ആത്മീയതയുടെ സുഖാനുഭവങ്ങള്‍
Posted by
Malayali Peringode
, Thursday, October 8, 2009 at Thursday, October 08, 2009, in
Labels:
ആത്മീയതയുടെ സുഖാനുഭവങ്ങള്‍
പി എം എ ഗഫൂര്‍
അത്‌ഖാ എന്ന പദവിയാണ് അല്ലാഹുവുമായുള്ള ബന്ധത്തിന്റെ പാരമ്യമെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട് (49:13). `ഏറ്റവും ഉയര്‍ന്ന വിധമുള്ള ഭക്തി'യാണ് അത്‌ഖാ. വ്യത്യസ്‌ത വിധമുള്ള ആത്മീയ പദവികളിലൂടെ സഞ്ചരിച്ചെത്തുന്ന അവസാന നിലയെന്ന വിധത്തിലല്ല, അത്‌ഖായെ ഖുര്‍ആന്‍ വിശദീകരിക്കുന്നത്. ഒട്ടും അസാധാരണത്വങ്ങളില്ലാതെ, അതിസാധാരണമായ ജീവിതവഴികളിലൂടെ നീങ്ങുമ്പോള്‍ തന്നെ, ദൈവവുമായുള്ള പവിത്ര ബന്ധത്തെ നവീകരിച്ചും വര്‍ധിപ്പിച്ചും സാധിച്ചെടുക്കാവുന്ന വിശേഷണമാണ് അത്‌ഖാ. മനുഷ്യസമൂഹത്തെ വ്യത്യസ്‌ത വംശവല്ലികളായി പടര്‍ത്തിയതിന്റെ ഉദ്ദേശ്യം വ്യക്തമാക്കിയതിന്റെ പിറകെയാണ് അത്‌ഖാ ആയവര്‍ മാത്രമാണ് അല്ലാഹുവുമായി ഏറ്റവും അടുപ്പമുള്ളവര്‍ എന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നത്. വംശമോ ദേശമോ അല്ല, അല്ലാഹുവുമായുള്ള ബന്ധം ഈടുറ്റതാക്കുന്നതെന്ന സൂചന ഈ ആയത്തിന്റെ അകത്തുണ്ട്. അസാധാരണമായ പ്രവൃത്തികള്‍ കാരണം കല്‍പ്പിക്കപ്പെടാവുന്നതാണ് ആത്മീയതയും ദൈവികതയുമെന്ന ധാരണ സമൂഹത്തില്‍ പടര്‍ന്ന തെറ്റിദ്ധാരണയാണ്. യുസ്വദ്ദിഖൂന ബിയൗമിദ്ദീന്‍ (70:26) എന്ന്, വിശ്വാസികളുടെ മികവുറ്റ ഗുണമായി ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്. `പ്രതിഫല ദിനത്തെ സത്യപ്പെടുത്തുന്നവര്‍' എന്നാണ് ഈ വചനത്തില്‍ വിവക്ഷ. ``പ്രതിഫല ദിനത്തെ വിശ്വസിക്കുന്നവര്‍'' എന്നതിനെക്കാള്‍ ആശയസമ്പുഷ്‌ടമാണ് ഈ വിശേഷണം. പ്രതിഫലദിനത്തില്‍ സത്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നവര്‍ ആയിരിക്കണം വിശ്വാസികള്‍ എന്നാണ് വചനത്തിലെ നിര്‍ദേശം. അഥവാ, ജീവിത സന്ദര്‍ഭങ്ങളിലെല്ലാം പരലോകബോധം ജാഗ്രതാ വിചാരമായി കൂടെ വേണം. വാക്കിലും നോക്കിലും ഇടപാടിലും ഇടപെടലിലുമെല്ലാം പരലോകത്തെ `സത്യപ്പെടുത്തുന്ന' ഭയവും സൂക്ഷ്‌മതയും നിഴലിക്കണം. ഇതാണ് അത്‌ഖാ.
പ്രകൃതിവിരുദ്ധമോ അത്യസാധാരണമോ ആയ വഴികളെ ആത്മീയ സായൂജ്യത്തിന്റെ വഴികളായി സ്വീകരിക്കാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നേയില്ല. മുജീബതുല്‍ ബാഹിലിയ്യ(റ) തന്റെ പിതാവില്‍ നിന്നുദ്ധരിക്കുന്ന ഒരു സംഭവമുണ്ട്. അദ്ദേഹം നബി(സ)യുടെ അടുക്കല്‍ ചെല്ലുകയും പിന്നീട് പിരിഞ്ഞുപോരുകയും ചെയ്‌തു. ഒരു വര്‍ഷത്തിനു ശേഷം വീണ്ടും ചെന്നു. അപ്പോഴേക്കും അദ്ദേഹത്തിന്റെ അവസ്ഥയും ആകാരവും മാറിയിരുന്നത് കാരണം നബി(സ) തിരിച്ചറിഞ്ഞില്ല. പിന്നീട് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയപ്പോള്‍ നബി(സ) ചോദിച്ചു: താങ്കള്‍ക്കിതെന്തുപറ്റി? നല്ല ആകാരഭംഗിയുള്ള ആളായിരുന്നല്ലോ താങ്കള്‍? അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: റസൂലേ, അങ്ങുമായി പിരിഞ്ഞതിനു ശേഷം രാത്രിയിലല്ലാതെ ഞാന്‍ ഭക്ഷണം കഴിച്ചിട്ടില്ല. അപ്പോള്‍ റസൂല്‍(സ): താങ്കള്‍ താങ്കളെത്തന്നെ വല്ലാതെ പീഡിപ്പിച്ചിരിക്കുന്നു. കഠിനവ്രതത്തിലൂടെ ഭക്തി വര്‍ധിപ്പിക്കാന്‍ ശ്രമിച്ച ശിഷ്യനെ റസൂല്‍(സ) തിരുത്തുകയാണിവിടെ. ശരീരത്തെ ക്ഷീണിപ്പിക്കുന്നതിലൂടെ മാത്രമേ, ആത്മീയോന്നതി സാധിക്കൂ എന്ന ധാരണയെ കൂടിയാണ് റസൂല്‍(സ) തിരുത്തുന്നത്.
ഇമാം ഹസനുല്‍ബസ്വരിയൂടെ ഒരു സംഭവം: അദ്ദേഹം ആമിറുബ്‌നു അബ്‌ദില്ലയെ കാണാനായി ഖാഫിലയിലെത്തി. രാത്രി ഭക്ഷണം കഴിച്ച് അവര്‍ ഒരുമിച്ചുറങ്ങി. പുലരിക്കു മുമ്പ് എഴുന്നേറ്റ് തഹജ്ജുദ് നമസ്‌കരിച്ചശേഷം ഹസനുല്‍ബസ്വരി ഇങ്ങനെ പ്രാര്‍ഥിക്കുന്നത് ആമിര്‍ കേട്ടു: ``അല്ലാഹുവേ, നിന്നോട് ഞാന്‍ മൂന്ന് കാര്യങ്ങള്‍ ചോദിച്ചു. രണ്ടെണ്ണം നീ എനിക്ക് നല്‍കി. പക്ഷേ, ഒന്ന് നീ തടഞ്ഞുവെച്ചു.'' എന്താണീ മൂന്നു കാര്യങ്ങള്‍ എന്ന് പകലില്‍ ആമിറുബ്‌നു അബ്‌ദില്ല ബസ്വരിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം വിശദീകരിച്ചു: ``എന്റെ തഖ്വയെ തകര്‍ക്കുന്ന ഏറ്റവും വലിയ അപകടമായി എനിക്കനുഭവപ്പെട്ടത് സ്‌ത്രീകളോടുള്ള എന്റെ പ്രിയമാണ്. അതിനാല്‍ ആ പ്രിയം ഇല്ലാതാക്കാന്‍ ഞാന്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചു. അവനത് സ്വീകരിച്ചു. രണ്ടാമത്തെ കാര്യം: അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയക്കാത്ത ഹൃദയം നല്‍കാനായിരുന്നു. അവന്‍ എനിക്കതും നല്‍കി. ആരാധനകളില്‍ മുഴുകി ജീവിതത്തെ ആത്മീയശോഭയുള്ളതാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അതിനായി ഉറക്കം എനിക്കില്ലാതാക്കാന്‍ ഞാന്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചു. പക്ഷേ അല്ലാഹു അത് സ്വീകരിച്ചില്ല.'' (മിന്‍ മവാഖിഇല്‍ ഹയാത്ത് 72)
വ്യക്തിയുടെ സാധാരണ ജീവിതത്തില്‍, ഭക്തിയുടെ ശക്തിക്ക് തടസ്സമായേക്കാവുന്നതെല്ലാം തടഞ്ഞതോടൊപ്പം പ്രകൃതിവിരുദ്ധമായ ഭക്തിയുടെ വഴിയും അല്ലാഹു തടയുകയാണിവിടെ. ഭക്ഷണമോ ഉറക്കമോ ഇല്ലാതെയുള്ള ഭക്തി വേണ്ടെന്നു ചുരുക്കം. ഭക്തി ഒരു ശുചിത്വമാണ്. കറയും കളങ്കവുമേല്‍ക്കാതെയുള്ള സുരക്ഷിതത്വം. അച്ചടക്കവും അടുക്കും ചിട്ടയുമുള്ള ജീവിതത്തിന്റെ അടിക്കല്ല്. ആന്തരികമായ ശുചിത്വവും ആത്മീയമായ ശ്രദ്ധയുമാണ് ഭക്തിയുടെവഴി. ഇമാം ഗസ്സാലി(റ) ആന്തരിക ശുചിത്വത്തെ ഇങ്ങനെ നിരീക്ഷിക്കുന്നു: ``ശുചിത്വത്തിന് നാലു തട്ടുകളുണ്ട്. ഒന്ന്, ബാഹ്യശരീരം അഴുക്കില്‍നിന്ന് ശുദ്ധമാവുക. രണ്ട്, അവയവങ്ങള്‍ പാപങ്ങളില്‍ നിന്ന് ശുദ്ധമാവുക. മൂന്ന്, മനസ്സ് ദുസ്സ്വഭാവങ്ങളില്‍ നിന്ന് ശുദ്ധമാവുക. നാല്, രഹസ്യജീവിതം അല്ലാഹു അല്ലാത്തവരില്‍ നിന്ന് ശുദ്ധമാവുക. അവസാനം പറഞ്ഞത്, പ്രവാചകന്മാരുടെയും സ്വിദ്ദീഖീങ്ങളുടെയും പദവി. താഴത്തെ പടി കടന്നാലേ മുകളിലെത്തെ പദവികളിലെത്തുകയുള്ളൂ. രഹസ്യജീവിതത്തിന്റെ ശുചിത്വത്തിനു മുമ്പ് മനസ്സിന്റെ ശുചിത്വം വേണം. മാനസിക ശുചിത്വത്തിന് ബാഹ്യാവയവങ്ങള്‍ പാപങ്ങളില്‍ നിന്ന് ശുദ്ധമായിരിക്കണം. ലക്ഷ്യം വലുതാകുമ്പോള്‍ അതിലേക്കുള്ള മാര്‍ഗവും പ്രയാസകരമായിരിക്കും. അതിനാലത് എളുപ്പത്തില്‍ സാധിക്കുന്ന കാര്യമല്ല. ശുചിത്വമെന്നാല്‍ ബാഹ്യശുചിത്വം മാത്രമാണെന്ന് ചിലര്‍ ധരിക്കും. അതാകട്ടെ വെറും പുറന്തോട് മാത്രമാണ്. പ്രധാനഭാഗം അകത്താണ്. അതവര്‍ക്ക് കാര്യമല്ല. സമയം മുഴുവന്‍ ബാഹ്യാവയവങ്ങള്‍ വൃത്തിയാക്കുന്നതിലാണ് അവരുടെ ശ്രദ്ധ. എന്നാല്‍ മുന്‍ഗാമികള്‍ മനസ്സിന്റെ ശുചിത്വത്തിനാണ് പ്രാധാന്യം നല്‍കിയത്. ഉമര്‍(റ) ക്രിസ്‌ത്യാനികളുടെ പാത്രത്തില്‍ വുദ്വൂ ചെയ്‌തിട്ടുണ്ട്. മുന്‍ഗാമികള്‍ പള്ളിയില്‍ വെറും തറയില്‍ നമസ്‌കരിച്ചിട്ടുണ്ട്. അവര്‍ പ്രധാനമായും ആന്തരിക ശുദ്ധിയിലാണ് ശ്രദ്ധിച്ചത്. പിന്നീട് ഒരു കൂട്ടര്‍ വന്നു. അവര്‍ ശരീരഭാഗങ്ങള്‍ അലങ്കരിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയത്. മണവാട്ടിക്ക് കേശാലങ്കാരം നല്‍കുന്നതുപോലെയാണത്.'' (ഇഹ്യാ ഉലൂമിദ്ദീന്‍ 35)
ഉള്ളിന്റെയുള്ളില്‍ നിന്നുള്ള സംസ്‌കരണ പ്രക്രിയയാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്; മുഖവും അകവും വൃത്തിയുള്ളതാക്കുന്ന സംസ്‌കരണം. സ്വുഫ്യാനുബ്‌നു അബ്‌ദില്ല(റ) ഉപദേശം ചോദിച്ചപ്പോള്‍ നബി(സ) നല്‍കിയത് ഇത്രമാത്രം: ``ഞാന്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു എന്ന് നീ പറയുക. പിന്നെ നേരെ ചൊവ്വേ (ഇസ്‌തിഖാമത്തോടെ) ജീവിക്കുകയും ചെയ്യുക.'' മുസ്‌ലിം ഉദ്ധരിച്ച ഈ തിരുവചനത്തില്‍ ഇസ്‌ലാമിക ആത്മീതയുടെ അന്തസ്സാരം അടങ്ങിയിരിക്കുന്നുണ്ട്. ഇസ്‌തിഖാമത്തോടെയുള്ള ജീവിതമാണ് ആത്മീയതയുടെ സൗന്ദര്യമുള്ള ജീവിതം. വളവുതിരിവുകളില്ലാത്ത കര്‍മവഴി. വക്രതയും വളച്ചുകെട്ടലുമില്ലാത്ത വിചാരഗതി. ആന്തരിക ശുദ്ധി കൈവരിച്ചതിന്റെ അടയാളങ്ങള്‍ ബാഹ്യജീവിതത്തില്‍ പ്രകടമാവണം. ഭക്തികൊണ്ട് അലങ്കരിക്കപ്പെട്ട വ്യക്തിയാണ് മുസ്‌ലിം. സര്‍വജീവിതരംഗങ്ങളിലും അലങ്കാരമാവുന്ന ആഭരണമാകണം മുസ്‌ലിമിന് ഭക്തി. സ്വകാര്യതയിലാണ് ഭക്തിയുടെ സുഖം. പക്ഷേ, ആ സ്വകാര്യത സമൂഹബന്ധങ്ങളെ തിരസ്‌കരിച്ചുള്ളതല്ലെന്നു മാത്രം. പലരോടൊപ്പമാകുമ്പോഴും സ്വകീയമായ ആത്മീയാനുഭൂതി നുകര്‍ന്നുകൊണ്ടേയിരിക്കുന്ന അനുഭവമാണത്. സല്‍കര്‍മങ്ങളില്‍ ഇത് അറിയുന്നുണ്ട്. സല്‍കര്‍മങ്ങള്‍ എന്നാല്‍ പ്രധാനമായും മറ്റുള്ളവര്‍ക്കുള്ള സേവനങ്ങളാണ്. നന്മ കല്‌പിക്കലും തിന്മതടയലും സാമൂഹിക പ്രവര്‍ത്തനമാണ്. അതോടൊപ്പം അവ പരിപൂര്‍ണമായ ആത്മീയ പ്രവര്‍ത്തനങ്ങളുമാണ്. പ്രവര്‍ത്തനങ്ങള്‍ പരസ്യമാണെങ്കില്‍ അവയിലൂടെ നാമനുഭവിക്കുന്ന സുഖം രഹസ്യമാണ്.
ഏറ്റവും രഹസ്യമായ ഈ ആത്മീയസുഖം നോമ്പില്‍ നുകരുന്നുണ്ട്. ഹജ്ജ് ലക്ഷക്കണക്കിന് പേരുടെ കൂടെയാണ്. സകാത്ത് മറ്റൊരാള്‍ക്ക് ലഭിക്കുന്നുണ്ട്. നമസ്‌കാരവും ഒട്ടും പ്രകടമല്ലാത്ത പ്രവര്‍ത്തനമാണ്. മറ്റൊരാള്‍ക്ക് നോമ്പുണ്ടോ എന്നറിയാന്‍ യാതൊരു മാര്‍ഗവും മാനദണ്ഡവുമില്ല. തീര്‍ത്തും സ്വകാര്യമായ ഈ ആരാധനയിലൂടെ മാത്രമല്ല, സ്വകാര്യതയിലും ഭക്തി വേണം എന്നുകൂടിയാണ്. നമ്മുടെ കാലത്ത് കൂടുതല്‍ വിശദീകരിക്കപ്പെടേണ്ട നോമ്പിന്റെ ആത്മീയ അര്‍ഥമാണിത്. പരസ്യജീവിതം കൂടുതല്‍ `കളര്‍ഫുള്‍' ആവുകയും രഹസ്യജീവിതം കൂടുതല്‍ കേടുവരുകയും ചെയ്യുന്നതാണ് നമ്മുടെ അനുഭവം. മുഖം മെച്ചപ്പെടുന്നുണ്ടെങ്കിലും അകം മോശമാവുകയാണ്. അകത്തെ അശുദ്ധിയില്ലാതാക്കുന്ന ആത്മീയതയാണ് നാം തിരിച്ചുപിടിക്കേണ്ടത്.
വിശ്വാസം വിമലീകരിക്കപ്പെടുമ്പോള്‍ വിചാരം വിമലീകരിക്കപ്പെടും. വിമലീകരിക്കപ്പെട്ട വിചാരത്തില്‍ നിന്നാണ് വിശുദ്ധമായ കര്‍മങ്ങള്‍ മുളയ്‌ക്കുക. കറയില്ലാത്ത അകവും കളങ്കങ്ങളില്ലാത്ത മുഖവും സാധ്യമാകുന്നത് അങ്ങനെയാണ്. വിമലീകരിക്കപ്പെട്ട വിശ്വാസമാണ് ആത്മീയതയുടെ അടിത്തറ. അല്ലാഹുവോടുള്ള സുദൃഢബന്ധം. അതോടൊപ്പം ജനങ്ങളോടും സകല സൃഷ്‌ടിപ്രപഞ്ചത്തോടുമുള്ള സുശക്തമായ അടുപ്പവും. ഈമാനും അമലുസ്സ്വാലിഹാത്തും അതാണ്. ഈമാന്‍ അല്ലാഹുവോടുള്ള ബന്ധമാണ്. അമലുസ്സ്വാലിഹാത്ത് ജനങ്ങളോടുള്ള ബന്ധമാണ്. അതിലൂടെ അല്ലാഹുവിലേക്കുള്ള മാര്‍ഗമാണ്. ഈ രണ്ടു ബന്ധുത്വങ്ങളെയും പ്രാധാന്യപൂര്‍വം പരിഗണിച്ചുകൊണ്ടാണ് ഇസ്‌ലാമിക ആത്മീയത വികസിക്കുന്നത്.
`മനുഷ്യന്‍' ആണ് ഖുര്‍ആനിന്റെ മൗലിക പ്രമേയം. മനുഷ്യന്റെ വിമോചനത്തിന്റെ വഴിയാണത്. ആത്മീയവും ഭൗതികവുമായ സര്‍വ വികാസങ്ങളിലേക്കും വഴികാണിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. മനുഷ്യരില്‍ നിന്ന് അകലാന്‍ പാടില്ലാത്തതുപോലെ, മനുഷ്യപ്രകൃതിയിലില്‍ നിന്നും അകലാന്‍ പാടില്ലെന്നതാണ് ഖുര്‍ആനിന്റെ നിര്‍ദേശം.
തിന്മകളോട് അകലുകയും പോരാടുകയും ചെയ്യുന്ന സമരമായി മുസ്‌ലിമിന്റെ ജീവിതം തുടിക്കുന്നു. മലയുടെ മറയില്‍ ധ്യാനത്തിലിരിക്കുകയല്ല, സമൂഹത്തിന്റെ നടുവില്‍ ജീവിക്കുകയാണ് മുസ്‌ലിം. ഒളിച്ചോടുകയല്ല, ഒന്നിച്ചുജീവിക്കുകയാണ്. സമൂഹബാധ്യതകളിലൊന്നും ഏര്‍പ്പെടാതെ വള്ളിക്കുടിലില്‍ പ്രാര്‍ഥിച്ചിരിക്കലാണ് ആത്മീയത എന്ന് തെറ്റിദ്ധരിച്ചത്, ഒരു കാലഘട്ടത്തെ മുഴുവന്‍ ദുഷിപ്പിച്ച ചരിത്രം നമ്മുടെ മുമ്പിലുണ്ട്. അന്ന് ബഗ്‌ദാദിന്റെ കാതുകളില്‍ ഉണര്‍ത്തുപാട്ടായത് അബ്‌ദുല്‍ഖാദിര്‍ ജീലാനി(റ)യുടെ പ്രഭാഷണങ്ങളാണ്. യഥാര്‍ഥ ഭക്തന്‍ ജനങ്ങളില്‍ നിന്ന് ഒളിച്ചോടുന്നവനല്ല, അവരിലേക്ക് ഓടിച്ചെല്ലുന്നവനാണ്. ജീലാനി പറഞ്ഞു: അധര്‍മിയുടെ മുഖത്തുനോക്കി ചിരിക്കാന്‍ ജ്ഞാനിക്കേ കഴിയൂ. ദുന്‍യാവിന്റെ ആഴക്കടലില്‍ നിന്ന് ജനങ്ങളെ അവന്‍ കരകയറ്റും. ഇബ്ലീസിനെയും അവന്റെ സൈന്യത്തെയും തോല്‍പിക്കാന്‍ അവന്‍ തന്റെ ഊര്‍ജം ചെലവിടും. ജീവിത വിരക്തിയുടെ ചിന്തകളുമായി ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് കഴിയുന്നവനേ വരൂ. ഞാന്‍ പറയുന്നതൊന്ന് കേള്‍ക്കൂ: നിങ്ങളുടെ മഠങ്ങള്‍ തല്ലിപ്പൊളിക്കൂ. ഒരടിസ്ഥാനവുമില്ലാതെയാണ് നിങ്ങള്‍ ഏകാന്തതയില്‍ അഭയം തേടിയിട്ടുള്ളത്. നിങ്ങള്‍ ചെയ്യുന്നത് ശരിയല്ല, മുന്നോട്ടുവരൂ.'' (അല്‍ഫത്‌ഹുര്‌റബ്ബാനി 73)
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ നിരീക്ഷിക്കുന്നു: ``ഉമര്‍ പറഞ്ഞതാണ് കാര്യം. ഇസ്‌ലാമിന്റെ പൂര്‍ണത നന്മ കല്‌പിക്കുകയും തിന്മ തടയുകയുമാണ്. അത് സമ്പൂര്‍ണത നേടുന്നത് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിലൂടെയാണ്. മറ്റൊന്നുമറിയാതെ നന്മയില്‍ മാത്രം വളര്‍ന്ന വ്യക്തിക്ക് തിന്മയുടെ ദൂഷ്യങ്ങളെപ്പറ്റി വിവരമുണ്ടാവില്ല. തിന്മയെപ്പറ്റി കൃത്യമായറിയുന്ന വ്യക്തി അവയോട് പടവെട്ടുന്നപോലെ മറ്റൊരാള്‍ക്ക് സാധ്യമാവില്ല. അതിനാലാണ് സ്വഹാബികള്‍ തങ്ങള്‍ക്ക് ശേഷമുള്ള തലമുറയെക്കാള്‍ മഹത്തായ വിശ്വാസത്തിന്റെയും ജിഹാദിന്റെയും ബോധമുള്‍ക്കൊണ്ടത്. ഇസ്‌ലാമും ഈമാനും സല്‍കര്‍മങ്ങളും സൃഷ്‌ടിക്കുന്ന നന്മയും അവിശ്വാസവും അധാര്‍മിക പ്രവര്‍ത്തനങ്ങളും ഉണ്ടാക്കുന്ന ദുരിതങ്ങളും അവര്‍ക്ക് വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു.'' (മജ്‌മൂഉല്‍ ഫതാവാ 10:31)
ആത്മീയത ഒരു ഊര്‍ജമാണ്. കേടും കലര്‍പ്പുമില്ലാതെ ജീവിതത്തെ മുന്നോട്ടുനടത്തുന്ന ഇന്ധനമായിത്തീരണം ആത്മീയത. ഏറ്റവും ഉന്നതമായ ഭക്തിയുടെ ശക്തി അകത്തും പുറത്തും നുകരാനും പകരാനും സാധിക്കണം. അത്തരമൊരു ശക്തിസംഭരണമാണ് വ്രതം. പ്രിയപ്പെട്ടതെല്ലാം ത്യജിച്ചും ശരീരത്തെ മെരുക്കിയും മോഹങ്ങളെ വിലങ്ങണിയിച്ചും ജീവജലത്തോടു പോലും മുഖം തിരിച്ചും -ശരീരത്തെ ഇണക്കി ആത്മാവിനെ പ്രകാശവത്താക്കുന്ന ആരാധനയാണ് വ്രതം. അഥവാ ആത്മീയാനുഭൂതിയുടെ ചുറുക്കും ചുരുക്കെഴുത്തുമാണ് വ്രതം.
Subscribe to:
Post Comments (Atom)
0 comments:
Post a Comment