്ടി.

ഒരു തുള്ളി കള്ളിനും ഒരു തരി മണ്ണിനുമെല്ലാം വേണ്ടി, പരസ്‌പര വൈരാഗ്യത്തിന്റെ ഉരുക്കുകോട്ടകള്‍ പണിത ആറാംനൂറ്റാണ്ടിലെ അറബിക്കൂട്ടത്തെ റസൂല്‍(സ) നയിച്ചത്‌ കലര്‍പ്പും കലവറയുമില്ലാത്ത കാരുണ്യത്തിന്റെയും ഹൃദയബന്ധത്തിന്റെയും സാഹോദര്യത്തിലേക്കാണ്‌. അദ്ദേഹം അവരോട്‌ പറഞ്ഞു: ``നിങ്ങള്‍ പരസ്‌പരം അസൂയ പുലര്‍ത്തരുത്‌. ഒരാള്‍ വിലപറഞ്ഞതിന്റെ മീതെ മറ്റൊരാള്‍ വില പറയരുത്‌. പരസ്‌പരം വിദ്വേഷപ്പെടരുത്‌. പരസ്‌പരം ഛിദ്രിച്ചു പോകരുത്‌. ഒരാള്‍ വിറ്റതിന്റെ മീതെ മറ്റൊരാള്‍ വില്‌ക്കരുത്‌. നിങ്ങളെല്ലാം സാഹോദര്യത്തോടെ അല്ലാഹുവിന്റെ ദാസന്മാരാവുക. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്‌. ആരും പരസ്‌പരം ദ്രോഹിക്കുകയില്ല. കൈയൊഴിയുകയില്ല. നിന്ദിക്കുകയില്ല.(അബൂഹുറയ്‌റയില്‍ നിന്ന്‌ മുസ്‌ലിം)

ഒരാള്‍ മുസ്‌ലിമാകുന്നതോടെ ഇസ്‌ലാം മതമുള്‍ക്കൊണ്ടവരുടെയെല്ലാം സഹോദരനായിത്തീരുന്നു. ആദര്‍ശത്തിന്റെ ശക്തമായ അടിത്തറയില്‍ ഒരേ മനസ്സെന്ന പോലെ അവര്‍ പ്രയത്‌നിക്കുന്നു. `എനിക്ക്‌' എന്ന സ്വാര്‍ഥ വിചാരത്തില്‍ നിന്ന്‌, `ഞങ്ങള്‍ക്ക്‌' എന്ന സാമൂഹ്യ ബോധത്തിലേക്ക്‌ അവന്റെ മനസ്സ്‌ വളരുന്നു. സകല സത്യവിശ്വാസികള്‍ക്കും വേണ്ടി അയാള്‍ പ്രാര്‍ഥിക്കുന്നു: ``ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ മുമ്പ്‌ സത്യവിശ്വാസത്തിലേക്കെത്തിയ ഞങ്ങളുടെ സഹോദരന്മാര്‍ക്കും നീ പൊറുത്ത്‌ തരേണമേ. സത്യവിശ്വാസം സ്വീകരിച്ചവരോട്‌ ഞങ്ങളുടെ മനസ്സുകളില്‍ യാതൊരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു''(ഖുര്‍ആന്‍ 59:10)

എല്ലാം ദൈവമാര്‍ഗത്തിലേക്കര്‍പ്പിച്ച ഒരു വിശ്വാസി അവന്റെ സഹോദര സ്‌നേഹവും അതേ മാര്‍ഗത്തിലേക്ക്‌ തന്നെ നീക്കിവെക്കുന്നു. അങ്ങനെ അവന്റെ വിശ്വാസം പരിപൂര്‍ണതയിലേക്കെത്തുന്നു. നബി(സ) പറഞ്ഞു: ``ആരാണോ അല്ലാഹുവിനു വേണ്ടി സ്‌നേഹിച്ചത്‌, അല്ലാഹുവിന്‌ വേണ്ടി വെറുത്തത്‌, അല്ലാഹുവിന്‌ വേണ്ടി നല്‌കിയത്‌, അല്ലാഹുവിന്‌ വേണ്ടി സ്വീകരിച്ചത്‌, അല്ലാഹുവിന്‌ വേണ്ടി തടഞ്ഞത്‌ അവന്റെ വിശ്വാസമത്രെ, സമ്പൂര്‍ണമായത്‌.''

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്‌നേഹിച്ചവര്‍ക്ക്‌ പ്രകാശത്താലുള്ള സിംഹാസനങ്ങള്‍ സ്വര്‍ഗത്തിലുണ്ടാവുമെന്നും അതില്‍ പ്രവാചകന്മാരും രക്തസാക്ഷികളും വരെ അസൂയപ്പെടുമെന്നും ഒരു നബിവചനത്തില്‍ കാണാം. മഹ്‌ശറയിലെ കൊടുംചൂടില്‍ മനുഷ്യരഖിലവും വെന്തുരുകുമ്പോള്‍, അവരെനോക്കി അല്ലാഹു ഇങ്ങനെ വിളിച്ചുപറയും.

``എന്റെ ജലാലത്തില്‍ പരസ്‌പരം സ്‌നേഹിച്ചവരെവിടെ? ഒരു തണലും ലഭിക്കാത്ത ഈ ദിവസം എന്റെ തണലില്‍ നിന്ന്‌ ഞാനവര്‍ക്ക്‌ നല്‌കും''

കാലഭേദങ്ങളില്ലാതെ സമസ്‌തവിശ്വാസികളെയും കോര്‍ത്തിണക്കുന്നത്‌ അവരുടെ ഈമാനാണ്‌. ഏകനായ രക്ഷിതാവിന്റെ ഏകത്വമുള്ള അടിമകളായി അവര്‍ മാറുന്നു. പണത്തിന്റെയോ പ്രതാപത്തിന്റെയോ അതിരുകളില്ലാതെ ആരാധനകളിലും പ്രാര്‍ഥനകളിലും അവര്‍ ഒന്നിച്ചിരിക്കുന്നു. ഏകമനസ്സായി രക്ഷിതാവിനോട്‌ അര്‍ഥിക്കുന്നു; ``ഞങ്ങളെ നീ നേരായ മാര്‍ഗത്തിലൂടെ വഴി നടത്തേണമേ''

`ഞങ്ങളുടെ നാഥാ' എന്ന പദത്തിലൂടെ അവരുടെ മനസ്സുകള്‍ കോര്‍ത്തിണങ്ങുന്നു. എല്ലാ വിളികളും ചെന്നവസാനിക്കുന്ന അല്ലാഹുവിനെ ഭയപ്പെട്ട്‌, സ്വര്‍ഗത്തെ പ്രതീക്ഷിച്ച്‌, നരക മോചനത്തിന്‌ പ്രാര്‍ഥിച്ച്‌ അവര്‍ ആരാധനകളില്‍ ഒന്നിക്കുന്നു.

വിശ്വാസികള്‍ പരസ്‌പരം പ്രാര്‍ഥിക്കാന്‍ നബി(സ) ഒരു പ്രാര്‍ഥന പഠിപ്പിച്ചു: ``അല്ലാഹുവേ ഞങ്ങളുടെ ഹൃദയങ്ങളെ തമ്മില്‍ കോര്‍ത്തിണക്കേണമേ, ഞങ്ങള്‍ക്കിടയിലെ ബന്ധം നീ നന്നാക്കേണമേ''

ജീവിതം ലളിതം, മനോഹരം

അബ്ദുൽ വദൂദ് 
നിങ്ങള്‍ മാവിനെ ശ്രദ്ധിച്ചിട്ടുണ്ടോ? ഉറച്ച വേരുകളും വിടര്‍ന്ന ചില്ലകളുംകൊണ്ട്‌ വളര്‍ന്നുനില്‌ക്കുന്ന മാവ്‌. അതില്‍ ഏറ്റവും താഴ്‌ന്നു തൂങ്ങിനില്‌ക്കുന്നത്‌ ഏതു ചില്ലയായിരിക്കും? സംശയമില്ല, ഏറ്റവും കൂടുതല്‍ മാമ്പഴങ്ങള്‍ കായ്‌ച്ചുനില്‌ക്കുന്ന ചില്ല. നാം കല്ലെറിഞ്ഞാല്‍ തിരികെ തരുന്നത്‌ തുടുത്ത മധുരമാമ്പഴങ്ങള്‍!

ചിപ്പികളെ ശ്രദ്ധിച്ചിട്ടുണ്ടോ? ആരാലും ശ്രദ്ധിക്കപ്പെടാതെ മണലില്‍ പൂണ്ട്‌ കിടക്കുന്ന ചിപ്പികള്‍. ആളുകള്‍ അവയെ ചവിട്ടി കടന്നുപോകുന്നു. ചിപ്പിക്കുള്ളില്‍ എന്താണ്‌? വിലപിടിച്ച മുത്തുകള്‍!

ഈ ഉദാഹരണങ്ങളില്‍ നമുക്ക്‌ ഒരുപാട്‌ ദൃഷ്‌ടാന്തങ്ങളില്ലേ? തീര്‍ച്ചയായും ഉണ്ട്‌. ഒരു യഥാര്‍ഥ സത്യവിശ്വാസി ഇങ്ങനെയായിരിക്കണം. കായ്‌ച്ച്‌ പുഷ്‌പിച്ച്‌ നില്‌ക്കുമ്പോഴും അന്യര്‍ക്ക്‌ നന്മകള്‍ മാത്രം പകരമായി നല്‌കുന്ന മാവിനെപ്പോലെ, ഉള്ളില്‍ വിലപിടിച്ച സ്വത്തുക്കള്‍ കൊണ്ടുനടക്കുമ്പോഴും മണലിന്നടിയില്‍ കിടന്ന്‌ ആരുടെയും ശ്രദ്ധ ക്ഷണിക്കാതെ കഴിയുന്ന ചിപ്പിയെപ്പോലെ വിനയത്തിന്റെയും എളിമയുടെയും പ്രശസ്‌തി മോഹങ്ങളില്ലാത്ത സരള ജീവിതത്തിന്റെയും നല്ല ഉദാഹരണങ്ങളായിത്തീരണം.

ലാളിത്യം ഈമാനില്‍ പെട്ടതാണെന്ന്‌ അബൂദാവൂദ്‌ ഉദ്ധരിച്ച ഒരു ഹദീസിലുണ്ട്‌. വിശ്വാസിയാണെന്നതിനാല്‍ വിനയം കാണിക്കുന്നുവെന്നര്‍ഥം. ഏതു സാഹചര്യത്തിലും നിര്‍വികാരനായി പ്രതികരണങ്ങളേതുമില്ലാതെ നിശ്ചേഷ്‌ഠനായി നില്‌ക്കലല്ല വിശ്വാസിയുടെ വിനയം. ധൂര്‍ത്തും പൊങ്ങച്ചവുമില്ലാത്ത ജീവിതം, ആര്‍ക്കും ഉപദ്രവമോ ചതിയോ വരുത്താത്ത പ്രവര്‍ത്തനങ്ങള്‍. മറ്റാരെക്കാളും മുകളിലെത്തണമെന്ന ചിന്തയില്ലാതെ ആരെയും തോല്‌പിക്കണമെന്നോ സ്വയം ഉയര്‍ന്ന്‌ പൊങ്ങച്ചം കാണിക്കണമെന്നോ ആഗ്രഹിക്കാത്ത ജീവിതം! തിരുനബിയുടെ ജീവിതം അത്തരത്തിലായിരുന്നു. ആരില്‍ നിന്നെങ്കിലും തെല്ലുയര്‍ന്ന്‌ ജീവിക്കണമെന്ന്‌ അവിടന്ന്‌ ഒരിക്കലും ആഗ്രഹിച്ചില്ല. എന്നാല്‍ ലോകത്തേറ്റം വലിയ മഹാനായ മനുഷ്യനായി അവിടന്ന്‌ എണ്ണപ്പെട്ടു. അതിന്‌ കാരണം സുതാര്യവും സരളവുമായ ആ ജീവിതം തന്നെയായിരുന്നു. `സ്വയം ചെറുതാകുന്നവരെ അല്ലാഹു വലുതാക്കും, സ്വയം വലുതാകുന്നവരെ അല്ലാഹു ചെറുതാക്കും' എന്ന്‌ തിരുനബി(സ) പറയുകയും ചെയ്‌തു. അല്ലാഹുവിന്റെ പ്രവാചകനാണെന്ന കാരണത്താല്‍ പ്രത്യേകം സ്ഥാനവസ്‌ത്രമോ കൊട്ടാരമോ അവിടുന്ന്‌ സ്വീകരിച്ചില്ല. തികച്ചും സാധാരണമായ ജീവിതം നയിച്ച്‌ അസാധാരണമായ ചരിത്രം ബാക്കിവെച്ചു. കൂട്ടയാത്ര പോകുമ്പോള്‍ തിരുനബി(സ) ഏറ്റവും പുറകിലായിരുന്നു നടന്നിരുന്നത്‌. ഏതു ചെറിയ കുട്ടിയോടും സലാം പറഞ്ഞ്‌ വിശേഷങ്ങള്‍ തിരക്കും. ആരെയും സഹായിക്കും. എളിമയുള്ള ജീവിതം നയിച്ചു.

വിശ്വാസികള്‍ക്ക്‌ മാതൃകയായ തിരുനബി(സ)യുടെ ഓരോ കര്‍മവും സമീപനവും പകര്‍ത്തേണ്ടവരാണ്‌ നാം. പക്ഷേ നമ്മുടെ കൂട്ടത്തിലുള്ളവരുടെ ജീവിതരീതിയൊന്ന്‌ പരിശോധിച്ചുനോക്കുക. സുഖലോലുപന്മാരായ അവിശ്വാസികളില്‍ നിന്ന്‌ നാം വല്ല വ്യത്യാസവും പുലര്‍ത്തുന്നുണ്ടോ? നമ്മുടെ ദേഹത്തും വീട്ടിലും എണ്ണിയാല്‍ തീരാത്ത ആര്‍ഭാടങ്ങളില്ലേ? താഴ്‌മയോടും ലാളിത്യത്തോടും ആളുകളെ സമീപിക്കുന്നവരാണോ നാം? നമ്മുടെ കുട്ടികളെ വളര്‍ത്തുന്നത്‌ ആര്‍ഭാടമായ ഗാര്‍ഹികാന്തരീക്ഷത്തിലല്ലേ?

വീടിനുമുന്നില്‍ ഡിഷ്‌ ആന്റിനയും കൈയില്‍ മൊബൈല്‍ഫോണും അത്യാവശ്യകാര്യത്തിനു വേണ്ടി തന്നെയാണോ നമ്മില്‍ പലരും കരുതിവെക്കുന്നത്‌? അതോ അയല്‍പക്കത്തിനൊപ്പിച്ച്‌ പൊങ്ങച്ചം കാണിക്കാനോ? കാണുന്നതും കേള്‍ക്കുന്നതുമൊക്കെ നിരവധി വാങ്ങിയും വാരിയും കൂട്ടിവെച്ച്‌ നമ്മള്‍ എങ്ങോട്ടാണ്‌ ഇതെല്ലാമായി പോകുന്നത്‌?

വസ്‌ത്രവ്യാപാരരംഗത്തും സ്വര്‍ണ വില്‌പനയിലും ഏറ്റവും മുന്നില്‍ നില്‌ക്കുന്നത്‌ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളാണെന്ന്‌ കണക്കുകള്‍ പറയുന്നു. അട്ടിയായി കൂട്ടിവെച്ചിരിക്കുന്ന ഈ `ചത്തപണം' ഇന്ന്‌ സമുദായത്തിന്റെ ദുരന്തമായി തീര്‍ന്നിട്ടില്ലേ?

നൂറു വീടുകളുള്ള ഒരു മഹല്ലില്‍ ചുരുങ്ങിയത്‌ പത്തുപവനെങ്കിലും ഒരു വീട്ടിലുണ്ടെങ്കില്‍ ആയിരം പവന്‍ സ്വര്‍ണമാണ്‌ ആ മഹല്ലില്‍ മാത്രമുണ്ടാവുക! ഇത്രയും പണമാണ്‌ യഥാര്‍ഥത്തില്‍ മരിച്ചു കിടക്കുന്നത്‌. ഈ സമുദായത്തിലെ എത്രയോ പട്ടിണിപ്പാവങ്ങള്‍ക്ക്‌ കിട്ടേണ്ടത്‌, എത്രയോ സാമൂഹിക സംരംഭങ്ങള്‍ക്ക്‌ മുടക്കേണ്ടതും സകാത്തിലൂടെ വികേന്ദ്രീകരിക്കപ്പെടേണ്ടതുമായ പണം!

തിരക്കിനിടയില്‍, ഇങ്ങനെയൊക്കെ ഒന്ന്‌ ആലോചിച്ചു നോക്കൂ.

പ്രാര്‍ഥനയിലെ മധുരം നുകര്‍ന്നുവോ?

അബ്ദുൽ വദൂദ്

ആടിനെ മേച്ച്‌ ഉപജീവനം നടത്തിയിരുന്ന ആഫ്രിക്കയിലെ ഒരു നീഗ്രോ കുടുംബത്തിലെ കുട്ടിയായിരുന്നു ഷോമാ അരൂമി. കൂട്ടുകാരോടൊത്ത്‌ സ്‌കൂളില്‍ പോയി പഠിക്കാനുള്ള ആഗ്രഹം വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ അരൂമിക്ക്‌ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്‌. ധാരാളം ആടുകളെ മേയ്‌ക്കാനുള്ളതുകൊണ്ട്‌ ആഴ്‌ചയില്‍ മൂന്നു ദിവസം മാത്രമേ അവള്‍ സ്‌കൂളില്‍ പോയിരുന്നുള്ളൂ. സ്‌കൂള്‍ പഠനശേഷം പട്ടണത്തില്‍ പോയി ഉപരിപഠനം നടത്താന്‍ പണം വേണം. പച്ചക്കറിത്തോട്ടം നനച്ചാല്‍ മുത്തശ്ശി ഒരു കോഴിയെ കൂലി നല്‌കാം എന്നു പറഞ്ഞു. അങ്ങനെ കിട്ടിയ കോഴിയെ വിറ്റ്‌ കോളെജില്‍ കൊടുക്കേണ്ട ഒരു ഷില്ലിങ്‌ സമ്പാദിച്ചു. രണ്ടു ദിവസം കഴിഞ്ഞു നോക്കിയപ്പോള്‍ ഷില്ലിങ്‌ കാണുവാനില്ല! എവിടെ നോക്കിയിട്ടും കണ്ടെത്താനായില്ല. കോളെജിലേക്ക്‌ പോകാന്‍ ഇനി ഒരു ദിവസം മാത്രമേ ബാക്കിയൂള്ളൂ. പണമില്ലെങ്കില്‍ പഠനം നിലയ്‌ക്കും.

ഷോമാ അരൂമി ഒരേയൊരു മാര്‍ഗമായിരുന്നു പരിഹാരമായി കണ്ടെത്തിയത്‌; പ്രാര്‍ഥന. എല്ലാ വാതിലും അടച്ച്‌ ഏകയായി ദൈവത്തോട്‌ പ്രാര്‍ഥിച്ചു. നീണ്ട പ്രാര്‍ഥനയ്‌ക്കൊടുവില്‍ കൂട്ടുകാരോടൊത്ത്‌ മുറ്റത്ത്‌ കളിച്ചതും നാണയം വീണതും ഓര്‍മയിലേക്കു വന്നു. ഓടിച്ചെന്നു നോക്കിയപ്പോള്‍ മണ്ണില്‍ പൊതിഞ്ഞുകിടക്കുന്ന തിളങ്ങുന്ന നാണയം! അപ്പോള്‍ ഷോമാ അരൂമി പതുക്കെ മന്ത്രിച്ചത്‌ ഇങ്ങനെയായിരുന്നു: `ആഫ്രിക്കയിലെ പുല്ലുമേഞ്ഞ ചെറ്റപ്പുരയിലേക്ക്‌ കുനിഞ്ഞുനോക്കുവാനും പാവപ്പെട്ട ഈ നീഗ്രോ പെണ്‍കുട്ടിയുടെ പ്രാര്‍ഥന കേള്‍ക്കുവാനും എളിമയുള്ളവനായ നാഥാ, നിനക്ക്‌ നന്ദി!'

പ്രാര്‍ഥനയുടെ ശക്തി അചഞ്ചലമാണ്‌. എല്ലാം തീര്‍ന്നെന്നും നഷ്‌ടമായെന്നും വിചാരിക്കുമ്പോഴും നാമറിയാതെ നമ്മുടെ പ്രാര്‍ഥന, പുതിയ പോംവഴികളിലേക്ക്‌ നയിക്കുന്നു. ദുഃഖകരമായ ജീവിതവഴികളിലും കഷ്‌ടപ്പാടു നിറഞ്ഞ അനുഭവങ്ങളിലും ഒരു വിശ്വാസിക്ക്‌ പ്രാര്‍ഥനയിലൂടെ പ്രശാന്തത കൈവരുന്നു.

സൂറതുല്‍ ഫുര്‍ഖാന്‍ അവസാനിക്കുന്നത്‌ ഇങ്ങനെയാണ്‌: ``നിങ്ങളുടെ പ്രാര്‍ഥനയില്ലായിരുന്നെങ്കില്‍ എന്റെ റബ്ബ്‌ നിങ്ങളെ പരിഗണിക്കുകയില്ല.'' അല്ലാഹുവിന്റെ പരിഗണനയാണ്‌ ജീവിതത്തിന്റെ ലക്ഷ്യം. ആ ലക്ഷ്യം പൂര്‍ത്തീകരിക്കുവാന്‍ പ്രാര്‍ഥനയുടെ സാന്നിധ്യത്തോടെയല്ലാതെ സാധ്യമല്ലെന്ന്‌ വരുമ്പോള്‍ അതിന്റെ പ്രാധാന്യം എത്രമാത്രമുണ്ടെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ.

അല്ലാഹു കരുണാമയനാണ്‌. ഈ ജീവിതത്തില്‍ നാമനുഭവിക്കുന്നതും ആസ്വദിക്കുന്നതുമെല്ലാം അവന്റെ സമ്മാനങ്ങളാണ്‌. അവന്‍ നല്‌കിയ ദാനമാണ്‌ ജീവിതം, ജീവിതത്തിലെ വിഭവങ്ങളും. നിത്യവും സുഖശീതളമായ ഒരു ജീവിതം ഈ ലോകത്ത്‌ സാധ്യമല്ല. ആഘോഷപൂര്‍ണമായ ജീവിതാനുഭവങ്ങളില്‍ ചിലപ്പോള്‍ കണ്ണുനനയുന്ന അവസരങ്ങളുണ്ടാവാം. സങ്കീര്‍ണമായ ജീവിതാവസരങ്ങളില്‍ നാം നിസ്സഹായരായി പടച്ചവനിലേക്ക്‌ കൈകള്‍ നീട്ടുന്നു.

പ്രാര്‍ഥന നമ്മുടെ നിസ്സാരതയുടെയും ദുര്‍ബലതയുടെയും എളിമയുടെയും തെളിവുകൂടിയാണ്‌. നാം ചെറുതാണെന്നും വലിയവന്‍ അല്ലാഹു മാത്രമാണെന്നും പ്രാര്‍ഥന തെളിയിക്കുന്നുണ്ട്‌. നമ്മുടെ കഴിവോ അറിവോ പരിചയമോ നൈപുണിയോ കൊണ്ട്‌ സാധ്യമാക്കാനാവാത്ത ആവശ്യങ്ങളും ആഗ്രഹങ്ങളും സര്‍വ കഴിവുകളുടെയും ശക്തിമഹത്വങ്ങളുടെയും ഉടമയായ അല്ലാഹുവിനോട്‌ അര്‍ഥിക്കുന്ന അനുപമമായ വേളയാണ്‌ പ്രാര്‍ഥനാ സമയം.

നാം മാത്രമായ നമ്മുടെ സ്വകാര്യതയില്‍ മനസ്സും വിചാരവും ഏകീകരിച്ച്‌, കൈയും കരളും അല്ലാഹുവിലേക്കുയര്‍ത്തി നനഞ്ഞ കണ്ണുകളോടും വിതുമ്പുന്ന വാക്കുകളാലും കുറ്റങ്ങളേറ്റുപറഞ്ഞും ആഗ്രഹങ്ങള്‍ നിവര്‍ത്തിച്ചും അല്ലാഹുവിന്റെ മുമ്പില്‍ വിനീതനായിരിക്കുന്നതിലെ, അതിരുകളില്ലാത്ത അനുഭൂതി മറ്റെവിടെ നിന്നാണ്‌ കിട്ടുക? `എന്റെ നാഥാ...' എന്ന വിളിനാദത്തിന്റെ അര്‍ഥവിസ്‌തൃതി സത്യവിശ്വാസിക്കേ അനുഭവിക്കാനാവൂ.

നിത്യജീവിതത്തിന്റെ നിഖില സന്ദര്‍ഭങ്ങളിലും പ്രാര്‍ഥനകള്‍ പഠിപ്പിച്ച മതമാണ്‌ ഇസ്‌ലാം. ജീവനാഡിയേക്കാള്‍ അടുത്തുള്ള അല്ലാഹുവിനോട്‌ അവന്റെ അടിമക്ക്‌ പ്രാര്‍ഥിക്കുവാന്‍ യാതൊരു മറയുടെയും മധ്യസ്ഥതയുടെയും നിബന്ധനകള്‍ ഇസ്‌ലാമിലില്ല. കുറ്റങ്ങള്‍കൊണ്ട്‌ കറുത്തുപോയ ജീവിതം നയിച്ചവനും സ്‌നേഹനിധിയായ രക്ഷിതാവിനോട്‌ പാപമോചനം തേടാം. അത്‌ അല്ലാഹുവിന്‌ ഇഷ്‌ടമാണ്‌. നഷ്‌ടമായ പാഥേയം തിരികെ കിട്ടിയവനെക്കാളും ആനന്ദം ആ സമയത്ത്‌ അല്ലാഹുവിനുണ്ടെന്ന്‌ നബിതിരുമേനി(സ) പറയുകയുണ്ടായി. അല്ലാഹുവിന്റെ കാരുണ്യത്തിലും സ്‌നേഹത്തിലുമുള്ള വിശ്വാസമാണ്‌ നമ്മെ പ്രാര്‍ഥനയ്‌ക്ക്‌ പ്രേരിപ്പിക്കുന്നത്‌. നിലയ്‌ക്കാത്ത അവന്റെ ദയാവായ്‌പുകള്‍കൊണ്ട്‌ നമ്മുടെ മോഹങ്ങള്‍ക്ക്‌ പൂര്‍ത്തീകരണവും ആവശ്യങ്ങള്‍ക്ക്‌ നിവര്‍ത്തനവും ലഭിക്കുമെന്ന്‌ നാം ഉള്‍ക്കൊള്ളുമ്പോള്‍ നമ്മുടെ കൈകളുയരും; ജീവിതം തന്നെ പ്രാര്‍ഥനയായിത്തീരും.

ബന്ധങ്ങള്‍ ചീന്തിയെറിയുമ്പോള്‍

അബ്ദുൽ വദൂദ്

നല്ലൊരു ചിത്രം വരയ്‌ക്കാന്‍ ഒരുപാട്‌ അധ്വാനമുണ്ട്‌. വരയും വര്‍ണവും കൃത്യമായി യോജിപ്പിച്ച്‌, വ്യത്യസ്‌ത നിറങ്ങളെ മനോഹരമായൊരു ചിത്രമാക്കിയെടുത്തതിനു ശേഷം അത്‌ കീറിക്കളയാന്‍ ഒരുപാട്‌ അധ്വാനമൊന്നും ആവശ്യമില്ല; വളരെ എളുപ്പമാണ്‌. എന്നാല്‍ കീറിക്കളഞ്ഞ ശേഷം വീണ്ടും പഴയ രൂപത്തില്‍ യോജിപ്പിച്ചെടുക്കാന്‍ വേഗം കഴിയില്ല.

സൗഹൃദങ്ങളും ബന്ധങ്ങളുമൊക്കെ ഇങ്ങനെയാണ്‌. ഏറെ കാലത്തെ ഇടപെടലിലൂടെയും സംസാരത്തിലൂടെയും സഹവാസത്തിലൂടെയും കൈവരുന്നതാണ്‌ നല്ല ബന്ധങ്ങള്‍. ഈടും ഉറപ്പുമുള്ള സൗഹൃദങ്ങള്‍ വേഗത്തില്‍ കൈവരില്ല. വെറുമൊരു പരിചയം, വിട്ടുമാറാത്ത ആത്മബന്ധമായിത്തീരാന്‍ ഏറെ സമയം ആവശ്യമുണ്ട്‌. ഹൃദയവും ഹൃദയവുമലിഞ്ഞുചേരുന്ന സുദൃഢ സൗഹൃദങ്ങള്‍ നമ്മുടെ കാലത്ത്‌ അധികമില്ല. യാതൊന്നും മോഹിക്കാതെ ഒരാളെ സ്‌നേഹിക്കാന്‍ വലിയ മനസ്സുള്ളവര്‍ക്കേ കഴിയൂ. സ്വാര്‍ഥതയൊട്ടുമില്ലാതെ മനസ്സുതുറന്ന്‌ ബന്ധങ്ങള്‍ നിലനിര്‍ത്താനും വലിയ കാഴ്‌ചപ്പാടുകള്‍ വേണം. എന്നാല്‍, ഏറെ കാലത്തെ സഹവാസത്തിലൂടെയും പങ്കുവെക്കലിലൂടെയും രൂപപ്പെട്ട സൗഹൃദത്തിന്റെ മനോഹരമായ ചിത്രം പിച്ചിച്ചീന്തിക്കളയാന്‍ അധികനേരത്തെ അധ്വാനമൊന്നും ആവശ്യമില്ല. ബന്ധങ്ങളുടെ ചിത്രക്കൂട്‌ പൊട്ടിച്ച്‌ വലിച്ചെറിയാന്‍ വേഗത്തില്‍ കഴിയും. പക്ഷേ, വീണ്ടുമൊന്ന്‌ പഴയപടി ആവര്‍ത്തിക്കണമെങ്കില്‍ കുറെ സമയമെടുക്കും.

സാദൃശ്യങ്ങളില്ലാത്ത അനുഭവമാണ്‌ സ്‌നേഹം. നുകര്‍ന്നും പകര്‍ന്നും സൗന്ദര്യം വര്‍ധിക്കുന്ന വര്‍ണഭംഗിയുള്ള ചിത്രമാണത്‌. ഒരാളുടെ സ്‌നേഹം മറ്റൊരാള്‍ക്ക്‌ ലഭിക്കുമ്പോള്‍ അയാളില്‍ എന്തെല്ലാം മാറ്റങ്ങളാണ്‌ സംഭവിക്കുന്നത്‌! വസന്തം വരുമ്പോള്‍ ചെടികള്‍ക്കും പൂക്കള്‍ക്കുമെല്ലാം പുതിയ ചന്തവും ചാരുതയും വര്‍ധിക്കുന്നതുപോലെ സ്‌നേഹത്തിന്റെ ഊര്‍ജം കൈവരുമ്പോള്‍ മുമ്പില്ലാത്ത ഉണര്‍വ്‌ ലഭിക്കുന്നു. പകരുമ്പോള്‍ പ്രൗഢി വര്‍ധിക്കുന്ന പ്രകാശമാണ്‌ സ്‌നേഹത്തിന്റേത്‌.

രക്തബന്ധങ്ങളും വ്യക്തിബന്ധങ്ങളുമാണ്‌ ജീവിതത്തിന്റെ സൗന്ദര്യവും സൗരഭ്യവും. രക്തബന്ധം നിയമപരമായി നിലനിര്‍ത്തേണ്ട ബാധ്യതയാണ്‌. എന്നാല്‍ വ്യക്തിബന്ധങ്ങള്‍ നിയമപരമൊന്നുമല്ലാതിരിക്കെ തന്നെ പറിച്ചുമാറ്റാനാവാത്ത ആത്മബന്ധമായിത്തീരുന്നവയാണ്‌. അങ്ങനെയുള്ള ബന്ധങ്ങളായി നാം മാറുമ്പോഴും അങ്ങനെയുള്ള ബന്ധങ്ങള്‍ നമുക്കുണ്ടാവുകയും ചെയ്യുമ്പോള്‍ അന്നു മുതല്‍ ജീവിതത്തിന്‌ പുതിയൊരു ഭംഗി ലഭിക്കുന്നു. ഒട്ടുമാവശ്യപ്പെടാതെ നമുക്കുവേണ്ടി കരയുകയും നമ്മുടെ സന്തോഷങ്ങളില്‍ ആനന്ദിക്കുകയും നമുക്ക്‌ കൂട്ടുവരികയും വിട്ടുപോകേണ്ടി വന്നാലും വിട്ടുപോകാനാവാതെ നമ്മെ ആഗ്രഹിക്കുകയും ചെയ്യുന്ന നല്ല ബന്ധങ്ങള്‍! അകലങ്ങള്‍ക്കിടയിലും അടുത്തുകൊണ്ടേയിരിക്കുന്ന ഹൃദയസൗഹൃദങ്ങളാണവ. മനസ്സിലെന്നും താലോലിക്കാവുന്ന നല്ല ഓര്‍മകള്‍ സമ്മാനിക്കുന്ന സുഹൃത്തുക്കള്‍ ആര്‍ക്കും അധികമുണ്ടാവില്ല. അത്തരം സുഹൃത്തുക്കള്‍ തണലും തലോടലുമായി നമ്മുടെ ഓര്‍മയില്‍ പോലും കൂടെ വരും. സമയവും സാന്നിധ്യവും സമ്പത്തും നമുക്കുവേണ്ടി അവര്‍ നല്‌കിക്കൊണ്ടേയിരിക്കും. മടുപ്പില്ലാതെ നമുക്കുവേണ്ടി കാത്തിരിക്കും. തിരിച്ചൊന്നും ആഗ്രഹിക്കാതെ ഈ ബന്ധം അവര്‍ തുടര്‍ന്നുകൊണ്ടിരിക്കും. രണ്ടു പേര്‍ പരസ്‌പരം ഇങ്ങനെ ഹൃദയബന്ധമുണ്ടാക്കുമ്പോള്‍ എന്തൊരു ഭംഗിയാണത്‌! മൂന്നാമതൊരാള്‍ക്ക്‌ വിശദീകരിച്ചുകൊടുക്കാനാവാത്ത വിധം വശ്യമായിരിക്കും ആ ആനന്ദം. ഇത്രയും ആത്മബന്ധമുള്ളവരുടെ മനസ്സുകളകലുമ്പോള്‍ അത്‌, അസാധ്യമായ വേദനയായിരിക്കും. പിണങ്ങുകയും പിരിയുകയും ചെയ്യുമ്പോള്‍ താങ്ങാനാവാത്ത ഹൃദയദുഃഖമുണ്ടാകുന്നു. ഒരാള്‍ മറ്റൊരാളെ കുറ്റപ്പെടുത്തുമ്പോള്‍ ഉറങ്ങാത്ത മുറിവുണ്ടാക്കുന്നു. ചെറിയ കാരണങ്ങളാല്‍ ഒരാള്‍ അകലുമ്പോള്‍ കനമുള്ള കണ്ണീരായി അത്‌ ബാക്കിയാവുന്നു. അന്നോളമുള്ളതെല്ലാം വേദനയുള്ള ഓര്‍മകളാകുന്നു. പങ്കുവെക്കലില്ലാതാവുമ്പോള്‍ എത്ര തിരക്കിനിടയിലും ഒറ്റപ്പെട്ടതുപോലെ തോന്നുന്നു.

അറിയാനും അടുക്കാനും സൗകര്യങ്ങള്‍ വര്‍ധിച്ചെങ്കിലും അടുപ്പവും ആത്മബന്ധവും കുറയുന്ന കാലമാണിത്‌. താല്‌പര്യങ്ങള്‍ക്കുപരി സുഹൃത്തിനെ അറിയാനും പരിഗണിക്കാനും കഴിയാതെ പോകുന്നു. അടുത്തവര്‍ക്ക്‌ അകലാന്‍ വേഗത്തില്‍ കഴിയുന്നു. അകന്നാലും മനസ്സില്‍ വേദനയില്ലാതാകുന്നു. പരസ്‌പരമുള്ള ബന്ധം ഏറ്റവും മികച്ച ആനന്ദമായിത്തീരേണ്ടതുണ്ട്‌. ``നിങ്ങളാണെന്റെ ശമനൗഷധം'' എന്ന്‌ അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദ്‌(റ) സുഹൃത്തുക്കളായ സ്വഹാബിമാരോട്‌ പറയുമായിരുന്നു. സുഹൃത്തുക്കളുടെ സാന്നിധ്യവും സംസാരവും വേദനകള്‍ക്കെല്ലാം മരുന്നായിത്തീരുന്നുവെന്ന്‌!. ഇത്തരം ആത്മബന്ധങ്ങളാണ്‌ നമുക്കിടയില്‍ വളര്‍ന്നുയരേണ്ടത്‌. നല്‌കിയും നുകര്‍ന്നും ആനന്ദം വര്‍ധിക്കുന്ന നല്ല സൗഹൃദങ്ങള്‍ നമുക്കിടയില്‍ പൂക്കണം. ഹറാമുകളിലേക്ക്‌ വ്യതിചലിക്കാതെ നന്മയിലേക്കടുപ്പിച്ചും തിന്മയില്‍ നിന്നകറ്റിയും ഈടും ഉറപ്പുമുള്ള ചങ്ങാത്തങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നത്‌ മഹാ ഭാഗ്യമാണ്‌. ഖലീഫ അലി(റ) സ്ഥിരമായി ഒരേ വസ്‌ത്രം ധരിക്കുന്നതു കണ്ടപ്പോള്‍ അതേപ്പറ്റി ആരോ ചോദിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ``ഇതെന്റെ ആത്മസുഹൃത്ത്‌ ഉമറുല്‍ ഫാറൂഖ്‌ എനിക്ക്‌ സമ്മാനിച്ചതാണ്‌.''

രക്തബന്ധത്തെക്കാള്‍ ചിലപ്പോള്‍ ഹൃദയത്തില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്നത്‌ ആത്മബന്ധങ്ങളായിരിക്കും. നല്ല ബന്ധങ്ങള്‍ കൈവിടാതെ സൂക്ഷിക്കണം. ഓരോ ബന്ധങ്ങളും ഓരോ പളുങ്കുപാത്രങ്ങളാണ്‌. ഉടയാതെയും തകരാതെയും സൂക്ഷിക്കാന്‍ ഏറെ ജാഗ്രത വേണം. ചീന്തിയെറിയാനല്ല, ചന്തം തീരാതെ കാത്തുവെക്കാനാവട്ടെ നമ്മുടെ സൗഹൃദങ്ങള്‍. അകന്നവര്‍ അടുക്കാനും അടുത്തവര്‍ കൂടുതലറിയാനും കൂടിയാണ്‌ റമദ്വാന്‍!

`ഞാന്‍ നിനക്കുവേണ്ടി ഇപ്പോഴും പ്രാര്‍ഥിക്കുന്നു...'

``ചങ്ങാതീ, കാലമെത്രയായി നാം പിരിഞ്ഞിട്ട്‌!
ഇപ്പോഴും നിന്നെക്കുറിച്ചുള്ള ഓര്‍മകള്‍ക്ക്‌ എന്റെ മനസ്സില്‍ ഒരു പഴക്കവുമില്ല.
തമ്മില്‍ ഒന്നുകണ്ടിട്ട്‌ മറക്കാന്‍ മാത്രം കാലമായി.
പക്ഷേ, ഇപ്പോഴും നിന്റെ ആ മുഖം വ്യക്തമായി എനിക്കോര്‍മയുണ്ട്‌.
ബന്ധങ്ങള്‍ക്ക്‌ നിറം കൂടുന്നത്‌,
അകലെ നിന്നുള്ള ഈ ഓര്‍മകള്‍
ഉണ്ടാവുമ്പോഴാണെന്ന്‌;
ഇന്ന്‌ ഞാന്‍ തിരിച്ചറിയുന്നു.
നിനക്കായ്‌ ഞാന്‍ ഉള്ളുരുകി പ്രാര്‍ഥിക്കുന്നു.''

ബന്ധങ്ങള്‍ ജീവിതത്തിന്റെ സൗന്ദര്യമാണ്‌. ആത്മാവിനോട്‌ ചേര്‍ന്ന്‌ നില്‌ക്കുന്ന സൗഹൃദങ്ങള്‍ ഒളിമങ്ങാതെ കാത്തുസൂക്ഷിക്കുമ്പോള്‍ അത്‌, സ്വച്ഛന്ദമായ ആന്തരിക സൗഖ്യം പ്രദാനം ചെയ്യുന്നു.
ഒരിക്കലും തമ്മില്‍ പിരിയരുതെന്ന്‌ ആഗ്രഹിക്കുന്നവരും വിധിയുടെ രണ്ടു വഴികളിലൂടെ സഞ്ചരിക്കേണ്ടിവരുന്നു. ഹൃദയത്തോട്‌ ചേര്‍ന്നുനില്‌ക്കുന്നതായിരുന്നാലും ഏതൊരു ബന്ധത്തിന്റെയും അനിവാര്യമായ പര്യവസാനമാണ്‌ വേര്‍പാട്‌. വേര്‍പാടിന്റെ വിണ്ടുകീറുന്ന വേദനയില്‍ വിഷമിക്കുമ്പോഴും ഒരു കാര്യം മാത്രമേ നമുക്ക്‌ ആശ്വാസമായി അനുഭവിക്കാനാവൂ; അതാണ്‌ പ്രാര്‍ഥന.
കോടികള്‍ വിലമതിക്കുന്ന സമ്മാനങ്ങളേക്കാളും പുളകംകൊള്ളിക്കുന്ന സംസാരങ്ങളേക്കാളും നല്‌കാനാവുന്ന ഏറ്റവും വലിയ ദാനമാണ്‌ മറ്റൊരാള്‍ക്ക്‌ വേണ്ടിയുള്ള പ്രാര്‍ഥന. നമ്മള്‍ അറിയുന്ന, സ്‌നേഹിക്കുന്ന ഒരാള്‍. അയാള്‍ നമ്മളുടെ അരികത്തില്ല. എന്നിട്ടും അയാളുടെ നന്മയ്‌ക്കും പാപമോചനത്തിനും വേണ്ടി അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കുക എന്നത്‌ ഏറ്റവും വലിയ ഹൃദയ വിശാലതയുടെയും സ്‌നേഹത്തിന്റെയും ഉദാഹരണമാണ്‌.
ഇങ്ങനെ പ്രാര്‍ഥിക്കുമ്പോള്‍ ആ പ്രാര്‍ഥനയ്‌ക്കൊപ്പം മലക്കുകള്‍ `ആമീന്‍' പറയുമെന്ന്‌ ബുഖാരി(റ) ഉദ്ധരിച്ച ഒരു ഹദീസില്‍ പറയുന്നുണ്ട്‌. ഉംറ ചെയ്യാനായി മക്കയിലേക്ക്‌ പുറപ്പെടുന്ന ഉമറി(റ)നോട്‌ `താങ്കളുടെ പ്രാര്‍ഥനയില്‍ എന്നെ മറക്കരുതേ' എന്ന്‌ പ്രവാചകന്‍ (സ) ഉപദേശിക്കുന്നുണ്ട്‌.
നമ്മുടെ നിര്‍ദേശമോ വസ്വിയ്യത്തോ ഇല്ലാതെയും നമുക്കുവേണ്ടി മറ്റൊരാള്‍ അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കുന്നുണ്ടെങ്കില്‍ ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ സൗഭാഗ്യമാണത്‌. നമ്മില്‍ നിന്ന്‌ എത്രയോ ദൂരം അകലെ കഴിയുമ്പോഴും അയാള്‍ നമ്മെ ഓര്‍ക്കുന്നു. നമ്മുടെ നന്മയും പാപമോചനവും ആഗ്രഹിക്കുന്നു.
`എനിക്ക്‌ വേണ്ടി പ്രാര്‍ഥിക്കണേ' എന്ന വചനം ഔപചാരികമായ ഒരഭ്യര്‍ഥനപോലെ, കളിവാക്കുപോലെ പലപ്പോഴും അര്‍ഥലോപം സംഭവിക്കാറുണ്ട്‌. പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അതിന്റെ ഗൗരവം മനസ്സിലാകാതെ പോവുകയും ചെയ്യുന്നു. പ്രാര്‍ഥിക്കാന്‍ വേണ്ടിയുള്ള ഒരാളുടെ വസ്വിയ്യത്ത്‌ തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെ നിര്‍വഹിക്കേണ്ട ഒരു ബാധ്യതയാണ്‌. കാരണം അല്ലാഹുവിനോട്‌ പറയാന്‍ ഏല്‌പിച്ചതാണ്‌ ആ കാര്യം.
സ്വന്തം നന്മയ്‌ക്കും വിജയത്തിനും വേണ്ടിയുള്ള ഒരാളുടെ പ്രാര്‍ഥനയെക്കാള്‍ അല്ലാഹുവിനിഷ്‌ടം മറ്റുള്ളവര്‍ക്കുവേണ്ടി കൂടി പ്രാര്‍ഥിക്കുന്നവരെയാണ്‌. `അല്ലാഹുവേ, എനിക്കും നബി(സ)ക്കും നീ നന്മ വരുത്തേണമേ' എന്ന്‌ പ്രാര്‍ഥിച്ച ഒരാളെപ്പോലും നബി(സ) വിലക്കുകയുണ്ടായി. നമുക്ക്‌ നന്മയും ഐശ്വര്യവും നല്‌കാന്‍ അല്ലാഹുവിനില്ലാത്ത പിശുക്ക്‌ അത്‌ ചോദിക്കുമ്പോള്‍ നമുക്കെന്തിനാണ്‌?
തമ്മില്‍ കാണാതെ അകലങ്ങളില്‍ കഴിയുമ്പോഴും പരസ്‌പരമുള്ള പ്രാര്‍ഥനയിലൂടെ മാനസികമായ ഐക്യത്തിലേക്ക്‌ എത്താനാവുമെന്ന്‌ അനുഭവങ്ങള്‍ തെളിയിക്കുന്നു. ഒരാള്‍ക്കുവേണ്ടി നാം പ്രാര്‍ഥിക്കുമ്പോള്‍ അയാളുടെ മുഖം നമ്മുടെ മനസ്സില്‍ മിന്നിമറിയുന്നു, തമ്മിലകന്നിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞാലും.
മരണമാണല്ലോ ഏറ്റവും വലിയ വേര്‍പാട്‌. അല്ലാഹുവിലേക്കെത്തിക്കഴിഞ്ഞ ഒരാള്‍ക്കുവേണ്ടി അല്ലാഹുവിനോട്‌ തന്നെ പ്രാര്‍ഥിക്കുമ്പോള്‍ അതിന്റെ സ്വീകാര്യതയും ഫലപ്രാപ്‌തിയും വര്‍ധിക്കുന്നു. നമ്മള്‍ കാണുകപോലും ചെയ്‌തിട്ടില്ലാത്ത, മുന്‍കാലക്കാര്‍ക്കുവേണ്ടിയും പൂര്‍വപിതാക്കള്‍ക്കുവേണ്ടിയും ദുആ ചെയ്യുമ്പോള്‍ നമ്മെ കാലാതീതമായി ഒന്നിപ്പിക്കുന്ന വിശ്വാസത്തിന്‌ തിളക്കമേറുന്നു.
`ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും, വിശ്വാസികളായിക്കൊണ്ട്‌ കഴിഞ്ഞുപോയ ഞങ്ങളുടെ സഹോദരന്മാര്‍ക്കും നീ പാപങ്ങള്‍ പൊറുത്ത്‌ തരേണമേ. വിശ്വാസികളെക്കുറിച്ച്‌ ഞങ്ങളുടെ ഹൃദയത്തില്‍ മോശമായ യാതൊരു വിചാരവും നീ ഉണ്ടാക്കരുതേ. ഞങ്ങളുടെ നാഥാ, നീ അതീവ കൃപാലുവും കരുണാമയനുമാണ്‌' എന്ന്‌ പ്രാര്‍ഥിക്കാന്‍ അല്ലാഹു കല്‌പിക്കുന്നു.
സാമ്പത്തികച്ചെലവുകളേതുമില്ലാതെ മറ്റൊരാള്‍ക്ക്‌ വേണ്ടി ചെയ്യാന്‍ സാധിക്കുന്നതാണെങ്കിലും മിക്കയാളുകളും പ്രാര്‍ഥനയില്‍ വലിയ പിശുക്കാണ്‌ കാണിക്കുന്നത്‌. പണച്ചെലവുള്ള സമ്മാനങ്ങള്‍ നല്‌കുമ്പോള്‍, ലഭിക്കുന്നവര്‍ക്ക്‌ വലിയ ആനന്ദമുണ്ടാവുമെങ്കിലും സ്വകാര്യതയില്‍ അല്ലാഹുവിനോടുള്ള അടക്കിപ്പിടിച്ച അര്‍ഥനകള്‍ക്കിടയില്‍ അരികിലില്ലാത്തവരുടെ ജീവിതനന്മയ്‌ക്കു വേണ്ടിയുള്ള പ്രാര്‍ഥനയോളം ഒരു സമ്മാനവും വരില്ല, തീര്‍ച്ച!

ഒറ്റയ്‌ക്കാവുമ്പോള്‍ ചില ചോദ്യങ്ങള്‍

ബഹളം! എവിടെയും ബഹളം....!
ആള്‍ക്കൂട്ടത്തിന്റെ തിരക്കുപിടിച്ച അശാന്തതയാണെങ്ങും. സ്വകാര്യതകള്‍ നഷ്‌ടപ്പെടുന്നു. ജനക്കൂട്ടത്തിന്റെ ഭ്രാന്തമായ ഒച്ചപ്പാടുകളില്‍ നിന്ന്‌ മാറി, സ്വസ്ഥവും സ്വകാര്യവുമായ ഇടങ്ങളിലേക്ക്‌ ഒഴിഞ്ഞിരിക്കുവാനും ജീവിതത്തെ വിലയിരുത്താനുമുള്ള സാധ്യതകള്‍ നമുക്ക്‌ ഇല്ലാതെ പോവുന്നു. ഈ നഷ്‌ടം വലിയ ദുരന്തമാണുണ്ടാക്കുന്നത്‌. വ്യക്തിവിശുദ്ധി കാത്തുസൂക്ഷിക്കാന്‍ കഴിയാതെ പോവുന്നു.

സ്വകാര്യത സത്യവിശ്വാസിക്ക്‌ അനിവാര്യമാണ്‌. ഒറ്റയ്‌ക്കിരുന്ന്‌, അല്ലാഹുവിനെ ഓര്‍ത്ത്‌ കണ്ണീര്‍വാര്‍ക്കുന്നവര്‍ക്ക്‌ മഅ്‌ശറയിലെ വെയില്‍ചൂടില്‍ അല്ലാഹുവിന്റെ തണല്‍ ലഭിക്കുമെന്ന്‌ നബിതിരുമേനി(സ) പറയുകയുണ്ടായി. അങ്ങനെ കണ്ണീര്‍വാര്‍ക്കുന്നവര്‍, കറന്നെടുത്ത പാല്‍ അകിട്ടിലേക്ക്‌ തിരിച്ചെത്തിക്കാന്‍ കഴിയാത്തപോലെ നരകത്തില്‍ പ്രവേശിക്കില്ലെന്നും നബി(സ) പറഞ്ഞു.

അവനവന്റേതുമാത്രമായി വീണുകിട്ടുന്ന നിമിഷങ്ങളില്‍ സ്വന്തം ഭൂതകാലത്തെയും സ്വഭാവ സമീപനങ്ങളെയും വിശ്വാസജീവിതത്തെയും നിര്‍ദയവും കഠിനവുമായി ചോദ്യംചെയ്യുവാനും തിരുത്താനും സാധിക്കുക എന്നത്‌ വലിയ സൗഭാഗ്യമാണല്ലോ.

ഇത്തരം സ്വകാര്യതകളാണ്‌ പലരെയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്‌. ഇത്രയും കാലം ജീവിച്ചുപോന്നത്‌ വിശ്വാസത്തിന്റെ വഴിയിലൂടെയല്ല എന്നും, ഇനിയുള്ള കാലത്തെ ജീവിതം അലകും പിടിയും മാറ്റിവെച്ച്‌, നേരും നെറിയും നന്മയുമുള്ള ഒന്നാക്കുവാന്‍ പരിശ്രമിക്കണമെന്നും സ്വകാര്യതയിലെ ദൈവചിന്ത നമ്മെ ഓര്‍മിപ്പിക്കും.

ഒരു വ്യക്തി സ്വകാര്യതയില്‍ എങ്ങനെയാണോ, ആരാണോ, അതാണ്‌ യഥാര്‍ഥത്തില്‍ അയാള്‍. അതല്ലാത്തതെല്ലാം വെറും പുറംമോടിയാണ്‌. മറ്റുള്ളവര്‍ക്ക്‌ മുന്നിലാവുമ്പോള്‍ നന്മകളേ പുറത്തുകാണൂ. ആവുന്നത്ര `ആത്മാര്‍ഥത' യുള്ളയാളാകുവാനും ശ്രമിക്കും. നല്ല നമസ്‌കാരക്കാരനും ഭക്തനും പ്രാസംഗികനും ഉപദേശിയുമെല്ലാമായിരിക്കും. പക്ഷേ, സ്വകാര്യതയില്‍ നല്ലവനാകില്ല. ആരും കാണാത്തപ്പോള്‍ തിന്മകള്‍ ചെയ്യുന്നു, മറ്റാരും കൂടെയില്ലാത്തപ്പോള്‍ പാപങ്ങള്‍ക്ക്‌ വശംവദരാവുന്നു. സ്വകാര്യതയില്‍ അല്ലാഹുവിനെ മറക്കുന്നു. അവന്റെ ശിക്ഷയെക്കുറിച്ച്‌ അറിഞ്ഞുകൊണ്ട്‌ അലസരാവുന്നു. ഇത്‌ നമ്മില്‍ പലരുടെയും പ്രശ്‌നമല്ലേ? അതെ. വീണുകിട്ടുന്ന സ്വകാര്യസമയങ്ങളെ നന്മയ്‌ക്കും ആത്മവിചാരണയ്‌ക്കും വേണ്ടി ഉപയോഗിക്കുന്നവര്‍ വളരെ കുറവേയുള്ളൂ.
സ്വഹാബിവര്യനായ അനസിനോടൊപ്പം നടന്നുപോവുന്ന സമയത്ത്‌ ഒരു മതിലിന്നപ്പുറത്തെത്തിയപ്പോള്‍, കിട്ടിയ ഒരല്‌പം സ്വകാര്യ നിമിഷങ്ങളില്‍ ഉമര്‍(റ) സ്വന്തത്തോട്‌ കടുത്ത ചോദ്യങ്ങള്‍ ചോദിക്കുന്നതായി ഹദീസില്‍ കാണാം.

ജീവിതം, മരണം, പരലോകം, സ്വര്‍ഗനരകങ്ങള്‍......ഇവയൊക്കെ നമ്മെ പേടിപ്പെടുത്തുന്നില്ലേ? ക്രൂരനായ ഭരണാധികാരിയേക്കാളും നിഷ്‌കരുണമായി സ്വന്തം മനസ്സാക്ഷിയെ ചോദ്യം ചെയ്യേണ്ടതില്ലേ? എല്ലാ തിരക്കുകളില്‍ നിന്നും മാറിനിന്ന്‌ അത്തരമൊരു ചോദ്യം ചെയ്യലിന്‌ നമുക്ക്‌ സാധിക്കണം. പ്രവര്‍ത്തനങ്ങളില്‍ പലപ്പോഴും ആത്മാര്‍ഥത കുറഞ്ഞുപോകുന്നതും മറ്റൊന്നുകൊണ്ടല്ല. പ്രവര്‍ത്തനങ്ങളെല്ലാം എന്തിനുവേണ്ടിയുള്ളതാണെന്ന ചോദ്യം സ്വയം ചോദിക്കാന്‍ നാം മറുന്നുപോയി.

ഇമാം ഗസ്സാലി (റ)യുടെ `ഇഹ്‌യാ ഉലൂമിദ്ദീനി'ന്റെ ആമുഖത്തില്‍ ആത്മവിമര്‍ശനത്തിന്റെ പ്രാധാന്യവും പരിഗണനയും എടുത്ത്‌ പറയുന്നതായി കാണാം. ഓരോരുത്തരും സ്വന്തം ജീവിതത്തിലേക്ക്‌ വിരല്‍ചൂണ്ടി ഈ ചോദ്യങ്ങള്‍ ചോദിച്ചുനോക്കൂ:

lപ്രഭാതത്തില്‍ പ്രാര്‍ഥിക്കാനായി നബി(സ) പഠിപ്പിച്ച ദിക്‌റുകള്‍ ചൊല്ലിയാണോ എന്റെ ഇന്നത്തെ ദിവസം ആരംഭിച്ചത്‌?

lനമസ്‌കാരങ്ങള്‍ ജമാഅത്തായി നിര്‍വഹിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്താറുണ്ടോ?

lവിശുദ്ധഖുര്‍ആനില്‍ നിന്ന്‌ അല്‍പമെങ്കിലും എല്ലാ ദിവസങ്ങളിലും പാരായണം ചെയ്യാറുണ്ടോ?

lഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ വായിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്താറുണ്ടോ?

lഅല്ലാഹു കൂടെയുണ്ടെന്ന ചിന്തയാല്‍ തെറ്റുകുറ്റങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞ്‌ നില്‍ക്കാറുണ്ടോ?

lഅല്ലാഹുവിന്റെ മാര്‍ഗത്തില്‍ നല്ലൊരു സുഹൃത്ത്‌ എനിക്കുണ്ടോ?

lപരലോക വിജയത്തിനുവേണ്ടിയുള്ളതാണെന്ന ചിന്തയാല്‍ തന്നെയാണോ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ചെയ്യാറുള്ളത്‌?

lഓരോ ദിവസവും ഒരു പാവപ്പെട്ടയാളെയെങ്കിലും ഏതെങ്കിലും വിധത്തില്‍ സഹായിക്കാറുണ്ടോ?

lനാളെ അല്ലാഹുവിന്റെ മുമ്പില്‍ എന്റെ കുടുംബം എനിക്കെതിരെ അല്ലാഹുവിനോട്‌ പറയേണ്ടിവരാത്ത വിധത്തില്‍ അവരോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുന്നുണ്ടോ?

lഏതു പ്രയാസങ്ങളിലും പടച്ചവന്‍ കൂടെയുണ്ടെന്ന വിചാരം മനശ്ശാന്തി നല്‌കാറുണ്ടോ?

lഓരോ ദിവസവും ഒരു സുന്നത്തെങ്കിലും പുതുതായി പഠിക്കുകയും പുലര്‍ത്തുകയും ചെയ്യാറുണ്ടോ?

lമറ്റുള്ളവര്‍ക്കായി പ്രാര്‍ഥിക്കാറുണ്ടോ?

lകളവോ ചതിയോ വഞ്ചനയോ ആരോടും നടത്തുകയില്ലെന്ന്‌ നിര്‍ബന്ധം പുലര്‍ത്താറുണ്ടോ? സംസാരങ്ങള്‍ സത്യസന്ധമാണോ?

lഓരോസമയത്തുമായിനബി(സ) പഠിപ്പിച്ച പ്രാര്‍ഥനകള്‍ മനഃപാഠമാക്കിയിട്ടുണ്ടോ?

lതഹജ്ജുദ്‌ നമസ്‌കരിക്കണമെന്ന ആഗ്രഹത്തോടെയാണോ ഉറ
ങ്ങുന്നത്‌?

lമറ്റുള്ളവരോട്‌ ഉപദേശിക്കുന്ന കാര്യങ്ങള്‍ സ്വയം ചെയ്യാറുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തിയിട്ടുണ്ടോ?

lഒറ്റയ്‌ക്കിരിക്കുമ്പോള്‍ അല്ലാഹുവിനെക്കുറിച്ചുള്ള ചിന്തയുണ്ടാവാറുണ്ടോ?

lമരണം ഏതുനിമിഷവും കൂടെയുണ്ടെന്ന ചിന്ത ഭയപ്പെടുത്താറുണ്ടോ?

lഹറാമായ ഒരു കാര്യവും ചെയ്യുകയില്ലെന്ന്‌ പ്രതിജ്ഞ ചെയ്യാമോ?

lചെയ്‌തുപോയ തെറ്റുകളുടെ പേരില്‍ തൗബ ചെയ്‌തുവോ?

lസകാത്തും സ്വദഖയും കൃത്യമായി നല്‍കുന്നുണ്ടോ?

lആഴ്‌ചയിലൊരിക്കലെങ്കിലും ജുമുഅക്ക്‌ പുറമെയുള്ള ഒരു ദീനീ സദസ്സില്‍ പങ്കെടുക്കുന്നുണ്ടോ?

lനന്മ ചെയ്യുന്നവരെ മാതൃകയാക്കാറുണ്ടോ?

lതെറ്റുകളെയും അനീതികളെയും ചോദ്യം ചെയ്യാനുള്ള ചങ്കൂറ്റം കാണിക്കാറുണ്ടോ?

lവിശ്വാസിയുടെ ഏറ്റവം നല്ല സദ്‌ഗുണങ്ങളിലൊന്നായ സമയനിഷ്‌ഠ ജീവിതത്തില്‍ നിലനിര്‍ത്താറുണ്ടോ?

lഉത്തരവാദിത്തങ്ങളില്‍ പൂര്‍ണമായ സത്യസന്ധത പുലര്‍ത്തുന്നുണ്ടോ?

lസ്വകാര്യസമയങ്ങളില്‍ സ്വന്തത്തെ വിചാരണ ചെയ്യാറുണ്ടോ?

ഉമ്മയോളം വരില്ല, മറ്റൊന്നും



അബ്‌ദുല്‍വദൂദ്‌ 

പഴയൊരു സുഹൃത്തിനെ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ വീണ്ടും കണ്ടത്‌. ഒരുപാട്‌ പറയാന്‍ ഞങ്ങള്‍ ഒരുമിച്ചിരുന്നു. ഉമ്മയെക്കുറിച്ചാണ്‌ അവന്‍ പറഞ്ഞതെല്ലാം. പിതാവ്‌ നഷ്‌ടപ്പെട്ടതിനെത്തുടര്‍ന്ന്‌ ഉമ്മയാണ്‌ അവരെയെല്ലാം വളര്‍ത്തിയത്‌. ദു:ഖങ്ങള്‍ മാത്രം സമ്പാദ്യമായപ്പോഴും പരാതികളേതുമില്ലാതെ, ബാധ്യതകളെല്ലാം ആ ഉമ്മ നിര്‍വഹിച്ചു.

അവന്‍ തന്നെ പറയട്ടെ: ``കുറച്ചു നാളികേരമായിരുന്നു ആകെ വരുമാനം. അത്‌ വിറ്റ്‌ കിട്ടുന്ന കാശ്‌ വളരെ ചെറുതായിരുന്നു. എന്നിട്ടും ഉമ്മ ഞങ്ങളെ ജീവിക്കാന്‍ പഠിപ്പിച്ചു. അതില്‍ നിന്നൊരു പങ്ക്‌ പാവങ്ങള്‍ക്കും നല്‍കി. സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി ആരെയും ഒന്നുമറിയിച്ചില്ല. ജീവിതത്തെക്കുറിച്ച്‌ ഉമ്മയ്‌ക്ക്‌ വ്യക്തമായ കാഴ്‌ചപ്പാടും ആസൂത്രണവുമുണ്ടായിരുന്നു. അതാണ്‌ ഞങ്ങള്‍ക്ക്‌ തുണയായത്‌. ഇസ്‌ലാമിക ജീവിതത്തിന്റെ എല്ലാ വശങ്ങളും ഉമ്മയില്‍ നിന്നാണ്‌ ഞങ്ങള്‍ പഠിച്ചത്‌. മക്കളെല്ലാം വലുതായി. സാമ്പത്തിക നില തൃപ്‌തികരമായി. അതോടെ ഉമ്മയ്‌ക്ക്‌ രോഗങ്ങളായി. മാരകരോഗം തന്നെയാണ്‌ പിടിപെട്ടത്‌. ചെറിയ മകനായതുകൊണ്ട്‌ ഉമ്മയുടെ ചികിത്സാ കാര്യങ്ങളൊക്കെ ഞാനാണ്‌ നോക്കിയത്‌. രാവും പകലും ഉമ്മയുടെ അരികിലിരുന്ന്‌ പരിചരിച്ചു. കാല്‌ മുറിച്ചുമാറ്റേണ്ടിവന്നതോടെ ഉമ്മയ്‌ക്ക്‌ നടക്കാനും കഴിയാതായി. ഒരു നിമിഷം പോലും എനിക്ക്‌ അകന്നുനില്‍ക്കാന്‍ തോന്നിയില്ല. ആശുപത്രിയിലേക്കുള്ള നിരന്തര യാത്രകള്‍ ഉമ്മയെ കൂടുതല്‍ വിഷമിപ്പിച്ചു. പാതിരാത്രിയില്‍ ഉമ്മയെ ബാത്ത്‌റൂമില്‍ കൊണ്ടുപോയി ഇരുത്തിക്കഴിഞ്ഞാല്‍ പുറത്തിരുന്ന്‌ ചിലപ്പോള്‍ ഞാനുറങ്ങിപ്പോകും. വിളിക്കാന്‍ ഉമ്മയ്‌ക്ക്‌ കഴിയില്ല. കോപ്പെയെടുത്ത്‌ വാതിലിലേക്കെറിഞ്ഞ്‌ എന്നെ ഉണര്‍ത്തും. ഒരു രാത്രി, ബാത്ത്‌റൂമിലേക്ക്‌ ഉമ്മയെ കൊണ്ടുപോകുന്നതിനിടെ ഞാന്‍ കാലു തെന്നിവീണു! ഭാഗ്യം, എന്റെ ഉമ്മയ്‌ക്ക്‌ യാതൊന്നും സംഭവിച്ചില്ല. പിന്നെ, ഞാന്‍ നോക്കുമ്പോള്‍ എന്റെ ലുങ്കിയില്‍ നിറയെ രക്തം! വീഴുന്നതിനിടെ എവിടെയോ ഉരസി, എന്റെ തുടയില്‍ നിന്ന്‌ തോല്‍ചീന്തിപ്പോയിരിക്കുന്നു. ആകെ രക്തം! ഉമ്മയെങ്ങാനും ആ കാഴ്‌ച കണ്ടാല്‍ അതുമതി. അവരെ അറിയിക്കാതെ വാതിലടച്ച്‌ രക്തമെല്ലാം കഴുകി വൃത്തിയാക്കി. ആശുപത്രിയില്‍ പോയാല്‍ മുറിവ്‌ കെട്ടും. അതോടെ ഉമ്മ അറിയും. അതിനാല്‍ ഡോക്‌ടറെ കാണിച്ചില്ല. ഉമ്മയുടെ മരണശേഷമാണ്‌ ഞാനാ മുറിവ്‌ ചികിത്സിച്ചത്‌. സങ്കടങ്ങളൊന്നുമില്ലാതെ എന്റെ പുന്നാര ഉമ്മ പടച്ചവനിലേക്ക്‌ യാത്രയായി...''

പാതി മുറിഞ്ഞ വാക്കില്‍, കണ്ണീരു കലര്‍ന്നു. ഇനിയും പറയാന്‍ അവന്‌ കഴിയുന്നില്ല. കനം കെട്ടിയ സങ്കടം ഓര്‍മകളെ മങ്ങിയ കാഴ്‌ചപ്പാടുകള്‍ മാത്രമാക്കി. ഈ ജന്മത്തില്‍ ഒരു മകന്‍ ചെയ്യേണ്ടതെല്ലാം അവന്‍ ചെയ്‌തുകഴിഞ്ഞിരിക്കുന്നു. രോഗദുരിതങ്ങള്‍ക്കിടയിലും സന്തോഷവതിയായി ആ ഉമ്മയെ അവന്‍ നാഥനിലേക്കയച്ചു. മുറിഞ്ഞുപോകാത്ത ഊഷ്‌മള ബന്ധം.

മസ്‌ജിദുല്‍ഹറാം ഇമാമും ഖതീബുമായ ഡോ. സുഊദ്‌ ബ്‌നു ഇബ്‌റാഹീം ശുറൈം എഴുതിയ ഉമ്മ: സ്ഥാനവും പദവിയും എന്ന ലഘുലേഖ, അര്‍ഥവത്തായ ആലോചനകള്‍ സമ്മാനിക്കുന്നുണ്ട്‌. യാദൃച്ഛികമാവാം, മുകളില്‍ സൂചിപ്പിച്ച സുഹൃത്ത്‌ തന്നെയാണ്‌ ഇത്‌ സമ്മാനിച്ചത്‌! അതില്‍ ഉദ്ധരിച്ച ഒരു തിരുവചനം: ``മാതാപിതാക്കളെ അനുസരിച്ചും പ്രീതിപ്പെടുത്തിയുമാണ്‌ ഒരാള്‍ പ്രഭാതമാവുന്നതെങ്കില്‍ അയാള്‍ക്കുവേണ്ടി സ്വര്‍ഗലോകത്തേക്ക്‌ രണ്ട്‌ കവാടങ്ങള്‍ തുറന്നുവെക്കും. അവരില്‍ ഒരാളെയാണ്‌ പ്രീതിപ്പെടുത്തുന്നതെങ്കില്‍ ഒരു കവാടം തുറന്നുവെക്കും. മാതാപിതാക്കളുടെ അനിഷ്‌ടം സമ്പാദിച്ചുകൊണ്ടാണ്‌ ഒരാള്‍ എഴുന്നേല്‍ക്കുന്നതെങ്കില്‍ അയാള്‍ക്കുവേണ്ടി നരകലോകത്തേക്ക്‌ രണ്ട്‌ വാതിലുകള്‍ തുറന്നുവെക്കും. അവരില്‍ ഒരാളെയാണ്‌ പ്രകോപിപ്പിച്ചതെങ്കില്‍ ഒരു കവാടവും.'' (ബൈഹഖി 7916)

മക്കളുടെ പീഡനം കൊണ്ട്‌ മാതാപിതാക്കള്‍ കരയേണ്ടിവരുന്നതിനെ അബ്‌ദുല്ലാഹിബ്‌നു ഉമര്‍(റ) വിശദീകരിക്കുന്നതിങ്ങനെ: ``മാതാപിതാക്കളെ കരയാന്‍ ഇടവരുത്തുന്നത്‌ അവരെ ഉപദ്രവിക്കലും മഹാപാപവുമാണ്‌.'' (ബുഖാരി, അദബുല്‍ മുഫ്‌റദ്‌ 31)

ഖാദിസിയ്യാ യുദ്ധത്തിന്‌ നാല്‌ മക്കളെയും പറഞ്ഞയക്കുമ്പോള്‍ ധീരയായ ഖന്‍സാഅ്‌(റ) മക്കളോട്‌ പറയുന്നതിങ്ങനെ: ``മക്കളേ, നിങ്ങള്‍ ഒരൊറ്റ പിതാവിന്റെയും മാതാവിന്റെയും മക്കളാണ്‌. നിങ്ങളുടെ പിതാവിനെ ഞാന്‍ വഞ്ചിച്ചിട്ടില്ല. നിങ്ങളുടെ കുടുംബത്തിന്‌ ഞാന്‍ പേരുദോഷം വരുത്തിയിട്ടുമില്ല.''

സദ്‌വൃത്തയായ ഉമ്മയ്‌ക്ക്‌ സല്‍പ്പെരുമാറ്റം തിരിച്ചുകിട്ടും. മക്കളോടുള്ള പിതാവിന്റെ ബാധ്യതകളെക്കുറിച്ചുള്ള ഖലീഫ ഉമറിന്റെ നിരീക്ഷണം എക്കാലവും പ്രസക്തമാണ്‌. ``അവന്റെ ഉമ്മയെ സംസ്‌കരിക്കുക. കുഞ്ഞിന്‌ നല്ല പേരിടുക. ഖുര്‍ആന്‍ പഠിപ്പിക്കുക.'' (തര്‍ബിയതുല്‍ അവ്‌ലാദ്‌ 7:124)

മക്കളുടെ ജീവിതവിജയം മാതാപിതാക്കളിലാണ്‌. സ്വര്‍ഗത്തിന്റെ താക്കോലുകളാണ്‌ അവര്‍ രണ്ടുപേരും. അവരോടുള്ള ബാധ്യത വിസ്‌മരിച്ചാല്‍ ജീവിതം പിഴച്ചു. രോഗിയായ ഉമ്മയെ ശുശ്രൂഷിച്ചതുകൊണ്ടു മാത്രം സ്വര്‍ഗം നേടിയ ഒരാളെക്കുറിച്ച്‌ തിരുനബി ഉമറിനോട്‌(റ) പറയുന്നുണ്ട്‌. അങ്ങനെയുള്ളവരുടെ പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുമെന്നും പറഞ്ഞു. ചുട്ടുപൊള്ളുന്ന മണലിലൂടെ ഉമ്മയെ തോളിലേറ്റി നടന്നുപോയ ഒരാള്‍ അതേപ്പറ്റി ചോദിച്ചപ്പോള്‍ റസൂല്‍(സ) പറഞ്ഞു: ``ഉമ്മ അനുഭവിച്ച അനേകം വേദനകളില്‍ ചെറിയൊരു വേദനയ്‌ക്കുള്ള പരിഹാരം മാത്രമേ അതാകാന്‍ സാധ്യതയുള്ളൂ.'' (മജ്‌മഉസ്സവാഇദ്‌ 8:137)

നമുക്കുവേണ്ടി മാത്രം ജീവിച്ചവരാണ്‌ ഉമ്മയും ഉപ്പയും. അവര്‍ക്കുവേണ്ടി കുറച്ചെങ്കിലും നമുക്കും ജീവിച്ചുകൂടേ?
 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies