this site the web

tharbiya.blogspot.com

image
image
image
image
image

ഉമ്മയോളം വരില്ല, മറ്റൊന്നും



അബ്‌ദുല്‍വദൂദ്‌ 

പഴയൊരു സുഹൃത്തിനെ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ വീണ്ടും കണ്ടത്‌. ഒരുപാട്‌ പറയാന്‍ ഞങ്ങള്‍ ഒരുമിച്ചിരുന്നു. ഉമ്മയെക്കുറിച്ചാണ്‌ അവന്‍ പറഞ്ഞതെല്ലാം. പിതാവ്‌ നഷ്‌ടപ്പെട്ടതിനെത്തുടര്‍ന്ന്‌ ഉമ്മയാണ്‌ അവരെയെല്ലാം വളര്‍ത്തിയത്‌. ദു:ഖങ്ങള്‍ മാത്രം സമ്പാദ്യമായപ്പോഴും പരാതികളേതുമില്ലാതെ, ബാധ്യതകളെല്ലാം ആ ഉമ്മ നിര്‍വഹിച്ചു.

അവന്‍ തന്നെ പറയട്ടെ: ``കുറച്ചു നാളികേരമായിരുന്നു ആകെ വരുമാനം. അത്‌ വിറ്റ്‌ കിട്ടുന്ന കാശ്‌ വളരെ ചെറുതായിരുന്നു. എന്നിട്ടും ഉമ്മ ഞങ്ങളെ ജീവിക്കാന്‍ പഠിപ്പിച്ചു. അതില്‍ നിന്നൊരു പങ്ക്‌ പാവങ്ങള്‍ക്കും നല്‍കി. സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി ആരെയും ഒന്നുമറിയിച്ചില്ല. ജീവിതത്തെക്കുറിച്ച്‌ ഉമ്മയ്‌ക്ക്‌ വ്യക്തമായ കാഴ്‌ചപ്പാടും ആസൂത്രണവുമുണ്ടായിരുന്നു. അതാണ്‌ ഞങ്ങള്‍ക്ക്‌ തുണയായത്‌. ഇസ്‌ലാമിക ജീവിതത്തിന്റെ എല്ലാ വശങ്ങളും ഉമ്മയില്‍ നിന്നാണ്‌ ഞങ്ങള്‍ പഠിച്ചത്‌. മക്കളെല്ലാം വലുതായി. സാമ്പത്തിക നില തൃപ്‌തികരമായി. അതോടെ ഉമ്മയ്‌ക്ക്‌ രോഗങ്ങളായി. മാരകരോഗം തന്നെയാണ്‌ പിടിപെട്ടത്‌. ചെറിയ മകനായതുകൊണ്ട്‌ ഉമ്മയുടെ ചികിത്സാ കാര്യങ്ങളൊക്കെ ഞാനാണ്‌ നോക്കിയത്‌. രാവും പകലും ഉമ്മയുടെ അരികിലിരുന്ന്‌ പരിചരിച്ചു. കാല്‌ മുറിച്ചുമാറ്റേണ്ടിവന്നതോടെ ഉമ്മയ്‌ക്ക്‌ നടക്കാനും കഴിയാതായി. ഒരു നിമിഷം പോലും എനിക്ക്‌ അകന്നുനില്‍ക്കാന്‍ തോന്നിയില്ല. ആശുപത്രിയിലേക്കുള്ള നിരന്തര യാത്രകള്‍ ഉമ്മയെ കൂടുതല്‍ വിഷമിപ്പിച്ചു. പാതിരാത്രിയില്‍ ഉമ്മയെ ബാത്ത്‌റൂമില്‍ കൊണ്ടുപോയി ഇരുത്തിക്കഴിഞ്ഞാല്‍ പുറത്തിരുന്ന്‌ ചിലപ്പോള്‍ ഞാനുറങ്ങിപ്പോകും. വിളിക്കാന്‍ ഉമ്മയ്‌ക്ക്‌ കഴിയില്ല. കോപ്പെയെടുത്ത്‌ വാതിലിലേക്കെറിഞ്ഞ്‌ എന്നെ ഉണര്‍ത്തും. ഒരു രാത്രി, ബാത്ത്‌റൂമിലേക്ക്‌ ഉമ്മയെ കൊണ്ടുപോകുന്നതിനിടെ ഞാന്‍ കാലു തെന്നിവീണു! ഭാഗ്യം, എന്റെ ഉമ്മയ്‌ക്ക്‌ യാതൊന്നും സംഭവിച്ചില്ല. പിന്നെ, ഞാന്‍ നോക്കുമ്പോള്‍ എന്റെ ലുങ്കിയില്‍ നിറയെ രക്തം! വീഴുന്നതിനിടെ എവിടെയോ ഉരസി, എന്റെ തുടയില്‍ നിന്ന്‌ തോല്‍ചീന്തിപ്പോയിരിക്കുന്നു. ആകെ രക്തം! ഉമ്മയെങ്ങാനും ആ കാഴ്‌ച കണ്ടാല്‍ അതുമതി. അവരെ അറിയിക്കാതെ വാതിലടച്ച്‌ രക്തമെല്ലാം കഴുകി വൃത്തിയാക്കി. ആശുപത്രിയില്‍ പോയാല്‍ മുറിവ്‌ കെട്ടും. അതോടെ ഉമ്മ അറിയും. അതിനാല്‍ ഡോക്‌ടറെ കാണിച്ചില്ല. ഉമ്മയുടെ മരണശേഷമാണ്‌ ഞാനാ മുറിവ്‌ ചികിത്സിച്ചത്‌. സങ്കടങ്ങളൊന്നുമില്ലാതെ എന്റെ പുന്നാര ഉമ്മ പടച്ചവനിലേക്ക്‌ യാത്രയായി...''

പാതി മുറിഞ്ഞ വാക്കില്‍, കണ്ണീരു കലര്‍ന്നു. ഇനിയും പറയാന്‍ അവന്‌ കഴിയുന്നില്ല. കനം കെട്ടിയ സങ്കടം ഓര്‍മകളെ മങ്ങിയ കാഴ്‌ചപ്പാടുകള്‍ മാത്രമാക്കി. ഈ ജന്മത്തില്‍ ഒരു മകന്‍ ചെയ്യേണ്ടതെല്ലാം അവന്‍ ചെയ്‌തുകഴിഞ്ഞിരിക്കുന്നു. രോഗദുരിതങ്ങള്‍ക്കിടയിലും സന്തോഷവതിയായി ആ ഉമ്മയെ അവന്‍ നാഥനിലേക്കയച്ചു. മുറിഞ്ഞുപോകാത്ത ഊഷ്‌മള ബന്ധം.

മസ്‌ജിദുല്‍ഹറാം ഇമാമും ഖതീബുമായ ഡോ. സുഊദ്‌ ബ്‌നു ഇബ്‌റാഹീം ശുറൈം എഴുതിയ ഉമ്മ: സ്ഥാനവും പദവിയും എന്ന ലഘുലേഖ, അര്‍ഥവത്തായ ആലോചനകള്‍ സമ്മാനിക്കുന്നുണ്ട്‌. യാദൃച്ഛികമാവാം, മുകളില്‍ സൂചിപ്പിച്ച സുഹൃത്ത്‌ തന്നെയാണ്‌ ഇത്‌ സമ്മാനിച്ചത്‌! അതില്‍ ഉദ്ധരിച്ച ഒരു തിരുവചനം: ``മാതാപിതാക്കളെ അനുസരിച്ചും പ്രീതിപ്പെടുത്തിയുമാണ്‌ ഒരാള്‍ പ്രഭാതമാവുന്നതെങ്കില്‍ അയാള്‍ക്കുവേണ്ടി സ്വര്‍ഗലോകത്തേക്ക്‌ രണ്ട്‌ കവാടങ്ങള്‍ തുറന്നുവെക്കും. അവരില്‍ ഒരാളെയാണ്‌ പ്രീതിപ്പെടുത്തുന്നതെങ്കില്‍ ഒരു കവാടം തുറന്നുവെക്കും. മാതാപിതാക്കളുടെ അനിഷ്‌ടം സമ്പാദിച്ചുകൊണ്ടാണ്‌ ഒരാള്‍ എഴുന്നേല്‍ക്കുന്നതെങ്കില്‍ അയാള്‍ക്കുവേണ്ടി നരകലോകത്തേക്ക്‌ രണ്ട്‌ വാതിലുകള്‍ തുറന്നുവെക്കും. അവരില്‍ ഒരാളെയാണ്‌ പ്രകോപിപ്പിച്ചതെങ്കില്‍ ഒരു കവാടവും.'' (ബൈഹഖി 7916)

മക്കളുടെ പീഡനം കൊണ്ട്‌ മാതാപിതാക്കള്‍ കരയേണ്ടിവരുന്നതിനെ അബ്‌ദുല്ലാഹിബ്‌നു ഉമര്‍(റ) വിശദീകരിക്കുന്നതിങ്ങനെ: ``മാതാപിതാക്കളെ കരയാന്‍ ഇടവരുത്തുന്നത്‌ അവരെ ഉപദ്രവിക്കലും മഹാപാപവുമാണ്‌.'' (ബുഖാരി, അദബുല്‍ മുഫ്‌റദ്‌ 31)

ഖാദിസിയ്യാ യുദ്ധത്തിന്‌ നാല്‌ മക്കളെയും പറഞ്ഞയക്കുമ്പോള്‍ ധീരയായ ഖന്‍സാഅ്‌(റ) മക്കളോട്‌ പറയുന്നതിങ്ങനെ: ``മക്കളേ, നിങ്ങള്‍ ഒരൊറ്റ പിതാവിന്റെയും മാതാവിന്റെയും മക്കളാണ്‌. നിങ്ങളുടെ പിതാവിനെ ഞാന്‍ വഞ്ചിച്ചിട്ടില്ല. നിങ്ങളുടെ കുടുംബത്തിന്‌ ഞാന്‍ പേരുദോഷം വരുത്തിയിട്ടുമില്ല.''

സദ്‌വൃത്തയായ ഉമ്മയ്‌ക്ക്‌ സല്‍പ്പെരുമാറ്റം തിരിച്ചുകിട്ടും. മക്കളോടുള്ള പിതാവിന്റെ ബാധ്യതകളെക്കുറിച്ചുള്ള ഖലീഫ ഉമറിന്റെ നിരീക്ഷണം എക്കാലവും പ്രസക്തമാണ്‌. ``അവന്റെ ഉമ്മയെ സംസ്‌കരിക്കുക. കുഞ്ഞിന്‌ നല്ല പേരിടുക. ഖുര്‍ആന്‍ പഠിപ്പിക്കുക.'' (തര്‍ബിയതുല്‍ അവ്‌ലാദ്‌ 7:124)

മക്കളുടെ ജീവിതവിജയം മാതാപിതാക്കളിലാണ്‌. സ്വര്‍ഗത്തിന്റെ താക്കോലുകളാണ്‌ അവര്‍ രണ്ടുപേരും. അവരോടുള്ള ബാധ്യത വിസ്‌മരിച്ചാല്‍ ജീവിതം പിഴച്ചു. രോഗിയായ ഉമ്മയെ ശുശ്രൂഷിച്ചതുകൊണ്ടു മാത്രം സ്വര്‍ഗം നേടിയ ഒരാളെക്കുറിച്ച്‌ തിരുനബി ഉമറിനോട്‌(റ) പറയുന്നുണ്ട്‌. അങ്ങനെയുള്ളവരുടെ പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുമെന്നും പറഞ്ഞു. ചുട്ടുപൊള്ളുന്ന മണലിലൂടെ ഉമ്മയെ തോളിലേറ്റി നടന്നുപോയ ഒരാള്‍ അതേപ്പറ്റി ചോദിച്ചപ്പോള്‍ റസൂല്‍(സ) പറഞ്ഞു: ``ഉമ്മ അനുഭവിച്ച അനേകം വേദനകളില്‍ ചെറിയൊരു വേദനയ്‌ക്കുള്ള പരിഹാരം മാത്രമേ അതാകാന്‍ സാധ്യതയുള്ളൂ.'' (മജ്‌മഉസ്സവാഇദ്‌ 8:137)

നമുക്കുവേണ്ടി മാത്രം ജീവിച്ചവരാണ്‌ ഉമ്മയും ഉപ്പയും. അവര്‍ക്കുവേണ്ടി കുറച്ചെങ്കിലും നമുക്കും ജീവിച്ചുകൂടേ?

വെയിലില്‍ വാടാതെ, മഴയില്‍ കുതിരാതെ...

-അബ്‌ദുല്‍വദൂദ്‌ 

ഈയടുത്താണ്‌ അദ്ദേഹത്തെ വീണ്ടും കണ്ടത്‌. വിദേശത്ത്‌ ഇസ്‌ലാമിക പ്രബോധനത്തില്‍ സജീവ പങ്കാളിയായ അദ്ദേഹം അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നുവന്നതാണ്‌. ഒരു രാത്രി ഞങ്ങള്‍ ഒരുമിച്ചിരുന്നു. കുവൈത്തിന്റെ വിദൂര ദിക്കില്‍ നീണ്ടുപരന്ന മരുഭൂമിയുടെ വക്കില്‍ മനോഹരമായ ആ കൊച്ചുവീട്ടിലിരുന്ന്‌ ഞങ്ങള്‍ സംസാരം തുടങ്ങി. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ചുറ്റുമുണ്ട്‌. ഭക്തി കൊണ്ട്‌ അലങ്കരിക്കപ്പെട്ട ആ വീട്‌ ആരെയും ആകര്‍ഷിക്കും. മുപ്പത്‌ വര്‍ഷത്തിലേറെയുള്ള കുവൈത്തിലെ ജീവിതം അദ്ദേഹം ഇതള്‍ നിവര്‍ത്തി; കനല്‍വഴികളിലൂടെയുള്ള ആ ജീവിതയാത്ര പലരെയും പലതും പഠിപ്പിക്കും. അദ്ദേഹം ഇങ്ങനെയൊക്കെ പറഞ്ഞു:

``എന്റെ ജീവിതത്തില്‍ പല അനുഭവങ്ങളുമുണ്ടായിട്ടുണ്ട്‌. ഇപ്പോഴും കണ്ണു നനയുകയും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ബാക്കിയാവുകയും ചെയ്യുന്ന അനുഭവങ്ങളാണത്‌. വളരെ ചെറുപ്രായത്തില്‍ വിദേശത്ത്‌ എത്തിയവനാണ്‌ ഞാന്‍. ഭാര്യയെ ഇങ്ങോട്ടു കൊണ്ടുവന്ന്‌, അവള്‍ പൂര്‍ണ ഗര്‍ഭിണിയായിരിക്കുന്ന സമയത്താണ്‌ ഇവിടെ ഇറാഖ്‌-കുവൈത്ത്‌ യുദ്ധം ആരംഭിച്ചത്‌. മരണം പ്രതീക്ഷിച്ചു കഴിഞ്ഞ എത്രയോ നിമിഷങ്ങള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. തൊട്ടപ്പുറത്തുള്ള വീടുകളില്‍ വരെ ബോംബാക്രമണം നടന്നു. ഒരിക്കല്‍, രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ഒരു ഇറാഖീ സൈനികന്‍ എന്റെ നേരെ തോക്കു ചൂണ്ടി. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ്‌ രക്ഷപ്പെട്ടത്‌. പ്രസവശേഷം ആ കൈക്കുഞ്ഞുമായാണ്‌ ഞങ്ങള്‍ നാട്ടിലേക്കു പോകാനൊരുങ്ങിയത്‌. കൈയില്‍ പണമില്ല. വാഹനമില്ല. ചുറ്റും ഇറാഖീ സൈന്യം! ആര്‍ക്കും എങ്ങനെയും രക്ഷപ്പെടാനാകില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ചിലപ്പോഴൊക്കെ രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളുണ്ടായി. ചെറിയ കുഞ്ഞ്‌ ഉള്ളതിനാല്‍ ഞങ്ങള്‍ക്ക്‌ വേഗം പോകാന്‍ വഴിയൊരുങ്ങി.

ബാഗ്‌ദാദ്‌ വരെ ബസ്സിലാണ്‌ യാത്ര. നാട്ടില്‍ പോകാന്‍ വഴിയില്ലാതെ പൊട്ടിക്കരയുന്ന എത്രയോ പേര്‍, അന്നു ഞങ്ങളെ യാത്രയയ്‌ക്കാന്‍ കുടെ വന്നു. ആരും കൊതിച്ചു പോകുന്ന രക്ഷപ്പെടലായിരുന്നു അത്‌. പക്ഷെ, എന്റെ മനസ്സില്‍ എന്തോ ഒരു പന്തികേട്‌. ഞാന്‍ ഭാര്യയോട്‌ പറഞ്ഞു: നമുക്ക്‌ ഇറങ്ങാം! മറുത്തൊരു വാക്കും അവള്‍ പറഞ്ഞില്ല. ഞങ്ങള്‍ ഇറങ്ങി. എല്ലാവരും ഞങ്ങളെ കുറ്റപ്പെടുത്തി. പക്ഷെ, പിന്നെയാണ്‌ അറിയുന്നത്‌, ആ ബസ്സില്‍ പോയവരെല്ലാം വെറും കൈയോടെ തിരികെ വന്നു! അല്ലാഹുവിലുള്ള പ്രതീക്ഷയും വിശ്വാസവും എനിക്ക്‌ വര്‍ധിച്ചു. അവനാണ്‌ സഹായിച്ചത്‌. പിന്നീടും നാട്ടിലേക്ക്‌ പോകാനൊരുങ്ങി. ആ യാത്രയുടെ കഥ വിവരിച്ചാല്‍ തീരുകയില്ല. കൈയില്‍ പണമില്ല, ഭക്ഷണമില്ല, മറ്റൊരു വസ്‌ത്രമില്ല -പക്ഷേ ഒന്നു മാത്രം ഉണ്ടായിരുന്നു; പടച്ചവനിലുള്ള പതറാത്ത പ്രതീക്ഷ! അവന്‍ ഞങ്ങളെ സഹായിച്ചു. അഞ്ചു ദിവസങ്ങള്‍ക്കു ശേഷം ഞങ്ങള്‍ നാട്ടില്‍ വിമാനമിറങ്ങി. അഭയാര്‍ഥികളായിരുന്നു ഞങ്ങള്‍. മുഷിഞ്ഞു നാറിയ വസ്‌ത്രങ്ങളായതുകൊണ്ട്‌, പകലില്‍ വീട്ടിലേക്കു പോയില്ല; രാത്രിയാകാന്‍ കാത്തിരുന്നു. ഇന്നുമോര്‍ക്കുമ്പോള്‍ അല്ലാഹുവിനോടുള്ള നന്ദിയും കടപ്പാടും എങ്ങനെ തീര്‍ക്കും!''

ഓര്‍മയുടെ തീനാളങ്ങള്‍ ചൂടേല്‌പിച്ചപ്പോള്‍ അവരുടെയെല്ലാം കണ്ണു നിറഞ്ഞു. കണ്ണു നിറഞ്ഞാലും ഈമാന്‍അവരുടെ നെഞ്ചിലുണ്ട്‌.

``പിന്നെയും ഇങ്ങോട്ടു പോന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ കൊണ്ട്‌ നല്ല അവസ്ഥയില്‍ ജീവിച്ചു. പക്ഷേ, അവന്റെ പരീക്ഷണങ്ങള്‍ എന്നെ വിട്ടുപോയില്ല. വാഹനം പല പ്രാവശ്യം അപകടത്തില്‍ പെട്ടു. മരണത്തെ മുഖാമുഖം കണ്ട നേരത്തും ഈമാനോടു കൂടി പിടിച്ചുനിന്നു. അല്ലാഹുവിനെപ്പറ്റി അറിഞ്ഞ കാര്യങ്ങള്‍ ഹൃദയത്തിന്‌ കരുത്തായിത്തീര്‍ന്നു. എനിക്കറിയാം, എല്ലാം അല്ലാഹുവിന്റെ പരീക്ഷണങ്ങളായിരുന്നു. എന്റെ ഈമാന്‍ അളന്നുനോക്കുകയായിരുന്നു. പരീക്ഷണങ്ങളിലാണ്‌ ഈമാന്‍ നഷ്‌ടപ്പെട്ടുപോവുക. എന്റെ ഉപ്പയാണ്‌ എനിക്ക്‌ മാതൃക. അര്‍ഹതയില്ലാത്ത ഒന്നും അദ്ദേഹം അനുഭവിച്ചിട്ടില്ല. ഭൗതികമായി ഒന്നും ഞങ്ങള്‍ക്ക്‌ ബാക്കി വെച്ചില്ലെങ്കിലും ആത്മീയമായ ശക്തിയും ഉന്നത മൂല്യങ്ങളും ഞങ്ങളില്‍ നിറച്ചു. രോഗം കഠിനമായ സമയത്ത്‌, എന്തിനോ ആംഗ്യം കാണിച്ചു. എഴുന്നേറ്റിരിക്കാനായിരുന്നു. കലിമ ചൊല്ലി, നമസ്‌കരിക്കാന്‍ കൈ കെട്ടി. കമിഴ്‌ന്നു വീണു, മരിച്ചു! ഉപ്പ നല്‌കിയ ഉപദേശങ്ങള്‍ മുഴുവന്‍ ഖുര്‍ആനായിരുന്നു. എന്റെ മക്കളെയും ആ വഴിയിലൂടെയാണ്‌ ഞാന്‍ നടത്തുന്നത്‌...''

അനുഭവങ്ങളുടെ അനേകം കഥകള്‍ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു; സ്‌നേഹധന്യയായ ആ ഭാര്യ അദ്ദേഹത്തിന്റെ വലിയ കരുത്താണ്‌. എന്തിലും പരിഭവമില്ലാതെ, എത്രയും പിന്തുണയായി, എവിടെയും താങ്ങായി അവര്‍ കൂടെയുണ്ട്‌. ഈമാനിന്റെ ശക്തി അനുഭവിക്കുന്നവരാണ്‌ ഈ കുടുംബാംഗങ്ങള്‍. ഈമാന്‍ അറിയാനുള്ളതല്ല, അനുഭവിക്കാനുള്ളതാണ്‌!

ഭര്‍ത്താവും മക്കളുമെല്ലാം മരണപ്പെട്ട്‌, കഷ്‌ടപ്പാടിന്റെ കടലില്‍ ഒറ്റപ്പെട്ട ഒരു സ്‌ത്രീയെ പരിചയമുണ്ട്‌. ``ഖുര്‍ആന്‍ പഠിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്‌തിരിക്കും'' എന്നാണവര്‍ പറഞ്ഞത്‌! ഭാര്യയും മകനും മകന്റെ ഭാര്യയും മകളും ഭര്‍ത്താവും മരണപ്പെട്ട്‌ സങ്കടക്കടലിലായ ഒരാളുണ്ട്‌. അദ്ദേഹം പറഞ്ഞതിങ്ങനെ: ``എനിക്ക്‌ അല്ലാഹു മാത്രമാണ്‌ ആശ്വാസം!''

തിരുനബി(സ) പറഞ്ഞിട്ടുണ്ട്‌: ``പരീക്ഷണങ്ങളില്‍ ക്ഷമയവലംബിക്കുന്നവനെ അല്ലാഹു കൂടുതല്‍ ക്ഷമാശീലം നല്‌കി അനുഗ്രഹിച്ചുകൊണ്ടിരിക്കും. ക്ഷമയെക്കാള്‍ വിപുലവും വിശിഷ്‌ടവുമായ ഒരുനുഗ്രഹവും ഒരാള്‍ക്കും നല്‌കിയിട്ടില്ല.'' (ഇമാം മാലിക്‌-മുവത്വ 2:997)

ഇനിയും പലതും അനുഭവിക്കാനുള്ളതാണ്‌ നമ്മുടെയൊക്കെ ജീവിതം. അന്ന്‌ പിടിച്ചുനില്‌ക്കാനുള്ള ഈമാന്‍ ഇന്ന്‌ ശേഖരിച്ചുകൊണ്ടിരിക്കണം. നല്ല കാലത്ത്‌ പണം നിക്ഷേപിച്ചവര്‍ക്കേ, പ്രയാസമുള്ളപ്പോള്‍ എ റ്റി എമ്മില്‍ നിന്ന്‌ പണം ലഭിക്കൂ; അല്ലേ?

പ്രാര്‍ഥനയുടെ കണ്ണീരില്‍ തൗബയുടെ തേങ്ങലോടെ

-അബ്‌ദുല്‍വദൂദ്‌    

രം മുറിച്ചുകഴിഞ്ഞാല്‍ ബാക്കി കിടക്കുന്ന കുറ്റിയെ നിരീക്ഷിച്ചുനോക്കൂ. അതിന്റെ തൊലിയും വെള്ളയുമെല്ലാം നശിച്ചുപോകുന്നു. പക്ഷേ, കാതല്‍ മാത്രം കാലങ്ങളോളം ബാക്കി കിടക്കുന്നു. മരത്തിന്റെ ഗുണവും കരുത്തുമാണ്‌ ആ കാതല്‍.

ശരി. നമ്മുടെ ഗുണവും കരുത്തുമെന്താണ്‌? കര്‍മങ്ങളാണെന്ന്‌ തിരുനബി(സ) പറഞ്ഞുതന്നു. ഇക്കാണുന്നതെല്ലാം ഇന്നോ നാളെയോ നശിച്ചുപോകാനുള്ളതാണ്‌. കര്‍മങ്ങള്‍-നല്ലതും ചീത്തയും പിന്നെയും ബാക്കി കിടക്കും. ``സമ്പത്ത്‌, കുടുംബം കര്‍മങ്ങള്‍ എന്നിവയുടെ ഉപമ മൂന്നു സഹോദരങ്ങളെപ്പോലെയോ കൂട്ടുകാരെപ്പോലെയോ ആണ്‌. അവരില്‍ ഒരാള്‍ പറയും: ``ഞാന്‍ നിന്റെ ജീവിതകാലത്ത്‌ നിന്റെ കൂടെയുണ്ടാവും, എന്നാല്‍ നീ മരണപ്പെടുന്നതോടെ ഞാനും നീയും തമ്മിലുള്ള സര്‍വ ബന്ധങ്ങളും അറ്റുപോകുന്നതാണ്‌. രണ്ടാമന്‍ പറയും: ഞാനും നിന്നോടൊപ്പം ഉണ്ടാകും. എന്നാല്‍ ആ കാണുന്ന മരത്തിന്റെ സമീപത്ത്‌ നീ എത്തിയാല്‍ (ഖബ്‌റിടത്തില്‍) പിന്നെ ഞാനും നീയും തമ്മില്‍ ബന്ധമൊന്നുമില്ല. മൂന്നാമന്‍ പറയും: ഞാന്‍ സദാ നിന്റെ കൂടെയുണ്ടാവും. നീ ജീവിച്ചാലും മരിച്ചാലും.'' (ബസ്സാര്‍ 3228, ഹൈഥമി, മജ്‌മൂഉസ്സവാഇദ്‌ 10:252)

ആയുസ്സിനെക്കാള്‍ പ്രധാനമാണ്‌ ആയുസ്സില്‍ ചെയ്‌ത കര്‍മങ്ങള്‍. മരണശേഷവും അവ നമ്മെ പിന്തുടര്‍ന്നു കൊണ്ടിരിക്കുന്നു; അഥവാ, മരണത്തോടെയാണ്‌ കര്‍മങ്ങളുമായുള്ള യഥാര്‍ഥ ബന്ധം ആരംഭിക്കുന്നത്‌. മറ്റുള്ള എല്ലാ അനുഗ്രഹങ്ങളും കര്‍മങ്ങളുമായാണ്‌ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്‌. മക്കളും സമ്പത്തുമെല്ലാം മരണാനന്തര ജീവിതത്തിനായി എപ്രകാരം ഉപയോഗിച്ചുവെന്നതാണ്‌ കാര്യം. മരണപ്പെട്ട വ്യക്തിയെക്കുറിച്ച്‌ റസൂല്‍(സ) പറഞ്ഞതിങ്ങനെ: ``കുടുംബവും സ്വത്തും തിരിച്ചുപോരും. കര്‍മങ്ങള്‍ അവനോടൊപ്പം നിലകൊള്ളും.'' (ബുഖാരി 6514)

ബര്‍റാഅ്‌ബിനു ആസിബില്‍(റ) നിന്നുദ്ധരിക്കുന്ന ദീര്‍ഘമായൊരു ഹദീസില്‍, ഖബ്‌റിലെ അവസ്ഥ വിശദമാക്കുന്നതിങ്ങനെയാണ്‌: ``സുന്ദര വസ്‌ത്രങ്ങള്‍ ധരിച്ച്‌, പരിമളം വിതറി, സുമുഖനായ ഒരാള്‍ അവിടേക്ക്‌ വരും. അയാള്‍ പറയും: സന്തോഷിച്ചോളൂ, ആനന്ദകരമായതെല്ലാം നിനക്കായി ഒരുക്കിയിരിക്കുന്നു. മുമ്പേ പറഞ്ഞ ആ ദിവസമാണിന്ന്‌. വിശ്വാസി ചോദിക്കും: താങ്കള്‍ ആരാണ്‌? നിങ്ങളുടെ സുന്ദരമുഖം കാണുമ്പോള്‍ തന്നെ ആനന്ദമുണ്ടാകുന്നു. അയാള്‍ പറയും: നിന്റെ സല്‍കര്‍മങ്ങളാണു ഞാന്‍. അപ്പോള്‍ സത്യവിശ്വാസി പറയും: നാഥാ, ആ ഖിയാമത്ത്‌ ദിനം ഒന്നു വേഗമാക്കണേ. അപ്പോഴതാ, മുഷിഞ്ഞ വസ്‌ത്രം ധരിച്ച്‌, ദുര്‍ഗന്ധം പരത്തി, വിരൂപനായ ഒരാള്‍ അങ്ങോട്ട്‌ വരുന്നു. നിനക്ക്‌ നാശം, അന്നു പറഞ്ഞ ആ ദിവസമാണിത്‌. നിഷേധിയായ മനുഷ്യന്‍ ചോദിക്കും: നീയാരാണ്‌? ഞാന്‍ നിന്റെ പാപങ്ങളാണ്‌! സത്യനിഷേധിയായ അയാള്‍ കരഞ്ഞു പേടിച്ച്‌ പറയും: നാഥാ, ആ ഖിയാമത്ത്‌ അടുത്തൊന്നും വരാതിരിക്കണേ...''(അഹ്‌മദ്‌ 4:287)
അധികം ഭയാനകവും ഗുരുതരവുമായ അവസരത്തിലേക്കാണ്‌ സത്യനിഷേധി അവസാനമണയുന്നത്‌. ചെയ്‌തുകൂട്ടിയ തിന്മകള്‍ അയാളുടെ നാശകാരണമാകുന്നു. ആയുസ്സിനെ ആപത്തുകളിലൂടെ ദുരുപയോഗിച്ചതിനാല്‍ ആപത്തുകള്‍ അയാളെ വിടാതെ കൂടുന്നു.
ജനങ്ങളില്‍ ഏറ്റവും ശ്രേഷ്‌ഠന്‍, നല്ല കര്‍മങ്ങളോടെ ദീര്‍ഘായുസ്സ്‌ ലഭിച്ചവനാണെന്നും തിരുനബി പറഞ്ഞു. (തിര്‍മിദി 23:30). ``ഒരു വിശ്വാസിക്ക്‌, അവന്‍ അല്ലാഹുവിനെ വാഴ്‌ത്തുകയും പുകഴ്‌ത്തുകയും ചെയ്യാന്‍, ആയുസ്സ്‌ നീട്ടിക്കിട്ടുക എന്നതിനേക്കാള്‍ ശ്രേഷ്‌ഠകരമായ മറ്റൊരനുഗ്രഹവും അല്ലാഹുവില്‍ നിന്ന്‌ ലഭിക്കാനില്ലെന്നും അവിടുന്ന്‌ പറഞ്ഞു (അഹ്‌മദ്‌ 1 :163). ``അല്ലാഹുവിന്‌ ചില ദാസന്മാരുണ്ട്‌. രക്തസാക്ഷിത്വം നല്‌കാതെ അവന്‍ അവരെ തടഞ്ഞുവെക്കും. കൂടുതല്‍ സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ മെച്ചപ്പെടുത്തിക്കൊടുക്കും. ക്ഷേമമുള്ള ജീവിതം അവര്‍ക്ക്‌ നല്‌കും. ഒടുവില്‍ സ്വന്തം വിരിപ്പില്‍ ഉറങ്ങുന്നവരായിരിക്കെ, അവര്‍ മരിക്കും. അല്ലാഹു അവര്‍ക്ക്‌ ശുഹദാക്കളുടെ പദവിയാണ്‌ നല്‍കുക'' (ഇമാം ത്വബ്‌റാനി-കബീര്‍ 10371) എന്ന്‌ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്‌തു.

നോക്കൂ, നമ്മള്‍ ഉണ്ട്‌, നമുക്ക്‌ ശ്വാസമുണ്ട്‌ എന്ന്‌ ഉറപ്പുള്ള ഈ നിമിഷങ്ങളാണ്‌ ജീവിതം. ലഭിച്ച അനുഗ്രഹങ്ങളെല്ലാം മറ്റൊരു മഹാവിജയത്തിനാക്കിത്തീര്‍ത്തവര്‍ക്ക്‌ രക്ഷപ്പെടാം. പാപങ്ങളിലേക്ക്‌ പതറുന്നവര്‍ക്കാണ്‌ പരാജയം. കാരുണ്യവാനാണ്‌ അല്ലാഹു. ശിക്ഷ നല്‍കണമെന്ന്‌ ആഗ്രഹിക്കാത്തവനാണ്‌ അവന്‍. ശിക്ഷ നാം ചോദിച്ചുവാങ്ങുകയാണ്‌. ചെറിയ പാപങ്ങളെയാണ്‌ ഗൗരവത്തോടെ വിശ്വാസികള്‍ കാണേണ്ടത്‌. കാരണം വന്‍പാപങ്ങള്‍ സത്യനിഷേധികളാണ്‌ ചെയ്യുക. അത്രയൊന്നും പ്രാധാന്യം നല്‍കാതെ, ചെയ്‌തുകൂട്ടിയതാവാം നമുക്ക്‌ വിനാശകരമാവുന്നത്‌. 

ഹുനൈന്‍ യുദ്ധം കഴിഞ്ഞ്‌ മടങ്ങവെ, താഴ്‌വരയില്‍ വിശ്രമിക്കുമ്പോള്‍ അവിടെയുള്ള പാഴ്‌വസ്‌തുക്കളെല്ലാം സംഭരിക്കാന്‍ തിരുനബി നിര്‍ദേശിച്ചു. എല്ലിന്‍കഷ്‌ണങ്ങളും ജന്തുക്കളുടെ പല്ലുകളും അടക്കം ഒന്നിച്ചുകൂട്ടിയപ്പോള്‍, അവിടെ വലിയൊരു കൂമ്പാരം കുന്നുകൂടി! ഉടനെ റസൂല്‍(സ) ഇങ്ങനെ പറഞ്ഞു: ``ഇപ്പോള്‍ എന്തുതോന്നുന്നു? ചെറിയ തിന്മകള്‍ ഒരാളില്‍ പെരുകുമ്പോള്‍ ഇതായിരിക്കും അവസ്ഥ! അതിനാല്‍ ചെറുതും വലുതുമായ തെറ്റുകുറ്റങ്ങളില്‍ നിന്നെല്ലാം അകലുക.'' (ത്വബ്‌റാനി)

വെള്ളപ്പേജുപോലെ ഒട്ടും അഴുക്കില്ലാതെ അല്ലാഹുവിനെ കാണേണ്ടവരാണ്‌ നാം. പതിഞ്ഞുപോയ അഴുക്കെല്ലാം കഴുകിക്കളയുക. ഈ ജീവിതം തീര്‍ന്നാലും തിന്മയുടെ തൊലിയും വെള്ളയും ചീഞ്ഞുപോകട്ടെ. നന്മയുടെ കാതല്‍ കരുത്തോടെ ബാക്കിയാവണം. പ്രാര്‍ഥനയുടെ കണ്ണുനീരില്‍, തൗബയുടെ തേങ്ങലോടെ ഉള്ളും പുറവും ശുദ്ധമാക്കാം. പിന്നെയുമൊരു റമദാന്‍ വന്നത്‌ മറ്റെന്തിനാണ്‌?

സ്‌നേഹത്തോടെ...


-അബ്‌ദുല്‍വദൂദ്‌     
ഡോ.ആഇദ്‌ അബ്‌ദുല്ലാ അല്‍ഖറനിയുടെ happiest women in the world എന്ന ഗ്രന്ഥം മനോഹരമാണ്‌. ഇസ്‌ലാമിക വ്യക്തിത്വത്തിന്റെ സൗന്ദര്യവും സദ്‌ഫലങ്ങളുമാണ്‌ ചര്‍ച്ചാവിഷയം. ചെറിയ അധ്യായങ്ങളിലൂടെ, ലളിതമായ ശൈലിയിലും മൂര്‍ച്ചയേറിയ വാക്കുകളിലും കാര്യങ്ങള്‍ വിവരിക്കുകയാണിതില്‍. ഗ്രന്ഥത്തില്‍ നിന്നുള്ള ഏതാനും വരികള്‍:
l സ്വന്തം ഭക്തി, ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം എന്നിവയെക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കരുത്‌.
l കണ്ണുനീര്‍ തുടക്കുക, നിങ്ങളുടെ നാഥനെക്കുറിച്ച്‌ നല്ലത്‌ വിചാരിക്കുക, അവന്റെ അനുഗ്രഹങ്ങളെ ധാരാളം ഓര്‍ക്കുക.
l സദ്‌ഫലങ്ങള്‍ മാത്രം തിരിച്ചുതരുന്ന മരത്തെപ്പോലെയാവുക. കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും.
l പെരുമാറ്റരീതികളും മനോഭാവങ്ങളും പൂന്തോട്ടത്തെക്കാള്‍ മനോഹരമാകട്ടെ.
l പൂക്കളില്‍ നിന്ന്‌ പൂക്കളിലേക്കും കുന്നുകളില്‍ നിന്നു കുന്നുകളിലേക്കും പാറിനടക്കുന്ന നിര്‍മലയും സുന്ദരിയുമായ ചിത്രശലഭത്തെപ്പോലെയാവുക.
l സമയത്തെ ക്രമീകരിച്ചാല്‍ ചെയ്യാനുള്ളതെല്ലാം ചെയ്യാന്‍ കഴിയും.
l നല്ല ഗ്രന്ഥങ്ങള്‍ വായിക്കുക. അല്ലെങ്കില്‍ ഖുര്‍ആന്‍ പാരായണം കേള്‍ക്കുക. ഒരുപക്ഷേ അതിലെ ചെറിയൊരു വചനം ഹൃദയത്തില്‍ പ്രകമ്പനം സൃഷ്‌ടിച്ചേക്കാം. തിരുനബിയുടെ ചര്യകള്‍ പഠിക്കുക. തിന്മയില്‍ നിന്ന്‌ അത്‌ നിങ്ങളെ തടയും.
l മഴയെക്കാള്‍ ഉപകാരിയാവുക. ചന്ദ്രനെക്കാള്‍ സൗന്ദര്യമുള്ളവരാവുക. നിങ്ങളുടെ അലങ്കാരം സ്വര്‍ണമോ വെള്ളിയോ അല്ല. അല്ലാഹുവിന്‌ മുമ്പിലെ സുജൂദുകളാണ്‌.
l നിരാശയില്‍ അകപ്പെട്ടാല്‍ ഒന്നും പഠിക്കാനോ ഒന്നിലും സന്തോഷം കണ്ടെത്താനോ കഴിയില്ല.
l ആരോഗ്യകരമായ ഹൃദയത്തില്‍ ശിര്‍ക്ക്‌, ചതി, വിദ്വേഷം, അസൂയ എന്നിവക്ക്‌ സ്ഥാനമില്ല.
l ദാനധര്‍മങ്ങളിലൂടെ പാവപ്പെട്ടവന്റെയും ആവശ്യക്കാരന്റെയും സ്‌നേഹവും പ്രാര്‍ഥനയും സ്വന്തമാക്കുക.
l ഒരോ നിമിഷവും ഒരു സുബ്‌ഹാനല്ലാഹ്‌ പറയുക. ഒരു മിനിറ്റില്‍ ഒരു ആശയം രൂപീകരിക്കുക. ഒരു മണിക്കൂറില്‍ ഒരു സല്‍കര്‍മമെങ്കിലും ചെയ്യുക.
l സന്തോഷകരമായ വാര്‍ത്തകള്‍ തരുന്ന സന്ദേശമാണ്‌ രോഗം. വിലപിടിപ്പുള്ള വസ്‌ത്രമാണ്‌ ആരോഗ്യം.
l നിങ്ങളുടെ മതമാണ്‌ നിങ്ങളുടെ സ്വര്‍ണം. ധാര്‍മികതയാണ്‌ അലങ്കാരം. നല്ല പെരുമാറ്റമാണ്‌ സമ്പത്ത്‌.
l കൊടുങ്കാറ്റിന്റെ നടുവിലായാലും നല്ലതേ വരൂ എന്ന്‌ ചിന്തിക്കുക.
l ഉപദേശം കൊണ്ടും ദയയുള്ള വാക്കുകള്‍ കൊണ്ടും നിങ്ങളെ സഹായിക്കാന്‍ കഴിയുന്നവരോട്‌ മാത്രം നിങ്ങളുടെ സങ്കടങ്ങള്‍ പങ്കുവെക്കുക.
l വീണുപരുക്കേറ്റ കുഞ്ഞിനേ ഓര്‍ത്ത്‌ കരഞ്ഞ്‌ സമയം കളയരുത്‌; അവന്റെ മുറിവുകള്‍ വേഗം പരിചരിക്കുക.
l ഓരോ ദിവസവും പുതിയ തുടക്കമാവുക.
l ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങളോര്‍ത്ത്‌ വിഷമിക്കരുത്‌. മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക്‌ സമയം കണ്ടെത്തുക.
l നിങ്ങളുടേതു പോലെ എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ടെന്ന്‌ ഉള്‍ക്കൊള്ളുക. മനസ്സ്‌ ശാന്തമാക്കുക.
l കഴിഞ്ഞകാലത്ത്‌ നിങ്ങള്‍ തെറ്റുചെയ്‌തിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന്‌ പാഠമുള്‍ക്കൊള്ളുക; എന്നിട്ട്‌ അവയെ വിട്ടുകളയുക.
l ഏറ്റവും നീചമായ ശത്രുവാണ്‌ നിരാശ. അതിന്‌ മനസ്സമാധാനം നശിപ്പിക്കാനുള്ള കരുത്തുണ്ട്‌.
l പോയ കാലത്തെ മാറ്റാന്‍ എനിക്കാവില്ല. ഇനിയുള്ള കാലത്ത്‌ എന്താണ്‌ സംഭവിക്കുക എന്നുമറിയില്ല. പിന്നെന്തിനാണ്‌ ഞാന്‍ സങ്കടപ്പെടുന്നത്‌.
l ഭക്ഷണം കുറക്കുക; ശരീരത്തിന്‌ ആരോഗ്യമുണ്ടാകും. പാപങ്ങള്‍ കുറക്കുക; മനസ്സിന്‌ ആരോഗ്യമുണ്ടാവും. ദുഖങ്ങള്‍ കുറക്കുക; ഹൃദയത്തിന്‌ ആരോഗ്യമുണ്ടാവും. സംസാരം കുറക്കുക; ജീവിതത്തിന്‌ ആരോഗ്യമുണ്ടാവും.
l ജീവിതം കുറച്ചേയുള്ളൂ. വിഷമിച്ചും ദുഖിച്ചും അതിനെ കൂടുതല്‍ കുറച്ചാക്കരുത്‌.
l ആസ്യയില്‍ നിന്ന്‌ ക്ഷമയും ഖദീജയില്‍ നിന്ന്‌ ഭക്തിയും ആഇശയില്‍ നിന്ന്‌ ആത്മാര്‍ഥതയും ഫാത്വിമയില്‍ നിന്ന്‌ സ്ഥൈര്യവും പഠിക്കുക.
l മോശമായ നാവ്‌, അതിന്റെ ഇരയെക്കാള്‍ ഉടമസ്ഥനാണ്‌ കൂടുതല്‍ പ്രയാസമുണ്ടാക്കുക.
l സുന്ദരിയായ സ്‌ത്രീ ആഭരണമാണെങ്കില്‍, സദ്‌വൃത്തയായ സ്‌ത്രീ നിധിയാണ്‌.
l മനസ്സ്‌ സുന്ദരമായാല്‍, കാണുന്നതെല്ലാം സുന്ദരമാകും.

മതി, കുറച്ചുമതി

-അബ്‌ദുല്‍വദൂദ്‌   

ഹാതിം അസമ്മ്‌ വിശ്രുതനായ പണ്ഡിതനായിരുന്നു. വിട്ടുവീഴ്‌ചയില്ലാത്ത ഭക്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ഒരിക്കല്‍ റയ്യ്‌ പട്ടണത്തിലെത്തിയ ഹാതിം അസമ്മ്‌ ആ നാട്ടിലെ ഇമാം രോഗശയ്യലിയാണെന്നറിഞ്ഞ്‌ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ചെന്നു. ഇമാമിന്റെ ആഡംബര ജീവിതവും വലിയ വീടും കണ്ട്‌ ഹാതിം അസമ്മ്‌ നിരാശനായി.
ഇമാം ഇരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഹാതിം അസമ്മ്‌ ഇരുന്നില്ല.
``ഒരുകാര്യം ചോദിച്ചോട്ടെ?'' -ഹാതിം ചോദിച്ചു.
``എന്തു വേണമെങ്കിലും ചോദിച്ചോളൂ''
``ശരി, ആരില്‍ നിന്നാണ്‌ താങ്കള്‍ അറിവ്‌ നേടിയത്‌?''
``പ്രഗത്ഭരായ താബിഉകളില്‍ നിന്ന്‌''
``അവര്‍ ആരില്‍ നിന്ന്‌ അറിവു നേടി?''
``സ്വഹാബിമാരില്‍ നിന്ന്‌''
``അവരോ?''
``നബി തിരുമേനിയില്‍ നിന്ന്‌''
``നബി തിരുമേനി എവിടെ നിന്ന്‌ അറിവ്‌ നേടി?''
``അല്ലാഹുവിങ്കല്‍ നിന്ന്‌ ജിബ്‌രീല്‍ എത്തിച്ചുകൊടുത്തു''
``ശരി, എനിക്കു ചോദിക്കാനുള്ള കാര്യമിതാണ്‌: താങ്കളുടെ അറിവ്‌ താങ്കള്‍ക്ക്‌ താബിഉകളില്‍ നിന്നും അവര്‍ക്ക്‌ സ്വഹാബിമാരില്‍ നിന്നും അവര്‍ക്ക്‌ നബിതിരുമേനിയില്‍ നിന്നും തിരുമേനിക്ക്‌ അല്ലാഹുവിങ്കല്‍ നിന്നും ലഭിച്ചതാണല്ലോ. വലിയ വീടുകളും അതില്‍ ആഡംബര ജീവിതവും ഉള്ളവര്‍ക്ക്‌ അല്ലാഹുവിങ്കല്‍ ഉയര്‍ന്ന പദവി കൈവരുമെന്ന്‌ ആ വിജ്ഞാനത്തില്‍ എവിടെയങ്കിലും പറയുന്നുണ്ടോ?''
``ഇല്ല. അങ്ങനെയൊന്നും ഞാന്‍ കണ്ടിട്ടില്ല''
``എങ്കില്‍ ഒന്നുകൂടി ചോദിക്കട്ടെ. ഭൗതിക സുഖങ്ങളില്‍ മുഴുകാതെ പരലോകത്തേക്ക്‌ വേണ്ട വിഭവങ്ങള്‍ ഒരുക്കുകയും അഗതികളെയും ദരിദ്രരെയും സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്ക്‌ അല്ലാഹുവിങ്കല്‍ ഉന്നതപദവി ലഭിക്കുമെന്ന്‌ അതില്‍ പറഞ്ഞിട്ടുണ്ടോ?''
``ഉണ്ട്‌. പറഞ്ഞിട്ടുണ്ട്‌''
ഇത്രയും പറഞ്ഞപ്പോഴേക്ക്‌ ഹാതിം അസമ്മിന്റെ കണ്ണു നിറഞ്ഞിരുന്നു. ഇമാമിന്റെ മുഖത്തേക്ക്‌ കോപവികാരങ്ങളോടെ നോക്കി, തുടര്‍ന്ന്‌ പറഞ്ഞു: ``അല്ലയോ ഇമാം, ആരുടെ ജീവിതത്തിലാണ്‌ താങ്കള്‍ മാതൃക കാണുന്നത്‌?''

നബിതിരുമേനിയുടെയും സ്വഹാബികളുടെയും താബിഉകളുടെയും ജീവിതത്തിലോ അതോ, ഫിര്‍ഔനിന്റെയും ഖാറൂനിന്റെയും ഹാമാന്റേയും ജീവിതത്തിലോ?''പിന്നീടദ്ദേഹം കൈകളുയര്‍ത്തി പറഞ്ഞു: ``ദുഷ്‌ടരായ പണ്ഡിതന്മാരേ, നിങ്ങളുടെ ഈ ജീവിതരീതി, പാവപ്പെട്ടവരും വിജ്ഞാനം കുറഞ്ഞവരുമായ സാധാരണ ജനങ്ങളില്‍ എന്തു പ്രതികരണമാണുണ്ടാക്കുക എന്ന്‌ നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? പണ്ഡിതന്മാര്‍ക്ക്‌ ഇങ്ങനെയൊക്കെ ആവാമെങ്കില്‍ ഞങ്ങള്‍ക്ക്‌ പിന്നെ എന്തും ആകാമല്ലോ എന്നല്ലേ അവര്‍ ചിന്തിക്കുക!''
***

ഇസ്‌ലാമിന്റെ വിത്ത്‌, നമ്മുടെ മണ്ണിലും മനസ്സിലും നട്ടുവളര്‍ത്തിയ വിഖ്യാത പണ്ഡിതനാണ്‌ മാലിക്‌ബ്‌നു ദീനാര്‍(റ). അനീതിയെയും അനിസ്‌ലാമികതയെയും നെഞ്ചൂക്കോടെ ചോദ്യം ചെയ്‌ത വിജ്ഞാനിയായിരുന്നു അദ്ദേഹം. ആര്‍ക്കു മുന്നിലും പതറാത്ത ഈമാനിന്റെ നിശ്ചയ ദാര്‍ഢ്യം ആ മഹാന്റെ സവിശേഷതയായിരുന്നു. അദ്ദേഹം ബസ്വറയില്‍ താമസിക്കുന്ന കാലം. ഒരിക്കല്‍ അവിടുത്തെ ഗവര്‍ണറും സംഘവും മാലിക്‌ബ്‌നു ദീനാറിന്റെ പീടികയുടെ അരികിലൂടെ കടന്നുപോയി. അഹങ്കാരേത്തോടും അലങ്കാര പ്രൗഢിയോടും കൂടിയുള്ള ആ പോക്ക്‌ കണ്ട്‌ ഇബ്‌നുദീനാര്‍ പറഞ്ഞു: ``ഈ അഹങ്കാരവും ജാടയും അവസാനിപ്പിക്കണം!''
അതുകേട്ട്‌, ഗവര്‍ണറുടെ സേവകന്‍ മാലിക്‌ബ്‌നു ദീനാറിനെ അടിക്കാനൊരുങ്ങി. ഗവര്‍ണര്‍ തടഞ്ഞു. പിന്നെ മാലിക്‌ബ്‌നു ദീനാറിനോട്‌ ചോദിച്ചു: ``എന്നെ കണ്ടിട്ട്‌ നിനക്ക്‌ മനസ്സിലായില്ല, അല്ലേ?''
``നല്ലവണ്ണം മനസ്സിലായിട്ടുണ്ട്‌. ഗവര്‍ണര്‍, താങ്കളോര്‍ക്കണം, താങ്കളുടെ തുടക്കം ദുര്‍ഗന്ധമുള്ള ജലത്തില്‍ നിന്നായിരുന്നു. ദുര്‍ഗന്ധമുള്ള ജഡമായിട്ടായിരിക്കും താങ്കളുടെ ഒടുക്കം. ഈ തുടക്കത്തിനും ഒടുക്കത്തിനുമിടയിലെ ഇത്തിരി കാലം അഹങ്കാരം വെടിഞ്ഞ്‌ നല്ലതു പ്രവര്‍ത്തിച്ചുകൂടെ? വിതച്ചതേ കൊയ്യുകയുള്ളൂ.''
***

ഒരു ദിവസം ഉമര്‍(റ) തിരുനബിയുടെ വീട്ടിലെത്തി. നബി ഈത്തപ്പനയോലയില്‍ വിശ്രമിക്കുകയായിരുന്നു. ഉമറിനെ കണ്ടപ്പോള്‍ തിരുനബി എഴുന്നേറ്റു. ഉമര്‍, നബിയുടെ അരികത്തിരുന്നു. തിരുനബിയുടെ പുറത്ത്‌ പനയോലപ്പാടുകള്‍ തെളിഞ്ഞു കാണാമായിരുന്നു. നബി എന്തോ ചോദിച്ചു. പക്ഷേ, ഉമര്‍ മുറിയുടെ ചുറ്റും നോക്കുകയായിരുന്നു. സ്‌നേഹറസൂല്‍ കൂട്ടുകാരനെ നോക്കി. ഉമര്‍ കരയുകയായിരുന്നു! കൊച്ചുകുഞ്ഞിനെപ്പോലെ അദ്ദേഹം വിതുമ്പി. അദ്ദേഹത്തെ തലോടിക്കൊണ്ട്‌ നബി ചോദിച്ചു:
``ഉമര്‍, എന്തിനാണ്‌ കരയുന്നത്‌?''ആ പാടുകളാണ്‌ ഉമറിനെ കരയിച്ചത്‌. സത്യവിശ്വാസികളുടെ നേതാവ്‌. ഒരു സാമ്രാജ്യത്തിന്റെ അധിപന്‍! ഇതാ, ഈ ചൂടിക്കട്ടിലും വെള്ളപ്പാത്രവും ഒരു പിടി ധാന്യവും മാത്രം സ്വന്തമുള്ള ചക്രവര്‍ത്തി!!
ഇതിനേക്കാള്‍ ദാരിദ്ര്യം ആ രാജ്യത്ത്‌ മറ്റാരും അനുഭവിക്കുന്നുണ്ടാവില്ല. ഉമറിന്റെ മനസ്സ്‌ വേദനകൊണ്ടു വെന്തു. നിയന്ത്രിച്ചിട്ടും നില്‌ക്കാതെ അദ്ദേഹം കരഞ്ഞു. എളിമയുടെ ആ മഹാപ്രവാഹം ഇത്രമാത്രം പറഞ്ഞു:
``ഉമര്‍, സുഖങ്ങള്‍ പെരുകിയാല്‍ സ്വര്‍ഗം നേടാനാവില്ല. രസങ്ങള്‍ കുറച്ചു മതി. എന്റെ മനസ്സ്‌ ശാന്തമാണ്‌. എനിക്കു പരാതികളില്ല; ഞാന്‍ കരയുന്നില്ല. ഉമര്‍, താങ്കളും കരയരുത്‌!''

ചെറിയ ജീവിതവും വലിയ ചിന്തകളുമാണ്‌ മഹത്വത്തിന്റെ മാര്‍ഗം. ഇങ്ങനെ മാതൃകയാകേണ്ടവര്‍ തന്നെ ഇതിനു വിപരീതമാകുന്ന സങ്കടകരമായ അനുഭവങ്ങള്‍ നമ്മുടെ കാലത്തും സുലഭമാണല്ലോ! തിരുനബി പറഞ്ഞപോലെ നമുക്കും കുറച്ചുമതി; കൊതി തീരുവോളം ഒന്നും കിട്ടരുത്‌. സ്വര്‍ഗത്തില്‍ വിശ്വാസമുണ്ടെങ്കില്‍ ആ സ്വര്‍ഗത്തിനാവട്ടെ നമ്മുടെ കൊതി!

ഒരു പൂവിത്തെങ്കിലും വിതറുക

-അബ്‌ദുല്‍വദൂദ്‌    

ഞ്ചാരിയായ ഒരാളുണ്ടായിരുന്നു. പോകുന്ന നാടുകളിലെല്ലാം പൂവിത്തുകള്‍ വിതറുന്നത്‌ കണ്ട്‌ ആരോ അയാളോട്‌ ചോദിച്ചു: ``ഇനിയൊരിക്കലും തിരിച്ചുവരാത്ത സ്ഥലങ്ങളിലെല്ലാം നിങ്ങളെന്തിനാണ്‌ പൂച്ചെടികള്‍ നടുന്നത്‌?''
അദ്ദേഹം മറുപടി നല്‌കി: ``ശരിയാണ്‌, ഞാന്‍ ഒരിക്കലും ഇവിടെ തിരിച്ചുവരാന്‍ സാധ്യതയില്ല. നമ്മുടെ പൂച്ചെടികള്‍ നമുക്ക്‌ വേണ്ടിയാണ്‌ എന്ന തെറ്റായ ചിന്ത നിങ്ങളില്‍ വരുന്നത്‌ നിങ്ങള്‍ സഞ്ചരിക്കാത്തതിനാലാണ്‌. നാം ആസ്വദിച്ച്‌, ആനന്ദിച്ചു നടന്നുപോകുന്ന ഈ പൂക്കളും വൃക്ഷങ്ങളുമെല്ലാം നാം നട്ടുപിടിപ്പിച്ചതാണോ? ആരോ നനച്ചു വളര്‍ത്തിയതിനെ നാം ആസ്വദിക്കുന്നു. അതുകൊണ്ട്‌ പ്രപഞ്ചത്തിനും ഈ പ്രകൃതിക്കും വേണ്ടി ഒരു പൂവിത്തെങ്കിലും വിതറുക!''
എത്ര ഹൃദ്യമാണീ കഥ. ഒരു പൂവിത്തെങ്കിലും വിതറുമ്പോള്‍, ഒരു തയ്യെങ്കിലും വിടര്‍ത്തുമ്പോള്‍ എത്ര പേരിലേക്കാണ്‌ ആ നന്മ പടരുന്നത്‌! വിത്തില്‍ നിന്ന്‌ മുളയും മുളയില്‍ നിന്ന്‌ തടിയും തടിയില്‍ നിന്ന്‌ ചില്ലയും ചില്ലയില്‍ ഇലയും മൊട്ടും പൂവും കായുമായി അത്‌ എത്ര വര്‍ഷങ്ങളില്‍ ഗുണം പരത്തും! നമ്മള്‍ മരണത്തിലേക്കൊടുങ്ങിയാലും നമ്മുടെ നന്മയായി, നന്മയുടെ ശിഷ്‌ടമായി അതങ്ങനെ തുടരും! മരണാനന്തരവും നമുക്ക്‌ പിന്നില്‍ പ്രതിഫലമായി, തീരാതെ തുടരുന്ന സല്‍കര്‍മമാണത്‌.
ചെടി വളര്‍ത്തുന്നതും വിത്ത്‌ വിതറുന്നതും തിരുനബി(സ) ഏറെ പ്രോത്സാഹിപ്പിച്ചു. ലോകംതീരുമെന്ന്‌ ഉറപ്പായാലും കൈയിലെ ചെറുമരം മണ്ണിന്‌ നല്‌കണമെന്നുംസ്‌നേഹത്തിന്റെ മഹാദൂതന്‍ നമ്മോട്‌ പറഞ്ഞു. എത്ര ഉദാത്തമാണ്‌ ആ ഉപദേശങ്ങള്‍!
``ജനങ്ങള്‍ക്കേറ്റവും ഗുണംചെയ്യുന്നവരാണ്‌ അല്ലാഹുവിന്‌ ഏറ്റവും പ്രിയപ്പെട്ടവര്‍'' എന്നും പറഞ്ഞു. ഒരു തൈ, ഒരു തണല്‍ മരം, ഒരിറ്റു വെള്ളം, ഒരു കൈ സഹായം. വേണ്ട, ഒരു പുഞ്ചിരി പോലും ആ ഗുണത്തിലാണ്‌ ഉള്ളതെന്നും സ്‌നേഹറസൂല്‍(സ) പഠിപ്പിച്ചു. ``സൃഷ്‌ടികള്‍ മുഴുവന്‍ അല്ലാഹുവിന്റെ കുടുംബമാണ്‌. ആ കുടുംബത്തില്‍ ഏറ്റവും ഉപകാരം ചെയ്യുന്നവരാരോ അവരത്രെ അല്ലാഹുവിന്റെ സ്‌നേഹം ലഭിക്കുന്നവര്‍.'' (ത്വബ്‌റാനി 10033) കൃഷി ചെയ്യുകയോ സസ്യംനടുകയോ ചെയ്‌തിട്ട്‌ അത്‌ പക്ഷിയോ മൃഗമോ മനുഷ്യനോ തിന്നാല്‍ നിലയ്‌ക്കാത്ത സല്‍കര്‍മമാണതെന്ന്‌ അവിടുന്ന്‌ പറഞ്ഞു. തന്റെ ആവശ്യം കഴിഞ്ഞ്‌ മിച്ചമുള്ള വെള്ളം ആവശ്യക്കാര്‍ക്ക്‌ നല്‍കാത്തവരോട്‌ പരലോകത്ത്‌ അല്ലാഹു സംസാരിക്കില്ല. വെള്ളം തടഞ്ഞതു പോലെ അല്ലാഹുവിന്റെ ഔദാര്യവും തടയപ്പെടും.'' (ബുഖാരി, മുസ്‌ലിം)
സ്വന്തം പുരോഗതിക്കായി പൊരുതുന്നവരെയല്ല, അന്യരുടെ അന്നത്തിന്‌ ശ്രമിക്കുന്നവരെയാണ്‌ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പടയാളിയായി വിശുദ്ധ ഖുര്‍ആന്‍ വിവരിച്ചത്‌. തള്ളപ്പക്ഷിയില്‍ നിന്ന്‌ അടര്‍ത്തിയെടുത്ത കൊച്ചുകുരുവിയെ കണ്ടപ്പോള്‍ കണ്ണു നിറഞ്ഞ കാരുണ്യത്തിന്റെ തിരുനബിയെ അറിയില്ലേ? ആരോരുമില്ലാതെ, ഒറ്റപ്പെട്ടു കഴിയുന്ന ഒരു വൃദ്ധയെ പരിചരിക്കാനോടിയെത്തിയ അബൂബക്കര്‍ സിദ്ദീഖ്‌(റ) എന്ന ഖലീഫയെ കേട്ടിട്ടില്ലേ? ഹജ്ജിനിടെ മിനായിലേക്കുള്ള യാത്രയില്‍ പട്ടിണിക്കൂരകള്‍ കണ്ടപ്പോള്‍ ഇവരൊന്നും പട്ടിണിമാറാതെ എന്റെ പ്രാര്‍ഥന സ്വീകരിക്കപ്പെടുകയില്ലെന്ന്‌ പറഞ്ഞ്‌ കരഞ്ഞ ഉമറുബ്‌നു ഖത്വാബിനെ(റ) കേട്ടിട്ടില്ലേ? പാവപ്പെട്ടവര്‍ക്കുള്ള ദാഹജലം തടഞ്ഞവരില്‍ നിന്ന്‌ പൊന്‍വില നല്‌കി ആ കിണര്‍ വാങ്ങി സാധുക്കള്‍ക്ക്‌ നല്‌കിയ ഖലീഫ ഉസ്‌മാനെ(റ) കേട്ടിട്ടില്ലേ? ഹൃദയഭാജനമായ ഫാത്തിമക്ക്‌ സമ്മാനിക്കാനുള്ള ഈത്തപ്പഴം, വിശന്ന്‌ കവിളൊട്ടിയ വൃദ്ധന്‌ നല്‌കിയ അലി(റ)യെ അറിയില്ലേ?
ഒരു കഥയുണ്ട്‌. അമേരിക്കയിലെ ഒരു നഗരത്തില്‍ ദരിദ്രനായ ബാലന്‍ ജീവിച്ചിരുന്നു. വൈദ്യുതി കണ്ടുപിടിക്കാത്ത കാലം. ഇരുട്ടില്‍, കുണ്ടും കുഴിയുമുള്ള റോട്ടിലൂടെ പോകുന്നവര്‍ കുഴിയില്‍ വീണ്‌ അപകടത്തില്‍ പെടുന്നത്‌ അവന്‍ എന്നും കാണും. അവനൊരു കാര്യം ചെയ്‌തു. വീടിന്റെ മുന്നില്‍ ചെറിയൊരു വിളക്ക്‌ കത്തിച്ചുവെച്ചു. മറ്റെല്ലായിടത്തും ഇരുട്ടാണെങ്കിലും അവിടെ മാത്രം ഇത്തിരി വെളിച്ചം! യാത്രക്കാരെല്ലാം അവനെ അഭിനന്ദിച്ചു. പതുക്കെ മറ്റു വീട്ടുകാരെല്ലാം അതേപോലെ ചെയ്‌തു. അങ്ങനെ സൂര്യനസ്‌തമിച്ചാലും ആ നഗരത്തിലെ തെരുവീഥികള്‍ ചെറുവിളക്കുകള്‍ കൊണ്ടും ദീപങ്ങള്‍ കൊണ്ടും പ്രകാശിച്ചു. ഈ നഗരമാണ്‌ `സഹോദരസ്‌നേഹം' എന്നര്‍ഥമുള്ള ഫിലാഡല്‍ഫിയ; ലോകശ്രദ്ധയാകര്‍ഷിക്കുന്ന പട്ടണം!
നമുക്കു വേണ്ടിയല്ല, മറ്റുള്ളവര്‍ക്കു വേണ്ടി കരയുന്ന കണ്ണാവണം നമ്മുടേത്‌. സ്വയം ആസ്വദിച്ചതല്ല, അന്യരെ ആസ്വദിപ്പിച്ചതാണ്‌ `ബാക്കിയുള്ളത്‌ ആഇശാ' എന്നല്ലേ തിരുനബി(സ) പറഞ്ഞത്‌. (തിര്‍മിദി)
ഇത്തിരിപ്പോന്ന വിത്ത്‌ എത്രയോ കതിരുകളായി വിടരുന്നതു പോലെ ധാനവും കതിരുകളേറെയുള്ള സദ്‌ഫലമായിത്തീരുമെന്നാണല്ലോ ഖുര്‍ആനിന്റെ സന്തോഷവാര്‍ത്ത. എത്ര ചെറുതാണെങ്കിലും മറ്റൊരാള്‍ക്കു വേണ്ടി നാം ചെയ്യുക. ഒരു പൂവിത്തുകൊണ്ടും ചെറുവിളക്കു കൊണ്ടും അന്യര്‍ക്ക്‌ തണലും തെളിച്ചവുമാവുക. മഴ പെയ്യുന്നുണ്ട്‌. ഒരു വിത്ത്‌ നട്ടാല്‍ മതി. ഫലങ്ങള്‍ പൊട്ടിമുളക്കും; നമുക്കും മറ്റുള്ളവര്‍ക്കും!

മനസ്സിന്റെ ആഴങ്ങളില്‍ മായാതെ ഒരാള്‍

-അബ്‌ദുല്‍വദൂദ്‌   
മുഹമ്മദിനെ എല്ലാവര്‍ക്കും ഇഷ്‌ടമായിരുന്നു. ദുശ്ശീലങ്ങളില്ലാത്ത ചെറുപ്പക്കാരന്‍. പിഴച്ച കൂട്ടുകെട്ടുകളില്ല. പ്രായത്തില്‍ കവിഞ്ഞ പക്വത, കുലീനതയുള്ള പെരുമാറ്റം! വിശ്വസ്‌തനായ മുഹമ്മദിനെപ്പറ്റി കേട്ടപ്പോഴേ ഖദീജക്ക്‌ അദ്ദേഹത്തില്‍ മതിപ്പുതോന്നി. തന്റെ കച്ചവട
സംഘത്തെ നയിക്കാന്‍ ഒരാളെ ആവശ്യമായപ്പോള്‍ വിശ്വസ്‌തനും പ്രാപ്‌തനുമായ മുഹമ്മദിനെ തന്നെ ഖദീജ തീരുമാനിച്ചു. അടുത്തറിഞ്ഞപ്പോള്‍ മതിപ്പു വര്‍ധിച്ചു. കച്ചവട സംഘം യാത്രപോകുമ്പോള്‍ മുഹമ്മദിന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാന്‍ മൈസര്‍ എന്ന അടിമയെ ഖദീജ നിയോഗിക്കുക വരെ ചെയ്‌തു.
സ്‌നേഹധന്യയായ ഖദീജ ഒടുവില്‍ ആ യുവാവിന്റെ ജീവിതസഖിയായി. തന്റെ സര്‍വസ്വവും അവള്‍ മുഹമ്മദിന്‌ സമര്‍പ്പിച്ച്‌, പാവന പ്രണയത്തിന്റെ ത്യാഗസുരഭിലമായ മാതൃകയായി! സ്‌ത്രീത്വത്തിന്റെ എല്ലാ ഭാവങ്ങളും അവള്‍ പ്രാണനാഥന്‌ നല്‍കി. ഉമ്മയില്ലാത്ത മുഹമ്മദിന്‌ അവള്‍ ഉമ്മയായി, പെങ്ങളായി, പ്രണയിനിയായി, പുത്രിയായി.... മുഹമ്മദിന്റെ ജീവിതത്തിന്‌ ഖദീജ പുതുവര്‍ണങ്ങളേകി. ഹിറാഗുഹയിലെ ആദ്യാനുഭവങ്ങളില്‍ വിഭ്രാന്തനായപ്പോള്‍ അവള്‍ ആശ്വാസത്തിന്റെ പൂമഴയായി. പ്രവാചകത്വത്തിന്റെ പ്രഭ പരന്നപ്പോള്‍ സത്യസാക്ഷ്യത്തിന്റെ പുതുമഴയായി. വെയിലില്‍ തണലായി, മഴയില്‍ കുടയായി! ഖുറൈശികളുടെ പീഡനങ്ങളില്‍ മനം മടുക്കാതെ, ഭര്‍ത്താവിനെ ഉന്മേഷവാനാക്കി. ഉണര്‍വും ഉത്തേജനവും നല്‍കി.
സ്‌ത്രീയുടെ പ്രണയാനുഭവങ്ങളെല്ലാം ഖദീജയില്‍ നിന്നാണ്‌ നബി ആദ്യം നുകര്‍ന്നത്‌. ഖദീജയ്‌ക്ക്‌ മുമ്പ്‌ നബി ഒരാളെയും പ്രണയിച്ചിട്ടില്ല.
ഖദീജയുടെ ശേഷം ഒരാളെയും അത്രയധികം നബി പ്രണയിച്ചിട്ടില്ല. തിരുനബിയുടെ ജീവിതത്തില്‍ വേറെയും ഇണകള്‍ വന്നെങ്കിലും ഖദീജയുടെ ഓര്‍മകള്‍ ഹൃദയത്തില്‍ നിലാവായി നിന്നു. ഖദീജയുടെ മരണം ആ ജീവിതത്തില്‍ വലിയ ആഘാതമായി. ദുഃഖഭാരം കൊണ്ട്‌ പല ദിവസങ്ങള്‍ പുറത്തേക്കിറങ്ങിയില്ല. വീടുപരിചരിക്കാന്‍ ആരുമില്ലാത്ത അവസ്ഥയായി. ഒരു ദിവസം ഖൗല ബിന്‍ത്‌ ഹകീം എന്ന സ്‌ത്രീ റസൂലിന്റെ വസതിയിലെത്തി -പലപ്പോഴും അവരവിടെ വന്നിട്ടുണ്ട്‌. വീട്ടിലെ അവസ്ഥ കണ്ടപ്പോള്‍ മറ്റൊരു വിവാഹത്തിന്‌ അവര്‍ പ്രവാചകരെ നിര്‍ബന്ധിച്ചു. കണ്ണുനിറഞ്ഞ്‌ റസൂല്‍ അവരോട്‌ ചോദിച്ചു: ``ഖദീജയെപ്പോലെ മറ്റാരുണ്ട്‌!''
കുടുംബങ്ങളായ ബനൂഹാശിമും ബനൂ മുത്വലിബും നബിയോട്‌ നിസ്സഹകരണം പ്രഖ്യാപിച്ച കാലമുണ്ടായിരുന്നു. ക്രൂരമായ ഉപരോധംഏര്‍പ്പെടുത്തിയപ്പോള്‍ ശിഅബ്‌ അബീത്വാലിബ്‌ എന്ന കുന്നിന്‍
ചെരുവില്‍ കഴിഞ്ഞുകൂടിയ കാലത്ത്‌, പച്ചിലകള്‍ മാത്രം തിന്നാന്‍ കിട്ടിയപ്പോഴും റസൂലിന്റെ കൈപ്പിടിച്ച്‌ ഖദീജ കൂട്ടിനുണ്ടായിരുന്നു. ദാഹവും പട്ടിണിയുംകൊണ്ട്‌ പുളഞ്ഞ കാലമായിരുന്നു അത്‌. സുഖങ്ങളില്‍ ജനിച്ച്‌, സുഖാനന്ദങ്ങളില്‍ ജീവിച്ച ഖദീജ, ഭര്‍തൃപ്രണയത്തിന്റെ ഉന്നത മാതൃകയായിരുന്നു.
പിതൃവ്യന്‍ അബൂത്വാലിബ്‌ മരണമടഞ്ഞതിന്റെ മൂന്നാം നാളാണ്‌ ഖദീജയും വിടപറഞ്ഞത്‌. ആശ്വസിപ്പിക്കാനെത്തിയ അബൂബക്‌റിനെ കണ്ടപ്പോള്‍ തിരുനബി(സ) കൊച്ചുകുഞ്ഞിനെപ്പോലെ വിതുമ്പിക്കരഞ്ഞു. `ദു:ഖവര്‍ഷം' ആയിരുന്നു അത്‌.
ആ മനസ്സിന്റെ ആഴങ്ങളില്‍ നിന്ന്‌ ഖദീജ മാഞ്ഞുപോയില്ല. ഒരിക്കല്‍ പത്‌നി ആഇശയോടൊത്ത്‌ സംസാരിച്ചിരിക്കുമ്പോള്‍ മുറ്റത്ത്‌ ഒരു സ്‌ത്രീയുടെ ശബ്‌ദം.
``ആരിത്‌ ഹാലയോ?'' അവരെ കണ്ടപ്പോള്‍ റസൂലിന്‌ സന്തോഷം. ഖദീജയുടെ ഇളയ സഹോദരിയാണ്‌ ഹാല. ഖദീജയുടെതു പോലെയാണ്‌ മുഖവും ശബ്‌ദവും. ഹാലയോട്‌ സംസാരിക്കുന്നതിനും അവരെ സ്വീകരിക്കുന്നതിനും റസൂല്‍(സ) കാണിച്ച താല്‍പര്യം ആഇശക്ക്‌ രുചിച്ചില്ല. സ്‌ത്രീ സഹജമായ അസഹ്യതയോടെ അവര്‍ പറഞ്ഞു: ``മരിച്ചുപോയിട്ടും
ആ കിഴവിയെ അങ്ങ്‌ ഇപ്പോഴും ഓര്‍ക്കുകയാണോ?! അവരെക്കാള്‍ മെച്ചപ്പെട്ടത്‌ അല്ലാഹു അങ്ങേക്ക്‌ പകരം തന്നിട്ടുണ്ടല്ലോ?''
ആഇശയുടെ വാക്കുകള്‍ റസൂലിന്‌ ഇഷ്‌ടപ്പെട്ടില്ല. കണ്ണുകള്‍ ചുവന്നു, മുഖം തുടുത്തു.
``അല്ലാഹുവാണ്‌ സത്യം. ഖദീജയെക്കാള്‍ ഉത്തമമായത്‌ എനിക്ക്‌ കിട്ടിയിട്ടില്ല. ജനങ്ങളെല്ലാം അവിശ്വസിച്ചപ്പോള്‍ ഖദീജ എന്നില്‍ വിശ്വസിച്ചു. ജനങ്ങള്‍ എന്നെ കളവാക്കിയപ്പോള്‍ അവള്‍ എന്നെ സംശയിച്ചില്ല. സ്വത്തുകൊണ്ടും ശരീരംകൊണ്ടും എനിക്കവള്‍ തുണയായി. അവളിലാണ്‌ അല്ലാഹു എനിക്ക്‌ മക്കളെ തന്നത്‌.''
ഇനി ഒരിക്കലും അങ്ങനെ പറയരുതെന്ന്‌ ആഇശയെ ഉപദേശിച്ചു.
``ഖദീജയോടുള്ള സ്‌നേഹം എന്നില്‍ ഊട്ടിയുറപ്പിക്കപ്പെട്ടിരിക്കുന്നു'' എന്ന്‌ തിരുനബി(സ) പലപ്പോഴും പറയാറുണ്ടായിരുന്നു. വിശേഷവിഭവങ്ങളെല്ലാം ഖദീജയുടെ കൂട്ടുകാരികള്‍ക്കെത്തിക്കും. ഒരിക്കല്‍ ഇതേപ്പറ്റി അവിടുന്ന്‌ പറഞ്ഞു: ``ഖദീജയെയും അവള്‍ സ്‌നേഹിച്ചവരെയും ഞാന്‍ സ്‌നേഹിക്കുന്നു.''
ഭാര്യയായിരിക്കണം പ്രണയിനിയെന്നാണ്‌ തിരുനബിയുടെ ഈ സന്ദേശം. അവള്‍ക്കുമുമ്പോ ശേഷമോ മറ്റാര്‍ക്കും പ്രണയം കൈമാറാതിരിക്കുമ്പോള്‍ - പുതുമതീരാതെ, പൂതിതീരാതെ പരസ്‌പരം ആസ്വദിക്കാം.
ബദ്‌റില്‍ വിജയിച്ചപ്പോള്‍ ഖുറൈശികളില്‍ നിന്ന്‌ മോചനദ്രവ്യം വാങ്ങി യുദ്ധത്തടവുകാരെവിട്ടയച്ചുകൊണ്ടിരുന്നപ്പോള്‍, ഒരു സ്വര്‍ണാഭരണം തിരുനബി(സ)യെ ആകര്‍ഷിച്ചു. വിവാഹസമയത്ത്‌ ഖദീജ അണിഞ്ഞ മാലയായിരുന്നു അത്‌. അതുണര്‍ത്തിയ വേദനയുള്ള ഓര്‍മകള്‍ ആ മനസ്സില്‍ നിറഞ്ഞുകവിഞ്ഞു. മകള്‍ സൈനബ്‌, തടവിലാക്കപ്പെട്ട ഭര്‍ത്താവിനുവേണ്ടി മോചനദ്രവ്യം നല്‍കിയതായിരുന്നു അത്‌.
നോക്കൂ, എങ്ങനെയാണ്‌ റസൂല്‍ ഖദീജയെ മറക്കുക? അന്‍പത്തിയഞ്ച്‌ വയസ്സുള്ള സാധുവായൊരു സ്‌ത്രീ! അവര്‍ക്ക്‌ മക്കളെ പരിചരിക്കണം, വീട്‌ വൃത്തിയാക്കണം, വരുമാനമുണ്ടാക്കണം - ഇതിനെല്ലാമിടയില്‍, നൂര്‍മലയിലെ ഒരു ഗുഹയിലിരിക്കുന്ന ഭര്‍ത്താവിന്‌ ഭക്ഷണമെത്തിക്കണം! കല്ലും മുള്ളും കരിമ്പാറകളും കാട്ടുമൃഗങ്ങളുമെല്ലാം ഭയപ്പെടുത്തിയപ്പോഴും ആ ഭാര്യ മടുപ്പോ മുടക്കമോ ഇല്ലാതെ അത്‌ ചെയ്‌തുപോന്നു. അതാണ്‌ ഖദീജ! ലോകത്തിലെ ആദ്യത്തെ മുസ്‌ലിം വനിത!
രണ്ടാമതൊരു വിവാഹം കഴിക്കാത്തത്‌ എന്തുകൊണ്ടാണ്‌ എന്ന്‌ ചോദിച്ചപ്പോള്‍ ഒരു പണ്ഡിതന്‍ പറഞ്ഞതിങ്ങനെയായിരുന്നു: ``എന്റെ ഖദീജ മരിച്ചിട്ടില്ല!''

അന്യരുടേത്‌ ആഗ്രഹിക്കാതെയും ആരെയും ദ്രോഹിക്കാതെയും

-അബ്‌ദുല്‍വദൂദ്‌       
രു ബേക്കറിക്കാരന്‍ ഉണ്ടായിരുന്നു. അടുത്ത ഗ്രാമത്തിലെ സാധുവായ കര്‍ഷകനില്‍ നിന്നായിരുന്നു റൊട്ടി നിര്‍മിക്കാനാവശ്യമായ വെണ്ണ അയാള്‍ വാങ്ങിയിരുന്നത്‌. കുറെ നാള്‍ തുടര്‍ന്നപ്പോള്‍ വെണ്ണയുടെ തൂക്കം കുറവാണെന്ന്‌ അയാള്‍ക്കൊരു സംശയം. തൂക്കി നോക്കിയപ്പോള്‍ സംശയിച്ചത്‌ സത്യമാണെന്ന്‌ ബോധ്യപ്പെട്ടു. ബേക്കറിക്കാരനെ കര്‍ഷകന്‍ കബളിപ്പിക്കുകയായിരുന്നു! അരിശവും അമര്‍ഷവും കാരണം ബേക്കറിക്കാരന്‍ കോടതിയില്‍ പരാതിപ്പെട്ടു. വിശ്വാസവഞ്ചന കാണിച്ചുവെന്നായിരുന്നു ആരോപണം. കര്‍ഷകനെ വിളിച്ചുവരുത്തി ന്യായാധിപന്‍ ചോദിച്ചു: ``നിങ്ങള്‍ക്ക്‌ വെണ്ണയും മറ്റും തൂക്കാന്‍ ത്രാസ്‌ ഉണ്ടോ?''

ഇല്ല എന്നായിരുന്നു മറുപടി. ``അപ്പോള്‍ എങ്ങനെയാണ്‌ ബേക്കറിക്കാരന്‌ വെണ്ണ തൂക്കിക്കൊടുത്തിരുന്നത്‌?'' മറുപടി: ``ബേക്കറിക്കാരന്‍ എന്റെ അടുക്കല്‍ നിന്ന്‌ വെണ്ണ വാങ്ങാന്‍ തുടങ്ങിയപ്പോള്‍ എനിക്കാവശ്യമുള്ള റൊട്ടി അയാളില്‍ നിന്ന്‌ വാങ്ങാന്‍ തീരുമാനിച്ചു. ഒരു കിലോ റൊട്ടിയാണ്‌ ഞാന്‍ വാങ്ങിയിരുന്നത്‌. ആ തൂക്കം കൃത്യമായിരിക്കുമല്ലോ എന്ന്‌ കരുതി, റൊട്ടിയുടെ തൂക്കം നോക്കിയാണ്‌ വെണ്ണ കൊടുത്തിരുന്നത്‌!'' -അവസാനം വാദി പ്രതിയായി, ബേക്കറിക്കാരന്‍ ചെയ്‌ത വഞ്ചന അയാളെ തന്നെ തിരിച്ചടിച്ചു!

നമ്മെ വിശ്വസിക്കുന്നവരെ ചതിക്കുന്നതാണ്‌ വലിയ അപരാധമെന്ന്‌ തിരുനബി(സ) പറയുന്നുണ്ട്‌. വ്യക്തിത്വം ഇടിഞ്ഞു തകരുന്നതിന്റെ കാരണമാണത്‌. പറ്റിച്ചും ചതിച്ചുമുള്ള ജീവിതം ആപത്ത്‌ മാത്രമല്ല, അസുഖവുമാണ്‌. തിരുനബി ഏറെ ജാഗ്രത കാണിച്ച ജീവിതശീലമായിരുന്നു ഇത്‌. വിശ്വാസ്യത തകര്‍ന്നുപോകുന്ന നിസ്സാര കര്‍മങ്ങള്‍ പോലും അവിടുന്ന്‌ അനുവര്‍ത്തിക്കുകയോ അനുവദിക്കുകയോ ചെയ്‌തില്ല.
ഹുദയ്‌ബിയ ഉടമ്പടി പ്രസിദ്ധമാണല്ലോ. മക്കയില്‍ നിന്ന്‌ ആരെങ്കിലും രക്ഷിതാക്കളുടെ അനുവാദമില്ലാതെ മദീനയില്‍ അഭയം പ്രാപിച്ചാല്‍ അവരെ തിരിച്ചയക്കണമെന്നാണ്‌ ഉടമ്പടിയിലുണ്ടായിരുന്നത്‌. ഇസ്‌ലാം വിശ്വസിച്ചതിന്റെ പേരില്‍ മക്കയില്‍ ഖുറൈശികളുടെ മര്‍ദനങ്ങള്‍ സഹിക്കാനാവാതെ, തടവു

ചാടിയ അബൂജന്‍ദല്‍ തിരുനബിയുടെ അരികിലേക്ക്‌ ഓടിയണഞ്ഞത്‌ ഉടമ്പടി എഴുതി അംഗീകരിച്ച നിമിഷമായിരുന്നു. അബൂജന്‍ദലിന്റെ പിതാവ്‌ സുഹൈലുബ്‌നു അംറ്‌ അവിടെയുണ്ട്‌. ``മുഹമ്മദേ, ഇവനെ എനിക്ക്‌ വിട്ടുതരണം. ഇതാണ്‌ കരാറനുസരിച്ച്‌ എനിക്കാദ്യം ആവശ്യപ്പെടാനുള്ളത്‌.''
തിരുനബിക്ക്‌ സമ്മതിക്കേണ്ടിവന്നു. പൊട്ടിക്കരയുന്ന അബൂജന്‍ദലിനെ കണ്ടപ്പോള്‍ തിരുനബിയുടെയും കണ്ണുനിറഞ്ഞു. അദ്ദേഹത്തെ നെഞ്ചോട്‌ ചേര്‍ത്ത്‌ പറഞ്ഞതിങ്ങനെ: ``പ്രിയമുള്ള അബൂജന്‍ദല്‍, ക്ഷമിക്കുക, സ്വയം നിയന്ത്രിക്കുക. അല്ലാഹു സഹായിക്കും. ഉടമ്പടി ലംഘിക്കാന്‍ പാടില്ല. വിശ്വാസവഞ്ചന നമ്മുടെ ചര്യയില്‍ പെട്ടതേ അല്ല...''
സത്യവിശ്വാസി സാത്വികനും മാന്യനുമായിരിക്കണം, വഞ്ചകനും മാന്യതയില്ലാത്തവനുമാകരുതെന്ന്‌ തിരുനബി പഠിപ്പിച്ചു തന്നു. ആ ജീവിതം ഇതിനെല്ലാം സാക്ഷിയുമായിരുന്നു. പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പുള്ള ഒരു സംഭവം: അബ്‌ദുല്ലാഹിബ്‌നു അബില്‍ ഖുമൈസ പറയുന്നു:

``അല്‍അമീനായിരുന്ന മുഹമ്മദിന്‌ ഞാന്‍ കുറച്ചു പണം കൊടുക്കാനുണ്ടായിരുന്നു. ഒരിടത്തുവെച്ചു കണ്ടപ്പോള്‍, പണവുമായി തിരിച്ചുവരാം എന്നു പറഞ്ഞ്‌ ഞാന്‍ പോയി. എന്നെയും കാത്ത്‌ മുഹമ്മദ്‌ അവിടെ നിന്നു. മൂന്ന്‌ ദിവസങ്ങള്‍ക്കു ശേഷം ആ വഴി പോകുമ്പോള്‍ മുഹമ്മദിനെ അവിടെ തന്നെ കണ്ടു. അപ്പോഴാണ്‌ ഞാനക്കാര്യം ഓര്‍ത്തത്‌. മുഹമ്മദ്‌ പറഞ്ഞതിത്രമാത്രം: താങ്കള്‍ എന്നെ കുറച്ചു പ്രയാസപ്പെടുത്തി. മൂന്ന്‌ ദിവസമായി ഞാന്‍ താങ്കളെ കാത്ത്‌ ഇവിടെ നില്‍ക്കുന്നു!'' -അബൂദാവൂദ്‌ ഉദ്ധരിച്ച ഈ സംഭവം ആ ജീവിതത്തിന്റെ മഹത്വവും ഔന്നത്യവുമാണ്‌ വര്‍ണിക്കുന്നത്‌.

അസത്യമാര്‍ഗത്തിലൂടെ പുരോഗതിപ്പെടാനാവില്ല. താല്‍ക്കാലിക വിജയം ലഭിച്ചേക്കാമെങ്കിലും, അതിലേറെ വലിയ ദുരന്തങ്ങള്‍ സംഭവിക്കുക തന്നെ ചെയ്യും. കള്ളസത്യത്തിലൂടെ വസ്‌തുക്കള്‍ വിറ്റഴിച്ചവരെ പരലോകത്ത്‌ അല്ലാഹു സംരക്ഷിക്കില്ലെന്നും ഏറ്റവും വലിയ നഷ്‌ടക്കാരായിരിക്കും അവരെന്നും റസൂല്‍(സ) മുന്നറിയിപ്പ്‌ നല്‌കി. ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഹദീസില്‍ കള്ളസാക്ഷ്യത്തെ വന്‍ പാപമായി പോലും അവിടുന്ന്‌ വിവരിച്ചിട്ടുണ്ട്‌.

ഇമാം അബൂഹനീഫയുടെ ഒരു സംഭവമുണ്ട്‌: ബസ്വ്‌റയില്‍ കച്ചവടം നടത്തിയ കാലത്ത്‌, ഇമാം പുറത്തുപോയ സമയം. അന്യനാട്ടുകാരനായ ഒരാള്‍ തുണി വാങ്ങാനെത്തി. കടയിലെ വേലക്കാരന്‍ അയാളില്‍ നിന്ന്‌ അധികം വില വാങ്ങി. യജമാനനെ സന്തോഷിപ്പിക്കാനാണ്‌ ചെയ്‌തത്‌. പക്ഷേ, ഇതറിഞ്ഞപ്പോള്‍ വേലക്കാരനെ ഇമാം ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ടു. തുണി വാങ്ങിയ ആളെ കണ്ടെത്തി, അധികം വാങ്ങിയ വില തിരിച്ചുകൊടുത്താല്‍ ജോലിയില്‍ പ്രവേശിപ്പിക്കാം എന്നു പറഞ്ഞു. അവന്‍ നീണ്ട യാത്രക്കൊടുവില്‍ അയാളെ കണ്ടെത്തി. വീണ്ടും അവന്‍ ഇമാമിന്റെ ജോലിക്കാരനായി! (ചാര്‍ ഇമാം, വജീഹുല്ല ഖാന്‍, പേ. 413)
എത്ര ചെറുതാണെങ്കിലും സ്വന്തം ജീവിതത്തില്‍ സംതൃപ്‌തമാകലാണ്‌ മഹാഭാഗ്യം. അന്യരുടേത്‌ ആഗ്രഹിക്കാതെയും, ആരെയും ദ്രോഹിക്കാതെയും ജീവിക്കലാണ്‌ സത്യമുള്ള വഴി. ഓര്‍ക്കുക, കുറച്ചാളുകളെ എല്ലാ കാലത്തേക്കും എല്ലാ ആളുകളെയും കുറച്ചുകാലത്തേക്കും വഞ്ചിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ, എല്ലാവരെയും എല്ലാ കാലത്തേക്കും വഞ്ചിക്കാനാവില്ല.

‘നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്‌!‘

-അബ്‌ദുല്‍വദൂദ്‌   

ല്‍ഖമയെ തിരുനബിക്കിഷ്‌ടമായിരുന്നു. ഭക്തനും വിശുദ്ധനുമായ സ്വഹാബി. സുന്നത്തുകളോട്‌ അങ്ങേയറ്റത്തെ പ്രതിബദ്ധതയുള്ള സത്യവിശ്വാസി. അല്‍ഖമ മാരകരോഗം പിടിപെട്ടു കിടപ്പിലായി. അദ്ദേഹത്തിന്റെ ഭാര്യ നബിയുടെ അരികിലെത്തി വിവരം പറഞ്ഞു. ഉമറിനെയും അലിയെയും ബിലാലിനെയും റസൂല്‍ പറഞ്ഞയച്ചു. അവര്‍ അല്‍ഖമയെ പരിചരിച്ചു. മരണം കാത്തുകിടക്കുന്നതിനാല്‍ കലിമ ചൊല്ലിക്കൊടുത്തു. പക്ഷേ, അല്‍ഖമയ്‌ക്ക്‌ അതേറ്റു ചൊല്ലാന്‍ കഴിയുന്നില്ല. ബിലാല്‍ വേഗം റസൂലിന്റെ അരികിലെത്തി വിവരം പറഞ്ഞു: ``റസൂലേ, അല്‍ഖമയ്‌ക്ക്‌ കലിമ ചൊല്ലാന്‍ കഴിയുന്നില്ല!'' തിരുനബി കുറേ ആലോചിച്ച ശേഷം ചോദിച്ചു: ``അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോ?'' ബിലാലിന്റെ മറുപടി: ``അദ്ദേഹത്തിന്റെ പിതാവ്‌ നേരത്തെ മരിച്ചിട്ടുണ്ട്‌. വൃദ്ധയായ ഉമ്മ അവിടെയുണ്ട്‌.'' ``ശരി. ആ മാതാവിന്റെ അടുത്ത്‌ ചെന്ന്‌ എന്റെ സലാം പറയുക. കഴിയുമെങ്കില്‍ എന്റെ അടുത്ത്‌ വരാനും പറയുക. അല്ലെങ്കില്‍ ഞാന്‍ അവരുടെ അടുത്തേക്ക്‌ ചെല്ലാം.''
റസൂലിന്റെ നിര്‍ദേശം കേട്ടപ്പോള്‍, ഉടന്‍ ആ ഉമ്മ തിരുനബിയുടെ അരികിലെത്തി. റസൂല്‍ അവരെ ആദരവോടെ സ്വീകരിച്ചിരുത്തി. അല്‍ഖമയുടെ പെരുമാറ്റത്തെക്കുറിച്ച്‌ അന്വേഷിച്ചു. ആ വൃദ്ധമാതാവ്‌ പറഞ്ഞു:
``എന്റെ മകന്‍ അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിച്ച്‌ ജീവിക്കുന്നവനാണ്‌, റസൂലേ! എന്നാല്‍ എന്നോടുള്ള പെരുമാറ്റം നല്ല രീതിയിലല്ല. അതിനാല്‍ എനിക്കവനോട്‌ ചെറിയ വെറുപ്പുണ്ടായിരുന്നു. പലപ്പോഴും അവന്റെ ഭാര്യയുടെ മുമ്പില്‍ വെച്ച്‌ എന്നോട്‌ കയര്‍ത്തിരുന്നു.'' തിരുനബി പറഞ്ഞു: ``അതെ, അതുതന്നെയാണ്‌ അല്‍ഖമയ്‌ക്ക്‌ കലിമ ചൊല്ലാന്‍ കഴിയാത്തത്‌.'' തുടര്‍ന്ന്‌, അല്‍ഖമയെ തീയില്‍ ചുട്ടെരിക്കാന്‍ ബിലാലിനോട്‌ റസൂല്‍ കല്‍പിച്ചു. ``അല്ലാഹുവിന്റെ ദൂതരേ, അതുവേണ്ട. എനിക്കത്‌ സഹിക്കാനാവില്ല റസൂലേ'' -ആ ഉമ്മ കരഞ്ഞു പറഞ്ഞു. ``അല്ലാഹുവിന്റെ ശിക്ഷ ഇതിലേറെ കഠിനമാണ്‌. നിങ്ങളവന്‌ മാപ്പുനല്‍കിയാല്‍ അവന്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ അവന്റെ നമസ്‌കാരവും നോമ്പും സല്‍ക്കര്‍മങ്ങളുമെല്ലാം നഷ്‌ടത്തിലാകും''
അവര്‍ മകന്‌ മാപ്പുനല്‍കി; ഉമ്മയല്ലേ! തിരുനബി(സ) ബിലാലിനെ വീണ്ടും അല്‍ഖമയുടെ അടുത്തേക്കയച്ചു. ബിലാല്‍ എത്തിയപ്പോള്‍ വ്യക്തമായി കലിമ ചൊല്ലുന്നുണ്ടായിരുന്നു. ആ വിശുദ്ധ വചനങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കെ, അല്‍ഖമ ഇഹലോകത്തോട്‌ യാത്ര പറഞ്ഞു. തിരുനബി(സ) തന്നെയായിരുന്നു മയ്യിത്ത്‌ നമസ്‌കാരത്തിന്‌ നേതൃത്വം നല്‍കിയത്‌.
ഉമ്മയോളം വരില്ല മറ്റൊന്നും എന്നതാണ്‌ ഈ ചരിത്രത്തില്‍ നിന്നുള്ള പാഠം. പരിഗണനയില്‍ പ്രധാനം ഉമ്മയ്‌ക്കാണ്‌. പ്രായമേറും തോറും പരിഗണന വര്‍ധിക്കണം. ഉമ്മയും ഉപ്പയും നമ്മുടെ ജീവിതത്തിന്‌ അലങ്കാരമാണ്‌. അവരുടെ സഹവാസം മഹാഭാഗ്യമാണ്‌. അവരുടെ പ്രാര്‍ഥനകള്‍ നമുക്ക്‌ കാവലാണ്‌. ആ കൈത്തലങ്ങള്‍ ആശ്വാസത്തിന്റെ മേഘവര്‍ഷമാണ്‌. അവര്‍ കൂട്ടിനുണ്ടെങ്കില്‍ അതിലേറെ വലിയ സമ്പത്തില്ല. അവരുടെ സന്തോഷത്തേക്കാള്‍ മികച്ച ലക്ഷ്യമില്ല. അവര്‍ക്കായുള്ള പ്രാര്‍ഥനയേക്കാള്‍ ഉന്നതമായ പ്രത്യുപകാരവുമില്ല!
പ്രായമായ തേനീച്ചയെ മറ്റു തേനീച്ചകള്‍ കുത്തിപ്പുറത്താക്കാറുണ്ട്‌. മനുഷ്യരിലും ചിലര്‍ ഇങ്ങനെയായിട്ടുണ്ട്‌. പ്രായമേറും തോറും നമ്മുടെ നെഞ്ചിലേക്കടുപ്പിക്കേണ്ടവരാണ്‌ ഉമ്മയും ഉപ്പയും. അവരില്‍ നിന്ന്‌ തിരിച്ചൊന്നും കിട്ടാത്ത സന്ദര്‍ഭമാണ്‌ വാര്‍ധക്യം. അപ്പോഴാണ്‌ മക്കളില്‍ നിന്ന്‌ അവര്‍ക്ക്‌ കൂടുതല്‍ തിരിച്ചുകിട്ടേണ്ടത്‌. വൃദ്ധരായ ഉമ്മയോ ഉപ്പയോ ജീവിച്ചിരുന്നിട്ടും സ്വര്‍ഗം ലഭിക്കാന്‍ ഭാഗ്യമില്ലാത്തവര്‍ ഏറ്റവും വലിയ നാശമുള്ളവരാണെന്ന്‌ നബി(സ) പറയുന്നുണ്ട്‌. കേവലമൊരു മാംസക്കഷ്‌ണം മാത്രമായിരുന്ന നമ്മെ സംരക്ഷിച്ച്‌ പരിപാലിച്ച്‌ വളര്‍ത്തിയെടുത്തവരാണവര്‍. അന്ന്‌, അതവര്‍ക്കൊരു വലിയ പരീക്ഷണമായിരുന്നു. ഇന്നവര്‍ വാര്‍ധക്യത്തിലാണ്‌; ഈ പരീക്ഷണം അവര്‍ക്കുള്ളതല്ല, നമുക്കുള്ളതാണ്‌. അവരുടെ ശരീരത്തില്‍ നിന്ന്‌ ചോരയും നീരുമെല്ലാം വറ്റിപ്പോയിരിക്കുന്നു. ചുക്കിച്ചുളിഞ്ഞ ശരീരമാണിന്ന്‌. എവിടെയാണ്‌ ആ ചോരയും നീരുമെല്ലാം?
ഇതാ മക്കളുടെ തുടുത്തു സുന്ദരമായ ശരീരത്തില്‍ അതുണ്ട്‌. അവര്‍ കരഞ്ഞത്‌, കഷ്‌ടപ്പെട്ടത്‌, ഉറക്കമിളച്ചത്‌, കാത്തിരുന്നത്‌ എല്ലാം നമ്മെയായിരുന്നു; നമ്മെ മാത്രം! പക്ഷേ, ഇന്ന്‌ അധിക വീടുകളിലും അനാഥരായി കിടക്കുന്നത്‌ മാതാപിതാക്കളാണ്‌. ഒന്ന്‌ തളരുമ്പോള്‍, ക്ഷീണിക്കുമ്പോള്‍ കൈപിടിക്കേണ്ടവര്‍ അവരുടെ അരികിലില്ല! അതെ, കൈത്താങ്ങാകേണ്ടവരെല്ലാം കൈവിട്ടിരിക്കുന്നു! വാര്‍ധക്യത്തില്‍ ഉമ്മയെ പരിചരിച്ചതിന്റെ കാരണത്താല്‍ സ്വര്‍ഗസ്ഥനായ ഒരാളെക്കുറിച്ച്‌ ഉമറിനോട്‌ തിരുനബി പറയുന്നുണ്ട്‌. അയാളെ കണ്ടാല്‍ പ്രാര്‍ഥനയ്‌ക്ക്‌ വസിയ്യത്ത്‌ ചെയ്യണമെന്നും നിര്‍ദേശിച്ചു. അദ്ദേഹത്തിന്റെ പ്രാര്‍ഥനകള്‍ അല്ലാഹു കേള്‍ക്കും! `കാരുണ്യത്താലുള്ള എളിമയുടെ ചിറക്‌' അവര്‍ക്ക്‌ താഴ്‌ത്തി നല്‍കണമെന്നാണ്‌ (17:23) അല്ലാഹുവിന്റെ നിര്‍ദേശം. ഉമ്മയെ അവഗണിച്ചതു കാരണം അപകടത്തിലായ, മഹാനായ സത്യവിശ്വാസി ജുറൈജിന്റെ കഥ തിരുനബി(സ)യും പറഞ്ഞുതന്നു. (മിന്‍ഹാജുസ്സ്വാലിഹീന്‍ 785,786)
നമുക്ക്‌ ജന്മം നല്‍കിയവര്‍, പേരിട്ടവര്‍, കല്ലും മുള്ളും തട്ടാതെ കാത്തു വളര്‍ത്തിയവര്‍, പിശുക്കില്ലാതെ സ്‌നേഹിച്ചവര്‍, നമുക്കായി ഏറ്റവും ദു:ഖിച്ചവര്‍, സന്തോഷിച്ചവര്‍..... എല്ലാം അവര്‍ക്ക്‌ തിരിച്ചു നല്‍കുക. കടമ്മനിട്ടയുടെ ഒരു വരിയുണ്ട്‌:
നിങ്ങളോര്‍ക്കുക,
നിങ്ങളെങ്ങനെ
നിങ്ങളായെന്ന്‌!

ദുശ്ശീലങ്ങളേ, വിട!

-അബ്‌ദുല്‍വദൂദ്‌  

ഇങ്ങനെയൊരു കഥയുണ്ട്‌: രക്തദാഹിയായ വേട്ടനായ തടിച്ചുകൊഴുത്ത കലമാനിന്റെ പിറകെ ഓടുകയാണ്‌. അപ്പോള്‍ അതുവഴി ഒരു കുറുക്കന്‍ ഓടിപ്പോകുന്നത്‌ കണ്ടു. വേട്ടനായ അന്നേരം കുറുക്കന്റെ പിന്നാലെ ഓടാന്‍ തുടങ്ങി. കൗശലക്കാരനായ കുറുക്കന്‍ വളഞ്ഞ വഴിയില്‍ കൂടി ഓടിത്തുടങ്ങി. ഓടുന്നതിനിടയിലതാ, സുന്ദരനായ ഒരു മുയല്‍ ഓടിപ്പോകുന്നു! വേട്ടനായ മുയലിന്റെ പിറകെ ഓടിത്തുടങ്ങി; നിരാശയായിരുന്നു ഫലം. അപ്പോഴതാ, നല്ലൊരു എലി ഓടിപ്പോകുന്നു! അതോടെ നായയുടെ ലക്ഷ്യം എലിയെപ്പിടിക്കലായി. എലി ഓടിച്ചെന്ന്‌ മാളത്തില്‍ കയറി. വേട്ടനായ മാളത്തിനു മുന്നില്‍ മുരണ്ട്‌ കുത്തിയിരിക്കാന്‍ തുടങ്ങി. പാവം! കലമാനിനെ പിന്തുടര്‍ന്ന വേട്ടനായക്ക്‌ അവസാനം ഗതിയില്ലാതെ എലിമാളത്തിനു മുന്നില്‍ കുത്തിയിരിക്കേണ്ട അവസ്ഥയായി!

നോക്കൂ, കൗതുകം തോന്നിയതിന്റെയെല്ലാം പിറകെ ഓടിത്തുടങ്ങിയതാണ്‌ വേട്ടനായ ചെയ്‌ത അവിവേകം. ഈ അവിവേകം നമ്മില്‍ പലരുടേതുമാണ്‌. മനസ്സിനെ കടുത്ത ശിക്ഷണത്തിനു വിധേയമാക്കേണ്ടവരാണ്‌ നാം. അവിവേകങ്ങളിലേക്ക്‌ വഴുതാതെ, ഓരോ നിമിഷവും മനോനിയന്ത്രണം ആവശ്യമുള്ളവര്‍. രസകരമെന്നു തോന്നുന്നതിന്റെയെല്ലാം പിന്നാലെ പായാനുള്ള ആഗ്രഹമാണ്‌ മനസ്സിനുള്ളത്‌. നന്മയെക്കാള്‍ തിന്മയിലേക്കാണ്‌ അതിന്റെ ചായ്‌വ്‌. തിന്മ ചെയ്യാന്‍ നിരന്തരം പ്രേരിപ്പിക്കുന്നതാണ്‌ മനസ്സെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ (12:53) പറയുന്നുണ്ടല്ലോ. മനസ്സിന്റെ ഈ ആകര്‍ഷണ സ്വഭാവം നാശത്തിലെത്തിക്കുന്നത്‌ നമ്മെയാണ്‌. ഉറച്ച ഭക്തികൊണ്ടും സൂക്ഷ്‌മമായ ജീവിതചര്യകള്‍ കൊണ്ടും മാത്രമേ രക്ഷപ്പെടാന്‍ സാധിക്കൂ. ``മനസ്സ്‌ കൈക്കുഞ്ഞിനെപ്പോലെയാണ്‌. അശ്രദ്ധമായി വിട്ടാല്‍ യുവാവായാലും അത്‌ മുലകുടി മാറ്റില്ല. മുലകുടി നിര്‍ത്തിച്ചാലോ, അത്‌ നിര്‍ത്തിയതു തന്നെ!'' എന്നൊരു കവിവാക്യമുണ്ട്‌.

ശീലങ്ങളിലേക്കാണ്‌ മനസ്സ്‌ നമ്മെ നയിക്കുന്നത്‌. മാറ്റാനാവാത്ത പതിവായി അവ നമ്മെ ദുരന്തത്തിലെത്തിക്കും. ദുശ്ശീലങ്ങളിലേക്ക്‌ ആകര്‍ഷിക്കുന്ന മനസ്സിനെ, നല്ല ശീലങ്ങളില്‍ ഉറപ്പിക്കണമെങ്കില്‍ ഉന്നതമായ സത്യവിശ്വാസം കൈവരണം. വ്യഭിചാരം ശീലമാക്കിയിരുന്ന യുവാവിനെ അതില്‍ നിന്ന്‌ പിന്മാറ്റുന്ന റസൂലി(സ)ന്റെ രീതി നോക്കൂ:

``ഈ പ്രവൃത്തി നിന്റെ മാതാവിന്റെ കാര്യത്തില്‍ നീ ഇഷ്‌ടപ്പെടുമോ?''
``റസൂലേ, ആരുമത്‌ ഇഷ്‌ടപ്പെടില്ല.''
``നിന്റെ മകളുടെ കാര്യത്തിലോ?''
``റസൂലേ, അതാരും ഇഷ്‌ടപ്പെടില്ല.''
``നിന്റെ സഹോദരിയുടെ കാര്യത്തിലോ?''
``ആരുമത്‌ ഇഷ്‌ടപ്പെടില്ല, റസൂലേ''
``പിതൃസഹോദരിയാണെങ്കിലോ?''
``അതും അത്‌ ഇഷ്‌ടപ്പെടില്ല.''
``മാതൃസഹോദരിയാണെങ്കിലോ?''
``അല്ലാഹുവാണ സത്യം, ആരുമത്‌ ഇഷ്‌ടപ്പെടില്ല.''

ഇത്രയുമായപ്പോള്‍ ആ യുവാവിന്റെ ശിരസ്സില്‍ കൈവെച്ച്‌ റസൂല്‍ പ്രാര്‍ഥിച്ചതിങ്ങനെ: ``അല്ലാഹുവേ, ഈ യുവാവിന്റെ തെറ്റുകള്‍ നീ പൊറുത്തു കൊടുക്കണമേ! ഇവന്റെ മനസ്സ്‌ നീ ശുദ്ധീകരിക്കണമേ. രഹസ്യഭാഗങ്ങളുടെ വിശുദ്ധി നീ കാത്തു സൂക്ഷിക്കണമേ'' (ഇബ്‌നു കസീര്‍ 3:38). തിരുനബി(സ) ചോദിച്ച ചോദ്യങ്ങള്‍ അയാള്‍ സ്വയം ചോദിക്കേണ്ടതായിരുന്നു. ആകര്‍ഷകമായി തോന്നുന്ന ഓരോ തിന്മയുടെ കാര്യത്തിലും നമ്മുടെ നിലപാട്‌ ഇതായിരിക്കണം.

``എത്ര ശ്രമിച്ചിട്ടും എനിക്കത്‌ നിര്‍ത്താന്‍ കഴിയുന്നില്ല'' എന്ന്‌ സങ്കടത്തോടെ പലതിനെക്കുറിച്ചും പറയുന്നവരുണ്ട്‌. പത്തുനേരം കള്ളു കുടിച്ചിരുന്നവര്‍ അഞ്ചുനേരം നമസ്‌കരിക്കുന്നതായി മാറിയ ചരിത്രമറിയുന്ന നമ്മള്‍ ഇങ്ങനെ പറയുന്നതിന്റെ അര്‍ഥമെന്താണ്‌?

``അതിനെ സംസ്‌കരിച്ചവര്‍ വിജയിച്ചു'' (91:6) എന്നാണ്‌ മനസ്സിനെക്കുറിച്ച്‌ അല്ലാഹു ഉണര്‍ത്തുന്നത്‌. സംസ്‌കരണം കറ കളയലാണ്‌. അഴുക്കുകളില്‍ നിന്നെല്ലാമുള്ള ശുദ്ധീകരണം! സ്വര്‍ഗാവകാശികളുടെ സദ്‌ഗുണങ്ങള്‍ വിശദീകരിക്കുമ്പോള്‍ അല്ലാഹു പറയുന്നു: ``ചെയ്‌തുപോയ ദുഷ്‌പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട്‌ ഉറച്ചുനില്‌ക്കാത്തവരുമാകുന്നു അവര്‍'' (3:135). ദുഷ്‌പ്രവൃത്തികളില്‍ ഉറച്ചുനില്‌ക്കലാണ്‌ ദുശ്ശീലം. ദുശ്ശീലങ്ങളില്‍ നിന്നകലുന്നതും സുശീലങ്ങള്‍ തുടരുന്നതും അല്ലാഹു എന്ന ഓര്‍മയാല്‍ ആകണമെന്നാണ്‌ ആയത്തിന്റെ ആശയം.

ഗോവര്‍ധന്റെ യാത്രകള്‍ എന്ന നോവലില്‍ രണ്ടു അടിമകളുടെ കഥ പറയുന്നുണ്ട്‌. യജമാനന്‍ അവരെ മോചിപ്പിച്ചപ്പോള്‍ അവര്‍ക്ക്‌ ജീവിക്കാന്‍ കഴിയുന്നില്ല. അടിമകളായേ അവര്‍ ജീവിച്ചിട്ടുള്ളൂ. അതാണവരുടെ ശീലം. ഒടുവില്‍ വീണ്ടും അടിമകളായിത്തീര്‍ന്നു! ശീലങ്ങള്‍ക്ക്‌ അടിമകളാകുന്നവര്‍ക്ക്‌ അവ അനിവാര്യമായിത്തീരുകയാണ്‌. ഒരു തിന്മ ആദ്യമായി ചെയ്യുമ്പോള്‍ വലിയ കുറ്റബോധമുണ്ടാകുന്നു. അതേ തിന്മ ആവര്‍ത്തിക്കുമ്പോള്‍ കുറ്റബോധം കുറഞ്ഞുവരുന്നു. `കുറ്റപ്പെടുത്തുന്ന മനസ്സി'നെപ്പറ്റി ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ (75:2). കുറ്റബോധമില്ലാതാവുമ്പോള്‍ പാപങ്ങള്‍ പെരുകും. തിരുനബി(സ) പറഞ്ഞതുപോലെ, ഹൃദയത്തില്‍ കറുത്ത അടയാളങ്ങള്‍ കനം വെക്കും!

വലിയ തോട്ടങ്ങള്‍ നശിപ്പിക്കുന്നത്‌ വലിയ മൃഗങ്ങളല്ല. ചെറിയ കുറുനരികളാണ്‌. വമ്പന്‍ വീടുകളെപ്പോലും കേടുവരുത്താന്‍ ഇത്തിരിപ്പോന്ന ചിതലുകള്‍ക്ക്‌ കഴിയും. സൂക്ഷിക്കുക, നമ്മുടെ ഈമാനിനെ നശിപ്പിക്കുന്നത്‌ നാം അവഗണിച്ചുതള്ളുന്ന ചെറിയ ചെറിയ ദുശ്ശീലങ്ങളായിരിക്കും. അല്ലേ, ഓര്‍ത്തുനോക്കൂ!
 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies