this site the web

ശല്യംചെയ്യാത്ത ചങ്ങാതിമാര്‍

ചില സുഹൃത്തുക്കളുണ്ട്‌. അവര്‍ എത്രപേര്‍ നമ്മുടെ കൂടെയുണ്ടായിരുന്നാലും യാതൊരു വിധത്തിലും ശല്യം ചെയ്യുകയില്ല; ഉപദ്രവങ്ങളും വരുത്തുകയില്ല. മാത്രമല്ല, നമ്മോടൊപ്പം കഴിയുന്ന സമയങ്ങളിലെല്ലാം പുതിയതും വിലപ്പെട്ടതുമായ കാര്യങ്ങള്‍ നമുക്ക്‌ പറഞ്ഞുതരുന്നു, എല്ലാം നല്ലതുമാത്രം.


ഇങ്ങനെയുള്ള സുഹൃത്തുക്കളെ ആരും കൊതിച്ചുപോകും. അവരോടൊപ്പം സമയം ചെലവഴിക്കാന്‍ മോഹിക്കും. അവരെ സ്വന്തമാക്കാന്‍ ശ്രമിക്കും. ആരാണീ സുഹൃത്തുക്കള്‍ എന്നറിയുമോ? നല്ല പുസ്‌തകങ്ങള്‍.

അറിവിന്റെ അക്ഷയഖനികളാണ്‌ പുസ്‌തകങ്ങള്‍. ആസ്വാദനത്തിന്റെയും ആലോചനയുടെയും അനന്ത തീരങ്ങളിലേക്ക്‌ അവ നമ്മെ നയിക്കുന്നു.

പുസ്‌തകങ്ങളോടുള്ള ചങ്ങാത്തം നല്ല വ്യക്തിത്വം പകര്‍ന്നുതരുന്നു. വായന നമ്മുടെ കാഴ്‌ചപ്പാടുകളിലും ജീവിത വീക്ഷണങ്ങളിലും നന്മയുടെ പൂക്കള്‍ വിടര്‍ത്തുന്നു. കൂട്ടിയോജിപ്പിക്കപ്പെട്ട കുറെ അക്ഷരങ്ങളുടെ സംയോജനമല്ല പുസ്‌തകങ്ങള്‍. ആ ആക്ഷരങ്ങളില്‍ ജീവിതം പടരുന്നുണ്ടെങ്കില്‍, നന്മയുടെ വസന്തം വിടരുന്നുണ്ടെങ്കില്‍, അറിവിന്റെ താപം ലയിക്കുന്നുണ്ടെങ്കില്‍ അത്‌ നമ്മുടെ ജീവിതത്തിന്‌ പുതിയ വെളിച്ചമേകും.

വിശ്രമ സമയങ്ങള്‍ നിരര്‍ഥകമായ വിനോദങ്ങളിലൂടെ കഴിച്ചുകൂട്ടുന്നവരാണ്‌ പലരും. വെറുതെ സംസാരിച്ചും അമിതമായി ഉറങ്ങിയും സമയം നഷ്‌ടപ്പെടുത്തുന്നവര്‍ക്ക്‌ നഷ്‌ടപ്പെടുന്നത്‌ തിരിച്ചുകിട്ടാത്ത മൂല്യവത്തായ നിമിഷങ്ങളാണ്‌.

പുസ്‌തകങ്ങളോടൊപ്പമുള്ള നിമിഷങ്ങള്‍ ആനന്ദകരമായിത്തീരണമെങ്കില്‍ അതൊരു ശീലമായി വളരണം. ഓരോ നല്ല പുസ്‌തകവും സ്വന്തമാക്കാനും വായിക്കാനുമുള്ള മോഹമുണ്ടാകുന്നത്‌ അത്തരക്കാര്‍ക്ക്‌ മാത്രമായിരിക്കും.

സത്യവിശ്വാസി പുസ്‌തകങ്ങളെ സ്‌നേഹിക്കുന്നവനായിരിക്കണം. നമ്മുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്‌ വായന. ലോകത്തിനാകമാനം അനുഗ്രഹമായി നിയുക്തനായ നബിതിരുമേനി (സ)യുടെ ദിവ്യദൃഷ്‌ടാന്തമായി അല്ലാഹു നല്‌കിയത്‌ ഒരു ഗ്രന്ഥമാണ്‌. നിത്യ വിസ്‌മയങ്ങളുടെ അക്ഷയജ്യോതിസ്സായ വിശുദ്ധഖുര്‍ആന്‍! അക്ഷരജ്ഞാനമില്ലാത്ത നബിതിരുമേനി(സ)യോട്‌ `വായിക്കുക!' എന്ന്‌ നിര്‍ദേശിച്ചുകൊണ്ട്‌ ആരംഭിച്ച മഹാഗ്രന്ഥം. ലോകാവസാനം വരെ വായനയെ നിലനിര്‍ത്തിയ മതമാണ്‌ ഇസ്‌ലാം. കാരണം എക്കാലത്തും ഖുര്‍ആനിനെ സുരക്ഷിതമായി നിലനിര്‍ത്തുമെന്ന്‌ അല്ലാഹു പറഞ്ഞതാണല്ലോ.

നമ്മുടെ ജീവിതത്തിലെ പത്തുമിനുട്ട്‌ നിസ്സാരമായി തോന്നിയേക്കാം. പക്ഷേ ദിവസം പത്തുമിനിട്ടു വായിച്ചാല്‍ കൊല്ലത്തില്‍ എത്രയോ പുസ്‌തകങ്ങള്‍ വായിച്ചു തീര്‍ക്കാം. വളരെ ചെറിയ നമ്മുടെ ഈ ജീവിതത്തില്‍ ധാരാളം ഗ്രന്ഥങ്ങള്‍ വായിച്ചുതീര്‍ക്കാനുള്ള സമയങ്ങള്‍ നഷ്‌ടപ്പെട്ടില്ലേ?
എത്ര ഉയര്‍ന്ന അക്കാദമിക പഠനം നടത്തിയാലും വിജ്ഞാനത്തിന്റെ വാതില്‍ക്കലേ എത്തുന്നുള്ളൂ. മഹാവിജ്ഞാനങ്ങളുടെ വിസ്‌മയ ലോകം ബാക്കിയാണ്‌. തുടര്‍ന്നുള്ള വായനകൊണ്ടേ ആ അറിവിന്റെ പൂങ്കാവിലേക്കെത്തുകയുള്ളൂ.


പുസ്‌തകങ്ങള്‍ വാങ്ങുമ്പോഴും വായിക്കുമ്പോഴും വിശ്വാസികള്‍ പുലര്‍ത്തേണ്ട ചില ചിട്ടകളുണ്ട്‌. വെറുതെ സമയം കളയുന്നതുപോലെ തന്നെയാണ്‌ ആവശ്യമില്ലാത്ത പുസ്‌തകങ്ങള്‍ വായിക്കുന്നതും. നന്മ നിറഞ്ഞ ജീവിതത്തിനും നേരുനിറയുന്ന ചിന്തകള്‍ക്കും നമ്മുടെ വായന നിമിത്തമായിത്തീരണം. കാല്‌പനികവും അയഥാര്‍ഥവുമായ യക്ഷിക്കഥകളും അശ്ലീലസാഹിത്യങ്ങളും വാങ്ങി വായിക്കുന്നത്‌ സമയ നഷ്‌ടമെന്നുമാത്രമല്ല, തിന്മകളിലേക്കുള്ള പ്രോത്സാഹനമായതിനാല്‍ ശിക്ഷാര്‍ഹവുമാണ്‌. പ്രപഞ്ച സൗന്ദര്യത്തെ ആവിഷ്‌കരിക്കുകയും മനുഷ്യബന്ധങ്ങളുടെ സൗന്ദര്യം അടയാളപ്പെടുത്തുകയും ചെയ്യുന്ന കഥകളും കവിതകളും യാത്രാവിവരണങ്ങളും ഇക്കൂട്ടത്തില്‍ പെടുത്തിക്കൂടാ.

ചരിത്രം വായിക്കാനും സൂക്ഷിക്കാനുമുള്ളതല്ല. വായിക്കാനും ആവര്‍ത്തിക്കാനുമുള്ളതാണ്‌. ഇസ്‌ലാമിക ചരിത്രവും ലോക ചരിത്രവും വായിക്കുന്നതിലൂടെ ഇന്ന്‌ നമ്മളിലെത്തി നില്‌ക്കുന്ന കാലം എന്ന യാഥാര്‍ഥ്യത്തിന്റെ ശരിയും തെറ്റും നിറഞ്ഞ പാഠങ്ങള്‍ നമുക്ക്‌ ഉള്‍ക്കൊള്ളാനാവും.
ഇസ്‌ലാമിക വിജ്ഞാന സാഹിത്യം ഇന്ന്‌ വളരെ വിപുലമാണ്‌. കൈയ്യെത്തും ദൂരത്ത്‌ അവയെല്ലാം ലഭ്യമാണ്‌. എന്നിട്ടും വായന വളരെ കുറഞ്ഞിരിക്കുന്നു. ആര്‍ഭാടത്തിനോ പെരുമ കാണിക്കാനോ സ്വീകരണ മുറിയില്‍ കട്ടിയുള്ള പുസ്‌തകങ്ങള്‍ അടുക്കിവെക്കുന്നവരില്‍ പലരും അവയുടെ പേജുകളിലൂടെ കണ്ണോടിച്ചിട്ടുപോലുമുണ്ടാവില്ല.


അന്തസ്സാരം അനുഭവിച്ചുകൊണ്ടുള്ള വായന ഹൃദ്യമാണ്‌. ഓരോ അക്ഷരവും ഓരോ വരിയും പുതിയ അറിവിന്റെ നക്ഷത്രമായിത്തീരണം. അവസാന പുറവും വായിച്ചവസാനിപ്പിക്കുന്നതോടെ നമ്മുടെ വ്യക്തിത്വത്തിലും ജീവിത വീക്ഷണത്തിലും അത്‌ സാരമമായ പ്രതിഫലനം സൃഷ്‌ടിക്കണം.

പണം സമ്പാദിച്ചത്‌ എവിടെനിന്നാണെന്നും അത്‌ എങ്ങനെയാണ്‌ ചെലവഴിച്ചതെന്നും പരലോകത്ത്‌ ചോദിക്കപ്പെടും. അതിനാല്‍ പണം കൊടുത്ത്‌ പുസ്‌തകങ്ങള്‍ ശേഖരിക്കുമ്പോള്‍ അവ സഭ്യമാണോ എന്നും നന്മ പകരുമോ എന്നും ഉറപ്പുവരുത്തേണ്ടത്‌ വിശ്വാസികളുടെ ബാധ്യതയാണ്‌.
സൂറതുലുഖ്‌മാനിലെ ആറാം വചനം ഓര്‍ക്കുക: ``യാതൊരറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന്‌ ജനങ്ങളെ തെറ്റിച്ചുകളയാനും അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലക്കുവാങ്ങുന്നവര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്ക്‌ അപമാനകരമായ ശിക്ഷയാണുള്ളത്‌.''

1 comments:

Malayali Peringode said...

നമ്മുടെ ജീവിതത്തിലെ പത്തുമിനുട്ട്‌ നിസ്സാരമായി തോന്നിയേക്കാം. പക്ഷേ ദിവസം പത്തുമിനിട്ടു വായിച്ചാല്‍ കൊല്ലത്തില്‍ എത്രയോ പുസ്‌തകങ്ങള്‍ വായിച്ചു തീര്‍ക്കാം. വളരെ ചെറിയ നമ്മുടെ ഈ ജീവിതത്തില്‍ ധാരാളം ഗ്രന്ഥങ്ങള്‍ വായിച്ചുതീര്‍ക്കാനുള്ള സമയങ്ങള്‍ നഷ്‌ടപ്പെട്ടില്ലേ?
എത്ര ഉയര്‍ന്ന അക്കാദമിക പഠനം നടത്തിയാലും വിജ്ഞാനത്തിന്റെ വാതില്‍ക്കലേ എത്തുന്നുള്ളൂ. മഹാവിജ്ഞാനങ്ങളുടെ വിസ്‌മയ ലോകം ബാക്കിയാണ്‌. തുടര്‍ന്നുള്ള വായനകൊണ്ടേ ആ അറിവിന്റെ പൂങ്കാവിലേക്കെത്തുകയുള്ളൂ.

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies