this site the web

വൈകിക്കിട്ടിയ കത്തുപോലെ...

സുഹൃത്തിനൊപ്പം യാത്രയിലാണ്‌. വഴിയരികില്‍ കണ്ട വീടിന്റെ ജനല്‍ നോക്കി അദ്ദേഹം പറഞ്ഞു: ``നമ്മുടെ പുതിയ പള്ളിക്ക്‌ `ഇങ്ങനെയുള്ള ജനല്‍ വെക്കണം.''
``ശരി, പക്ഷേ, എല്ലാവരും സ്വന്തം വീടിനെക്കുറിച്ചാണല്ലോ ഇങ്ങനെയൊക്കെ പറയാറുള്ളത്‌, പള്ളിയെക്കുറിച്ചല്ല.''
എന്റെ അഭിപ്രായം കേട്ട്‌ അല്‌പനേരത്തെ ആലോചനക്കു ശേഷം അദ്ദേഹം പറഞ്ഞു: ``ഞാനും വീടിനെക്കുറിച്ചാണ്‌ പറഞ്ഞത്‌. പക്ഷേ, അത്‌ എനിക്ക്‌ കിട്ടണമെന്ന്‌ ഞാനാഗ്രഹിക്കുന്ന സ്വര്‍ഗത്തിലെ വീടിനെക്കുറിച്ചാണെന്നു മാത്രം!''
സുഹൃത്തിന്റെ മറുപടി ചെവിയില്‍ പതിയുകയല്ല, ചിന്തയെ ഉണര്‍ത്തുകയാണ്‌ ചെയ്‌തത്‌.
തിരക്കിന്നിടയില്‍ ഇങ്ങനെ ചിന്തിക്കാന്‍ നമ്മളൊക്കെ മറന്നുപോയില്ലേ?

വൈകിക്കിട്ടിയ കത്തുപോലെയാണീ ജീവിതം. തിരിച്ചറിയുമ്പോഴേക്ക്‌ തീര്‍ന്നുപോയിരിക്കും. ബാല്യ,കൗമാര, യൗവന ഘട്ടങ്ങള്‍ കൂറ്റന്‍ വേഗതയിലാണ്‌ കടന്നുപോകുന്നത്‌. ഒരോന്നിന്റെയും രസവും മധുരവും അനുഭവിച്ചറിയുമ്പോഴേക്ക്‌ അതോരോന്നും അസ്‌തമിച്ചിരിക്കും. കത്തിത്തീര്‍ന്നു കൊണ്ടേയിരിക്കുന്ന ജീവിതത്തെ ഉണര്‍വോടെ ഉപയോഗപ്പെടുത്തുന്നവര്‍ ബുദ്ധിമാന്മാര്‍.

കഴിഞ്ഞ കാലത്തേക്കൊന്ന്‌ തിരിഞ്ഞുനോക്കുമ്പോള്‍ കര്‍മങ്ങളെക്കുറിച്ച്‌ സംതൃപ്‌തിയുണ്ടോ? എങ്കിലതുമതി! കുറച്ചുകൂടിയൊക്കെ ആകാമായിരുന്നു എന്നൊരു തോന്നല്‍ കൂടെയുണ്ടാകട്ടെ. ഇനിയുള്ള നിമിഷങ്ങള്‍ക്ക്‌ ആ വിചാരം വെളിച്ചം പകരും. എല്ലാം വിട്ടേച്ചുതിരിച്ചുപോകുമ്പോള്‍ നഷ്‌ടബോധമൊട്ടുമില്ലാതെ തികഞ്ഞ മനസ്സംതൃപ്‌തിയോടെ മടങ്ങാനാകണം.

അധികമാളുകളും അലസമായാണ്‌ ജീവിക്കുന്നത്‌. അടിയന്തിരമായും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും വിസ്‌മരിക്കുന്നു. രോഗത്തിന്റെയും മരണത്തിന്റെയും മഹാസത്യത്തിലേക്ക്‌ നമ്മളും എത്തിച്ചേരാനിരിക്കുന്നു. വിറങ്ങലിച്ചു വിടവാങ്ങേണ്ട ഒരു ദിവസം നമുക്കും സ്വന്തമായുണ്ട്‌. തുണിക്കടയില്‍ നിന്ന്‌ ബാഗ്‌ നിറയെ വസ്‌ത്രങ്ങളുമായി മടങ്ങുമ്പോള്‍ ഒന്നുമാത്രം വാങ്ങാന്‍ നമ്മള്‍ മറന്നു. ഏത്‌ നിമിഷവും ആവശ്യമായേക്കാവുന്ന ഒരു തുണി. അതില്‍ പൊതിഞ്ഞുകിടന്ന്‌ തിരിച്ചുപോകാനുള്ള ചിന്ത എപ്പോഴാണ്‌ മറന്നുപോയത്‌?

അംറുബ്‌നുല്‍ആസ്വ്‌(റ) രോഗബാധിതനായി കിടക്കേ നിറകണ്ണുകളോടെ മകനു നല്‍കിയ വസ്വിയ്യത്ത്‌ ഇപ്രകാരമായിരുന്നു:

``മൂന്ന്‌ ഘട്ടങ്ങള്‍ പിന്നിട്ടവനാണ്‌ ഞാന്‍. ആദ്യം ഞാന്‍ ഒരു അവിശ്വാസിയായിരുന്നു. അന്ന്‌ ഞാന്‍ മരിച്ചിരുന്നുവെങ്കില്‍ നരകാവകാശിയാകുമെന്നുറപ്പാണ്‌. റസൂലിന്‌ ബൈഅത്ത്‌ ചെയ്‌ത സന്ദര്‍ഭമാണ്‌ രണ്ടാമത്തെ ഘട്ടം. തിരുമേനിയെ നിറകണ്ണോടെ ഒന്നു നോക്കാന്‍ പോലും സാധിക്കാത്തവിധം അങ്ങേയറ്റം ലജ്ജയായിരുന്നു എനിക്ക്‌. അന്ന്‌ ഞാന്‍ മരിച്ചിരുന്നുവെങ്കില്‍ ജനങ്ങള്‍ പറയും: `അംറിന്‌ നന്മ വരട്ടെ, ജീവിച്ചതും മരിച്ചതും നല്ല നിലക്കായിരുന്നു.' പിന്നെ പല കാര്യങ്ങളിലും ഇടപെട്ടു. അതൊക്കെ ശരിയായിരുന്നോ തെറ്റായിരുന്നോ എന്ന്‌ തീര്‍ത്തുപറയാന്‍ ഈ പാവത്തിനാവില്ല.''
ശേഷം അദ്ദേഹം ചുമരിനുനേരെ തിരിഞ്ഞുകിടന്ന്‌ തേങ്ങാന്‍ തുടങ്ങി.

``അല്ലാഹുവേ, നീ ഞങ്ങളോട്‌ കല്‌പിച്ചു. ഞാന്‍ ധിക്കരിച്ചു. നീ ചെയ്യരുതെന്ന്‌ പറഞ്ഞത്‌ ഞാന്‍ ചെയ്‌തു. നിന്റെ കനിവും വിട്ടുവീഴ്‌ചയുമില്ലാതെ ഒന്നും ആശിക്കാനാവില്ല. എനിക്ക്‌ ഒരു ശക്തിയുമില്ല. എന്നെ സഹായിക്കേണമേ. നിരപരാധിയല്ല ഞാന്‍. എന്നോട്‌ പൊറുക്കേണമേ. അഹന്തയൊട്ടുമില്ല. പാപമോചന പ്രാര്‍ഥന മാത്രമേയുള്ളൂ. എനിക്കെല്ലാം പൊറുത്തതരണേ തമ്പുരാനേ!''

മരണം വരെ ഈ പ്രാര്‍ഥന ഉരുവിട്ടുകൊണ്ടേയിരുന്നു. ആ ജേതാവിന്റെ യാത്ര സാര്‍ഥകമായിരുന്നു. ഫലസ്‌ത്വീനിന്റെയും ഈജിപ്‌തിന്റെയും ഭൂപ്രദേശങ്ങള്‍ ഇസ്‌ലാമിന്റെ കൊടിക്കു കീഴില്‍ കൊണ്ടുവന്ന ഇതിഹാസമായിരുന്നു അദ്ദേഹം. ആദി ഖിബ്‌ല അവകാശികള്‍ക്ക്‌ തിരിച്ചുകിട്ടിയതിനു പിന്നിലെ കൂര്‍മബുദ്ധിയും കൂര്‍ത്ത തന്ത്രവും അദ്ദേഹത്തിന്റെതായിരുന്നു.
ഉമറുബ്‌നു അബ്‌ദില്‍അസീസ്‌(റ) മരണസമയത്ത്‌ മക്കളെ വിളിച്ച്‌ പറഞ്ഞതിങ്ങനെ: ``മക്കളേ, ധാരാളം നന്മകള്‍ നിങ്ങള്‍ക്കായി ഞാന്‍ വിട്ടേച്ചിട്ടുണ്ട്‌. ഏത്‌ മുസ്‌ലിമിന്റെയും അമുസ്‌ലിമിന്റെയും അരികിലൂടെ നടക്കുമ്പോഴും നിങ്ങളോടുള്ള കടപ്പാട്‌ അവര്‍ ഓര്‍ക്കാതിരിക്കില്ല. മക്കളേ, നിങ്ങളുടെ മുമ്പില്‍ രണ്ട്‌ വഴികളാണുള്ളത്‌. ഒന്നുകില്‍ നിങ്ങള്‍ പണക്കാരായി ഉപ്പ നരകത്തില്‍ പോകുക. അല്ലെങ്കില്‍ നിങ്ങള്‍ ദരിദ്രരായി ഉപ്പ സ്വര്‍ഗത്തില്‍ പോവുക. സമ്പത്തിനേക്കാള്‍ നിങ്ങള്‍ക്കിഷ്‌ടം ഉപ്പയെ നരകത്തില്‍ നിന്ന്‌ രക്ഷപ്പെടുത്തലാവും എന്നാണ്‌ എന്റെ വിശ്വാസം.

ഉസ്‌മാനുബ്‌നു അഫ്‌ഫാന്റെ ഭരണാന്ത്യത്തിലാണ്‌ മദീനയിലെ ഏഴ്‌ മതപണ്ഡിതന്മാരില്‍ ഒരാളായ ഖാസിം ജനിച്ചത്‌. അബൂബക്കര്‍ സ്വിദ്ദീഖിന്റെ മകന്‍ മുഹമ്മദാണ്‌ പിതാവ്‌. കിസ്‌റാ ചക്രവര്‍ത്തിയുടെ മകള്‍ മാതാവും. ആഇശ(റ)യാണ്‌ ഖാസിമിനെ വളര്‍ത്തിയത്‌. മഹാപണ്ഡിതനായിരുന്നു അദ്ദേഹം. 90 വയസ്സ്‌ കഴിഞ്ഞ്‌ കാഴ്‌ച നഷ്‌ടപ്പെട്ട ഖാസിം ഹജ്ജിന്‌ വരുന്നതിനിടയിലാണ്‌ മരിച്ചത്‌. മരണം അടുത്തെന്ന്‌ തോന്നിയപ്പോള്‍ അദ്ദേഹം മകനോട്‌ പറഞ്ഞു. ``ഞാന്‍ മരിച്ചാല്‍, എന്റെ നമസ്‌കാര വസ്‌ത്രത്തില്‍ എന്റെ കുപ്പായം, തുണി, തട്ടം എന്നിവയില്‍ എന്നെ കഫന്‍ ചെയ്യണം. എന്റെ ഉപ്പാപ്പ അബൂബക്കറിനെ കഫന്‍ ചെയ്‌തത്‌ അങ്ങനെയാണ്‌. എന്നെ ഖബറടക്കി കുഴിനിരപ്പാക്കി നീ കുടുംബത്തിലേക്ക്‌ പോകണം. എന്റെ ഖബറിന്നരികില്‍ വന്ന്‌ `അദ്ദേഹം അതായിരുന്നു, ഇതായിരുന്നു' എന്ന്‌ പറയരുത്‌, ഞാന്‍ ഒന്നുമായിരുന്നില്ല!

0 comments:

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies