this site the web

ഇല്ല, ഞാന്‍ തെറ്റിലേക്കില്ല!

അബ്‌ദുല്‍വദൂദ്‌   .

നട്ടെല്ലിന്‌ ക്ഷതം ബാധിച്ച്‌ തളര്‍ന്നുകിടക്കുന്ന ചില രോഗികളെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. ആരോഗ്യം തിരിച്ചുകിട്ടാവുന്ന ഒരു ചികിത്സാപദ്ധതി അവരെ ധരിപ്പിക്കാനും സൗജന്യമായി അത്‌ നിര്‍വഹിച്ചുകൊടുക്കാനുമായിരുന്നു സുഹൃത്തുക്കളോടൊപ്പം അവരെ തേടിച്ചെന്നത്‌. പതിനാല്‌ വര്‍ഷമായി ഒരേ കിടപ്പില്‍ കഴിയുന്ന ഒരാള്‍ ചികിത്സയെപ്പറ്റിയെല്ലാം ചോദിച്ചറിഞ്ഞ്‌ പ്രതീക്ഷ നിറഞ്ഞ ആനന്ദത്തോടെ പറഞ്ഞു: ``പഴയ അവസ്ഥ തിരിച്ചുകിട്ടണമെന്നില്ല. എങ്കിലും കുറച്ചൊക്കെ ഒരു പുരോഗതി ഉണ്ടായാല്‍ തന്നെ എനിക്കതു മതി. ഇബാദത്തുകള്‍ വര്‍ധിപ്പിച്ച്‌ പഴയതിനേക്കാള്‍ കൂടുതല്‍ നല്ല ജീവിതം നയിക്കണം. അതുമാത്രമാണ്‌ എന്റെ ആഗ്രഹം.''

ഇതേ അവസ്ഥയില്‍ ആറു വര്‍ഷമായി കിടക്കുന്ന മറ്റൊരാള്‍ പറഞ്ഞത്‌ മറ്റൊരു വിധത്തില്‍: ``ഈ അവസ്ഥയില്‍ നിന്നൊരു മോചനം ഞാനാഗ്രഹിക്കുന്നുണ്ട്‌. എന്റെ കാര്യങ്ങള്‍ എനിക്കു തന്നെ നിര്‍വഹിക്കാവുന്ന ഒരവസ്ഥ മതി. പണ്ടത്തെ ആ നല്ല അവസ്ഥയിലേക്ക്‌ തിരിച്ചുപോകാന്‍ എനിക്ക്‌ ഭയമാണ്‌. കാരണം എനിക്ക്‌ എന്നെ വിശ്വാസമില്ല. ഞാന്‍ വീണ്ടും തെറ്റിപ്പോകും...''

സ്വന്തത്തെക്കുറിച്ച്‌ പുലര്‍ത്തുന്ന വിചാരങ്ങളുടെ രണ്ടവസ്ഥയാണിത്‌. അവനവനെ വിശ്വസിക്കാന്‍ കഴിയലാണ്‌ ഏറ്റവും വലിയ വിശ്വസ്‌തത. കടുത്ത സമ്മര്‍ദങ്ങളോടും പിടിച്ചുവലിക്കുന്ന പൈശാചികതകളോടും എതിരിട്ട്‌ കറപറ്റാതെ സ്വന്തത്തെ നിലനിര്‍ത്താന്‍ കഴിയുമെന്ന ഉറപ്പാണത്‌.
``വിശ്വസ്‌തതയില്ലാത്തവന്‌ സത്യവിശ്വാസമില്ല'' എന്ന്‌ തിരുനബി(സ) പറയുന്നുണ്ട്‌. അമാനത്ത്‌ (വിശ്വസ്‌തത) വിശാലമായ അര്‍ഥമേകുന്നുണ്ട്‌. എനിക്ക്‌ എന്നെ വിശ്വാസമുണ്ടാകലും എന്നെ മറ്റുള്ളവര്‍ക്ക്‌ വിശ്വസിക്കാന്‍ കഴിയലും അതില്‍ പ്രധാനമാണ്‌. മനസ്സിനെയും ശരീരാവയവങ്ങളെയും കേടില്ലാതെ നിലനിര്‍ത്തലാണ്‌ അവനവനെക്കുറിച്ചുള്ള വിശ്വസ്‌തതയില്‍ പ്രധാനം. ``മനസ്സ്‌ കുഞ്ഞിളം പൈതലിനെപ്പോലെയാണ്‌. അശ്രദ്ധമായി അതിനെ വിട്ടയച്ചാല്‍ യുവാവായാലും മുലകുടി മാറ്റില്ല. മുലകുടി നിര്‍ത്തിച്ചാലോ, ആ ശീലം പിന്നെ ആവര്‍ത്തിക്കില്ല.''

പ്രമുഖ താബിഈ പണ്ഡിതന്‍ അബ്‌ദുല്ല അല്‍ഖുസാഈ പറയുന്നു: ``എനിക്ക്‌ എന്റെ നാവ്‌ നേരാംവണ്ണം നന്നാവാന്‍ ഇരുപത്‌ വര്‍ഷം ഞാന്‍ അധ്വാനിച്ചു.'' ``എന്റെ മനസ്സിനെ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിഞ്ഞ നാല്‍പത്‌ വര്‍ഷമായി ഞാന്‍ പാടുപെടുകയാണ്‌'' എന്ന്‌ മുഹമ്മദ്‌ മുന്‍കദിര്‍(റ) പറയുന്നുണ്ട്‌.
``ഞങ്ങള്‍ ധാരാളമായി പ്രാര്‍ഥിക്കുന്നുണ്ട്‌. പക്ഷേ, പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുന്നില്ല. ഇതെന്തുകൊണ്ടാണ്‌?'' -ഇബ്‌റാഹീമുബ്‌നു അദ്‌ഹമിനോട്‌ ചിലര്‍ ചോദിച്ചു: ഇങ്ങനെയായിരുന്നു മറുപടി: ``നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നുണ്ട്‌. പക്ഷേ അവന്‌ വഴിപ്പെടുന്നില്ല. പ്രവാചകനെ അംഗീകരിക്കുന്നുണ്ട്‌. അദ്ദേഹത്തിന്റെ പാത സ്വീകരിക്കുന്നില്ല. ഖുര്‍ആന്‍ ഓതുന്നുണ്ട്‌. അതനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നില്ല. സ്വര്‍ഗമുണ്ടെന്ന്‌ വിശ്വസിക്കുന്നുണ്ട്‌, അത്‌ നേടിയെടുക്കാന്‍ പരിശ്രമിക്കുന്നില്ല. നരകമുണ്ടെന്ന്‌ വിശ്വസിക്കുന്നു, അതില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നില്ല. പിശാച്‌ നിന്റെ ശത്രുവാണെന്ന്‌ മനസ്സിലാക്കിയിട്ടുണ്ട്‌. പക്ഷേ അവനെ മിത്രമായി സ്വീകരിക്കുന്നു. മരണം നിശ്ചിതമാണെന്ന്‌ അറിയാം, അതിനു വേണ്ടി തയ്യാറെടുക്കുന്നില്ല. മരിച്ച മാതാപിതാക്കളെയും കുടുംബങ്ങളെയും ഖബ്‌റടക്കുന്നുണ്ട്‌. അതില്‍ നിന്ന്‌ പാഠമുള്‍ക്കൊള്ളുന്നില്ല. സ്വന്തം തെറ്റുകളില്‍ നിന്ന്‌ പിന്മാറാതെ മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ ചിക്കിപ്പരതുന്ന ഇത്തരക്കാരുടെ പ്രാര്‍ഥനകള്‍ എങ്ങനെ സ്വീകരിക്കപ്പെടാനാണ്‌?'' (മിന്‍ മവാഖിഇല്‍ ഹയാത്‌ 126)

ഖല്‍ബുന്‍ സലീം (സുരക്ഷിത ഹൃദയം) ഉള്ളവര്‍ക്കു മാത്രമേ പരലോകത്ത്‌ സുരക്ഷയുള്ളൂവെന്ന്‌ ഖുര്‍ആന്‍ (അശ്ശുഅറാഅ്‌ 89) പറയുന്നുണ്ട്‌. അല്ലാമാ ഇബ്‌നുല്‍ ഖയ്യിം(റ) `സുരക്ഷിത ഹൃദയ'ത്തെ വിശദീകരിക്കുന്നു. ``ശിര്‍ക്കില്‍ നിന്നും ബിദ്‌അത്തില്‍ നിന്നും മ്ലേച്ഛവികാരങ്ങളില്‍ നിന്നും അശ്രദ്ധയില്‍ നിന്നും ദേഹേച്ഛയില്‍ നിന്നും മോചനം നേടലാണത്‌.''

ശരിയുടെയും തെറ്റിന്റെയും സാഹചര്യങ്ങള്‍ക്ക്‌ നടുവിലാണ്‌ നാം. ബോധപൂര്‍വം നന്മയിലേക്ക്‌ നീങ്ങാനും ബോധപൂര്‍വമല്ലാതെ പോലും തെറ്റിലേക്ക്‌ തെറ്റാനും ഓരോ സെക്കന്റിലും സാധ്യതയുണ്ട്‌. തെറ്റിനെയും വീഴ്‌ചയെയും സംബന്ധിച്ച ഭയം ഉള്ളില്‍ എപ്പോഴും കരുതിവെക്കേണ്ടതുണ്ട്‌. ``സ്വര്‍ഗാവകാശിയായ ഒരാള്‍ നരകാവകാശിയുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്‌തേക്കാം. നരകാവകാശിയായ ഒരാള്‍ സ്വര്‍ഗാവകാശിയായവരുടെ പ്രവര്‍ത്തനങ്ങളും ചെയ്‌തേക്കാം'' എന്ന്‌ തിരുനബി മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌.
സാഹചര്യങ്ങള്‍ എവ്വിധമായിരുന്നാലും സമ്മര്‍ദങ്ങള്‍ പിടിച്ചുലച്ചാലും മറ്റാരും കാണാനില്ലാത്തപ്പോഴും എത്ര സ്വകാര്യതയിലായിരുന്നാലും ഏത്‌ വിദൂരത്തിലാകുമ്പോഴും എത്ര ആസ്വാദ്യകരമായിരുന്നാലും - ഇല്ല, ഞാന്‍ തെറ്റിലേക്ക്‌ പിഴയ്‌ക്കുകയില്ലെന്ന ഉറപ്പ്‌ നമുക്കുണ്ടോ? അതാണ്‌ ഏറ്റവും വലിയ ശക്തി. അല്ലാഹു എന്ന ഒരൊറ്റ വിചാരമാണ്‌ അതിന്റെ പിന്‍ബലം.

നബി(സ)യുടെ ഒരു പ്രാര്‍ഥന ഇങ്ങനെയായിരുന്നു: ``അല്ലാഹുവേ! എന്റെ പാപങ്ങള്‍, ഞാന്‍ അറിയാതെ ചെയ്‌തതും അധികമായി ചെയ്‌തതും കാര്യമായി ചെയ്‌തതും കളിയായി ചെയ്‌തതും എന്റെ പിഴവുകളുമെല്ലാം നീ എനിക്ക്‌ പൊറുത്തുതരേണമേ''

0 comments:

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies