this site the web

നേതാവ്‌ ഓര്‍മിക്കേണ്ടത്‌

നേതൃത്വം അല്ലാഹു നല്‌കുന്ന അനുഗ്രഹമാണ്‌. ഭാരമോ ഭാഗ്യമോ ആയി അത്‌ തീരാം. നേതൃപദവി ചുമലിലെത്തുന്നതോടെ ഏതൊരാളും തന്റെ സമീപനരീതികളിലും സംവേദനങ്ങളിലും ഏറെ മാറ്റങ്ങളും വിവേകവും ശീലിക്കേണ്ടതായി വരുന്നു. കാരണം അയാള്‍ നേതാവാണ്‌. അനുയായികളുടെ ആള്‍ക്കൂട്ടത്തില്‍ അയാള്‍ പ്രോജ്വലിച്ചുനില്‌ക്കുന്നു. അയാളുടെ വാക്കുകള്‍ അനുസരിക്കപ്പെടുന്നു, വിലമതിക്കപ്പെടുന്നു. ഓരോ ചലനവും മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നു. ഓരോ സമീപനങ്ങളും വിലയിരുത്തപ്പെടുന്നു. ശരീരഭാഷ വരെ നിരൂപണം ചെയ്യപ്പെടുന്നു. അഥവാ ഒരാള്‍ നേതാവാകുന്നതോടെ പലതും ശ്രദ്ധിക്കേണ്ടിവരുന്നു. പലരെയും തൃപ്‌തിപ്പെടുത്തേണ്ടിവരുന്നു.
എങ്കിലും ഏതു നേതാവും അയാളുടെ സ്വകാര്യതയില്‍ ഏക വ്യക്തിയാണ്‌. സ്വന്തം കണ്ണിലും കാഴ്‌ചപ്പാടിലും അദ്ദേഹം സാധാരണക്കാരനായ മനുഷ്യനാണ്‌. ഇനിയും ഏറെ ന്യൂനതകള്‍ പരിഹരിക്കേണ്ടതായ മനുഷ്യന്‍, വേദനകളും വികാരങ്ങളുമുള്ള പച്ചയായ മനുഷ്യന്‍. പക്ഷേ ഇവയൊക്കെ അദ്ദേഹത്തിനേ അറിയൂ. അനുയായികള്‍ക്ക്‌ അദ്ദേഹം നേതാവുമാത്രമാണ്‌. നേതാവ്‌ ഒരാളാണ്‌. അനുയായികള്‍ എത്രയോ പേരും. അവരുമായെല്ലാം അദ്ദേഹം ഇടപെടേണ്ടിവരും. വ്യത്യസ്‌ത പ്രായക്കാര്‍, വ്യത്യസ്‌ത സ്വഭാവക്കാര്‍, അഭിപ്രായങ്ങള്‍, വ്യത്യസ്‌ത തലങ്ങളില്‍ ജീവിക്കുന്നവര്‍.... അവരെയെല്ലാം ഏകോപിച്ചുകൊണ്ടുപോവുകയും പരിഗണിക്കുകയും ചെയ്യുന്നതിലെ വിജയമാണ്‌ നേതാവിന്റെ വിജയം.


വിജയങ്ങളുടെയെല്ലാം അടിസ്ഥാനം ഭക്തിയാണ്‌. നേതൃത്വത്തിനും അതു തന്നെയാണ്‌ അനിവാര്യമായത്‌. സ്വുഫ്‌യാനുബ്‌നു ഉയയ്‌ന(റ) പറഞ്ഞു: ``ഒരാള്‍ തനിക്കും അല്ലാഹുവിനുമിടയിലെ ബന്ധം നന്നാക്കിയാല്‍ അയാള്‍ക്കും ജനങ്ങള്‍ക്കുമിടയിലെ ബന്ധം അല്ലാഹു നന്നാക്കും.'' (ഇബ്‌നുതൈമിയ്യ, മജ്‌മൂഉഫതാവാ 7:10)


ഒന്നിലധികം പേര്‍ നമസ്‌കരിക്കുമ്പോള്‍ അതിലൊരാള്‍ ഇമാം ആകണമെന്നത്‌ നിര്‍ബന്ധമാണ്‌. മുന്നില്‍ നില്‌ക്കുന്ന ഇമാമിനെ പിന്തുടരലാണ്‌ പുറകിലുള്ളവരുടെ ബാധ്യത. അയാളുടെ ഓരോ ചലനങ്ങളിലും അല്‌പംപോലും അതിരുകടക്കലോ താളഭംഗമോ ഇല്ലാതെ ഒപ്പമാവുകയെന്നതാണ്‌ ജാഅത്ത്‌ നമസ്‌കാരത്തിന്റെ അന്തസ്സാരവും ചൈതന്യവും. ഈ ചൈതന്യം തന്നെയാണ്‌ സംഘടനാ പ്രവര്‍ത്തനത്തിലും ഉണ്ടാവേണ്ടത്‌. നമസ്‌കാര സന്ദര്‍ഭത്തില്‍ ഇമാമിന്റെ ഖുര്‍ആന്‍ പാരായണത്തിലോ അനുഷ്‌ഠാന രീതികളിലോ തെറ്റുവല്ലതും സംഭവിച്ചാല്‍ അത്‌ മഅ്‌മൂമുകള്‍ക്ക്‌ തിരുത്താം. ആ തിരുത്തല്‍പോലും സ്‌നേഹപൂര്‍വമാണ്‌. സൗമ്യതയോടെ ഇമാമിനെ പിശക്‌ ഓര്‍മിപ്പിക്കുന്നു. `സ്വുബ്‌ഹാനല്ലാഹ്‌' എന്ന വിശുദ്ധമായ അര്‍ഥധ്വനിയുള്ള വാക്കാണ്‌ അതിനുപയോഗിക്കേണ്ടത്‌, അതല്ലാതെ ഒന്നും പാടില്ല. ബഹളമുണ്ടാക്കി ആളെ കൂട്ടുകയോ ഉപജാപങ്ങള്‍ നടത്തി ഇമാമിനെതിരെ തിരിയുകയോ ചെയ്യുന്നത്‌ അനിസ്‌ലാമികമാണ്‌.
രാഷ്‌ട്രീയ പാര്‍ട്ടികളിലെ പോലെ കടിപിടികൂട്ടുകയും കാലുവാരി കൈക്കലാക്കുകയും ചെയ്യുന്നതല്ല ഇസ്‌ലാമിലെ നേതൃപദവികള്‍. അത്തരത്തിലുള്ള നേതാക്കള്‍ മുസ്‌ലിംകള്‍ക്ക്‌ ശാപമാണ്‌. ഇസ്‌ലാമിക ചരിത്രത്തില്‍ തന്നെ ഇത്തരത്തിലുള്ള ചില അഭിശപ്‌ത യുഗങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ട്‌.


അനുയായികളില്‍ ഒരു കൂട്ടരെ സ്വന്തക്കാരും സ്വകാര്യക്കാരുമാക്കി അവരിലൂടെ ഉപശാല വൃത്തങ്ങള്‍ പണിയുന്നത്‌ നേതാവ്‌ ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണ്‌. ഉമര്‍ബിന്‍ അബ്‌ദില്‍അസീസ്‌ പറഞ്ഞ വിഖ്യാതമായ ഒരു വചനമുണ്ട്‌: ``ഒരു കൂട്ടര്‍ തങ്ങളുടെ ദീന്‍കാര്യങ്ങളില്‍ അവരുടെ സംഘത്തെ കൂടാതെ രഹസ്യവര്‍ത്തമാനത്തിലേര്‍പ്പെട്ടാല്‍ ഓര്‍ക്കുക, അവര്‍ മാര്‍ഗഭ്രംശനത്തിന്‌ അടിത്തറ പാകിക്കഴിഞ്ഞു.'' (ഇമാം അഹ്‌മദ്‌, കിതാബുസ്സുഹ്‌ദ്‌, പേജ്‌ 291)


ലോബികളെയും ഗ്രൂപ്പുകളെയും വളര്‍ത്തി, സ്വകാര്യതകള്‍ സൃഷ്‌ടിക്കുന്ന നേതാക്കളുടെ ചെയ്‌തികള്‍ കാലങ്ങളോളം തുടരുന്ന പ്രത്യാഘാതങ്ങള്‍ക്കാണ്‌ വഴിവെക്കുക. പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകരുടെയും വഴിയില്‍ നിന്ന്‌ വേര്‍പെട്ട്‌ അടക്കം പറച്ചിലും സ്വകാര്യ ഭാഷണങ്ങളും നടത്തിയവരാണ്‌ പില്‍ക്കാലത്ത്‌ ഖവാരിജുകളും ജഹമിയ്യ-മുര്‍ജിഅ വിഭാഗങ്ങളുമായി ഇസ്‌ലാമില്‍ നിന്ന്‌ വേര്‍തിരിഞ്ഞുപോയത്‌.


സ്വന്തം സംഘടനയെക്കുറിച്ചുള്ള സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ്‌ ഏതു നേതാവിനെയും കര്‍മോത്സുകനാക്കുന്നത്‌. സംഘടനയുടെ നന്മയ്‌ക്കു വേണ്ടിയുള്ള അയാളുടെ സഞ്ചാരത്തില്‍ സഹകാരികളാവേണ്ടവരാണ്‌ അനുയായികള്‍. കാര്‍ക്കശ്യത്തോടെ സംസാരിക്കേണ്ട സന്ദര്‍ഭങ്ങളില്‍ നേതാവ്‌ അങ്ങനെ ചെയ്‌തേ പറ്റൂ. കൈ പിടിക്കേണ്ടിടത്ത്‌ നിഷ്‌ക്രിയനായി നോക്കി നില്‌ക്കരുത്‌. ചില സന്ദര്‍ഭങ്ങളില്‍ അരുതെന്ന്‌ പറഞ്ഞേ തീരൂ. നിശ്ശബ്‌ദനാകേണ്ട സമയങ്ങളും ഉണ്ട്‌. വാക്കുകളുടെ വില മനസ്സിലാക്കിയില്ലെങ്കില്‍ ഒടുവില്‍ ഖേദിക്കേണ്ടിവരും. ദുരുപയോഗിക്കാനോ വളച്ചൊടിക്കാനോ സാധ്യതയുള്ളതൊന്നും പറയാതിരുന്നാല്‍ രക്ഷപ്പെട്ടു.
ആധിപത്യം നല്‌കിയ അല്ലാഹുവിനെ യൂസുഫ്‌ നബി(അ) പ്രകീര്‍ത്തിക്കുന്നുണ്ട്‌. തന്റെ കാലയളവില്‍ പ്രസ്ഥാനത്തെ നല്ല നിലയില്‍ നയിക്കാനും നന്മയുള്ള പുരോഗതി കൈവരിക്കാനും സാധിച്ചിട്ടുണ്ടെങ്കില്‍, ഏറ്റെടുത്ത ഉത്തരവാദിത്വം ഏറ്റക്കുറവുകളില്ലാതെ നിര്‍വഹിക്കാനായിട്ടുണ്ടെങ്കില്‍ ഏതു നേതാവിനും അല്ലാഹുവിനെ സ്‌തുതിക്കാ നാവും. അങ്ങനെയല്ലെങ്കില്‍ എന്നുമൊരു പേടിസ്വപ്‌നമായി നേതൃപദവി അവശേഷിക്കും.
ഏതു നേതാവും ഒരു കുടംബനാഥന്‍ കൂടിയാണ്‌. ആ ബാധ്യത അയാള്‍ നിര്‍വഹിച്ചേ പറ്റൂ. ഭാര്യ, മക്കള്‍, കുടുംബങ്ങള്‍, അയല്‍ക്കാര്‍.... എല്ലാവരോടുമുള്ള ഉത്തരവാദിത്തങ്ങള്‍ നേതൃപദവിയോടുള്ള പോലെ തന്നെ പ്രാധാന്യമേറിയതാണ്‌. എന്നാല്‍ സ്വന്തം താല്‌പര്യങ്ങള്‍ക്കും കുടുംബത്തിന്റെ അഭ്യുന്നതിക്കും വേണ്ടി നേതൃപദവികളെ ദുരുപയോഗം ചെയ്യുന്നത്‌ കടുത്ത വഞ്ചനയാണുതാനും.
തനിക്ക്‌ കിട്ടിയ നേതൃപദവി മുഖേന ഒരു ചെറിയ പണം പോലും അനര്‍ഹമായി സമ്പാദിച്ചിട്ടില്ലെന്ന്‌ ഏതു നേതാവും ഉറപ്പുവരുത്തണം. സര്‍ക്കാറിന്റെ മണ്ണെണ്ണ ഒഴിച്ച്‌ വീട്ടിലെ വിളക്ക്‌ കത്തിച്ചതിന്‌ ഭാര്യയെ ശകാരിച്ച ഉമറുബ്‌നു അബ്‌ദില്‍അസീസ്‌ (റ) എന്ന മഹാനായ ഭരണാധികാരി എത്ര വലിയ മാതൃകയാണ്‌ കാണിച്ചുതന്നത്‌. അതോടൊപ്പം തന്നെ നേതാവിന്റെ വിഷമതകള്‍ കണ്ടറിയാന്‍ അനുയായികള്‍ ശ്രമിക്കുകയും വേണം.

1 comments:

Malayali Peringode said...

ഏതു നേതാവും ഒരു കുടംബനാഥന്‍ കൂടിയാണ്‌. ആ ബാധ്യത അയാള്‍ നിര്‍വഹിച്ചേ പറ്റൂ. ഭാര്യ, മക്കള്‍, കുടുംബങ്ങള്‍, അയല്‍ക്കാര്‍.... എല്ലാവരോടുമുള്ള ഉത്തരവാദിത്തങ്ങള്‍ നേതൃപദവിയോടുള്ള പോലെ തന്നെ പ്രാധാന്യമേറിയതാണ്‌. എന്നാല്‍ സ്വന്തം താല്‌പര്യങ്ങള്‍ക്കും കുടുംബത്തിന്റെ അഭ്യുന്നതിക്കും വേണ്ടി നേതൃപദവികളെ ദുരുപയോഗം ചെയ്യുന്നത്‌ കടുത്ത വഞ്ചനയാണുതാനും.

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies