this site the web

അതിരുകള്‍ അവഗണിക്കരുത്‌

അബ്‌ദുല്‍വദൂദ്‌

ആഭരണങ്ങള്‍ ഇല്ലാത്ത സ്‌ത്രീകള്‍ അയല്‍പക്കത്തുനിന്ന്‌ ആഭരണങ്ങള്‍ കടം വാങ്ങാറുണ്ട്‌. തങ്ങളുടേത്‌ എന്ന്‌ തോന്നിപ്പിച്ച്‌ അവര്‍ അത്‌ അണിഞ്ഞൊരുങ്ങുന്നു. കടം വാങ്ങിയ ആഭരണമണിഞ്ഞ്‌ നടക്കുമ്പോള്‍ മനസ്സില്‍ ഇരട്ടി ഭയമായിരിക്കും; അത്‌ നഷ്‌ടപ്പെടുമോ എന്ന ആധിയായിരിക്കും. മറ്റൊരാളുടെ വസ്‌തു ഉപയോഗിക്കുമ്പോള്‍ ഈ ഭയം നമുക്കെല്ലാമുണ്ട്‌. എന്നാല്‍ ഒന്ന്‌ സങ്കല്‌പിച്ചുനോക്കൂ, കണ്ണ്‌ ഇല്ലാത്ത ഒരാള്‍ സുഹൃത്തിന്റെ കണ്ണ്‌ കടം വാങ്ങുന്നു. കണ്ണ്‌ നല്‌കുമ്പോള്‍ അയാള്‍ ഒരു നിബന്ധന പറയുന്നു: “ഈ കണ്ണുകൊണ്ട്‌ തിന്മകളൊന്നും കാണരുത്‌! അഥവാ, വല്ല തിന്മയും നീ കണ്ടാല്‍ അത്‌ ഞാനറിയും, കാരണം കണ്ണ്‌ എന്റേതാണ്‌.” ഈ നിബന്ധന സ്വീകരിച്ച്‌ വാങ്ങിയ ആ കണ്ണുകള്‍ മുഖത്തുണ്ടാവുമ്പോള്‍ എത്ര ഭയത്തോടെയും ജാഗ്രതയോടെയുമായിരിക്കും നാം നടന്നുപോവുക! തിന്മകളിലേക്കൊന്നും നോക്കാതെ, അശ്ലീലങ്ങളൊന്നും കണ്ണില്‍ പെടാതെ ഏറെ പേടിയോടെയുള്ള നടത്തം. കാരണം, കണ്ണു തന്നവന്‍ ചിലതൊക്കെ പറഞ്ഞിട്ടുണ്ടെന്ന വിചാരം നമ്മെ ഭയപ്പെടുത്തുന്നു. എങ്കില്‍ സുഹൃത്തേ, നമ്മുടെ മുഖത്തുള്ള ഈ കണ്ണുകള്‍ തന്നവനും ഇങ്ങനെ ചിലതൊക്കെ പറഞ്ഞിട്ടില്ലേ? കാതു തന്നവന്‍ ചിലതൊന്നും കേള്‍ക്കരുതെന്ന്‌ പറഞ്ഞിട്ടില്ലേ? നാവു തന്നവന്‍ ചിലത്‌ പറയരുതെന്നും പറഞ്ഞിട്ടില്ലേ, കൈകാലുകള്‍ തന്നവന്‍ ചിലതൊന്നും ചെയ്യരുതെന്ന്‌ നിര്‍ദേശിച്ചിട്ടില്ലേ, ഉണ്ട്‌! പക്ഷേ, അങ്ങനെയൊരു ഭയം നമ്മെ നിരന്തരം നിയന്ത്രിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ ഉണ്ടാവേണ്ടതുണ്ട്‌.

കണ്ണിനും കാതിനും മാത്രമല്ല, ജീവിതവഴികളെയാകെ നിയന്ത്രിക്കുകയും നന്നാക്കുകയും ചെയ്യുവാനാണ്‌ മതം. ഹറാമിന്റേയും ഹലാലിന്റെയും അതിരുകള്‍ അറിഞ്ഞും പാലിച്ചും ജീവിക്കുമ്പോള്‍ മാത്രമാണ്‌ ഇസ്‌ലാമിക വ്യക്തിത്വം സമ്പൂര്‍ണാവുക. “അവയാണ്‌ അല്ലാഹു നല്‌കുന്ന അതിരുകള്‍. നിങ്ങള്‍ അവയോട്‌ അടുക്കരുത്‌” (2:187). “അവയാണ്‌ അല്ലാഹുവിന്റെ അതിര്‍ത്തികള്‍. നിങ്ങളവയെ ലംഘിക്കരുത്‌. ആരെങ്കിലും അല്ലാഹു നല്‌കിയ അതിര്‍ത്തികള്‍ ലംഘിച്ചാല്‍ അവര്‍ അക്രമികളാകുന്നു. സ്വന്തത്തോടു തന്നെ അക്രമം കാണിച്ചവരാകുന്നു”(65:1). ഇങ്ങനെയാണ്‌ അല്ലാഹുവിന്റെ താക്കീതുകള്‍. സത്യവിശ്വാസികളുടെ സദ്‌ഗുണങ്ങള്‍ വിശദീകരിക്കുന്നിടത്ത്‌ “അവര്‍ അല്ലാഹുവിന്റെ അതിര്‍ത്തികള്‍ കാത്തുസൂക്ഷിക്കുന്നവരാണ്‌” എന്ന്‌ ഖുര്‍ആന്‍ (7:157) പറയുന്നുണ്ട്‌.

അതിര്‍ത്തികള്‍ പാലിക്കുന്നതില്‍ ഏറെ കൃത്യതയുള്ളവരാണ്‌ നമ്മള്‍. അയല്‍പക്കക്കാരോട്‌ തെറ്റാറുള്ളത്‌ അതിര്‍ത്തിയില്‍ അതിരു കടക്കുമ്പോളാണ്‌. പോലീസിനെ പേടിച്ചാണെങ്കിലും നിയമങ്ങള്‍ പാലിക്കുന്നതില്‍ നമുക്ക്‌ കണിശതയുണ്ട്‌. നമ്മുടെ പേരിലുള്ള ഭൂമിക്കുള്ളതുപോലെ നമുക്കും ഒരതിര്‍ത്തിയുണ്ട്‌ എന്ന വിചാരമാണ്‌ നമ്മെ നിയന്ത്രിക്കേണ്ടത്‌. അല്ലാഹു എന്ന ഭയംകൊണ്ടാണ്‌ നമ്മുടെ ഉള്ളും പുറവും ശുദ്ധീകരിക്കേണ്ടത്‌. അവന്റെ നിര്‍ദേശങ്ങള്‍, സംശയങ്ങളോ മറു ചോദ്യങ്ങളോ ഇല്ലാതെ അനുസരിക്കലാണ്‌ ജീവിതത്തിന്റെ സൗഭാഗ്യം!

ആദം നബി(അ)യോടും ഹവ്വായോടും സ്വര്‍ഗത്തിലെ ഒരു പ്രത്യേക പഴം ഭക്ഷിക്കരുതെന്ന്‌ അല്ലാഹു നിര്‍ദേശിച്ചതെന്തുകൊണ്ടാവാം? ആ പഴം മോശമായതുകൊണ്ടാണോ? അത്‌ കഴിച്ചാല്‍ വല്ല രോഗവുമുണ്ടാകുമെന്നതിനാലാണോ? അല്ല! സ്വര്‍ഗത്തിലെ പഴം നല്ല പഴമേ അകൂ. പക്ഷേ, അത്‌ ഭക്ഷിക്കരുത്‌! ഭക്ഷിക്കരുതെന്ന്‌ നിര്‍ദേശിച്ചാല്‍ ഭക്ഷിക്കരുത്‌! ഈ നിയമം നമ്മളെയും അവരെയും പഠിപ്പിക്കാനായിരുന്നുവോ ആ നിര്‍ദേശം?

നിയമങ്ങള്‍ പാലിക്കാതിരിക്കാന്‍ വേഗം സാധിക്കും. പാലിക്കണമെങ്കില്‍ ഏറെ പരിശ്രമങ്ങളും ത്യാഗസന്നദ്ധതയും ആവശ്യമുണ്ട്‌. ഹറാമും ഹലാലും പരിഗണിച്ചുകൊണ്ടുള്ള ജീവിതത്തില്‍ ഇവിടെ നഷ്‌ടങ്ങള്‍ പലതുമനുഭവിക്കേണ്ടിവരും. പല സൗഭാഗ്യങ്ങളും ത്യജിക്കേണ്ടി വരും. ഹറാമിന്റെയും ഹലാലിന്റെയും അതിരുകള്‍ പാലിക്കാത്തവര്‍ക്ക്‌ നേട്ടങ്ങള്‍ പലതും ലഭിക്കും. ലാഭങ്ങള്‍ ഏറെ കൈവരും. പക്ഷേ, എല്ലാം താല്‌ക്കാലികം മാത്രം!

എന്താണ്‌ തൗബ എന്ന്‌ ഒരു ഗ്രാമീണന്‍ അലി(റ)യോടു ചോദിച്ചു. ഉത്തരം ഇങ്ങനെയായിരുന്നു: “ആറു കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ തൗബ. (1) സംഭവിച്ചതില്‍ ഖേദമുണ്ടാവുക, (2) വീഴ്‌ച സംഭവിച്ച നിര്‍ബ ന്ധ ബാധ്യതകള്‍ നിറവേറ്റുക, (3) ആര്‍ക്കെങ്കിലും വല്ലതും നല്‌കാന്‍ ബാധ്യതയുണ്ടെങ്കില്‍ അത്‌ തിരിച്ചുകൊടുക്കുക, (4) ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുക, (5) നിന്റെ മനസ്സിനെ അല്ലാഹുവിനുള്ള അനുസരണയില്‍ അലിയിക്കുക; നീ അല്ലാഹുവിനോടുള്ള ധിക്കാരത്തില്‍ മുഴുകിയതുപോലെ, (6) മനസ്സിനെ അല്ലാഹുവിനുള്ള അനുസരണയുടെ കയ്‌പ്‌ അനുഭവിപ്പിക്കുക; അവനോടുള്ള ധിക്കാരത്തിന്റെ മാധുര്യം ആസ്വദിപ്പിച്ചതുപോലെ.”(കശ്ശാഫ്‌ 4:117)

അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ടുള്ള ജീവിതമെന്നാല്‍ അവന്റെ നിയമനിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ടുള്ള ജീവിതമാണ്‌. കയ്‌പുള്ളതാണെങ്കിലും അവ നാം പാലിച്ചേ പറ്റൂ; എങ്കില്‍ നിലയ്‌ക്കാത്ത മധുരം ആസ്വദിക്കാം.

0 comments:

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies