this site the web

ഒറ്റയ്‌ക്കാവുമ്പോള്‍ ചില ചോദ്യങ്ങള്‍

ബഹളം! എവിടെയും ബഹളം....!
ആള്‍ക്കൂട്ടത്തിന്റെ തിരക്കുപിടിച്ച അശാന്തതയാണെങ്ങും. സ്വകാര്യതകള്‍ നഷ്‌ടപ്പെടുന്നു. ജനക്കൂട്ടത്തിന്റെ ഭ്രാന്തമായ ഒച്ചപ്പാടുകളില്‍ നിന്ന്‌ മാറി, സ്വസ്ഥവും സ്വകാര്യവുമായ ഇടങ്ങളിലേക്ക്‌ ഒഴിഞ്ഞിരിക്കുവാനും ജീവിതത്തെ വിലയിരുത്താനുമുള്ള സാധ്യതകള്‍ നമുക്ക്‌ ഇല്ലാതെ പോവുന്നു. ഈ നഷ്‌ടം വലിയ ദുരന്തമാണുണ്ടാക്കുന്നത്‌. വ്യക്തിവിശുദ്ധി കാത്തുസൂക്ഷിക്കാന്‍ കഴിയാതെ പോവുന്നു.

സ്വകാര്യത സത്യവിശ്വാസിക്ക്‌ അനിവാര്യമാണ്‌. ഒറ്റയ്‌ക്കിരുന്ന്‌, അല്ലാഹുവിനെ ഓര്‍ത്ത്‌ കണ്ണീര്‍വാര്‍ക്കുന്നവര്‍ക്ക്‌ മഅ്‌ശറയിലെ വെയില്‍ചൂടില്‍ അല്ലാഹുവിന്റെ തണല്‍ ലഭിക്കുമെന്ന്‌ നബിതിരുമേനി(സ) പറയുകയുണ്ടായി. അങ്ങനെ കണ്ണീര്‍വാര്‍ക്കുന്നവര്‍, കറന്നെടുത്ത പാല്‍ അകിട്ടിലേക്ക്‌ തിരിച്ചെത്തിക്കാന്‍ കഴിയാത്തപോലെ നരകത്തില്‍ പ്രവേശിക്കില്ലെന്നും നബി(സ) പറഞ്ഞു.

അവനവന്റേതുമാത്രമായി വീണുകിട്ടുന്ന നിമിഷങ്ങളില്‍ സ്വന്തം ഭൂതകാലത്തെയും സ്വഭാവ സമീപനങ്ങളെയും വിശ്വാസജീവിതത്തെയും നിര്‍ദയവും കഠിനവുമായി ചോദ്യംചെയ്യുവാനും തിരുത്താനും സാധിക്കുക എന്നത്‌ വലിയ സൗഭാഗ്യമാണല്ലോ.

ഇത്തരം സ്വകാര്യതകളാണ്‌ പലരെയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്‌. ഇത്രയും കാലം ജീവിച്ചുപോന്നത്‌ വിശ്വാസത്തിന്റെ വഴിയിലൂടെയല്ല എന്നും, ഇനിയുള്ള കാലത്തെ ജീവിതം അലകും പിടിയും മാറ്റിവെച്ച്‌, നേരും നെറിയും നന്മയുമുള്ള ഒന്നാക്കുവാന്‍ പരിശ്രമിക്കണമെന്നും സ്വകാര്യതയിലെ ദൈവചിന്ത നമ്മെ ഓര്‍മിപ്പിക്കും.

ഒരു വ്യക്തി സ്വകാര്യതയില്‍ എങ്ങനെയാണോ, ആരാണോ, അതാണ്‌ യഥാര്‍ഥത്തില്‍ അയാള്‍. അതല്ലാത്തതെല്ലാം വെറും പുറംമോടിയാണ്‌. മറ്റുള്ളവര്‍ക്ക്‌ മുന്നിലാവുമ്പോള്‍ നന്മകളേ പുറത്തുകാണൂ. ആവുന്നത്ര `ആത്മാര്‍ഥത' യുള്ളയാളാകുവാനും ശ്രമിക്കും. നല്ല നമസ്‌കാരക്കാരനും ഭക്തനും പ്രാസംഗികനും ഉപദേശിയുമെല്ലാമായിരിക്കും. പക്ഷേ, സ്വകാര്യതയില്‍ നല്ലവനാകില്ല. ആരും കാണാത്തപ്പോള്‍ തിന്മകള്‍ ചെയ്യുന്നു, മറ്റാരും കൂടെയില്ലാത്തപ്പോള്‍ പാപങ്ങള്‍ക്ക്‌ വശംവദരാവുന്നു. സ്വകാര്യതയില്‍ അല്ലാഹുവിനെ മറക്കുന്നു. അവന്റെ ശിക്ഷയെക്കുറിച്ച്‌ അറിഞ്ഞുകൊണ്ട്‌ അലസരാവുന്നു. ഇത്‌ നമ്മില്‍ പലരുടെയും പ്രശ്‌നമല്ലേ? അതെ. വീണുകിട്ടുന്ന സ്വകാര്യസമയങ്ങളെ നന്മയ്‌ക്കും ആത്മവിചാരണയ്‌ക്കും വേണ്ടി ഉപയോഗിക്കുന്നവര്‍ വളരെ കുറവേയുള്ളൂ.
സ്വഹാബിവര്യനായ അനസിനോടൊപ്പം നടന്നുപോവുന്ന സമയത്ത്‌ ഒരു മതിലിന്നപ്പുറത്തെത്തിയപ്പോള്‍, കിട്ടിയ ഒരല്‌പം സ്വകാര്യ നിമിഷങ്ങളില്‍ ഉമര്‍(റ) സ്വന്തത്തോട്‌ കടുത്ത ചോദ്യങ്ങള്‍ ചോദിക്കുന്നതായി ഹദീസില്‍ കാണാം.

ജീവിതം, മരണം, പരലോകം, സ്വര്‍ഗനരകങ്ങള്‍......ഇവയൊക്കെ നമ്മെ പേടിപ്പെടുത്തുന്നില്ലേ? ക്രൂരനായ ഭരണാധികാരിയേക്കാളും നിഷ്‌കരുണമായി സ്വന്തം മനസ്സാക്ഷിയെ ചോദ്യം ചെയ്യേണ്ടതില്ലേ? എല്ലാ തിരക്കുകളില്‍ നിന്നും മാറിനിന്ന്‌ അത്തരമൊരു ചോദ്യം ചെയ്യലിന്‌ നമുക്ക്‌ സാധിക്കണം. പ്രവര്‍ത്തനങ്ങളില്‍ പലപ്പോഴും ആത്മാര്‍ഥത കുറഞ്ഞുപോകുന്നതും മറ്റൊന്നുകൊണ്ടല്ല. പ്രവര്‍ത്തനങ്ങളെല്ലാം എന്തിനുവേണ്ടിയുള്ളതാണെന്ന ചോദ്യം സ്വയം ചോദിക്കാന്‍ നാം മറുന്നുപോയി.

ഇമാം ഗസ്സാലി (റ)യുടെ `ഇഹ്‌യാ ഉലൂമിദ്ദീനി'ന്റെ ആമുഖത്തില്‍ ആത്മവിമര്‍ശനത്തിന്റെ പ്രാധാന്യവും പരിഗണനയും എടുത്ത്‌ പറയുന്നതായി കാണാം. ഓരോരുത്തരും സ്വന്തം ജീവിതത്തിലേക്ക്‌ വിരല്‍ചൂണ്ടി ഈ ചോദ്യങ്ങള്‍ ചോദിച്ചുനോക്കൂ:

lപ്രഭാതത്തില്‍ പ്രാര്‍ഥിക്കാനായി നബി(സ) പഠിപ്പിച്ച ദിക്‌റുകള്‍ ചൊല്ലിയാണോ എന്റെ ഇന്നത്തെ ദിവസം ആരംഭിച്ചത്‌?

lനമസ്‌കാരങ്ങള്‍ ജമാഅത്തായി നിര്‍വഹിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്താറുണ്ടോ?

lവിശുദ്ധഖുര്‍ആനില്‍ നിന്ന്‌ അല്‍പമെങ്കിലും എല്ലാ ദിവസങ്ങളിലും പാരായണം ചെയ്യാറുണ്ടോ?

lഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ വായിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്താറുണ്ടോ?

lഅല്ലാഹു കൂടെയുണ്ടെന്ന ചിന്തയാല്‍ തെറ്റുകുറ്റങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞ്‌ നില്‍ക്കാറുണ്ടോ?

lഅല്ലാഹുവിന്റെ മാര്‍ഗത്തില്‍ നല്ലൊരു സുഹൃത്ത്‌ എനിക്കുണ്ടോ?

lപരലോക വിജയത്തിനുവേണ്ടിയുള്ളതാണെന്ന ചിന്തയാല്‍ തന്നെയാണോ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ചെയ്യാറുള്ളത്‌?

lഓരോ ദിവസവും ഒരു പാവപ്പെട്ടയാളെയെങ്കിലും ഏതെങ്കിലും വിധത്തില്‍ സഹായിക്കാറുണ്ടോ?

lനാളെ അല്ലാഹുവിന്റെ മുമ്പില്‍ എന്റെ കുടുംബം എനിക്കെതിരെ അല്ലാഹുവിനോട്‌ പറയേണ്ടിവരാത്ത വിധത്തില്‍ അവരോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുന്നുണ്ടോ?

lഏതു പ്രയാസങ്ങളിലും പടച്ചവന്‍ കൂടെയുണ്ടെന്ന വിചാരം മനശ്ശാന്തി നല്‌കാറുണ്ടോ?

lഓരോ ദിവസവും ഒരു സുന്നത്തെങ്കിലും പുതുതായി പഠിക്കുകയും പുലര്‍ത്തുകയും ചെയ്യാറുണ്ടോ?

lമറ്റുള്ളവര്‍ക്കായി പ്രാര്‍ഥിക്കാറുണ്ടോ?

lകളവോ ചതിയോ വഞ്ചനയോ ആരോടും നടത്തുകയില്ലെന്ന്‌ നിര്‍ബന്ധം പുലര്‍ത്താറുണ്ടോ? സംസാരങ്ങള്‍ സത്യസന്ധമാണോ?

lഓരോസമയത്തുമായിനബി(സ) പഠിപ്പിച്ച പ്രാര്‍ഥനകള്‍ മനഃപാഠമാക്കിയിട്ടുണ്ടോ?

lതഹജ്ജുദ്‌ നമസ്‌കരിക്കണമെന്ന ആഗ്രഹത്തോടെയാണോ ഉറ
ങ്ങുന്നത്‌?

lമറ്റുള്ളവരോട്‌ ഉപദേശിക്കുന്ന കാര്യങ്ങള്‍ സ്വയം ചെയ്യാറുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തിയിട്ടുണ്ടോ?

lഒറ്റയ്‌ക്കിരിക്കുമ്പോള്‍ അല്ലാഹുവിനെക്കുറിച്ചുള്ള ചിന്തയുണ്ടാവാറുണ്ടോ?

lമരണം ഏതുനിമിഷവും കൂടെയുണ്ടെന്ന ചിന്ത ഭയപ്പെടുത്താറുണ്ടോ?

lഹറാമായ ഒരു കാര്യവും ചെയ്യുകയില്ലെന്ന്‌ പ്രതിജ്ഞ ചെയ്യാമോ?

lചെയ്‌തുപോയ തെറ്റുകളുടെ പേരില്‍ തൗബ ചെയ്‌തുവോ?

lസകാത്തും സ്വദഖയും കൃത്യമായി നല്‍കുന്നുണ്ടോ?

lആഴ്‌ചയിലൊരിക്കലെങ്കിലും ജുമുഅക്ക്‌ പുറമെയുള്ള ഒരു ദീനീ സദസ്സില്‍ പങ്കെടുക്കുന്നുണ്ടോ?

lനന്മ ചെയ്യുന്നവരെ മാതൃകയാക്കാറുണ്ടോ?

lതെറ്റുകളെയും അനീതികളെയും ചോദ്യം ചെയ്യാനുള്ള ചങ്കൂറ്റം കാണിക്കാറുണ്ടോ?

lവിശ്വാസിയുടെ ഏറ്റവം നല്ല സദ്‌ഗുണങ്ങളിലൊന്നായ സമയനിഷ്‌ഠ ജീവിതത്തില്‍ നിലനിര്‍ത്താറുണ്ടോ?

lഉത്തരവാദിത്തങ്ങളില്‍ പൂര്‍ണമായ സത്യസന്ധത പുലര്‍ത്തുന്നുണ്ടോ?

lസ്വകാര്യസമയങ്ങളില്‍ സ്വന്തത്തെ വിചാരണ ചെയ്യാറുണ്ടോ?

0 comments:

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies