സൗമ്യത ഒരു സൗഭാഗ്യം
Posted by
Malayali Peringode
, Friday, October 9, 2009 at Friday, October 09, 2009, in
Labels:
സൗമ്യത ഒരു സൗഭാഗ്യം
അബൂലസ്‌ന
നാവ് ആയുധമാണ്. വാക്കുകള്‍ ആയുധപ്രയോഗവുമാണ്. അത് അസ്ഥാനത്ത് പ്രയോഗിക്കുകയോ അതിരുവിടുകയോ ചെയ്‌താല്‍ ഫലം വിപരീതമാവും.
അനുചരര്‍ക്കൊപ്പമിരിക്കുന്ന തിരുനബി(സ)യുടെ സന്നിധിയിലേക്ക് സത്യനിഷേധിയായ ഹിസ്വീന്‍ ഖുസാഈ കയറിവന്നത് എല്ലാവരിലും അമ്പരപ്പുളവാക്കി. ഹിസ്വീന്‍ ബുദ്ധിമാനും ഖുറൈശി പ്രമുഖനുമായിരുന്നു. അതിന്റെ അഹങ്കാരം അയാളുടെ മുഖത്ത് നിഴലിടുകയും ചെയ്‌തിരുന്നു.
“മുഹമ്മദ്, താങ്കള്‍ ഞങ്ങളുടെ ദൈവങ്ങളെ ചീത്തവിളിക്കുകയും ഞങ്ങളെ അപമാനിക്കുകയും ചെയ്യുന്നു. താങ്കളുടെ പിതാവ് നല്ലവനും മാന്യനുമായിരുന്നല്ലോ” -മുഖവുരയില്ലാതെ തന്നെ ഹിസ്വീന്‍ ചോദ്യമെറിഞ്ഞു. ഹിസ്വീനെ നോക്കി തിരുനബി(സ) വശ്യമായി പുഞ്ചിരിച്ചു. പിന്നെ സൗമ്യത തുളുമ്പുന്ന വാക്കുകളോടെ അവിടുന്ന് മൊഴിഞ്ഞു: “നമുക്ക് മണ്‍മറഞ്ഞ മുന്‍ഗാമികളെ വിടാം, ഹിസ്വീന്‍. നാം തമ്മിലായിക്കൂടേ?”
ഹിസ്വീന്‍ : തീര്‍ച്ചയായും
തിരുനബി : എത്ര ദൈവങ്ങളോടാണ് നിങ്ങള്‍ പ്രാര്‍ഥിക്കുന്നത്?
ഹിസ്വീന്‍ : ഏഴെണ്ണത്തോട്. ഒന്ന് ആകാശത്തും ആറെണ്ണം ഭൂമിയിലും.
തിരുനബി : രോഗംവരുമ്പോള്‍ നിങ്ങള്‍ ആരോട് പ്രാര്‍ഥിക്കും?
ഹിസ്വീന്‍ : ആകാശത്തുള്ളവനോട്!
തിരുനബി : വിശപ്പും കെടുതിയും ബാധിക്കുമ്പോഴോ?
ഹിസ്വീന്‍ : ആകാശത്തുള്ളവനോടു തന്നെ!
തിരുനബി : സഹോദരാ, ഇതിലെന്തു നീതി? ആവശ്യങ്ങളെല്ലാം ആകാശത്തുള്ളവനോട്. പ്രാര്‍ഥനകള്‍ ഭൂമിയിലുള്ളവയോടും!
തിരുദൂതരുടെ മുഖത്തെ പുഞ്ചിരിയും വാക്കുകളിലെ സൗമ്യതയും ഹിസ്വീനെ വല്ലാതെ ആകര്‍ഷിച്ചു. ആ ചോദ്യങ്ങള്‍ അദ്ദേഹത്തെ ഇരുത്തിക്കളഞ്ഞു. തിരിച്ചുനടക്കുമ്പോള്‍ ഹിസ്വീന്റെ ഹൃദയത്തില്‍ ഇസ്‌ലാമിന്റെ വെളിച്ചം നിറഞ്ഞിരുന്നു.
തിരുനബിയുടെ ജീവിതം ഒരു പാഠശാല തന്നെയായിരുന്നുവെന്ന് ചരിത്രം പറയുന്നു. തത്വങ്ങള്‍ പറയുകയല്ല, ജീവിതംകൊണ്ട് പഠിപ്പിക്കുകയായിരുന്നു അവിടുന്ന്. വശ്യമായ പെരുമാറ്റവും സൗമ്യവും മൃദുലവും ദീപ്‌തവുമായ സംസാരവുമാണ് പ്രബോധകന്റെ ഏറ്റവും വലിയ കൈമുതലെന്ന് തിരുനബി(സ) ജീവിതംകൊണ്ട് കാണിച്ചുകൊടുത്തു. ഹിസ്വീന്‍ ഖുസാഈ എന്ന കൊലകൊമ്പനെ മുട്ടുകുത്തിച്ചതും തന്റെ വഴിയെ നടത്തിയതും ദിവസങ്ങള്‍ നീണ്ട വാഗ്വാദത്തിലൂടെയായിരുന്നില്ല; സൗമ്യത വഴിഞ്ഞൊഴുകുന്ന മൂന്നേ മൂന്ന് ചോദ്യങ്ങള്‍ കൊണ്ടായിരുന്നു.
നാവ് ആയുധമാണ്. വാക്കുകള്‍ ആയുധപ്രയോഗവുമാണ്. അത് അസ്ഥാനത്ത് പ്രയോഗിക്കുകയോ അതിരുവിടുകയോ ചെയ്‌താല്‍ ഫലം വിപരീതമാവും. എന്നാല്‍ കൃത്യവും സദുദ്ദേശ്യപരവുമായ പ്രയോഗം അതിശയിപ്പിക്കുന്ന ഫലങ്ങള്‍ കൊണ്ടുവരുമെന്നു മാത്രമല്ല, ഇരുലോക വിജയത്തിന്റെ വാതില്‍ തുറക്കുകയും ചെയ്യും.
നാവും ചുണ്ടുകളും അല്ലാഹു നല്‌കിയ വിലപ്പെട്ട അനുഗ്രഹമാണെ ന്ന് വിശുദ്ധ ഖുര്‍ആന്‍ (സൂറതുബലദ് 9) പറയുന്നു. വിശ്വാസിയെ സംബന്ധിച്ചിടത്തോളം നാവും അതുകൊണ്ടുള്ള സംസാരവും സഹോദരനെ ഇണക്കാനും അവനെ നേര്‍വഴി നടത്താനുമുള്ള അവയവവും നിമിത്തവുമാകണം. അതേസമയം, അവനെ പിണക്കാ നും അവന്റെ മാനത്തിന് ഹാനിവരുത്താനുമുള്ള ആയുധമായിക്കൂടതാനും. പരുഷമായ സംസാരം വായില്‍ നിന്ന് കാതിലേക്കാണെത്തുക. അവിടെ ശ്രോ താവ് മുഖംതിരിക്കുന്നു. വെറുപ്പും ശ ത്രുതയും വളരുകയും ചെയ്യുന്നു. സൗ മ്യത നിറഞ്ഞ വാക്കുകള്‍ വായില്‍ നി ന്ന് തലച്ചോറിലാണെത്തുക. അവിടെ മൈത്രിയും സൗഹൃദവും പൂക്കുന്നു.
തിരുനബി(സ)യുടെ സംസാരം വാക്കുകള്‍ എണ്ണിയെടുക്കാവുന്നത്ര സാവകാശത്തിലായിരുന്നുവെന്ന് ഹദീസുകള്‍ വിശദീകരിക്കുന്നു. അതുകൊണ്ടാണല്ലോ അവിടുത്തെ സദസ്സ് സദാ നിറഞ്ഞുകവിഞ്ഞിരുന്നത്. ദുര്‍മാര്‍ഗിയെ നിമിഷനേരം കൊണ്ട് സന്മാര്‍ഗിയാക്കാന്‍ മാത്രം ദീപ്‌തവും മൃദുലവുമായിരുന്നു തിരുനബി(സ)യുടെ മൊഴികള്‍. വ്യഭിചരിക്കാന്‍ അനുവാദം ചോദിച്ച് തന്റെ മുമ്പിലെത്തിയവന്റെ മനസ്സിനെ കഴുകിത്തുടച്ച് നന്മയില്‍ പൊതിഞ്ഞ് മടക്കിയയക്കാന്‍ തിരുദൂതര്‍ക്കായത് സൗമ്യഭാവം അവിടുത്തെ പ്രകൃതിയില്‍ അല്ലാഹു നിക്ഷേപിച്ചതുകൊണ്ടായിരുന്നു. വെറുപ്പ് നിറഞ്ഞ മനസ്സുമായി തന്നെ കാണാനെത്തിയ അദിയ്യുബ്‌നു ഹാതിമിനെ വാക്കുകള്‍ കൊണ്ട് വിസ്‌മയിപ്പിച്ച് ഇസ്‌ലാമിലേക്ക് വഴിനടത്തിയത് സൗമ്യതയില്‍ പൊതിഞ്ഞ ആ മൊഴികളായിരുന്നു.
മാന്യവും സൗമ്യവുമായ സംസാര മര്യാദ ശീലിക്കേണ്ടത് വീട്ടില്‍നിന്നാവണം. മാതാപിതാക്കളോടും കുടുംബങ്ങളോടും സൗമ്യമായി വര്‍ത്തിക്കാനും മാന്യമായി സംസാരിക്കാനും കഴിയാത്തവനെങ്ങനെ പ്രബോധിതരോട് നന്നായി ഇടപഴകാന്‍ കഴിയും? “മാതാപിതാക്കളോട് നീ `ഛെ' എന്നുപോലും പറയുകയോ അവരെ ആട്ടിയോടിക്കുകയോ ചെയ്യരുത്. അവര്‍ ഇരുവരോടും നീ മാന്യമായി സംസാരിക്കുക” (ഇസ്‌റാഅ് 23) എന്നത് സൗമ്യസംസാരത്തിന്റെ ഗൃഹപാഠം നടത്താനുള്ള ഖുര്‍ആനികാഹ്വാനമാണ്.
അനുയായികള്‍ക്ക് സൗമ്യമായും അതീവഹൃദ്യമായും മതപാഠങ്ങള്‍ പകര്‍ന്നു കൊടുക്കവെ തിരുനബി(സ) പറഞ്ഞു: “സ്വര്‍ഗത്തില്‍ ഒരു മാളികയുണ്ട്. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് മാളികയുടെ ഉള്‍വശം മുഴുവനും കാണാം. അതിന്റെ അകത്തുനിന്ന് നോക്കുന്നവര്‍ക്ക് പുറംഭാഗവും പൂര്‍ണമായി കാണാം.”
“ആ അത്ഭുത മാളികയുടെ അവകാശികള്‍ ആരാണ് തിരുദൂതരേ?” -സംസാരത്തില്‍ ലയിച്ചിരുന്ന അനുചരര്‍ക്കിടയില്‍ നിന്നെഴുന്നേറ്റ് അബൂമൂസല്‍ അശ്‌അരി(റ) ചോദിച്ചു. “സംസാരത്തില്‍ സൗമ്യത കാണിക്കുന്നവരാണ് അതിന്റെ അവകാശികളില്‍ ഒരു വിഭാഗം....” -തിരുനബി(സ) ഉത്തരം നല്‌കി. വിസ്‌മയങ്ങളുടെ സ്വര്‍ഗീയ മാളികയില്‍ പരലോകജീവിതം നയിക്കാനുള്ള സൗഭാഗ്യം നമ്മില്‍ എത്രപേര്‍ക്ക് കിട്ടും?
Subscribe to:
Post Comments (Atom)
0 comments:
Post a Comment