this site the web

ഉണര്‍ത്തുക; ഗുണകാംക്ഷയോടെ

അബൂലസ്‌ന  .

ഖലീഫ ഉമര്‍(റ) ചരിത്രത്തിലെ വിസ്‌മയമാണ്‌. അദ്ദേഹത്തെ ലോകം കണ്ട മികച്ച ഭരണാധികാരിയാക്കിയത്‌ ഇസ്‌ലാം ആ ഹൃദയത്തില്‍ നട്ടുവളര്‍ത്തിയ വിശ്വാസത്തിന്റെ കരുത്തായിരുന്നു. നീതിയുടെ പ്രതീകമാക്കിയത്‌ മനസ്സില്‍ ജ്വലിച്ചുനിന്നിരുന്ന ദൈവഭയമായിരുന്നു. ആ ഉമറിന്റെ ജീവിതത്തില്‍ നിന്നൊരു നിമിഷമിതാ:

ഉമര്‍(റ) ഒരിക്കല്‍ ഏകാന്തനായി വീട്ടിലിരുന്ന്‌ കരയുകയാണ്‌. ആ സമയത്താണ്‌ അവിടേക്ക്‌ ഒരാള്‍ കയറിവരുന്നത്‌. സ്വകാര്യതയില്‍ കണ്ണീരണിഞ്ഞിരിക്കുന്ന ഖലീഫയെ കണ്ട്‌ സ്‌തബ്‌ധനായ അയാള്‍ കാരണമാരാഞ്ഞു. ഖലീഫയുടെ മറുമൊഴി ഇങ്ങനെയായിരുന്നു:

“ഈ ഉമര്‍ നിങ്ങളുടെ ഭരണാധികാരിയാണ്‌. അതേസമയം ഞാനൊരു മനുഷ്യനുമാണ്‌. എന്നില്‍ വീഴ്‌ചകള്‍ സംഭവിക്കാം. എനിക്കും തെറ്റുകള്‍ പിണയാം. പക്ഷേ, അത്‌ ചൂണ്ടിക്കാണിക്കാന്‍ ഇവിടെ ആരാണുള്ളത്‌? എല്ലാവരും ഖലീഫയെ ഭയപ്പെടുന്നു, തെറ്റ്‌ ചൂണ്ടിക്കാണിക്കാന്‍ അതിലേറെ പേടിക്കുന്നു. ചെയ്‌തുപോയ തെറ്റുകളെക്കുറിച്ചറിയാതെ ഈ ഉമര്‍ അതില്‍ത്തന്നെ തുടരുന്നു. ഞാന്‍ എന്റെ റബ്ബിനെ കണ്ടുമുട്ടുമ്പോള്‍ എന്തായിരിക്കും അവസ്ഥ എന്ന്‌ ഒരു നിമിഷം ആലോചിച്ചുപോയി” -ഇത്‌ പറയുമ്പോള്‍ വിങ്ങലടക്കാന്‍ ഖലീഫ പാടുപെടുന്നുണ്ടായിരുന്നു.

ഉമറി(റ)ന്റെ വാക്കുകള്‍ കേട്ട ആഗതന്‍ തരിച്ചുപോയി. അദ്ദേഹത്തിന്റെ അന്തരംഗം അഭിമാനപൂരിതമായി. “അങ്ങയുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ഇവിടെ ആളില്ലെന്ന്‌ ആരു പറഞ്ഞു? ഇനി ആരുമില്ലെങ്കില്‍ തന്നെ, ഈയുള്ളവന്‍ അത്‌ ചെയ്യും. അങ്ങ്‌ ധൈര്യമായിരിക്കുക” -ആഗതന്റെ ആശ്വാസവാക്കുകള്‍ ഉമറിന്റെ അകം കുളിര്‍പ്പച്ചു.

മനുഷ്യന്‍ മാലാഖയല്ല, കാട്ടുമൃഗവുമല്ല, പ്രപഞ്ചനാഥന്റെ സവിശേഷ സൃഷ്‌ടിയാണവന്‍. ശ്രേഷ്‌ഠതയില്‍ മാലാഖമാരെ കവച്ചുവെക്കാനും ദുഷ്‌ടതയില്‍ മൃഗങ്ങളെ നാണിപ്പിക്കാനും അവനു കഴിയും. അവന്റെ ശാരീരികഘടന ദൈവിക സൃഷ്‌ടി സൗന്ദര്യത്തിന്റെ പ്രതീകമാണ്‌. മാനസിക ഘടനയാവട്ടെ മാറിമറിയുന്നതുമാണ്‌.

“ദുര്‍ബലനായാണ്‌ മനുഷ്യനെ നാം സൃഷ്‌ടിച്ചിരിക്കുന്നത്‌” (നിസാഅ്‌ 28). അങ്ങേയറ്റം അക്ഷമനായിക്കൊണ്ടാണ്‌ മനുഷ്യന്‍ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്‌ (മആരിജ്‌ 19). “തീര്‍ച്ചയായും (മനുഷ്യന്റെ) മനസ്സ്‌ ദുഷ്‌പ്രവൃത്തിക്ക്‌ ഏറെ പ്രേരിപ്പിക്കുന്നതു തന്നെയാണ്‌.” (യൂസുഫ്‌ 53)

മനുഷ്യ പ്രകൃതിയിലടങ്ങിയ ദുഷ്‌പ്രേരണ, അക്ഷമ, ദൗര്‍ബല്യം തുടങ്ങിയവ അനാവരണം ചെയ്യുന്ന വിശുദ്ധ വചനങ്ങള്‍ ഇനിയുമേറെയുണ്ട്‌. തെറ്റുകള്‍ മനുഷ്യസഹജമാണ്‌. വീഴ്‌ചകള്‍ ഇല്ലാത്ത ജീവിതം മിക്കവാറും അസാധ്യമാണെന്നാണ്‌ ഖുര്‍ആനിക വീക്ഷണം.

വീഴ്‌ചകളും തെറ്റുകളും പിണയുന്നത്‌ അറിഞ്ഞുകൊണ്ടാവാം, അറിയാതെയുമാവാം. അത്‌, നിസ്സാരമായ സ്‌ഖലിതങ്ങളാവാം, ഗുരുതരമായ പാതകങ്ങളുമാവാം. എന്തുമാവട്ടെ, സംഭവിച്ചുകഴിഞ്ഞാല്‍ പ്രതിവിധി എന്തെന്നതാവണം അടിയന്തിര ചിന്ത.

ഇവിടെ പരസ്‌പരം സഹോദരങ്ങളായി വര്‍ത്തിക്കേണ്ട മുസ്‌ലിംകള്‍ക്ക്‌ വിശ്വാസപ്രചോദിതമായ ഒരു ബാധ്യതയുണ്ട്‌. സഹോദരനില്‍ കാണുന്ന തെറ്റുകള്‍ അപ്പപ്പോള്‍ ഗുണകാംക്ഷാപൂര്‍വം ഉണര്‍ത്തുക. തിന്മകളോടുള്ള അഭിനിവേശം മനുഷ്യപ്രകൃതിയില്‍ അന്തര്‍ലീനമാണ്‌ ഹൃദയത്തില്‍ വിശ്വാസം വേണ്ടത്ര വേരുപിടിച്ചിട്ടില്ലാത്തവരില്‍ പ്രത്യേകിച്ചും, പണ്ഡിതരിലും പാമരരിലും അത്‌ സംഭവിക്കാം. രാജാവിനും പ്രജയ്‌ക്കും ഇതില്‍ നിന്നും ഒഴിയാനാവില്ല. നേതാവും അണിയും സ്‌ത്രീയും പുരുഷനും ഇക്കാര്യത്തില്‍ സമന്മാരാണ്‌. തെറ്റുകള്‍ക്കുള്ള സാധ്യത എത്രത്തോളമാണോ അത്ര തന്നെയാവണം അത്‌ ചൂണ്ടിക്കാണിക്കാനുള്ള സമൂഹാംഗങ്ങളുടെ ബാധ്യതയും. പണ്ഡിതനിലെ തെറ്റ്‌ ചൂണ്ടിക്കാണിക്കാന്‍ പാമരന്‌ ബാധ്യതയുണ്ട്‌. നേതാവിന്‌ പിണയുന്ന അബദ്ധം അണികളാണ്‌ തിരുത്തേണ്ടത്‌. പണ്ഡിതന്റെ മഹത്വവും ജനനേതാവിന്റെ സ്ഥാനവും രാജപദവിയും ഇക്കാര്യത്തില്‍ പ്രശ്‌നമേ ആവരുത്‌. തിരുത്തല്‍ ശ്രമങ്ങളെ പാമരന്റെ അറിവില്ലായ്‌മയായോ അണിയുടെ അച്ചടക്ക ലംഘനമായോ മുദ്രകുത്താനും ശ്രമിക്കരുത്‌. ചൂണ്ടിക്കാണിക്കുന്നവന്റെ നിലവാരമല്ല, ഗുണകാംക്ഷയാണ്‌ പ്രധാനം. തിരുത്തേണ്ടവന്റെ മഹത്വമോ പദവിയോ അല്ല സഹിഷ്‌ണുതയും വിശാലമനസ്സുമാണ്‌ പ്രസക്തം.

ഇസ്‌ലാം ഇക്കാര്യത്തില്‍ വിശ്വാസികളില്‍ വളര്‍ത്തിയെടുത്ത ശിക്ഷണ ശീലമാണ്‌ ഖലീഫ ഉമറി(റ)ല്‍ നാം കണ്ടത്‌. ചൂണ്ടിക്കാണിക്കാന്‍ ആളില്ലാത്ത അവസ്ഥയില്‍, തെറ്റുകള്‍ അറിയാതെ പിണയുകയും അതില്‍ തന്നെ തുടരുകയും അങ്ങനെ അതിന്റെ ഭാരവുമായി അല്ലാഹുവിനെ കണ്ടുമുട്ടുകയും ചെയ്യുന്ന വേദനാപൂര്‍ണമായ ഗതിയെക്കുറിച്ച്‌ ഒഴിഞ്ഞിരുന്നു വേപഥു കൊള്ളുന്ന ഒരു ഭരണാധികാരി നാടിന്റെ പുണ്യമല്ലേ? നേതാവിന്റെ തിന്മകളെ എതിര്‍ക്കുന്നില്ലെന്നു മാത്രമല്ല, അത്‌ നന്മയായി ചിത്രീകരിക്കുകയും നേതാവിനെ വെള്ളപൂശി നേതൃഭക്തിയില്‍ തെളിയിക്കുകയും ചെയ്യുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ നാടിനു നാണക്കേടല്ലാതെ മറ്റെന്താണ്‌? വിമര്‍ശകരില്ലാത്തതാണ്‌ ഉമറി(റ)നെ അലട്ടിയതെങ്കില്‍ വിമര്‍ശകരുള്ളതാണ്‌ ഇന്നത്തെ ഭരണാധികാരികള്‍ക്ക്‌ തലവേദനയുണ്ടാക്കുന്നത്‌.

ശനിയാഴ്‌ചക്ക്‌ അല്ലാഹു കല്‌പിച്ച പവിത്രത ലംഘിച്ച യഹൂദരില്‍ ഒരു വിഭാഗം. അവരെ അതില്‍നിന്ന്‌ വിലക്കി. രണ്ടാം വിഭാഗം അവരെ തടയേണ്ടതില്ലെന്ന്‌ വാദിച്ചു. അവരുടെ കാര്യം അല്ലാഹു നോക്കും എന്നായി മൂന്നാം വിഭാഗം. ഇതില്‍ ഒന്നാം വിഭാഗത്തെ അല്ലാഹു ശിക്ഷിച്ചു. രണ്ടാം വിഭാഗത്തെ രക്ഷിച്ചു. മൂന്നാം പക്ഷത്തെ വ്യംഗ്യമായി വിമര്‍ശിച്ചു (അഅ്‌റാഫ്‌ 164). ഇത്‌ വിശ്വാസിക്കുള്ള പാഠമാണ്‌. തെറ്റുകളെ അപ്പപ്പോള്‍ തിരുത്താന്‍ ശ്രമിക്കണമെന്ന ഗുണപാഠം.

1 comments:

SAEED TT SHARAFUDHEEN said...

its a very good and useful article but in the last paragraph you mentioned about Jews that I did not understand
as mentioned below
ശനിയാഴ്‌ചക്ക്‌ അല്ലാഹു കല്‌പിച്ച പവിത്രത ലംഘിച്ച യഹൂദരില്‍ ഒരു വിഭാഗം. അവരെ അതില്‍നിന്ന്‌ വിലക്കി. രണ്ടാം വിഭാഗം അവരെ തടയേണ്ടതില്ലെന്ന്‌ വാദിച്ചു. അവരുടെ കാര്യം അല്ലാഹു നോക്കും എന്നായി മൂന്നാം വിഭാഗം. ഇതില്‍ ഒന്നാം വിഭാഗത്തെ അല്ലാഹു ശിക്ഷിച്ചു. രണ്ടാം വിഭാഗത്തെ രക്ഷിച്ചു. മൂന്നാം പക്ഷത്തെ വ്യംഗ്യമായി വിമര്‍ശിച്ചു (അഅ്‌റാഫ്‌ 164). ഇത്‌ വിശ്വാസിക്കുള്ള പാഠമാണ്‌. തെറ്റുകളെ അപ്പപ്പോള്‍ തിരുത്താന്‍ ശ്രമിക്കണമെന്ന ഗുണപാഠം.
so could you please explain me that to whom Allah's punishment put.
thanks & best regards
hopefully
Shaheedali

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies