this site the web

ശുദ്ധമാകട്ടെ; മുഖവും അകവും

അബ്‌ദുല്‍വദൂദ്‌

ആളുകള്‍ കാണുന്ന ഭാഗങ്ങള്‍ വളരെ മനോഹരമാണ്‌. ആളുകള്‍ക്ക്‌ കേള്‍ക്കാന്‍ നല്ല വാക്കുകള്‍ പറയുന്നു, നല്ല സുഗന്ധം പൂശുന്നു, അഴകുള്ള വസ്‌ത്രങ്ങള്‍ ധരിക്കുന്നു. ആകര്‍ഷകമായ അലങ്കാരങ്ങള്‍ കൊണ്ട്‌ നമ്മില്‍ നല്ല അഭിപ്രായങ്ങള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച്‌ കൂടുതല്‍ അറിഞ്ഞുനോക്കൂ. ആ നല്ല അഭിപ്രായങ്ങള്‍ കുറയുന്നുണ്ടോ? എങ്കില്‍ എവിടെയോ ഒരു പ്രശ്‌നമുണ്ട്‌. മറ്റുള്ളവരെക്കുറിച്ച്‌ ആലോചിക്കുന്നതിനു മുമ്പ്‌ നമുക്ക്‌ നമ്മെ വിലയിരുത്താനും നല്ലൊരു മാര്‍ഗമാണിത്‌. പരസ്യജീവിതവും സ്വകാര്യജീവിതവും കര്‍ശനമായി വിലയിരുത്തിയാല്‍ നമുക്ക്‌ നമ്മെ അറിയാം. “നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിനു മുമ്പ്‌ സ്വയം വിചാരണ ചെയ്യുക. കര്‍മങ്ങള്‍ തൂക്കി നോക്കുന്നതിനു മുമ്പ്‌ നിങ്ങള്‍ സ്വയം അവയെ തൂക്കിനോക്കുക. വരാനിരിക്കുന്ന മഹ്‌ശറാ മഹാസംഗമത്തിന്‌ ഒരുങ്ങുക. ഇഹലോകത്തുവെച്ച്‌ സ്വയം വിചാരണ ചെയ്‌തവര്‍ക്ക്‌ പരലോകത്തെ വിചാരണ എളുപ്പമായിരിക്കും” എന്ന്‌ ഉമര്‍(റ) പറയുന്നുണ്ട്‌. (തിര്‍മിദി)

ഹൃദയത്തിലേക്കും കര്‍മത്തിലേക്കുമാണ്‌ അല്ലാഹുവിന്റെ നോട്ടവും നിരീക്ഷണവുമെന്ന്‌ നബി(സ) പറഞ്ഞു. ആളുകള്‍ കാണാനും അംഗീകരിക്കാനുമാണ്‌ മുഖം നന്നാക്കുന്നതെങ്കില്‍ അല്ലാഹുവിന്റെ തൃപ്‌തിയും സ്‌നേഹവും കൈവരിക്കാനാണ്‌ അകം നന്നാക്കേണ്ടത്‌. പക്ഷേ, ഈ വശം പലരും പലപ്പോഴും മറന്നുപോവുകയാണ്‌. ഏറ്റവുമധികം സൗന്ദര്യവര്‍ധക വസ്‌തുക്കള്‍ മുഖത്താണ്‌ പ്രയോഗിക്കുന്നത്‌. ഹൃദയത്തിന്റെ സൗന്ദര്യം ഈമാന്‍ ആണ്‌. ഈമാനിന്റെ അഴകും സല്‍കര്‍മങ്ങളുടെ അലങ്കാരവും കൊണ്ടാണ്‌ നാം ആത്മശുദ്ധി കൈവരിക്കേണ്ടത്‌. പുറമെയുള്ള അഴകിനേക്കാള്‍ നാം ശ്രദ്ധിക്കേണ്ടത്‌ അകത്തെ അഴകിനെയാണ്‌. നബി(സ)യുടെ വിഖ്യാത വചനം ബുഖാരി ഉദ്ധരിക്കുന്നു: “അറിയുക! ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്‌. അത്‌ നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അത്‌ ദുഷിച്ചാലോ, ശരീരം മുഴുവന്‍ ദുഷിച്ചു. ഹൃദയമാണ്‌ അത്‌.” ഈ ഹദീസ്‌ വിശദീകരിച്ച്‌ ഇബ്‌നു ഹജര്‍(റ) പറയുന്നു: “റസൂല്‍(സ) ഹൃദയത്തെ എടുത്തു പറഞ്ഞത്‌ ഹൃദയം ശരീരത്തിന്റെ ഭരണാധികാരിയായതു കൊണ്ടാണ്‌. ഭരണാധികാരി നന്നായാല്‍ പ്രജകള്‍ നന്നാകും. ഭരണാധികാരി ദുഷിച്ചാല്‍ പ്രജകളും ദുഷിച്ചു.” (ഫത്‌ഹുല്‍ ബാരി 1:26)

ഇമാം ഇബ്‌നുല്‍ ഖയ്യിം(റ) ഈ ആശയത്തെ കുറച്ചുകൂടി വിശദമാക്കുന്നു: “ശരീരത്തിന്‌ രോഗം പിടിപെടുന്നതുപോലെ ഹൃദയത്തിനും രോഗങ്ങള്‍ വരുന്നുണ്ട്‌. തൗബയും ഈമാനിന്റെ ഊര്‍ജവുമാണ്‌ ആ രോഗത്തിനുള്ള മരുന്നുകള്‍. കണ്ണാടിയുടെ തിളക്കം നഷ്‌ടപ്പെടുന്നതുപോലെ ഹൃദയത്തിന്റെ തിളക്കവും നഷ്‌ടപ്പെടും. അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മകൊണ്ടാണ്‌ അതിനു തിളക്കം വര്‍ധിപ്പിക്കേണ്ടത്‌. ശരീരം നഗ്നമാകുന്നതുപോലെ ഹൃദയവും നഗ്നമാകും. തഖ്‌വ കൊണ്ടാണ്‌ അതിനെ ഉടുപ്പിട്ട്‌ അലങ്കരിക്കേണ്ടത്‌. ശരീരത്തിനുള്ളതുപോലെ ഹൃദയത്തിനുമുണ്ട്‌ ദാഹം. അതിന്റെ ആഹാരപാനീയങ്ങള്‍ അല്ലാഹുവിനോടുള്ള സ്‌നേഹവും തവക്കുലും തൗബയും സല്‍കര്‍മങ്ങളുമാകുന്നു.” (അല്‍ഫവാഇദ്‌ 129)

ഹൃദയം നന്നായാല്‍ അകം നന്നായി. പറ്റിയ കേടുകള്‍ കഴുകിക്കളഞ്ഞും പുതിയ കേടുകള്‍ കലരാതെ കാത്തും നാം ഹൃദയത്തെ ശ്രദ്ധിക്കേണ്ടതുണ്ട്‌. “നീ അകത്ത്‌ സത്യസന്ധനും വിശുദ്ധനുമാവുക. എങ്കില്‍ പുറത്ത്‌ നീ ഇഷ്‌ടപ്പെടുന്നതെന്തോ അത്‌ ആയിത്തീരും” എന്ന്‌ ഇമാം ഇബ്‌നുല്‍ ജൗസി(റ) നിരീക്ഷിക്കുന്നുണ്ട്‌. “തന്റെ നാഥന്റെ സന്നിധിയില്‍ ഹാജരാകേണ്ടി വരുമല്ലോ എന്ന്‌ ഭയപ്പെടുകയും ദേഹേച്ഛയില്‍ നിന്ന്‌ ആത്മാവിനെ വിലക്കുകയും ചെയ്യുന്നവര്‍-സ്വര്‍ഗമാണ്‌ അവര്‍ക്കുള്ള സങ്കേതം.” (അന്നാസിആത്ത്‌ 40,41) എന്ന ഖുര്‍ആന്‍ വചനം നമ്മുടെ ജാഗ്രതയാകേണ്ടതുണ്ട്‌.

ശ്രദ്ധയോടെയുള്ള ശുശ്രൂഷയാണ്‌ എപ്പോഴും ഉള്ളില്‍ നടത്തേണ്ടത്‌. “എന്റെ മനസ്സിനെ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിഞ്ഞ നാല്‌പതു വര്‍ഷമായി ഞാന്‍ പ്രയാസപ്പെടുന്നു” എന്ന്‌ താബിഈ ഹാഫിദ്‌ മുഹമ്മദ്‌ബ്‌നു മുന്‍കദിര്‍(റ) പറയുന്നുണ്ട്‌. ഖുര്‍ആന്‍ പറയുന്നു: “തെളിഞ്ഞ പാപങ്ങളെയും ഒളിഞ്ഞ പാപങ്ങളെയും നിങ്ങള്‍ ഒഴിവാക്കുവിന്‍” (ആന്‍ആം 120). ഈ ആയത്തില്‍ പറഞ്ഞ `ഒളിഞ്ഞ പാപങ്ങള്‍' മനസ്സുകൊണ്ടുള്ള പാപങ്ങളാണെന്ന്‌ ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്‌. ഖല്‍ബുന്‍ സലീം (സുരക്ഷിതമായ ഹൃദയം) എന്ന ഖുര്‍ആന്‍ പ്രയോഗത്തെ (അശ്ശുഅറാഅ്‌ 89) ഇമാം ഇബ്‌നുല്‍ ഖയ്യിം ഇങ്ങനെ വിശദീകരിക്കുന്നു: “ശിര്‍ക്കില്‍ നിന്നും ബിദ്‌അത്തില്‍ നിന്നും തെറ്റായ വികാരങ്ങളില്‍ നിന്നും അശ്രദ്ധയില്‍ നിന്നും ദേഹേച്ഛകളില്‍ നിന്നുമുള്ള മനസ്സിന്റെ സുരക്ഷിതത്വമാണിത്‌.” (അല്‍ ഫവാഇദ്‌)

പുറം കൂടുതല്‍ നന്നാവുകയും അകം ഏറെ ദുഷിക്കുകയും ചെയ്യുന്ന കാലമാണിത്‌. നമ്മുടെ ശ്രദ്ധയും ശുശ്രൂഷയും അധികവും അകത്തായിരിക്കണം. അഴുക്കെല്ലാം അലക്കിക്കളഞ്ഞ്‌ അഴക്‌ കൈവരിക്കണം; ഈമാനിന്റെ വര്‍ണഭംഗി കൈവരിക്കണം.

0 comments:

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies