this site the web

നിഷ്‌കളങ്കത നമ്മെ നയിക്കട്ടെ

അല്ലാഹുവിനെക്കുറിച്ചുള്ള പ്രതീക്ഷയാണ്‌ ജീവിതത്തെ നിലനിര്‍ത്തുന്നത്‌. അവന്റെ വാഗ്‌ദാനങ്ങള്‍, സ്വര്‍ഗം, പ്രതിഫലം ഇതെല്ലാം നമ്മെ ഊര്‍ജസ്വലരും നിഷ്‌കളങ്കരുമാക്കി മാറ്റുന്നു. ഈ നിഷ്‌കളങ്കതയാണ്‌ നമ്മെ പ്രവര്‍ത്തനങ്ങളിലേക്ക്‌ നയിക്കുന്നത്‌. അല്ലാഹുവിന്നിഷ്‌ടമുള്ള കാര്യങ്ങള്‍ കൂടുതല്‍ ചെയ്യുക എന്നത്‌ ജീവിതനിയോഗമായി സ്വീകരിക്കുന്ന അവസ്ഥ കൈവരുന്നതും അങ്ങനെ തന്നെ.


കര്‍മങ്ങള്‍ അല്ലാഹു കാണുവാനുള്ളതാണ്‌. പ്രതിഫലം ലഭിക്കുന്നതും അവങ്കല്‍ നിന്നുതന്നെ. അവന്റെ നിയമങ്ങളും നിര്‍ദേശങ്ങളുമാണ്‌ നമ്മെ കര്‍മസുരഭിലമായ ജീവിതാവസ്ഥയിലേക്ക്‌ തെളിക്കേണ്ടത്‌.


പക്ഷേ, നമ്മുടെ കാലത്ത്‌ അപകടകരമായ ഒരവസ്ഥ നിലവിലുണ്ട്‌. ദീനിന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നവരില്‍ പോലും നിലീനമായിരിക്കുന്ന ഒരു ദുസ്വഭാവം. ഒരിക്കലും ഒരു വിശ്വാസിയില്‍ കാണപ്പെടാന്‍ പാടില്ലാത്ത ഒന്ന്‌. അതാണ്‌ പ്രകടനവാഞ്‌ഛ. അല്ലാഹുവിനെ ബോധിപ്പിക്കാനുള്ള കര്‍മങ്ങള്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ചെയ്യുന്നു. അല്ലാഹുവിന്റെ തൃപ്‌തിയേക്കാള്‍ ജനങ്ങളുടെ തൃപ്‌തി തേടുന്നു. അല്ലാഹുവിന്റെ പ്രതിഫലത്തേക്കാള്‍ ജനങ്ങളുടെ അഭിനന്ദനം ആഗ്രഹിക്കുന്നു.
നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രേരകമെന്താവണം? എന്താണ്‌ നമ്മുടെ ചാലകശക്തി? കര്‍മരംഗത്തിറങ്ങുന്നതിന്‌ മുമ്പ്‌ ഓരോരുത്തരും ആയിരം തവണ സ്വന്തത്തോട്‌ ചോദിക്കേണ്ട ചോദ്യമാണിത്‌. നമ്മുടെ ചാലക ശക്തിയും പ്രേരകവും അല്ലാഹുവിന്റെ വചനങ്ങളാണ്‌, അവന്റെ വാഗ്‌ദാനങ്ങളാണ്‌. അതല്ലാത്തതൊന്നും നമ്മുടെ പ്രേരകമായിക്കൂടാ. നാം കാണുന്നില്ലെങ്കിലും നമ്മെ കാണുന്നവനായ അല്ലാഹു. നമ്മെ നിരീക്ഷിക്കുന്നവായ പടച്ചവന്‍. കാണാമറയത്തുനിന്ന്‌ അനുഗ്രഹങ്ങളുടെ കെടാവര്‍ഷം പെയ്‌തിറക്കുന്ന ഒരേയൊരു നാഥന്‍.


`സ്വഹീഹ്‌ ബുഖാരി'യില്‍ ഒന്നാമതായി ഉദ്ധരിച്ച ഹദീസ്‌ കര്‍മങ്ങളുടെ യഥാര്‍ഥ ലക്ഷ്യവും ഉദ്ദേശ്യവും എന്താവണം എന്നതിനെക്കുറിച്ച വിശ്രുത നബിവചനമാണ്‌. അല്‍ഖമത്തുബ്‌നു വഖാസ്‌ അല്ലൈസി (റ) പറയുന്നു: ഉമറുബ്‌നുല്‍ഖത്വാബ്‌ മിമ്പറില്‍ നിന്ന്‌ പറയുന്നത്‌ ഞാന്‍ കേട്ടു: ``നബി(സ) പ്രസ്‌താവിച്ചു. തീര്‍ച്ചയായും കര്‍മങ്ങള്‍ അവയുടെ ഉദ്ദേശ്യമനുസരിച്ച്‌ മാത്രമാകുന്നു. ഓരോ മനുഷ്യനും താന്‍ എന്താണോ ഉദ്ദേശിച്ചത്‌ അതുമാത്രമായിരിക്കും. ആര്‍ജിക്കാന്‍പോകുന്ന ഐഹികനേട്ടങ്ങളോ വിവാഹം കഴിക്കേണ്ട സ്‌ത്രീയോ ആണ്‌ ഒരാളുടെ ഹിജ്‌റയുടെ ഉദ്ദേശ്യമെങ്കില്‍ അവന്റെ ഹിജ്‌റ അതിനുവേണ്ടിയുള്ളതായിരിക്കും.'' (ബുഖാരി). മറ്റൊരു റിപ്പോര്‍ട്ടില്‍: ``ഒരാളുടെ ഹിജ്‌റ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമാണെങ്കില്‍ അവന്റെ ഹിജ്‌റ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമായിരിക്കുമായിരിക്കും.'' ഒരേ കര്‍മത്തിന്റെ ഫലം വ്യത്യസ്‌തമാകുന്നത്‌ അവയുടെ പ്രേരക ശക്തിയെ ആശ്രയിച്ചുകൊണ്ടായിരിക്കുമെന്നാണ്‌ തിരുമേനി (സ) ഇവിടെ പഠിപ്പിക്കുന്നത്‌.

അല്ലാഹുവിനെ പ്രതീക്ഷിച്ചുകൊണ്ടുള്ളതാണ്‌ ഈടുള്ള പ്രവര്‍ത്തനം. യര്‍മൂക്‌ യുദ്ധവേളയില്‍ ഖാലിദുബ്‌നു വലീദ്‌ (റ) ഈ ആശയം വ്യക്തമാക്കിയത്‌ നോക്കൂ: ``അല്ലാഹുവിന്റെ ദിവസങ്ങളില്‍ ഒന്നാണ്‌ ഈ സുദിനം. ദുരഭിമാനമോ അതിക്രമ ചിന്തയോ ഇതില്‍ പാടുള്ളതല്ല. നിങ്ങള്‍ തികഞ്ഞ ആത്മാര്‍ഥതയോടെ ജിഹാദ്‌ ചെയ്യണം. നിങ്ങളുടെ കര്‍മങ്ങള്‍ കൊണ്ട്‌ അല്ലാഹുവിനെ മാത്രമാവണം നിങ്ങള്‍ ഉദ്ദേശിക്കുന്നത്‌. ഇതിനുശേഷവും ദിവസങ്ങള്‍ വരാനുണ്ട്‌.'' (താരീഖുത്വബ്‌രി, 3:395)

സ്വാര്‍ഥതയും ദുരഭിമാനവും ലാഭചിന്തയും നിറഞ്ഞുനില്‌ക്കുന്ന ഇക്കാലത്ത്‌ `ഇഖ്‌ലാസ്‌' നഷ്‌ടപ്പെടാതെ എങ്ങനെയാണ്‌ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തേണ്ടത്‌ എന്നതിനെ സംബന്ധിച്ച്‌ നാം ജാഗരൂകരാകേണ്ടതുണ്ട്‌. നാം പോലും അറിയാതെ നമ്മുടെ മനസ്സിലും കാപട്യം കടുന്നുവരാം. നമ്മുടെ പ്രവര്‍ത്തനങ്ങളെ ആളുകളെല്ലാം വാഴ്‌ത്തുന്നുണ്ടാവാം. ആളുകള്‍ പരസ്‌പരം നമ്മെക്കുറിച്ച്‌ നല്ലതു പറയുന്നുണ്ടാവാം. പക്ഷേ, പുറത്തുള്ള സൗന്ദര്യത്തോളം അകത്തുണ്ടാവണമെന്നില്ല. പതിനായിരങ്ങളെ ഭക്തിയിലേക്കും പരലോക ചിന്തയിലേക്കും നയിക്കാന്‍ നമ്മുടെ പ്രഭാഷണം കൊണ്ടും സംസാരം കൊണ്ടും കഴിഞ്ഞേക്കാം. പക്ഷേ നാമെവിടെയെത്തി? നമ്മുടെ പ്രസംഗം കേട്ട്‌ കൃത്യമായി ഇസ്‌ലാമിക ജീവിതം നയിക്കുന്നവര്‍ ധാരാളമുണ്ടാവാം. രാത്രി നമസ്‌കാരങ്ങള്‍ പോലും മുറതെറ്റാതെ നിര്‍വഹിക്കുന്നവര്‍ നമ്മുടെ ശ്രോതാക്കളിലുണ്ടാവാം. പക്ഷേ പ്രസംഗിക്കുന്നവര്‍ ഇപ്പോഴും അതൊന്നും ആരംഭിച്ചിട്ടു പോലുമുണ്ടാവില്ല. ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നവര്‍ സ്വന്തത്തെ ചോദ്യം ചെയ്യേണ്ട ഒരു സുപ്രധാന വിഷയമാണിത്‌. ദീന്‍ പ്രസംഗിക്കാനുള്ളതല്ല, പ്രവര്‍ത്തിക്കാനുള്ളതാണ്‌.

ആത്മാര്‍ഥതയില്ലാത്തവര്‍ നേതൃത്വത്തിലേക്കു വന്നാല്‍ ഒരു പ്രസ്ഥാനം തകരാന്‍ അതുമതി. പ്രസ്ഥാനം അല്ലാഹുവിന്റെ കരുണാകടാക്ഷത്തില്‍ നിന്ന്‌ അകറ്റപ്പെടാനും വ്യക്തികളുടെ വഴിവിട്ട കര്‍മങ്ങള്‍ കാരണമാവും. പ്രസ്ഥാനത്തിന്‌ സ്വാധീനവും പേരും പെരുമയും വര്‍ധിക്കുമ്പോള്‍ ആരും അഹങ്കാരികളാവരുത്‌. ഏതെങ്കിലും ഒരാളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സ്വാധീനം കൊണ്ടുമാണ്‌ ഇതെല്ലാം നേടിയതെന്നു ആരും വിചാരിക്കരുത്‌. എല്ലാം പടച്ചവന്റെ അനുഗ്രഹങ്ങളായി എണ്ണുക. അങ്ങനെയാവുമ്പോള്‍ പരസ്‌പരം ഐക്യപ്പെടുകയും ഒന്നിച്ചു നീങ്ങുകയും ചെയ്യും. ഇമാം ഇബ്‌നുല്‍ ജൗസി(റ) പറഞ്ഞു: ``ആത്മാര്‍ഥതയില്ലാത്തവന്‍ വഴുതിവീഴും'' (സൈദുല്‍ഖാത്വിര്‍: 355) വ്യക്തിയെ സംബന്ധിച്ച ഈ താക്കീത്‌ വ്യക്തികളുടെ കൂട്ടായ്‌മയായ സംഘടനയ്‌ക്കും വെളിച്ചമാകേണ്ടതാണ്‌.
മഹാനായ അബ്‌ദുല്‍ഖാദിര്‍ ജീലാനി പറയുന്നു: ``മകനേ, ഹൃദയത്തിന്റെ കര്‍മം ഇല്ലാതെയുള്ള നാവിന്റെ വിജ്ഞാനം സത്യസരണിയില്‍ ഒരു ചുവടും മുന്നോട്ട്‌ വെയ്‌ക്കാന്‍ നിന്നെ പ്രാപ്‌തനാക്കില്ല. ഹൃദയത്തിന്റെ സഞ്ചാരമാണ്‌ സഞ്ചാരം.'' (അല്‍ഫത്‌ഹുര്‍റബ്ബാനി: 29)


പ്രകടനവാഞ്‌ഛയോടെയുള്ള നമസ്‌കാരം നിഷ്‌ഫലമാണെന്ന്‌ മാത്രമല്ല, അത്തരക്കാര്‍ക്ക്‌ നാശമാണുള്ളതെന്ന്‌ ഖുര്‍ആന്‍ (അല്‍ മാഊന്‍: 4-6) നമ്മെ താക്കീത്‌ ചെയ്യുന്നുണ്ട്‌. ആളുകളെ കാണിക്കാന്‍ ധനം ദാനം ചെയ്യുന്നതിനെ സംബന്ധിച്ച്‌ ഖുര്‍ആന്റെ ഉദാഹരണം നോക്കൂ: ``....ഒരു ഉറച്ച പാറപ്പുറത്ത്‌ അല്‌പം മണ്ണുണ്ടായിരുന്നു. ഒരു നല്ല മഴ പെയ്‌തപ്പോള്‍ മണ്ണ്‌ മുഴുവന്‍ ഒലിച്ചുപോയി. പാറപ്പുറം മിനിത്ത പാറപ്പുറം മാത്രമായി അവശേഷിച്ചു.'' (അല്‍ബഖറ: 265) ആത്മാര്‍ഥതയോടെയാണ്‌ പ്രവര്‍ത്തിക്കുന്നതെങ്കില്‍ അധികം കര്‍മങ്ങള്‍ വേണ്ടിവരില്ലെന്ന്‌ നബി(സ) പറഞ്ഞതുകൂടി ചേര്‍ത്തുവായിക്കുക.

1 comments:

Malayali Peringode said...

നമ്മുടെ പ്രസംഗം കേട്ട്‌ കൃത്യമായി ഇസ്‌ലാമിക ജീവിതം നയിക്കുന്നവര്‍ ധാരാളമുണ്ടാവാം. രാത്രി നമസ്‌കാരങ്ങള്‍ പോലും മുറതെറ്റാതെ നിര്‍വഹിക്കുന്നവര്‍ നമ്മുടെ ശ്രോതാക്കളിലുണ്ടാവാം. പക്ഷേ പ്രസംഗിക്കുന്നവര്‍ ഇപ്പോഴും അതൊന്നും ആരംഭിച്ചിട്ടു പോലുമുണ്ടാവില്ല. ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നവര്‍ സ്വന്തത്തെ ചോദ്യം ചെയ്യേണ്ട ഒരു സുപ്രധാന വിഷയമാണിത്‌. ദീന്‍ പ്രസംഗിക്കാനുള്ളതല്ല, പ്രവര്‍ത്തിക്കാനുള്ളതാണ്‌.

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies