this site the web

മക്കള്‍ അല്ലാഹുവിന്റെ സമ്മാനം

അബ്ദുൽ വദൂദ്

നുഅ്‌മാനുബ്‌നു ബശീറിന്റെ പിതാവ്‌, അദ്ദേഹത്തെയും കൂട്ടി നബിതിരുമേനിയുടെ അടുക്കല്‍ ചെന്ന്‌ പറഞ്ഞുവത്രെ, `ഞാന്‍ എനിക്കുണ്ടായിരുന്ന ഒരു അടിമയെ എന്റെ ഈ മകന്‌ നല്‌കിയിരിക്കുന്നു.' നബി ചോദിച്ചു. `താങ്കളുടെ എല്ലാ മക്കള്‍ക്കും അപ്രകാരം നല്‌കിയിട്ടുണ്ടോ' അദ്ദേഹം ഇല്ലെന്ന്‌ പറഞ്ഞു. അന്നേരം നബി, `എന്നാല്‍ അത്‌ തിരിച്ചുവാങ്ങുക.' എന്ന്‌ നിര്‍ദേശിച്ചു. വേറൊരു നിവേദനത്തില്‍, `നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക' എന്നു പറഞ്ഞതായും അതിനെ തുടര്‍ന്ന്‌ അദ്ദേഹം ആ ദാനം റദ്ദ്‌ ചെയ്‌തയായും ഉണ്ട്‌. വേറൊരു നിവേദനത്തില്‍ `ഇതിന്‌ സാക്ഷിനില്‌ക്കാന്‍ വേറെയാരെയെങ്കിലും നോക്കിക്കൊള്ളുക' എന്നു തിരുമേനി പറഞ്ഞതായും ഉണ്ട്‌. തുടര്‍ന്ന്‌ തിരുമേനി ഇങ്ങനെ പറഞ്ഞുവത്രെ, `മക്കളെല്ലാം താങ്കളോട്‌ ഒരുപോലെ നന്നായി പെരുമാറുന്നതില്‍ താങ്കള്‍ക്ക്‌ സന്തോഷമില്ലേ' അദ്ദേഹം `അതെ' എന്ന്‌ പറഞ്ഞു. `എന്നാല്‍ പിന്നെ ഇങ്ങനെ ചെയ്‌തുകൂടാ' എന്ന്‌ നബി തിരുമേനി അപ്പോള്‍ ഉപദേശിച്ചു.


അല്ലാഹു നല്‌കുന്ന വലിയ സമ്മാനങ്ങളിലൊന്നാണ്‌ മക്കള്‍. ഏതൊരു ദാമ്പത്യത്തിന്റെയും ആഘോഷമാണ്‌ ഒരു കുഞ്ഞിന്റെ ജന്മം. കാലങ്ങള്‍ കാത്തിരുന്നിട്ടും സ്വന്തമെന്ന്‌ പറയാവുന്ന ഒരു പിഞ്ചോമനയുടെ കൊഞ്ചുന്ന മുഖം കാണാന്‍ സൗഭാഗ്യം ലഭിക്കാത്തവര്‍ക്കേ അതിന്റെ വിലയറിയൂ.
മക്കളുടെ സാന്നിധ്യവും വികൃതികളും ഉമ്മയുടെയും ഉപ്പയുടെയും ഹൃദയങ്ങളെ കോര്‍ത്തിണക്കുന്ന അനുഭവങ്ങളായിരിക്കും. കളിയും ചിരിയും നിറഞ്ഞ പിഞ്ചോമനകള്‍ പലരുടെയും ജീവിതത്തിന്റെ ആശാകേന്ദ്രങ്ങളായിത്തീരുന്നതുപോലും അതുകൊണ്ടാണ്‌.

മക്കള്‍, ഉപ്പയുടെയും ഉമ്മയുടെയും കൈയിലെ കളിമണ്ണാണ്‌. ആ കളിമണ്ണിനെ ഏതു രൂപത്തില്‍ വാര്‍ത്തെടുക്കണമെന്ന്‌ തീരുമാനിക്കേണ്ടത്‌ അവരാണ്‌. മാതാപിതാക്കള്‍ക്കും സമൂഹത്തിനും ഉപകാരപ്പെടുന്നവരും നേരും നന്മയും കൈമുതലാക്കുന്നവരുമായി അവരെ മാറ്റിത്തീര്‍ക്കുവാനും, നേരെ തിരിച്ച്‌ അവരെ ചിന്തിപ്പിക്കാനും ഉമ്മയുടെയും ഉപ്പയുടെയും സാന്നിധ്യവും ശിക്ഷണവും കൊണ്ട്‌ സാധിക്കുമെന്ന്‌ സാരം.

പെണ്ണിന്നൊരുണ്ണിക്കിടാവിന്‍
മുഖശ്രീ
കണ്ണിന്നു നല്‌കുന്ന
കൗതൂഹലം പോല്‍
മണ്ണിന്നു മേലില്ല, മറ്റൊന്നുമല്ലീ
പൊടിപെണ്ണിനുമുണ്ടാ
അടങ്ങാത്ത ദാഹം

എന്ന്‌ കവി പാടിയ എത്ര യാഥാര്‍ഥ്യം. കൊച്ചു പെണ്‍കുട്ടിപോലും ഒരു പാവക്കുട്ടിയെയും തോളിലിട്ട്‌ `ഉമ്മ'യാവുന്നത്‌ നാം കാണാറുണ്ടല്ലോ.

ജീവിതം ആനന്ദകരമാവണം. സുഖദുഃഖങ്ങള്‍ സമ്മിശ്രമായി  നമ്മിലനുഭവപ്പെട്ടുകൊണ്ടിരിക്കുമ്പോഴും പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും ഉള്‍പ്പുളകങ്ങള്‍ അതിനെ കേടുകൂടാതെ നിലനിര്‍ത്തിക്കൊണ്ടേയിരിക്കണം. മക്കള്‍ അത്തരമൊരു ഉള്‍പ്പുളകമാണ്‌ നമുക്ക്‌ നല്‌കുന്നത്‌.

പിതാവിന്റെ പേരും പെരുമയും നിലനില്‌ക്കുന്നത്‌ മക്കളിലൂടെയാണ്‌. മക്കള്‍ ദുഷിച്ചവരും ദുര്‍മാര്‍ഗികളുമാകുമ്പോള്‍, സമൂഹം പലപ്പോഴും പഴിക്കുന്നത്‌ ആ മക്കള്‍ക്ക്‌ ജന്മം നല്‌കിയ മാതാപിതാക്കളെയായിരിക്കും. തലമുറകളില്‍ നിന്ന്‌ തലമുറകളിലേക്ക്‌ പറിച്ചു നടപ്പെടുന്ന നന്മയുടെ ജീവാംശങ്ങള്‍ക്ക്‌ പ്രതിഫലമായി, മുന്‍തലമുറകള്‍ക്ക്‌ അല്ലാഹുവില്‍ നിന്ന്‌ അനുഗ്രഹം ലഭിക്കുമെന്ന്‌ നബിതിരുമേനി പറഞ്ഞിട്ടുണ്ട്‌.

മക്കളോടുള്ള സ്‌നേഹവും കാരുണ്യവും ഇഹലോകത്ത്‌ മാത്രം ഒതുങ്ങേണ്ടതല്ല. സ്വന്തം ഹൃദയത്തോട്‌ ചേര്‍ത്തുവെച്ച ആ സ്‌നേഹം മക്കളുടെ പരലോക വിജയത്തിനുകൂടി സഹായകരമായിത്തീരണമെന്നതാണ്‌ ഇസ്‌ലാമിക വീക്ഷണം. അതുകൊണ്ടാണ്‌ ചെറുപ്പം തൊട്ടേ നല്ല ശീലങ്ങളും ആരാധനാനിഷ്‌ഠയും അവരില്‍ ഉണ്ടാക്കണമെന്ന്‌ നബിതിരുമേനി നിര്‍ദേശിച്ചത്‌.
അമിതമായ പുത്രവാത്സല്യം കാരണം ചിലര്‍ കുട്ടികളെ നമസ്‌കരിക്കുവാനും നോമ്പനുഷ്‌ഠിക്കുവാനും ശീലിപ്പിക്കാത്തത്‌ നാം കാണാറുണ്ട്‌. അങ്ങനെയുള്ള മാതാപിതാക്കള്‍ മക്കളെ സ്‌നേഹിക്കുന്നില്ലെന്നതാണ്‌ യാഥാര്‍ഥ്യം.

വീടിനു പുറത്തിറങ്ങുന്ന മകളുടെ തോളില്‍ കിടക്കുന്ന ഷാളെടുത്ത്‌ മക്കനയാക്കി അവള്‍ക്കു നല്‌കുന്നുണ്ടെങ്കില്‍, മകന്റെ വസ്‌ത്രം ഞെരിയാണിക്ക്‌ കീഴെയാണെങ്കില്‍ അത്‌ മടക്കിക്കൊടുത്ത്‌ അവനെ ഉപദേശിക്കുന്നുണ്ടെങ്കില്‍ അതിന്റെ അര്‍ഥം അവരെ നിങ്ങള്‍ സ്‌നേഹിക്കുന്നുണ്ടെന്നാണ്‌.

``നാഥാ, ഞങ്ങളെ ചെറുപ്പത്തില്‍ എപ്രകാരമാണോ അവര്‍ വളര്‍ത്തിയത്‌, അപ്രകാരം നീ അവരോട്‌ കാരുണ്യം കാണിക്കണേ'' എന്ന്‌ പ്രാര്‍ഥിക്കാന്‍ മക്കളോട്‌ അല്ലാഹു കല്‌പിക്കുന്നുണ്ടല്ലോ. `ചെറുപ്പത്തില്‍ എപ്രകാരമാണോ വളര്‍ത്തിയത്‌, അപ്രകാരം' എന്നു പറയുന്നതില്‍ ധാരാളം അര്‍ഥാംശങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. ഇസ്‌ലാമികമായ ജീവിതത്തിലൂടെയല്ല മക്കളെ വളര്‍ത്തിയതെങ്കില്‍ ആ പ്രാര്‍ഥന തിരിഞ്ഞുകുത്തുമെന്നുകൂടി നാം ഓര്‍ക്കുക.

മക്കള്‍ കാണുന്ന രീതിയില്‍ ഉമ്മയും ഉപ്പയും പരസ്‌പരം സ്‌നേഹം പങ്കിടണമെന്നും ഭക്ഷണം വായിലേക്ക്‌ കൈമാറണമെന്നും നബിതിരുമേനി ഉപദേശിച്ചതിന്റെ ഉദ്ദേശ്യം വിശാലമാണ്‌. പോരും കലഹവും ഇല്ലാത്ത, സ്‌നേഹസമ്പന്നരായ ഉമ്മയുടെയും ഉപ്പയുടെയും മക്കള്‍ ആ രീതിയില്‍ നിന്ന്‌ തിരിഞ്ഞ്‌ നടക്കാന്‍ സാധ്യത കുറവാണ്‌.

രാത്രി കാലങ്ങളില്‍ എഴുന്നേറ്റ്‌ തഹജ്ജുദ്‌ നമസ്‌കരിക്കുന്ന മാതാവിനെയും പിതാവിനെയും കാണുന്ന കുട്ടികള്‍ക്ക്‌ കൂടുതല്‍ ഉപദേശങ്ങള്‍ ആവശ്യമായി വരികയില്ല. മദ്‌റസകളിലേക്കും ഓത്തുപള്ളിയിലേക്കും പോകാതെ തന്നെ സ്വഹാബികളുടെ മക്കള്‍ ദീനിന്റെ വാഹകരായിത്തീര്‍ന്നത്‌ മറ്റെന്തുകൊണ്ടാണ്‌?

0 comments:

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies