this site the web

സ്‌നേഹത്തിന്റെയും സംതൃപ്‌തിയുടെയും പാരസ്‌പര്യം

അല്ലാഹുവെ അത്യധികം ഭയപ്പെടേണ്ടതാണ്‌ എന്ന ആശയം ഭക്തരായ മുസ്‌ലിംകളുടെയെല്ലാം മനസ്സുകളെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്‌. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന്‌ പല ഖുര്‍ആന്‍ സൂക്തങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതുകൊണ്ടും, മനുഷ്യരെ ഭയപ്പെടാതെ അല്ലാഹുവെ ഭയപ്പെടണമെന്ന്‌ ഖുര്‍ആനില്‍ (5:44) ആഹ്വാനം ചെയ്‌തിട്ടുള്ളതു കൊണ്ടും അല്ലാഹുവെ സംബന്ധിച്ച ഭയം വിശ്വാസികളുടെ മനസ്സില്‍ നിന്ന്‌ വിട്ടുപോകാന്‍ പാടില്ല. ഇതുപോലെ തന്നെ വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കപ്പെട്ടിട്ടുള്ള കാര്യമാണ്‌ സത്യവിശ്വാസികള്‍ അല്ലാഹുവോട്‌ അത്യധികം സ്‌നേഹമുള്ളവരായിരിക്കണം എന്നത്‌. അല്ലാഹുവോടുള്ളത്രയോ അതിലേറെയോ സ്‌നേഹം മറ്റാരോടും ഉണ്ടാകാന്‍ പാടില്ലെന്നതും.
``അല്ലാഹുവിന്‌ പുറമെയുള്ളവരെ അവന്‌ സമന്മാരാക്കുന്ന ചില ആളുകളുണ്ട്‌. അല്ലാഹുവെ സ്‌നേഹിക്കുന്നതുപോലെ ഈ ആളുകള്‍ അവരെയും സ്‌നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട്‌ അതിശക്തമായ സ്‌നേഹമുള്ളവരത്രെ'' (വി.ഖു 2:165). ``സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്റെ മതത്തില്‍ നിന്ന്‌ പിന്തിരിഞ്ഞു കളയുന്നപക്ഷം അല്ലാഹു സ്‌നേഹിക്കുന്നവരും അല്ലാഹുവെ സ്‌നേഹിക്കുന്നവരുമായ ഒരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ടുവരുന്നതാണ്‌.'' (വി.ഖു 5:54). 9:24 സൂക്തത്തില്‍ മാതാപിതാക്കളും മക്കളും ഉള്‍പ്പെടെ മനുഷ്യര്‍ ഏറെ സ്‌നേഹിക്കുന്ന പലതും എടുത്തുപറഞ്ഞശേഷം അതൊന്നും അല്ലാഹുവെക്കാള്‍ പ്രിയപ്പെട്ടതാകാന്‍ പാടില്ലെന്ന്‌ പഠിപ്പിക്കുന്നു.
മറ്റാരെക്കാളും ഉപരിയായി അല്ലാഹുവെ സ്‌നേഹിക്കണമെന്ന്‌ പറയുന്നതിന്റെ കാരണങ്ങള്‍ അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അല്ലാഹു മനുഷ്യരെ അത്യധികം സ്‌നേഹിക്കുന്നു എന്നതു തന്നെയാണ്‌ ഒരു കാരണം. അവന്‍ കരുണാനിധിയും അത്യധികം സ്‌നേഹിക്കുന്നവനുമാണെന്ന്‌ 11:90 സൂക്തത്തിലും അവന്‍ ഏറെ പൊറുക്കുന്നവനും അത്യധികം സ്‌നേഹമുള്ളവനുമാണെന്ന്‌ 85:14 സൂക്തത്തിലും വ്യക്തമാക്കിയിരിക്കുന്നു. അല്ലാഹുവിന്റെ സ്‌നേഹം അവന്റെ അപാരമായ അനുഗ്രഹങ്ങളിലൂടെയാണ്‌ പ്രകടമാകുന്നത്‌. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കത്‌ തിട്ടപ്പെടുത്താന്‍ കഴിയില്ലെന്ന്‌ 14:34, 16:18 എന്നീ സൂക്തങ്ങളില്‍ പ്രസ്‌താവിച്ചിരിക്കുന്നു. ആകാശ ഗോളങ്ങളിലും ഭൂമിയിലും അല്ലാഹു സൃഷ്‌ടിച്ചു സംവിധാനിച്ച അസംഖ്യം വസ്‌തുക്കളും വസ്‌തുതകളുമാണ്‌ നമ്മുടെ നിലനില്‌പിനും സുസ്ഥിതിക്കും നിദാനം. അവയില്‍ പലതിനെയും വിവിധ ഖുര്‍ആന്‍ സൂക്തങ്ങളില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്‌. അത്യധികം സ്‌നേഹം നല്‍കുന്നവനെ അതിയായി സ്‌നേഹിക്കുക എന്നത്‌ ശരിയായ മാനവിക ധര്‍മമാകുന്നു.
സകല ജീവികളിലും സ്‌നേഹമെന്ന വികാരം സന്നിവേശിപ്പിച്ച സ്‌നേഹദാതാവാണ്‌ അല്ലാഹു. സഹജവാസനയായി ജന്തുപ്രകൃതിയില്‍ അല്ലാഹു സ്‌നേഹം സന്നിവേശിപ്പിച്ചതുകൊണ്ടാണ്‌ ജീവികളിലെ ഇണകള്‍ പരസ്‌പരം സ്‌നേഹിക്കുന്നത്‌. തള്ളകള്‍ കുഞ്ഞുങ്ങളോട്‌ വാല്‍സല്യം കാണിക്കുന്നതും. വിശേഷബുദ്ധിയുള്ള മനുഷ്യനെ സംബന്ധിച്ചേടത്തോളം സ്‌നേഹത്തിന്റെ പാരസ്‌പര്യം കൂടുതല്‍ മൂല്യവത്താകുന്നു. മനുഷ്യന്റെ വ്യക്തിത്വവികസനത്തില്‍ സ്‌നേഹത്തിന്‌ അനിതരമായ പങ്ക്‌ വഹിക്കാനുണ്ട്‌. മാതാപിതാക്കളില്‍ നിന്നും ജീവിതപങ്കാളിയില്‍ നിന്നും നിര്‍ലോഭമായ സ്‌നേഹം ലഭിച്ച ഒരു സ്‌ത്രീക്ക്‌ തന്റെ സന്തതികളിലേക്ക്‌ കലവറയില്ലാതെ സ്‌നേഹം സംക്രമിപ്പിക്കാന്‍ കഴിയും. മാതാപിതാക്കളുടെ സ്‌നേഹപരിലാളനകളേറ്റു വളരുന്ന സന്തതികള്‍ എല്ലാവരോടുംസ്‌നേഹപൂര്‍വം പെരുമാറുന്ന ലക്ഷണമൊത്ത വ്യക്തികളായിത്തീരുമെന്നാണ്‌ അനുഭവം. സ്‌നേഹം പങ്കിട്ടുകൊണ്ട്‌ ബന്ധങ്ങള്‍ക്ക്‌ സ്‌നിഗ്‌ധതയേകുന്ന വ്യക്തികള്‍ സമൂഹത്തെ സംഘര്‍ഷങ്ങളില്‍ നിന്നും കാലുഷ്യങ്ങളില്‍ നിന്നും മുക്തമാക്കുന്നു.
സ്‌നേഹനിര്‍ഭരമായ ഇടപഴകല്‍ സമാധാനത്തിനും സംതൃപ്‌തിക്കും വഴിയൊരുക്കുന്നു. സ്‌നേഹദാരിദ്ര്യം അനുഭവിക്കുന്നേടത്ത്‌ ശാന്തിയും സ്വാസ്ഥ്യവും സ്ഥാപിക്കുക അസാധ്യമായിരിക്കും. കുടുംബസൗഖ്യത്തിന്‌ ദൈവദത്തമായ സ്‌നേഹം, കാരുണ്യം എന്നീ വികാരങ്ങള്‍ നിര്‍ണായകമാണെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്‌. ``നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വം ഒത്തുചേരേണ്ടതിന്നായി നിങ്ങളില്‍ നിന്ന്‌ തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്‌ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്‌തതും അവന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്‌ടാന്തങ്ങളുണ്ട്‌''(30:21).

അല്ലാഹു മനുഷ്യപ്രകൃതിയില്‍ സന്നിവേശിപ്പിച്ച സ്‌നേഹം, കാരുണ്യം എന്നീ വികാരങ്ങളാണ്‌ കുടുംബജീവിതത്തിലെ സമാധാനത്തിനും സംതൃപ്‌തിക്കും നിദാനമെങ്കിലും സ്‌നേഹത്തിന്‌ വിരുദ്ധമായ വികാരങ്ങളെ സ്വയം നിയന്ത്രിക്കാന്‍ സാധിക്കുന്നവര്‍ക്ക്‌ മാത്രമേ കലവറയില്ലാത്ത സ്‌നേഹത്തിന്റെ ആദാനപ്രദാനങ്ങളിലൂടെ തികഞ്ഞ സമാധാനവും സംതൃപ്‌തിയും കൈവരിക്കാന്‍ കഴിയൂ.
അല്ലാഹുവെ അത്യധികം സ്‌നേഹിക്കുന്ന യഥാര്‍ഥ വിശ്വാസികള്‍ക്ക്‌ അല്ലാഹു സ്‌നേഹപൂര്‍വം സൃഷ്‌ടിച്ച സഹജീവികളെ സ്‌നേഹിക്കാതിരിക്കാന്‍ പറ്റില്ല. മനുഷ്യരിലും ജീവജാലങ്ങളിലും അല്ലാഹു സ്‌നേഹം സന്നിവേശിപ്പിച്ചതുകൊണ്ടാണ്‌ നമുക്ക്‌ ഇവിടെ സ്‌നേഹം ലഭിക്കുന്നത്‌. അതിനു പുറമെ സത്യവിശ്വാസികളും സല്‍കര്‍മകാരികളുമായിട്ടുള്ളവര്‍ക്ക്‌ പരമ കാരുണികനായ അല്ലാഹു പ്രത്യേകമായി സ്‌നേഹം ലഭ്യമാക്കുമെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ (19:96) പ്രത്യേകം വാഗ്‌ദാനം ചെയ്‌തിട്ടുമുണ്ട്‌. എന്നിട്ടും മുസ്‌ലിംകളില്‍ പലരുടെയും മനസ്സില്‍ സ്‌നേഹമല്ല അതിനെ നിഷ്‌പ്രഭമാക്കുന്ന വിദ്വേഷം, വൈരാഗ്യം, അസൂയ, മാത്സര്യം പോലുള്ള ദുര്‍വികാരങ്ങളാണ്‌ തെളിഞ്ഞുനില്‍ക്കുന്നത്‌.

അല്ലാഹുവിന്റെ സ്‌നേഹത്തണലില്‍ ജീവിക്കുന്ന സഹജീവികളോട്‌ പക വെച്ചു പുലര്‍ത്തുന്നത്‌ ഒരുതരത്തില്‍ അല്ലാഹുവോട്‌ തന്നെ വെറുപ്പ്‌ പ്രകടിപ്പിക്കലാണെന്ന യാഥാര്‍ഥ്യം ദുര്‍വികാരങ്ങളുടെ ദുസ്സ്വാധീനത്താല്‍ അവര്‍ വിസ്‌മരിച്ചുപോവുകയാണ്‌. അല്ലാഹുവിന്റെ പരമമായ സ്‌നേഹത്തെയും വിശ്വാസികള്‍ക്ക്‌ അവനോടുണ്ടാണ്ടായിരിക്കേണ്ട അതിശക്തമായ സ്‌നേഹത്തെയും സംബന്ധിച്ച ഖുര്‍ആനിക ആശയം പല വിശ്വാസികളുടെയും ഉള്ളില്‍ തട്ടിയിട്ടില്ല എന്നതാണ്‌ ഈ സ്ഥിതിവിശേഷത്തിന്‌ കാരണം. ചില പ്രബോധകര്‍ സ്‌നേഹമെന്ന സദ്‌വികാരത്തിന്‌ യാതൊരു ഊന്നലും നല്‍കുന്നേയില്ല. കര്‍മശാസ്‌ത്രപരമായ വിശദാംശങ്ങളില്‍ വിയോജിക്കുന്നവരെപ്പോലും വെറുക്കേണ്ടത്‌ ആദര്‍ശവ്യതിരിക്തതയുടെ താല്‍പര്യമാണെന്നാണ്‌ ചിലര്‍ പ്രചരിപ്പിക്കുന്നത്‌.
നിഷേധാത്മകമായി ചിന്തിക്കുന്നവര്‍ക്ക്‌ ആരെയും വെറുക്കാന്‍ ചില കാരണങ്ങളുണ്ടാകും. രചനാത്മകമായി ചിന്തിക്കുന്നവര്‍ക്കാകട്ടെ എല്ലാവരെയും സ്‌നേഹിക്കാന്‍ അതിലേറെ കാരണങ്ങളുണ്ടാകും. പിതാവ്‌ തന്റെ ഒരാവശ്യം നിറവേറ്റിക്കൊടുക്കാത്തതിന്റെ പേരില്‍ അദ്ദേഹത്തെ വെറുക്കുന്ന മകനെക്കുറിച്ച്‌ ആലോചിച്ചുനോക്കൂ. പോസിറ്റീവായി ചിന്തിക്കാന്‍ തയ്യാറായാല്‍ പിതാവ്‌ ചെയ്‌ത ആയിരക്കണക്കില്‍ ഉപകാരങ്ങള്‍ അവന്‌ അനുസ്‌മരിക്കാനുണ്ടാകും. സ്‌നേഹിക്കാനുള്ള ആ ന്യായങ്ങളൊക്കെ വിസ്‌മരിച്ചുകൊണ്ടോ അവഗണിച്ചുകൊണ്ടോ ആണ്‌ അവന്‍ പിതാവിനെ വെറുക്കുന്നത്‌. ഒരു വേദനയുടെയോ ഒരു രോഗത്തിന്റെയോ പേരില്‍ ചിലര്‍ പടച്ചവനെ വെറുക്കുന്നതും ഇതുപോലെ തന്നെ. ആദര്‍ശവിശകലനത്തില്‍ സ്രഷ്‌ടാവും സൃഷ്‌ടികളും തമ്മിലും സൃഷ്‌ടികള്‍ അന്യോന്യവുമുള്ള സ്‌നേഹത്തിന്റെ പാരസ്‌പര്യത്തിന്‌ വലിയ ഊന്നല്‍ നല്‍കിയാലേ വിശ്വാസികളുടെ മനസ്സ്‌ വെറുപ്പിന്റെ ആധിപത്യത്തില്‍ നിന്ന്‌ മോചിതമാകൂ. അല്ലാഹുവെ അതിശക്തമായി സ്‌നേഹിക്കാന്‍ കഴിഞ്ഞാല്‍ അവന്റെ വിധിവിലക്കുകള്‍ അവന്റെ പരമമായ സ്‌നേഹത്തിന്റെ താല്‍പര്യമാണെന്ന്‌ ബോധ്യമാകും. മനുഷ്യര്‍ക്ക്‌ ആത്യന്തികമായി ഗുണമുണ്ടാക്കുന്ന കാര്യങ്ങള്‍ മാത്രമേ സ്‌നേഹനിധിയായ രക്ഷിതാവ്‌ കല്‍പിക്കുകയുള്ളൂ. യഥാര്‍ഥത്തില്‍ പ്രത്യക്ഷമോ പരോക്ഷമോ ആയ തിന്മ അടങ്ങിയ കാര്യങ്ങള്‍ മാത്രമേ അവന്‍ നിരോധിക്കുകയുള്ളൂ.
അല്ലാഹുവെ അതിരറ്റു സ്‌നേഹിക്കുന്നുവെന്നോ പ്രേമിക്കുന്നുവെന്നോ അവകാശപ്പെടുന്ന സൂഫി ത്വരീഖത്തുകാര്‍ക്ക്‌ പറ്റിയ തെറ്റ്‌, മനുഷ്യരോട്‌ അത്യന്തം സ്‌നേഹമുള്ള അല്ലാഹു അവരുടെ സര്‍വതോന്മുഖമായ നേട്ടത്തിനും വിജയത്തിനും വേണ്ടി നല്‍കിയ നിയമസംഹിതയെ അവഗണിച്ചു സ്വന്തമായി മോക്ഷമാര്‍ഗം ആവിഷ്‌കരിച്ചുവെന്നതാണ്‌. മുഹമ്മദ്‌ നബി(സ) അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ആജ്ഞാപിച്ചതെല്ലാം നല്ല കാര്യങ്ങളാണെന്നും ചീത്തകാര്യങ്ങള്‍ മാത്രമേ അദ്ദേഹം വിലക്കിയിട്ടുള്ളൂവെന്നും വിശുദ്ധ ഖുര്‍ആനിലെ 7:157 സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അല്ലാഹുവെ അതിയായി സ്‌നേഹിക്കുന്നതിന്റെ അനിവാര്യതാല്‍പര്യമാണ്‌ അവന്റെ ഗുണകാംക്ഷാനിര്‍ഭരമായ നിയമത്തെ പൂര്‍ണമനസ്സോടെ സ്വീകരിക്കുക എന്നത്‌.
അല്ലാഹുവെയും അവന്‍ സ്‌നേഹപൂര്‍വം പരിപാലിക്കുന്ന സൃഷ്‌ടികളെയും കലവറയില്ലാതെ സ്‌നേഹിക്കാന്‍ നമുക്ക്‌ കഴിഞ്ഞാല്‍ നമ്മുടെ മനസ്സില്‍ സമാധാനവും സംതൃപ്‌തിയും നിറയും. അശാന്തിയും അസന്തുഷ്‌ടിയും നീങ്ങും. സ്‌നേഹനിധിയായ രക്ഷിതാവിങ്കലേക്ക്‌ മനുഷ്യന്‍ തിരിച്ചുപോകേണ്ടത്‌ മനസ്സില്‍ സമാധാനവും സംതൃപ്‌തിയും നിറഞ്ഞ നിലയിലാണ്‌. ``ഹേ, സമാധാനമടഞ്ഞ ആത്മാവേ, നീ നിന്റെ രക്ഷിതാവിങ്കലേക്ക്‌ സംതൃപ്‌തമായും സംപ്രീതമായും മടങ്ങിക്കൊള്ളുക. എന്നിട്ട്‌ എന്റെ അടിയന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചുകൊള്ളുക. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക.'' (വി.ഖു 89:27-30)

0 comments:

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies